|| Novel

എഞ്ചിന്‍ ഡ്രൈവറെ സ്നേഹിച്ച പെണ്‍കുട്ടി

ഇ ഹരികുമാര്‍

ഇരുപത്തൊന്നാം ദിവസം

ശനിയാഴ്ച സംഭവങ്ങളൊന്നുമില്ലാതെ കടന്നുപോയി. എഞ്ചിൻ ഡ്രൈവറുടെ മുറിയിൽനിന്ന് പുറത്തേയ്ക്ക് നീണ്ടത് ഒരു വയസ്സന്റെ മുഖമായിരുന്നു. ഒന്നുകിൽ രാജന്ന് ഒരു രാത്രികൊണ്ട് വയസ്സായിക്കാണണം. അല്ലെങ്കിൽ അത് വേറെ ഡ്രൈവറായിരിക്കണം. രണ്ടാമത്തേതായിരിക്കണം ശരിയെന്നവൾ അനുമാനിച്ചു. എറണാകുളം സൗത്തിൽ വണ്ടിയിറങ്ങിയപ്പോൾ ഒരിക്കൽക്കൂടി നിജസ്ഥിതി അറിയാൻ അവൾ മുമ്പിലേയ്ക്കു നടന്നു. ഒരു വയസ്സൻതന്നെ. നരച്ച കുറ്റിരോമങ്ങൾ ചൊറിഞ്ഞുകൊണ്ട് അയാൾ താൻ വലിച്ചു കൊണ്ടു വന്ന ജനങ്ങളെ ആശീർവ്വദിക്കാനെന്നപോലെ നിൽക്കുന്നു. ആശിക്കാനൊന്നുമില്ല. നാളെ ഞായർ. ഡ്രൈവറില്ലാതെ തന്റെ വണ്ടി രണ്ടു ദിവസം ഓടിക്കണം.

ഞായറാഴ്ച രാവിലെ പള്ളിയിൽക്കൂടി പോകാതെ ഓടിയെത്തിയ ചിറ്റപ്പൻ തന്ന വിവരം തീരെ ആശാവഹമായിരുന്നില്ല. പയ്യന് നാൻസിയെത്തന്നെ വേണമത്രെ. സ്ത്രീധനം കുറക്കാനൊന്നും പറ്റില്ല, അതുപോലെ നാല്പതു പവന്റെ പണ്ടങ്ങളും വേണം. രണ്ടാമത്തേതു മാത്രമാണ് കുറച്ച് ആശയ്ക്കു വഴിതന്നത്. സ്ത്രീധനം കുറക്കാൻ പറ്റില്ലെന്നു പറഞ്ഞാലെങ്കിലും അപ്പൻ ഈ കല്യാണത്തിന് സമ്മതം കൊടുത്തില്ലെങ്കിലോ? ഞായറാഴ്ച രാത്രി അവൾ ഡയറിക്കു പകരം എഴുതിയത് അപ്പച്ചനുള്ള കത്തായിരുന്നു. അത് മടക്കി ബാഗിലിട്ട ശേഷം അവൾ സുഖമായി ഉറങ്ങി.

രാവിലെ പുറത്തിറങ്ങിയപ്പോൾ അമ്പലത്തിൽ പോകണമെന്നൊന്നും ധാരണയുണ്ടായിരുന്നില്ല. പക്ഷേ അവളുടെ കാലുകൾ നയിച്ചത് അമ്പലത്തിലേയ്ക്കായിരുന്നു. പ്രസാദം കൊടുക്കുമ്പോൾ ശാന്തിക്കാരൻ ചിരിച്ചുകൊണ്ട് ചോദിച്ചു.

''കുട്ടിയെ കുറേ ദിവസായി കാണാറില്ലല്ലോ.''

'കർത്താവേ,' നാൻസി മനസ്സിൽ പറഞ്ഞു. 'ഇയ്യാക്കും എന്നോട് പ്രേമമായോ?' ഭഗവാന്റെ അമ്പലത്തിൽവച്ച് കർത്താവിനെ വിളിച്ചതിൽ ക്ഷമിക്കണമെന്ന് പ്രാർത്ഥിച്ചുകൊണ്ട് അവൾ പ്രസാദം സ്വീകരിച്ചു.

ഇന്നും എഞ്ചിൻ മുറിയിൽ രാജനെ കണ്ടില്ലെങ്കിൽ അതേ വണ്ടിയിൽ തല വെക്കണമെന്നവൾ തീർച്ചയാക്കിയിരുന്നു. അതിന്റെ ആവശ്യമുണ്ടായില്ല. മോന്തയും പുറത്തിട്ട് ഇളിച്ചുകൊണ്ട് അയാൾ ഇരിക്കുന്നുണ്ടായിരുന്നു. നാൻസി തലവെട്ടിച്ച് കമ്പാർട്ടുമെന്റിൽ കയറി. അന്താക്ഷരിയുടെ അഭിനേതാക്കൾ തയ്യാറെടുത്തിരിക്കയാണ്.

