|| Novel

എഞ്ചിന്‍ ഡ്രൈവറെ സ്നേഹിച്ച പെണ്‍കുട്ടി

ഇ ഹരികുമാര്‍

പതിനാറാം ദിവസം

'ഇന്നല്ലേ മഹത്തായ ലഞ്ചിന്റെ ദിവസം?' എഞ്ചിൻ ഡ്രൈവർ ചോദിച്ചു. ലഞ്ചിനെപ്പറ്റി അവൾ തലേന്നു വൈകുന്നേരം പറഞ്ഞിരുന്നു. നാൻസി ചിരിച്ചു.

'ഞാൻ എന്താണ് ആശംസിക്കേണ്ടത്?' അയാൾ വീണ്ടും ചോദിച്ചു.

'രക്ഷപ്പെടട്ടേ എന്ന്?'

'എന്തിൽനിന്ന്? ലഞ്ചിൽനിന്നോ, ലഞ്ചുതരുന്ന ആളിൽനിന്നോ?'

'എല്ലാറ്റിൽനിന്നും. എനിക്കു മടുത്തു.'

'തമാശ കള.'

'കാര്യമായിട്ടു പറയ്യാണ്. എനിക്കുവേണ്ടി ഒരുപകാരം ചെയ്യാമോ?'

'പറയൂ.'

'ആ റസ്റ്റോറണ്ടിലേയ്ക്കു ഒന്നു വരാമോ?'

'റസ്റ്റോറണ്ടിലേയ്‌ക്കോ, ഞാനോ? സ്വർഗ്ഗത്തിലേയ്ക്ക് കട്ടുറുമ്പിനെ ക്ഷണിക്കുന്നതെന്തിന്?'

'വരാൻ പറ്റുമോ? ഒരു ധാർമ്മിക പിന്തുണയ്ക്കാണ്. എന്നെ പരിചയമുണ്ടെന്നു ഭാവിക്കേണ്ട. അടുത്തെവിടെയെങ്കിലും ഇരുന്നാൽ മതി.'

'രണ്ടുമണിക്ക് എന്റെ ഉച്ചയുറക്കത്തിന്റെ സമയമാണ്. വലിയൊരു ത്യാഗമായിരിക്കും. പോരാത്തതിന് ഞാൻ ഉച്ചയ്ക്ക് ഉറങ്ങിയില്ലെങ്കിൽ രാത്രി വണ്ടിയോടിക്കുമ്പോൾ ഉറങ്ങും. അപകടമുണ്ടാവും.'

'എങ്കിൽ വേണ്ട.' അവൾ നടന്നുനീങ്ങി. അവളുടെ സ്വരത്തിൽ പരിഭവമുണ്ടായിരുന്നില്ല. എന്തുകൊണ്ടോ അവൾക്ക് രാജൻ ആ റസ്റ്റോറണ്ടിൽ ചെല്ലണമെന്നുണ്ടായിരുന്നു. സാരമില്ല.

അവൾ ഉച്ചക്കിരുന്ന് ജോലിയെടുക്കുന്നതു കണ്ടപ്പോൾ ഭാസ്‌കരൻ നായർ ചോദിച്ചു.

'ഇന്ന് നാൻസിക്ക് വിശക്കുന്നില്ലേ?'

'ഇന്ന് എനിക്ക് ഉഗ്രൻ ഒരു ലഞ്ച് കിട്ടാൻ പോകുന്നു.'

'ആരുടെ വക?'

ആലുവായിലെ ഒരു സ്റ്റേഷനറി മുതലാളിയുടെ വക.'

'അപ്പോൾ നിന്റെ കല്യാണം ഉറപ്പിച്ചുവോ?'

'അതിനുള്ള പ്രാരംഭശ്രമങ്ങളാണ്. ആശയവിനിമയം നടത്തി രണ്ടു മനസുകളും ഒരേ തരംഗത്തിലാണോ ആവർത്തിക്കുന്നത് എന്നു കണ്ടുപിടിച്ച് ഹൃദയങ്ങളെ യോജിപ്പിക്കുന്ന ജോലി കർത്താവിന് എളുപ്പമാക്കിക്കൊടുക്കുക.'

