|| Novel

എഞ്ചിന്‍ ഡ്രൈവറെ സ്നേഹിച്ച പെണ്‍കുട്ടി

ഇ ഹരികുമാര്‍

ഒമ്പതാം ദിവസം

ആരാണ് തന്നെ ആറു വെള്ളിക്കാശിന് അപ്പന് ഒറ്റിക്കൊടുത്തത്? ചേച്ചിയാണോ? സാറാണോ? അതോ വലിയിടത്തച്ചനോ? ആരായാലും മിന്നൽവേഗത്തിൽ കാര്യങ്ങൾ നടന്നു. ഞായറാഴ്ച പെണ്ണുകാണാൻ വരുമെന്ന് പറഞ്ഞത് ചേച്ചിയാണ്. ആലുവക്കാരനാണത്രെ. വരന് അവിടെ സ്റ്റേഷനറി കച്ചവടമാണ്.

'വല്ല ബേക്കറിയോ ഐസ് ക്രീം പാർളറോ ആണെങ്കിൽ ഞാനുടനെ സമ്മതിച്ചേനെ.' അവൾ ചേച്ചിയോടു പറഞ്ഞു.

'ഐക്രീം മേണം.' നെൽസൺ ആവശ്യമുന്നയിച്ചു.

'കൊച്ചമ്മ ഒരു ഐസ്‌ക്രീം പാർളറുകാരനെ കെട്ടട്ടെ. എന്നിട്ട് മോന് ദിവസൂം ഐസ്‌ക്രീം കൊണ്ടുവരാം കേട്ടോ.' നാൻസി അവനെ സമാധാനിപ്പിച്ചു.

നാൻസി വളരെ സന്തോഷത്തിലായിരുന്നു. ആദ്യമായി ഒരാൾ തന്നെ കാണാൻ വരുന്നു. അവൾ അങ്ങോട്ടു പോയി ആൺപിള്ളേരെ കാണുകയല്ലാതെ ആണൊരുത്തൻ അവളെമാത്രം കാണാനായി വരുന്നത് ത്രില്ലുണ്ടാക്കുന്ന സംഭവമാണ്.

അവൾ രാജനോടു പറഞ്ഞു.

'നാളെ എന്നെ കാണാൻ ആൾ വരുന്നു.'

'ആരാണ് ആ ധൈര്യശാലി?' അയാൾ എഞ്ചിൻറൂമിൽനിന്നിറങ്ങാതെ സംസാരിക്കയാണ്.

'ഇരുപത്താറു വയസ്സുള്ള ഒരു ചെറുപ്പക്കാരൻ. നല്ല സുന്ദരൻ.'

'നീ ആളെ മുമ്പ് കണ്ടിട്ടുണ്ടോ?'

'ഇല്ലാ.'

'ഫോട്ടോ കണ്ടിട്ടുണ്ടാവും അല്ലേ?'

'അതും ഇല്ല.'

'പിന്നെ എങ്ങിനെ മനസ്സിലായി അയാൾ സുന്ദരനും സുശീലനുമാണെന്ന്?'

'നേരിട്ടു കാണുന്നതുവരെ എന്തിനാണ് കുറയ്ക്കുന്നത്?'

'അയാളെന്തു ചെയ്യുന്നു.'

'ആലുവായിൽ സ്റ്റേഷനറിക്കച്ചവടമാണ്.'

'നന്നായി വരട്ടെ!'

'ഞാനയാളെ കണ്ടശേഷം പറഞ്ഞാൽ മതി.' അവൾ നടന്നുനീങ്ങി.

പെണ്ണുകാണാൻ വരുന്ന വിവരം പറഞ്ഞപ്പോൾ ഭാസ്‌കരൻനായരുടെ മുഖത്ത് ഒരു ചിരി വിടർന്നുവോ എന്നവൾ സംശയിച്ചു. സാറാണോ വില്ലനെന്നറിയാനെന്തു വഴി? അവൾ നുണ പറഞ്ഞു.

'സാറിന്റെ കത്തു കിട്ടിയെന്ന് അപ്പൻ എഴുതിയിട്ടുണ്ട്?'

'എന്റെ കത്തോ? അയക്കാത്ത കത്തെങ്ങിനെയാണ് നിന്റെ അപ്പന് കിട്ടുക?'

അവൾ ആശയക്കുഴപ്പത്തിലായി. ഭാസ്‌കരൻ നായരായിരിക്കില്ല തന്നെ ഒറ്റിക്കൊടുത്തത്. ഒന്നുകിൽ ചേച്ചി, അല്ലെങ്കിൽ വലിയിടത്തച്ചൻ. ആരായാലും കണ്ടുപിടിച്ചാൽ ഉടനെ കൊന്നുകളയണമെന്നവൾ തീർച്ചയാക്കി.

'ഞാനിന്ന് കുറച്ചു നേരത്തെ പൊയ്‌ക്കോട്ടെ?' നാൻസി ചോദിച്ചു.

'എന്തിനാണ്?'