ട്രെയിൻ ഇറങ്ങി നേരിട്ടു നടക്കാതെ പാലത്തിന്മേൽ കയറാൻ നിൽക്കുമ്പോഴാണ് അവൾ കണ്ടത്. രാജൻ എഞ്ചിന്റെ പുറത്തിറങ്ങി നിൽക്കയാണ്. അവൾ നോക്കിയപ്പോൾ അയാൾ ചിരിച്ചുകൊണ്ട് അവളെ വിളിച്ചു. അടുത്തു ചെന്നപ്പോൾ ചോദിച്ചു.

''എന്താണ് പിണക്കം?''

''ശനിയാഴ്ച സാങ്ക്ഷനില്ലാതെ ലീവെടുത്തതെന്തിനാണ്?''

''ആരുടെ സാങ്ക്ഷൻ?''

''എന്റെ.''

''വൈകുന്നേരം കാണില്ലേ, അപ്പോൾ പറയാം.''

''വൈകുന്നേരം കാണുന്നില്ലെങ്കിലോ?''

''പറയലുണ്ടാവില്ല.''

ഞാൻ തോറ്റു. നാൻസി വിചാരിച്ചു. അപ്പന്നുള്ള കത്ത് അവളുടെ കൈ സഞ്ചിയിൽ ഇരുന്ന് വേവുന്നുണ്ട്. അപ്പച്ചനെന്താണ് വിചാരിക്കുക എന്നറിയില്ല. എന്തു വിചാരിച്ചാലും കുഴപ്പമില്ല. തനിക്ക് ഒരു തീരുമാനം എടുക്കേണ്ടതുണ്ട്. തിരക്കിന്നിടയിൽക്കൂടി നടക്കുമ്പോൾ അവൾ ഒരിക്കൽ ക്കൂടി ആലോചിച്ചു. ആ കത്ത്, അത് പോസ്റ്റു ചെയ്യണോ? റോഡിൽ അവൾക്കു പോകാനായി വാഹനങ്ങൾ നിർത്തിയ പോലീസുകാരന് സാധാരണ കൊടുക്കാറുള്ള ചിരി സമ്മാനിച്ച് അവൾ നടന്നു. പോസ്റ്റാഫീസിന്റെ മുമ്പിലെത്തിയപ്പോൾ അവൾ സഞ്ചി തുറന്ന് കത്തു പുറത്തെടുത്തു. ഒരിക്കൽക്കൂടി അതു വായിക്കാനുള്ള ആഗ്രഹം മനസ്സിലൊതുക്കി അവൾ കത്ത് പെട്ടിയിലിട്ടു. ഒരിക്കൽക്കൂടി വായിച്ചാൽ ആ കത്ത് പോസ്റ്റു ചെയ്യലുണ്ടാവില്ല.

''എന്തായീ നിന്റെ കല്യാണക്കാര്യങ്ങൾ?'' ഭാസ്‌കരൻ നായർ ചോദിച്ചു.

''സാറിന് ഇത്രയും ഗഹനമായ കാര്യങ്ങൾ ഇത്രയും ലാഘവബുദ്ധിയോടെ എങ്ങിനെ എടുക്കാൻ പറ്റുന്നൂ?''

''അപ്പോൾ നീ കാര്യങ്ങൾ ഗൗരവത്തോടെ എടുക്കാൻ തുടങ്ങിയെന്നർത്ഥം. എനിക്കു സന്തോഷായി.''

''സാറ് അങ്ങിനെ സന്തോഷിക്കയൊന്നും വേണ്ട.''

''എന്തേ?''

''ഞാനൊരു നായര് ചെക്കന്റെ ഒപ്പം ഒളിച്ചോടാൻ പോകുന്നു.''

''എന്തിനാ ഓടുന്നത്, നടന്നുപോകാൻ മേലാ?''

''സാറിന് തമാശയാ. എന്നെ കാണാതാവുമ്പോ മനസ്സിലാവും.''

''ആട്ടെ ആരാണാ നിർഭാഗ്യവാൻ?''

''എന്നെ കിട്ടാൻ വേണ്ടി ഏഴു ജന്മം തപസ്സിരുന്ന ആ ഭാഗ്യവാന്റെ പേര് രാജൻ.''

''എന്താണയാൾ ചെയ്യുന്നത്?''

''ദിവസവും അങ്കമാലിയിൽനിന്ന് എന്നെ ഏറ്റി എറണാകുളത്തെത്തിക്കുന്നു.''

''എന്നു വച്ചാൽ?''

''അയാളൊരു എഞ്ചിൻ ഡ്രൈവറാണ്.''

ഭാസ്‌കരൻ നായർ നിശ്ശബ്ദനായി.

രാജൻ മേശയുടെ മറുവശത്ത് അവളെ നോക്കി ചിരിച്ചു കൊണ്ടിരുന്നു. റസ്റ്റോറണ്ടിൽ തിരക്കു കുറവായിരുന്നു. തിങ്കളാഴ്ച പൊതുവേ തിരക്ക് കുറവാണ്.

''ഞാൻ ജീവിതത്തിൽ തിന്ന മസാലദോശ നീട്ടി വച്ചാൽ ചന്ദ്രനിലേയ്ക്കും തിരിച്ചുമുള്ള ദൂരം കാണും.'' നാൻസി പറഞ്ഞു.