'ഊശ്.' ഭാസ്‌കരൻ നായർ പറഞ്ഞു. 'ഏതു പുസ്തകത്തിൽ നിന്നാണ് നീ ഈ പറഞ്ഞതെല്ലാം ചൂണ്ടിയത്?'

'അത് രഹസ്യമാണ്. ഇത് ആധുനികോത്തരമാണ്. ഒറിജിനൽ പറഞ്ഞുതന്നാൽ എന്റെ പുസ്തകം ചെലവാവില്ല.'

കൃത്യം രണ്ടു മണിക്ക് നാൻസി റെസ്റ്റോറണ്ടിലെത്തിയപ്പോൾ വാതിൽക്കൽ ഹീറോ കാത്തുനിന്നിരുന്നു. ഒരു ലഞ്ചിനുവേണ്ടി രണ്ടു മണിക്കുള്ള വെയിലത്തെ നടത്തം വിഫലമാകുമോ എന്ന ഭയാശങ്കകളോടെ അവൾ നടന്നു.

'ഞാൻ ഓഫീസിൽ വരാമെന്നാണ് കരുതിയത്?' അയാൾ ചിരിച്ചുകൊണ്ട് പറഞ്ഞു.

അയ്യട! അവൾ മനസ്സിൽ കരുതി.

അവർ ചില്ലുവാതിൽ കടന്ന് ഉള്ളിലേയ്ക്കു പ്രവേശിച്ചു. ഉള്ളിൽ മങ്ങിയ വെളിച്ചത്തിൽ കണ്ണുകൾ പഴകാൻ കുറച്ചു സമയമെടുത്തു. അവൾ മറ്റൊരു മുഖത്തിനു വേണ്ടി തിരയുകയായിരുന്നു. വരില്ലെന്നറിയാം എങ്കിലും....

അവർ മേശക്കിരുവശത്തും ഇരിപ്പുറപ്പിച്ചു. വെയ്റ്റർ വന്ന് മെന്യു കാർഡ് രണ്ടു പേരുടേയും മുമ്പിൽവച്ചു. മെന്യു തുറക്കുമ്പോൾ നാൻസി ശ്രദ്ധിച്ചിരുന്നത് മുമ്പിലിരിക്കുന്ന ആളുടെ മുഖമായിരുന്നു. എവിടെവച്ചാണ് അതു കണ്ടത്. മുമ്പെങ്ങോ കണ്ടു മറന്ന മുഖം. പെണ്ണുകാണാൻ വന്ന ദിവസവും ആ മുഖം അവളെ അലട്ടിയിരുന്നു. അയാൾ ചോദിച്ചു.

'എന്താണ് കഴിക്കുന്നത്?'

അവൾക്ക് സംശയമുണ്ടായിരുന്നില്ല. മസാലദോശ എന്നു പറയുവാൻ വാതുറന്നതാണ്. പെട്ടെന്നവൾ വേണ്ടെന്നു തീരുമാനിച്ചു. ഈ മനുഷ്യന്റെ ഒപ്പം താൻ മസാലദോശ കഴിക്കുന്നില്ല. അവൾ മെന്യുകാർഡ് എടുത്തു മറിച്ചുനോക്കി. ബിരിയാണി, പൊറാട്ട, ചിക്കൻ കറി. അവൾ പറഞ്ഞു.

'എനിക്ക് വെറും ഐസ്‌ക്രീം മാത്രം മതി.'

'ഐസ് ക്രീം പിന്നെ കഴിക്കാം. ആദ്യം ചിക്കൻ ബിരിയാണിയാവാം അല്ലെ?'

