|| Novel

എഞ്ചിന്‍ ഡ്രൈവറെ സ്നേഹിച്ച പെണ്‍കുട്ടി

ഇ ഹരികുമാര്‍

പതിനാലാം ദിവസം

പ്ലാറ്റുഫോമിൽ പുഷ് പുൾ കിതച്ചുനിന്നു. അവൾ എഞ്ചിൻറൂമിലേയ്ക്കു നോക്കി. കഴിഞ്ഞ മൂന്നുനാലു ദിവസമായി പ്രഭയറ്റു കിടന്ന എഞ്ചിൻ മുറി വീണ്ടും പ്രഭാപൂരം പൊഴിക്കുന്നതായി അവൾ കണ്ടു. വീണ്ടും വസന്തം, വീണ്ടും പൂക്കളുടെ പ്രളയം. സുഗന്ധം പരത്തുന്ന മന്ദമാരുതൻ. ഞാൻ പറഞ്ഞില്ലേ? അവൾ ആലോചിച്ചു. എനിക്ക് കവിതയെഴുതാൻ കഴിയും.

'എന്താ കേറ്ണില്ലേ?' എന്ന് രാജൻ ആംഗ്യം കാണിച്ചപ്പോഴാണ് പരിസരബോധമുണ്ടായത്. ചുറ്റും വസന്തമല്ല, തലയ്ക്കു മുകളിൽ മൊട്ട വെയിലാണെന്നും, ഇപ്പോൾ കവിതയെഴുതാനിരുന്നാൽ ശരിയാവില്ലെന്നും അവൾക്കു ബോധ്യമായി. അവൾ ധൃതിയിൽ വണ്ടിയിൽ കയറി. അന്താക്ഷരിയിൽ അവൾ ആദ്യമായി ജയിച്ചു. വയലാറിന്റേയും ഒ.എൻ.വി.യുടെയും പാട്ടുകൾ അവളുടെ നാവിൻതുമ്പിൽ അനായാസം വന്നുചേർന്നു. അവൾ കുട്ടിക്കാലംതൊട്ട് കേൾക്കാറുള്ളതാണാ പാട്ടുകൾ. അപ്പൻ വൈകുന്നേരം അല്പം കുടിക്കും. കുടിച്ചു കഴിഞ്ഞാൽ സിനിമാഗാനങ്ങൾ നല്ല ഈണത്തിൽ പാടും. അതുകേട്ടുകൊണ്ടാണവൾ വളർന്നത്. ഇപ്പോൾ അവളുടെ ജീവിതത്തിലും ആ പാട്ടുകൾക്ക് അർത്ഥമുണ്ടായി വരുന്നതവൾ അദ്ഭുതത്തോടെ, ആഹ്ലാദത്തോടെ കണ്ടു.

സൗത്ത് സ്റ്റേഷനിൽ വണ്ടി നിന്നപ്പോൾ അവൾ പ്ലാറ്റുഫോമിലൂടെ നടന്ന് എഞ്ചിന്റെ അടുത്തെത്തി. രാജൻ പുറത്തേയ്ക്കു തലയിട്ട് നിൽക്കുകയാണ്.

'അമ്മയ്ക്ക് എങ്ങിനെയുണ്ട്?' നാൻസി ചോദിച്ചു.

'മാറി.' അയാൾ പറഞ്ഞു. പനിപിടിച്ചു കിടന്ന ഒരു ചെറിയ കുട്ടി കളിക്കാൻ പോകാനായി 'ഊവ് മാറി' എന്നു പറയുന്നതുപോലെയാണയാൾ പറഞ്ഞത്.

'ഇന്നലെ എന്നെ പെണ്ണുകാണാൻ വന്നിരുന്നു.'

'എങ്ങിനെയുണ്ട് പയ്യൻ?'

'നല്ല സുന്ദരൻ. രാജകുമാരനെപ്പോലെയുണ്ട്.'

'ങും, എന്നെ അസൂയപ്പെടുത്താൻ പറയ്യ്വാണ്. കട്ടപ്പല്ലും കോങ്കണ്ണും ഉള്ള ആരെങ്കിലുമായിരിക്കും.'

'ആയ്‌ക്കോട്ടെ.' അവൾ കോക്കിരി കാട്ടിക്കൊണ്ട് നടന്നുപോയി.