'കോൺവെന്റ് ജങ്ക്ഷനിൽ പോണം. കുറച്ചു സൗന്ദര്യവസ്തുക്കൾ വാങ്ങണം. കാണാൻ വരുന്നത് നല്ല പയ്യനാണെങ്കിൽ എന്നെ പിടിക്കാതെ പോണ്ട.'

'കുറച്ചധികം സാധനങ്ങൾ വാങ്ങേണ്ടിവരും.'

'എന്തേ?'

'ഇല്ലാത്ത ഒന്ന് ഉണ്ടാക്കലല്ലേ?'

'ഈ സാറിനോട് ഞാൻ കൂടൂലാ കേട്ടോ!'

അവൾക്കറിയാം ഭാസ്‌കരൻ നായർ കളിപ്പിക്കയാണെന്ന്. അവൾ ശരാശരിയിലും മീതെയായിരുന്നു. വെളുപ്പിനോടടുത്ത ഇരുനിറം. മിസ്സ് ഇന്ത്യയ്ക്ക് അസൂയയുണ്ടാക്കുന്ന വൈറ്റൽ സ്റ്റാറ്റിസ്റ്റിക്‌സ്. നീണ്ട വിരലുകളിൽ ഭംഗിയുള്ള നീണ്ട നഖങ്ങൾ. സ്വപ്‌നങ്ങൾ മയങ്ങുന്ന വലിയ കണ്ണുകൾ. ചേച്ചിയുടെ നിറംകൂടി കിട്ടിയിരുന്നെങ്കിൽ തന്നെ പിടിച്ചാൽ കിട്ടില്ലെന്നാണ് അവൾ പറയാറ്. കർത്താവുമായി കണക്കുതീർക്കേണ്ട ഒരു കാര്യമായി അതവൾ കുറിച്ചിട്ടിരിക്കയാണ്.

കോൺവെന്റ് ജങ്ക്ഷൻ യാത്ര ഒരു ദുരന്തമായിരുന്നു. പരിചയമുള്ള സെയിൽസ്മാൻമാരെല്ലാം അപ്രത്യക്ഷരായിരിക്കുന്നു. പുതിയ മുഖങ്ങൾ. കാണാൻ കൊള്ളാവുന്ന ഒരു മുഖത്തിനു വേണ്ടി അവൾ കടകൾ കയറിയിറങ്ങി. ഒരൊറ്റ എണ്ണം? അവരൊക്കെ എവിടെപ്പോയി?

സ്റ്റേഷനിലെത്തിയപ്പോഴേയ്ക്ക് അവൾ ക്ഷീണിച്ചിരുന്നു.

'എന്തുപറ്റീ നിനക്ക്?' രാജൻ ചോദിച്ചു.

'ഞാൻ ആത്മഹത്യ ചെയ്യാൻ തീർച്ചയാക്കി.'

നല്ല കാര്യമെന്നമട്ടിൽ രാജൻ അവളെ അഭിനന്ദിച്ചുകൊണ്ട് നോക്കി.

'ആത്മഹത്യക്ക് സ്റ്റേഷൻ പരിസരം ഒഴിവാക്കാൻ എന്താണ് വേണ്ടത്?'

'ഒരു ഐസ്‌ക്രീം.'

'അത്രയേ വേണ്ടൂ?' അവർ പ്ലാറ്റുഫോമിലെ കൗണ്ടറിലേയ്ക്കു നടന്നു.

ഐസ്‌ക്രീം കഴിച്ചുകൊണ്ടിരിക്കേ രാജൻ പറഞ്ഞു.

'ഞാൻ രണ്ടു ദിവസം ലീവിലായിരിക്കും.'

'എന്താ കാരണം?'

'അമ്മയ്ക്കു സുഖമില്ല. ഡോക്ടറെ കാണിക്കണം. ഒരുപക്ഷേ ആശുപത്രിയിൽ രണ്ടു ദിവസം കിടക്കേണ്ടിവരും.'

'ഐസ്‌ക്രീം വെറുതെയായി.'

'എന്തേ?'

'ഞാൻ ഇപ്പോൾ തന്നെ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചു.'

രാത്രി കിടക്കുന്നതിനുമുമ്പ് അവൾ മേരിയോടു ചോദിച്ചു.

'ആരുടെ ഐഡിയയാണ് ഈ പെണ്ണുകാണൽ?'

'അപ്പൻ ചിറ്റപ്പന് എഴുതിയതാണ്. ചിറ്റപ്പനാണ് ഈ ആലോചന കൊണ്ടുവന്നത്. എന്തേ?'

'ഒന്നുമില്ല, ഭംഗിയായി എന്നു പറഞ്ഞതാ.'

ഡയറിയിൽ ഒരു ദിവസത്തെ സ്ഥലം ഒഴിഞ്ഞു കിടന്നു. ഇനിയും രണ്ടോ മൂന്നോ ദിവസങ്ങൾ അങ്ങിനെ കിടക്കാനാണ് യോഗമെന്നു തോന്നുന്നു.