അവൾ ഒന്നും പറയുന്നില്ല. അവൾക്ക് വിശപ്പുണ്ട്. എന്തെങ്കിലും അവട്ടെ. അവൾ വീണ്ടും മുമ്പിലിരിക്കുന്ന മനുഷ്യന്റെ മുഖത്തെപ്പറ്റി ആലോചിക്കുകയാണ്. എവിടെയാണതു കണ്ടിട്ടുള്ളത്. പെട്ടെന്ന് ഓർമ്മകൾ, വർഷങ്ങളുടെ മയിൽക്കുറ്റികൾ താണ്ടി, പുറകോട്ട് വാങ്ങി. സ്‌കൂൾ ആനിവേർസറിയുടെ നാടകം. 'അവസാനത്തെ തിരുവത്താഴം'. പ്രിൻസിപാൾ മൈക്കലച്ചൻ തന്നെ എഴുതിയുണ്ടാക്കിയ നാടകമാണ്.

യേശു അപ്പക്കഷ്ണം മുക്കി യൂദാസിനു കൊടുത്തുകൊണ്ട് പറഞ്ഞു:

'നീ ചെയ്യാനിരിക്കുന്നത് വേഗം ചെയ്യുക.'

യൂദാസായി അഭിനയിച്ചത് നാൻസിയുടെ സഹപാഠിയായിരുന്ന ആന്റണിയായിരുന്നു. ആ മുഖമാണ് താനിപ്പോൾ മുമ്പിൽ കാണുന്നത്. അവൾക്ക് ആന്റണിയെ ഇഷ്ടമായിരുന്നില്ല.

'എന്റെ പേര് ഷാജീന്നാണ്.'

നാൻസി യേശുവിന്റെ മുഖത്തിനുവേണ്ടി ചുറ്റും നോക്കുകയായിരുന്നു. യൂദാസിന്റെ ചതിക്കുന്ന മുഖത്തിനുമപ്പുറത്ത് അവൾ കണ്ടു, മറ്റൊരു മേശക്കുപിന്നിൽ ചിരിക്കുന്ന മുഖം.

'കല്യാണം ഒറപ്പിക്കണതിനു മുമ്പ് ഒന്നു സംസാരിക്കാംന്ന് വിചാരിച്ച് വിളിച്ചതാ.'

നാൻസി സന്തോഷവതിയായിരുന്നു. രാജൻ വരില്ലെന്നുതന്നെയാണ് വിചാരിച്ചത്. ഇപ്പോൾ ഇതാ തൊട്ടടുത്ത മേശക്കു പിന്നിൽ.....

പ്രതിശ്രുതവധുവിന്റെ മുഖം പെട്ടെന്നു തെളിഞ്ഞതിന്റെ പിന്നിലെ ചേതോവികാരങ്ങളൊന്നും വരന് മനസ്സിലായില്ല. അയാൾ അതൊരു അനുകൂലപ്രതികരണമാണെന്നു കരുതി തുടർന്നു.

'നാൻസിക്കും എന്തെങ്കിലുമൊക്കെ സംസാരിക്കാനുണ്ടാവൂലോ?'

'എനിക്കൊന്നും സംസാരിക്കാനില്ല.' അവൾ നുണ പറഞ്ഞു. അവൾക്ക് ശരിക്കു പറഞ്ഞാൽ ഒരു നൂറു കാര്യങ്ങൾ സംസാരിക്കാനുണ്ടായിരുന്നു. അതു കഴിഞ്ഞാൽ പിന്നെ അവിടെനിന്നു ഒറ്റത്തടിയായി രക്ഷപ്പെടുന്ന കാര്യത്തിൽ മാത്രമായിരുന്നു സംശയം.

'നാൻസിക്ക് എന്നെ ഇഷ്ടായില്ലേ?'