പെണ്ണുകാണാൻ വന്ന കാര്യം പറഞ്ഞപ്പോൾ ഭാസ്‌കരൻ നായർ ചോദിച്ചു.

'എന്താണവരുടെ ഡിമാന്റ്?'

'മൂന്നുലക്ഷവും നാല്പതു പവനും മാത്രം. ഇത്ര കുറച്ചു ചോദിക്കുന്ന ഒരാളുടെ ഒപ്പം ഞാൻ പോവില്ലെന്ന് പറഞ്ഞിരിക്കയാണ്. എന്റെ വില കളയാനോ?'

ഭാസ്‌കരൻ നായരും മാലതിയും ചിരിക്കയാണ്.

'ഞാൻ നിന്നെക്കൊണ്ട് തോറ്റു. ആട്ടെ പയ്യനെങ്ങിനെണ്ട്?'

'ശരാശരി. പയ്യന്റെ അനിയനാണെങ്കിൽ ഒരു കൈ നോക്കായിരുന്നു. ഗ്ലാമറുള്ള പയ്യനാണ്.'

രാജനെ അസൂയപ്പെടുത്താമെന്നാണ് കരുതിയത്. അയാളുടെ മുഖത്ത് അസൂയപോയിട്ട് അസഹിഷ്ണുതയുടെ ലാഞ്ചനപോലുമുണ്ടായിരുന്നില്ല. ശാന്തമായ മുഖം, പ്രസന്നമായ മുഖം. അവൾ അദ്ഭുതപ്പെട്ടു. ഈയ്യാൾ യേശുതന്നെ വേഷം മാറിവന്നതായിരിക്കുമോ? അവൾ ഐസ്‌ക്രീം നുണയുകയാണ്.

'ഇങ്ങിനെ ദിവസവും ഐസ്‌ക്രീമും മസാലദോശയും വാങ്ങിത്തന്നാൽ മുതലാകുമോ?'

'ഇല്ല.'

'പിന്നെ എന്തിനാണ് ഇങ്ങിനെ പണം ചെലവാക്കുന്നത്?'

'അതെല്ലാം ഞാൻ സ്ത്രീധനത്തുകയിൽ കൂട്ടിയിടാം.'

'നിങ്ങൾ നായന്മാർക്ക് സ്ത്രീധനം വാങ്ങുന്ന ഏർപ്പാടില്ലല്ലോ.'

'എന്റെ അച്ഛൻ വാങ്ങിയിട്ടില്ല. ഇങ്ങിനെ പോയാൽ ഞാനായിട്ട് അതു തുടങ്ങേണ്ടി വരുമെന്നാണ് തോന്നുന്നത്.'

'അങ്ങിനെയാണെങ്കിൽ എനിക്കു യാതൊരു താല്പര്യവുമില്ല. ഞാൻ സ്ത്രീധനമൊന്നും കൊടുക്കാതെ ഒരു പയ്യനെ അടിച്ചെടുക്കാമെന്നു കരുതിയാണ് നിങ്ങളുമായി അടുത്തത്.'

'അച്ചായത്തിയുടെ മനസ്സിലിരിപ്പ് എനിക്കു നല്ലവണ്ണം അറിയാം. ആട്ടെ മൂന്നു ലക്ഷവും നാല്പതു പവൻ പണ്ടങ്ങളും ചോദിക്കുന്ന ആ വിദ്വാന്റെ കയ്യിലെന്തുണ്ട്?'

'ജനിക്കുമ്പോൾ ദൈവം തമ്പുരാൻ കല്പിച്ചുകൊടുത്ത സാധനങ്ങൾ മാത്രം. അതും പ്രവർത്തനക്ഷമമാണെന്ന് വലിയ ഉറപ്പൊന്നുമില്ല.'

'തങ്കംപോലെയുള്ള ഒരു പെൺകുട്ടിയെ കെട്ടിച്ചയക്കണമെങ്കിൽ ടൺകണക്കിന് സ്വർണ്ണം വേണമെന്നത് വലിയൊരു പ്രശ്‌നംതന്നെയാണ്. ഇവരെയൊക്കെ ചാട്ടവാറുകൊണ്ടടിക്കുകയാണ് വേണ്ടത്.'

അവൾ പെട്ടെന്ന് യോഹന്നാന്റെ സുവിശേഷത്തിലെ വാക്യങ്ങളോർത്തു.