'പിന്നേ?' അവൾ സത്യം പറഞ്ഞു. ശരാശരിക്കു മീതെയുള്ള ഏത് ആൺപിള്ളരേയും അവൾക്കിഷ്ടമായിരുന്നു. ശരാശരിക്കു താഴെയാണെങ്കിൽ മാത്രം അവൾ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഉപയോഗിക്കും. മുമ്പിലിരിക്കുന്ന പുരുഷൻ ലക്ഷണമൊത്ത ആളാണ്. കട്ടിയുള്ള പുരികങ്ങൾ, കട്ടിയുള്ള മീശ, നിറം കുറഞ്ഞ മുഖത്ത് രാവിലെ ഷേവുചെയ്തിട്ടും മാഞ്ഞുപോയിട്ടില്ലാത്ത താടിയുടെ കറുത്ത ഭൂപടം. ചുവപ്പിൽ വെള്ളവരയുള്ള ടെറികോട്ട് ഷർട്ടിനടിയിലൂടെ പ്രത്യക്ഷപ്പെടുന്ന ഉറച്ച പേശികളുള്ള ദേഹം. മുഖത്തെ ഭാവം മാത്രമാണ് അവൾക്കിഷ്ടപ്പെടാത്തത്. യൂദാസിന്റെ മുഖം!

പിന്നിൽ യേശു വെയ്റ്റർക്ക് എന്തോ ഓർഡർ കൊടുത്ത് ചിരിച്ചുകൊണ്ട് ഇരിക്കയാണ്. അവൾക്ക് പെട്ടെന്ന് മേശമാറിയിരിക്കാൻ തോന്നി.

'നാൻസി എന്തു ജോലിയാണ് ചെയ്യുന്നത്? കമ്പ്യൂട്ടറിലാണെന്നറിയാം.'

'ഡി.ടി.പി. ചെയ്യ്വാണ്.'

ഷാജിക്ക് മതിപ്പുണ്ടായി. ആലുവായിലും ഡിടിപി. സെന്ററുകളുണ്ട്. ചില്ലിട്ട് എയർകണ്ടീഷൻ ചെയ്ത വാതിലുകൾക്കപ്പുറത്ത് സുന്ദരികളായ പെൺകുട്ടികൾ കമ്പ്യൂട്ടറിനു മുമ്പിൽ ഇരുന്ന് ജോലിയെടുക്കുന്നത് അയാൾ കണ്ടിട്ടുണ്ട്. തന്റെ ഭാവിവധുവും അങ്ങിനെയൊരു സ്ഥലത്താണ് ജോലിയെടുക്കുന്നത്. ഒരു കച്ചവടക്കാരനായിരുന്ന അയാൾക്ക് ഓഫീസുകളും അതിൽ ജോലിയെടുക്കുന്നവരും ആദരണീയരായിരുന്നു. അപ്പന്റെ കാലത്ത് തുടങ്ങിയ കച്ചവടമാണ്. ഇപ്പോൾ താനും അനുജനുംകൂടി നടത്തുന്നു. രണ്ടുപേരും പ്രീഡിഗ്രിവരെ മാത്രമേ പഠിച്ചിട്ടുള്ളൂ. കച്ചവടം നടത്താൻ അത്രതന്നെ പഠിത്തം ആവശ്യമില്ലെന്ന അപ്പന്റെ നിലപാടിനോട് പഠിക്കാൻ മടിയനായ ഷാജി പെട്ടെന്നു യോജിച്ചു. അനുജനാണ് പിന്നേയും പഠിച്ചാൽ കൊള്ളാമെന്നുണ്ടായിരുന്നത്. പഠിക്കാൻ പോയാൽ നിലവിലുള്ള ബിസിനസ്സ് ചേട്ടനു മാത്രമായി കൊടുക്കേണ്ടിവരുമെന്ന് മനസ്സിലായപ്പോൾ അവനും പഠിത്തം വേണ്ടെന്നു വച്ചു.

'ആരാ അത് നടത്തണത്?'

'ഒരു സാറാണ്.'

'ചെറുപ്പക്കാരനാണോ?'

'ഉം. അറുപത്തഞ്ചു വയസ്സേ ആയിട്ടുള്ളൂ.'

അയാൾ ചിരിച്ചു. അയാളുടെ കഴുത്തിൽ കെട്ടിയ സ്വർണമാല അപ്പോഴാണവൾ കാണുന്നത്. അറ്റത്തൊരു കുരിശും തൂങ്ങിക്കിടന്നിരുന്നു. അതു നോക്കിക്കൊണ്ട് നാൻസി ചോദിച്ചു.

'ഭക്തിയൊക്കെ ഉള്ള ആളാണല്ലോ.'

'എന്താ നാൻസിക്ക് ഭക്തിയൊന്നുമില്ലേ?'

'ഉണ്ടല്ലോ, ഞാൻ യേശുവിൽ വിശ്വസിക്കുന്നു.' പക്ഷേ പള്ളിയിൽ പോകാറില്ല എന്നു പറയാൻ ഓങ്ങിയതായിരുന്നു. അവൾ പറഞ്ഞില്ല. യേശു അവളെ സംബന്ധിച്ചേടത്തോളം ഒരു സ്വകാര്യസ്വത്തായിരുന്നു.

'ധ്യാനത്തിനൊക്കെ കൂടാറുണ്ടോ?' അയാൾ വീണ്ടും ചോദിച്ചു.

'ഇല്ല, എനിക്കതിലൊന്നും വിശ്വാസമില്ല.'

'എന്തേ? ധ്യാനകേന്ദ്രത്തിൽ പല അദ്ഭുതങ്ങളും സംഭവിക്കുന്നുണ്ടല്ലോ?'

'ഒരദ്ഭുതം മാത്രം സംഭവിച്ചുകാണാറില്ല. അതു സംഭവിച്ചുകണ്ടാൽ ഞാൻ എല്ലാ മാസവും ഓരോ ആഴ്ച ധ്യാനത്തിനു കൂടും.'

'എന്തദ്ഭുതം?'

'പിന്നെ പറയാം.'

ഭക്ഷണമെത്തിയിരുന്നു. ബിരിയാണിയും, കറികളും സാലഡും അച്ചാറുകളും നിറച്ച പ്ലെയ്റ്റുകളും പാത്രങ്ങളും രണ്ടുപേരുടെയും മുമ്പിൽ ഭവ്യതയോടെ നിരത്തിവച്ച് വെയ്റ്റർ സ്ഥലം വിട്ടു. രാജന്റെ മുമ്പിലും ഇതേ വിഭവങ്ങളാണെന്ന് അദ്ഭുതത്തോടെ, ആഹ്ലാദത്തോടെ നാൻസി മനസ്സിലാക്കി. അവൾ ചിരിച്ചു. രാജനും ചിരിക്കുന്നുണ്ടായിരുന്നു.

തന്റെ മുഖത്തു കണ്ട സന്തോഷത്തിന്റെ കാരണമറിയാതെ താനൊരു ആർത്തിപ്പണ്ടാരമാണെന്ന് ഷാജി മനസ്സിൽ കരുതിയിട്ടുണ്ടാവാമെന്ന് നാൻസി ഊഹിച്ചു. സാരമില്ല. താനൊരു ആർത്തിപ്പണ്ടാരം തന്നെയാണല്ലോ. അവൾ ആത്മീയചിന്തകളെ മനസ്സിൽനിന്നകറ്റി മുമ്പിൽ വച്ച ബിരിയാണിയോടു നീതി പുലർത്താൻ തുടങ്ങി. യാതൊരു ഖേദവുമില്ലാതെ ഡയറിയിൽ കുറിച്ചിടാൻ ഒരു കാര്യമായല്ലോ.

ബിരിയാണിക്കും ഐസ്‌ക്രീമിനുമിടയ്ക്ക് സമയത്തിന്റെ അപാരമായ വിടവു സംസാരംകൊണ്ട് നികത്താൻ അവൾ തീർച്ചയാക്കി. അവൾ ചോദിച്ചു.

'എത്രയാണ് സ്ത്രീധനം ആവശ്യപ്പെട്ടിട്ടുള്ളത്?'

ഷാജി അല്പം അസ്വസ്ഥനായി. ഈ വക കാര്യങ്ങൾ സംസാരിക്കാനല്ലായിരുന്നു അയാൾ അവളെ വിളിച്ചത്.

'ആവക കാര്യങ്ങളിൽ നമ്മൾ ഇടപെടേണ്ട. മൂത്തവർ തീർച്ചയാക്കട്ടെ.'