'അവൻ കയറുകൊണ്ട് ഒരു ചമ്മട്ടിയുണ്ടാക്കി അവരെയെല്ലാം ദേവാലയത്തിൽനിന്നു അടിച്ചു പുറത്താക്കി.....'

രാജന്റെ മുഖത്ത് താടി വളർന്നുവെന്ന് താൻ ഭാവനയിൽ കാണുകയാണോ? കയ്യിലുള്ള ചാട്ടവാർ അദ്ദേഹം ചുഴറ്റിയടിക്കുകയാണ്. ആനന്ദഹർഷത്തോടെ അവൾ ആ രംഗം നോക്കി നിന്നു.

'എന്താണാലോചിക്കുന്നത്?' രാജൻ ചോദിച്ചു.

'ഒന്നുമില്ല.' അവൾ പറഞ്ഞു. 'ഞാൻ നന്മതിന്മകളെപ്പറ്റി ആലോചിക്കയായിരുന്നു.'

രാത്രി ഊണു കഴിക്കുമ്പോഴാണ് മേരി പറഞ്ഞത്.

'വൈകീട്ട് ചിറ്റപ്പൻ വന്നിരുന്നു.'

നാൻസി ചോദ്യഭാവത്തിൽ ചേച്ചിയെ നോക്കി.

'അവർക്ക് നിന്നെ ഇഷ്ടപ്പെട്ടുത്രെ.'

'വലിയ കാര്യമായി!'

'പയ്യന് നിന്നോടൊന്നു സംസാരിക്കണംത്രെ. നാളെ നിന്റെ ഓഫീസില് വന്നാൽ സൗകര്യാവ്വോന്ന് ചോദിച്ചു.'

'ഈവക അലവലാതികളെയൊന്നും ഓഫീസിലേയ്ക്ക് വിടേണ്ട. എന്റെ ഗ്ലാമർ പോവും. ആ പരിസരത്തൊക്കെ എനിക്ക് നല്ല ഗ്ലാമറാ.'

'പിന്നെ എവിടെവച്ചാ കാണാൻ പറ്റുക?' അനിയത്തിയുടെ സ്വഭാവം നല്ലവണ്ണം അറിയാവുന്നതുകൊണ്ട് മേരി ഏറെ സംയമനം പാലിച്ചിരുന്നു. കുട്ടിക്കാലംതൊട്ട് പരിശീലിച്ചുണ്ടാക്കിയ സിദ്ധിയാണത്.

'അയാൾക്ക് ഉച്ചയ്ക്ക് രണ്ടുതൊട്ട് മൂന്നുമൂന്നരമണിവരെള്ള സമയത്തേ പറ്റൂന്ന് പറഞ്ഞു.'

'നല്ല സമയമാണ്. ഞാൻ നാളെ ലഞ്ചു കൊണ്ടുപോകുന്നില്ല. ഏതെങ്കിലും റെസ്റ്റോറണ്ടിൽവച്ചു കാണാം.'

'റെസ്റ്റോറണ്ടിൽ വച്ചോ?'

'അതെ. അയാൾ എത്ര അർക്കീസാണെന്നും മനസ്സിലാക്കാലോ? എനിക്ക് ഒരു നല്ല ലഞ്ചും തരാവും!' അവൾ നിർത്തി വീണ്ടും പറഞ്ഞു. 'നല്ല ലഞ്ച് എന്നു ഞാൻ പറഞ്ഞോ? എന്റെ പ്രതീക്ഷകൾ കാടുകയറ്വാണോ?'

'ഞാൻ ചിറ്റപ്പനോടു പറയാം.'

ഡയറി അടച്ചുവച്ചപ്പോൾ നാൻസി ഓർത്തു. എല്ലാ ദിവസവും അവസാനിക്കുന്നത് ഒരുപോലെയാണ്. രാത്രിയുടെ ഇരുട്ട് വന്നു വലയം ചെയ്ത് ബോധമണ്ഡലത്തെ പതുക്കെ കാർന്നു തിന്നുന്നു. യാഥാർത്ഥ്യങ്ങൾ ഭ്രമാത്മകതയ്ക്ക് വഴി മാറിക്കൊടുക്കുന്നു. അതു മറ്റൊരു ലോകം. അതാണ് തന്റെ സത്ത. അതിലാണ് താൻ ജീവിക്കുന്നത്.

അവൾ സ്വയം പറഞ്ഞു. കർത്താവേ ഇതിന്റെ പൊരുളെന്താണ്?