'മൂത്തവർക്കു വേണ്ടിയാണോ പണം വാങ്ങുന്നത്?'

അയാൾ ഒന്നും പറയുന്നില്ല.

'നിങ്ങൾക്ക് കടയെടുക്കാനാണെന്നാണല്ലോ പറഞ്ഞുകേട്ടത്?'

'അതെല്ലാം നമ്മുടെ സമുദായത്തിലെ സമ്പ്രദായങ്ങളല്ലേ? എന്താ ഇഷ്ടമായില്ലേ?'

'പിന്നേ, നമുക്ക് വരവല്ലേ? ഇത്ര കുറച്ചു ചോദിച്ചതു മാത്രം എനിക്കിഷ്ടായില്ല. മൂന്നു ലക്ഷല്ലേ ചോദിച്ചുള്ളൂ.'

'തല്ക്കാലം അതു മതി.' അയാൾ തുടർന്നു. 'പിന്നെ ആവശ്യമായി വര്വാണെങ്കിൽ ചോദിക്കാലോ.'

'അപ്പന്റെ കയ്യില് പൂത്ത പണം ഇരിക്കിണ് ണ്ട്. ചോദിച്ചാൽ എടുത്തുതരും.'

പയ്യൻ വിഷണ്ണനായി. മൂന്നുലക്ഷം മാത്രം ചോദിച്ചത് വലിയ വിഡ്ഢിത്തമായെന്നയാൾക്കു തോന്നി. സാരമില്ല. അതിൽ ഒട്ടും കുറക്കേണ്ട.'

അടുത്ത മേശക്കരികെ ഇരുന്ന് ചിരിച്ചുകൊണ്ട് എഞ്ചിൻ ഡ്രൈവർ സംഭാഷണം ആസ്വദിക്കുന്നുണ്ടായിരുന്നു. ഐസ്‌ക്രീം വന്നു.

ഐസ്‌ക്രീമിന്റെ ഗ്ലാമറിൽ വൈവാഹികചിന്തകൾ അപ്രത്യക്ഷമായി. രാജനും ഐസ്‌ക്രീം ഓർഡർ ചെയ്തിരുന്നു. ഓർഡർ ചെയ്തില്ലായിരുന്നുവെങ്കിൽ താൻ അയാളെ കൊല്ലുമായിരുന്നുവെന്ന് അവൾ മനസ്സിൽ കരുതി. അപ്പുറത്തെ മേശമേലാണെങ്കിലും താൻ കഴിക്കുന്നതുതന്നെ അയാളും കഴിക്കണം.

ഐസ്‌ക്രീം കഴിച്ചുകൊണ്ടിരിക്കേ ഷാജി ചോദിച്ചു.

'എന്നെ ഇഷ്ടമായോ?'

'ഇഷ്ടമായില്ലെങ്കിൽ ഞാൻ വരില്ലായിരുന്നു.'

'എന്നോട് എന്തെങ്കിലും ചോദിക്കാനുണ്ടോ?'

അവൾ ഒരു നിമിഷം ആലോചിച്ചു. വേണോ? കാര്യമുണ്ടോ? ചോദിക്കാതിരിക്കുന്നതു കൊണ്ട് ഗുണമൊന്നുമില്ല എന്നതുകൊണ്ട് ചോദിക്കാൻ തന്നെ അവൾ തീർച്ചയാക്കി.

'ധ്യാനകേന്ദ്രത്തിൽ പല അദ്ഭുതങ്ങളും നടക്കാറുണ്ട് എന്നു പറഞ്ഞല്ലോ.'

'അതേ?'

'അവിടെ ധ്യാനം കൂടാൻ വരുന്ന ഏതെങ്കിലും ചെറുപ്പക്കാർ സ്ത്രീധനമില്ലാതെ കല്ല്യാണം കഴിക്കാൻ തയ്യാറായി എന്ന അദ്ഭുതം സംഭവിച്ചിട്ടുണ്ടോ? നമ്മുടെ സമുദായത്തിൽനിന്ന് സ്ത്രീധനം എന്ന വ്യവസ്ഥ നീങ്ങിക്കിട്ടുക എന്ന അദ്ഭുതം സംഭവിച്ചാൽ ഞാൻ മാസത്തിലൊരിക്കലെങ്കിലും ധ്യാനം കൂടാൻ വരാം.'

ഷാജി ഒന്നും പറയുന്നില്ല. അയാൾ ശരിക്ക് ആശയക്കുഴപ്പത്തിലായിരിക്കയാണ്. എന്താണിവളുടെ മനസ്സിൽ?

'അദ്ഭുതം സൃഷ്ടിക്കുന്ന കർത്താവെന്തേ ഈയൊരദ്ഭുതം നടത്താതിരുന്നത്?'

അവൾ ശരിക്കും രോഷാകുലയായിരുന്നു. ട്രെയിൻ യാത്രയിൽ അവളുടെ കൂട്ടുകാരികളുടെ കദനകഥകൾ നിത്യേനയെന്നോണം കേൾക്കാറുണ്ട്. സ്ത്രീധനം കൊടുക്കാൻ പറ്റാതെ മുടങ്ങിയ കല്യാണങ്ങൾ. സ്ത്രീധനം കൊടുത്തിട്ടും പോരാതെ വീണ്ടും വീണ്ടും പണമാവശ്യപ്പെട്ട് കൊടുക്കാൻ കഴിയാതെവരുമ്പോൾ ഭാര്യയെയും കുട്ടികളേയും വീട്ടിൽ കൊണ്ടുവിട്ട സംഭവങ്ങൾ. പീഡനകഥകൾ. അദ്ഭുതം കാട്ടേണ്ടത് ഈയൊരു കാര്യത്തിലാണെന്നവൾ ഉറച്ചു വിശ്വസിച്ചു. ദൈവത്തിന് അവന്റെ സൃഷ്ടികളിൽ വലിയ സ്വാധീനമൊന്നുമില്ലെന്നായിരുന്നു അവളുടെ അനുഭവം.

വൈകുന്നേരം രാജനെ കാണുന്നതുവരെ അവൾ വളരെ ചീത്ത മൂഡിലായിരുന്നു. ഷാജി ബൈക്കിലായിരുന്നു വന്നത്. ഓഫീസിൽ വിടാമെന്നു പറഞ്ഞപ്പോൾ അവൾ ഒഴിഞ്ഞുമാറി.

'ഗിരിപ്രഭാഷണം നന്നായിരുന്നു.' രാജൻ പറഞ്ഞു.

'എന്നെ ഇനിയും ദേഷ്യം പിടിപ്പിക്കണ്ട.'

'തണുക്കാൻ എന്തെങ്കിലും?'

'ഐസ്‌ക്രീം മതിയാവും.'

ഐസ്‌ക്രീം കഴിച്ചുകൊണ്ടിരിക്കേ രാജൻ ചോദിച്ചു.

'നിങ്ങടെ വീട്ടിൽ പണത്തിലെ പൂപ്പൽ കളയാൻ എന്താണുപയോഗിക്കുന്നത്?'

'എന്തിനാ?'

'ഞങ്ങടെ വീട്ടിലും കുറെ പൂത്ത പണമിരിക്കുന്നുണ്ട്. അതൊന്നു വൃത്തിയാക്കി എടുക്കാനാ.'

'അയാള് ശരിക്കും വിചാരിക്കണത് അപ്പന്റെ കയ്യില് പൂത്ത പണം ഇരിക്കുന്നുണ്ടെന്നാണ്.' അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു.

'ഇല്ലേ, എന്നിട്ട്?'

'ഇൽ...ല്യാ...!?'

'ഞാൻ ആലോചിക്യായിരുന്നു.'

'എന്ത്?'

'എത്ര ഐസ്‌ക്രീമുകളും മസാലദോശകളും നഷ്ടമായെന്ന്.'

'അത്രയല്ലേ ഉള്ളൂ!'