''ഞാൻ അതിനു വേണ്ടി ചിലവാക്കിയ നോട്ടുകൾ നീട്ടിവച്ചാൽ ആകാശഗംഗ രണ്ടുവട്ടം വലംവെക്കാനാവും.'' രാജൻ പറഞ്ഞു. ''ആട്ടെ രാവിലെ മോന്ത കനപ്പിച്ച് പോകാൻ എന്താണ് കാരണം?''

''എനിക്ക് ഭംഗിയുള്ള മോന്ത ഉണ്ടായതുകൊണ്ട്.'' നാൻസി പറഞ്ഞു. ''അതല്ലാ കേട്ടോ കാര്യം. ദിവസവും കാണുന്ന ഒരാളെ ഒരു ദിവസം കാണാതായാൽ നമുക്കൊക്കെ വിഷമമുണ്ടാവില്ലെ. അത് പല വിധത്തിലും പുറത്തുവരും. ആട്ടെ, താങ്കൾ എവിടേയ്ക്കാണ് ശനിയാഴ്ച അപ്രത്യക്ഷനായതെന്ന് പറയാമോ?''

''എനിക്ക് മാറ്റമായി. വീണ്ടും കോയമ്പത്തൂരിലേയ്ക്കുതന്നെ.''

വിശ്വസിക്കാൻ പ്രയാസമായ പോലെ നാൻസി ഇരുന്നു.

''മാറ്റമൊഴിവാക്കാനാകുമോ എന്നന്വേഷിക്കാൻ പോയതാണ്. പറ്റില്ലെന്നാണവർ പറയുന്നത്. ഒരു മൂന്നു മാസമെങ്കിലും അവിടെ വേണം. അതു കഴിഞ്ഞിട്ട് നോക്കാമെന്നു പറയുന്നു.''

നാൻസി ഒന്നും പറയാതെ, ദോശ തിന്നാതെ ഇരിക്കയാണ്. അവളുടെ മുഖം വാടിയിരുന്നു.

''ദോശകളോടും ഐസ്‌ക്രീമുകളോടും വിട പറയണ്ടേ എന്ന വിഷമമാണോ?''

നാൻസി ചിരിക്കുന്നില്ല. പെട്ടെന്നാണയാൾ കണ്ടത്. അവളുടെ കണ്ണിൽ ജലകണങ്ങൾ ഉരുണ്ടുകൂടുന്നു. അവളുടെ തുടുത്ത കവിളിലൂടെ അത് ഒലിച്ചിറങ്ങുകയാണ്.

നാൻസി കരയുക! ഈ പെണ്ണിന് കരയാനും അറിയാമോ? അയാൾ അവളുടെ കൈ പിടിച്ച് അമർത്തി.

ഡയറിയെഴെുത്ത് ഒരു സാന്ത്വനമായി അനുഭവപ്പെട്ടത് അന്നാണ്. രാത്രിയുടെ ശബ്ദങ്ങൾ അവൾക്ക് അകമ്പടി സേവിച്ചു. കട്ടിലിൽ ശാന്തയായി ഉറങ്ങുന്ന ചേച്ചി ഒന്നുമറിയുന്നില്ല. അവൾ ഭാസ്‌കരൻ നായർ പറഞ്ഞതോർത്തു. ഒരിക്കലും ഒരെഞ്ചിൻ ഡ്രൈവറെ സ്‌നേഹിക്കരുത്. അവരുടെ ജീവിതം ഉരുളുന്ന ചക്രങ്ങൾക്കു മീതെയാണ്. ഒരിടത്ത് ഉറച്ചുനിൽക്കാൻ കഴിയില്ല. നന്നായിപ്പോയി! അവൾ ഡയറി അടച്ചുവച്ചു. റസ്റ്റോറണ്ടിൽനിന്ന് ഇറങ്ങുമ്പോൾ കോണിപ്പടിയിൽവച്ച് രാജൻ ആരും കാണാതെ തന്നെ ഉമ്മവച്ചത് അവൾ ഡയറിയിൽ എഴുതിയില്ല. അതെന്റെ മനസ്സിൽ കിടക്കട്ടെ. എന്റെ ഏറ്റവും അടുത്ത ഡയറിയിൽ.

എനിക്കുവേണ്ടി കാത്തിരിക്കുമോ എന്ന് രാജൻ ചോദിച്ചതിന് അവൾ മറുപടിയൊന്നും പറഞ്ഞില്ല. അതിന്റെ ആവശ്യമുണ്ടായിരുന്നില്ല. അയാൾ അന്നു രാത്രി പോവുകയാണ്. ചൊവ്വാഴ്ച കോയമ്പത്തൂരിൽ ഡ്യൂട്ടിക്ക് ചേരണം. ശരിക്കു പറഞ്ഞാൽ തിങ്കളാഴ്ചതന്നെ ചേരേണ്ടതാണ്. അങ്കമാലിയിൽനിന്നു കയറി എറണാകുളത്തിറങ്ങി തന്റെ ഹൃദയവും കടംവാങ്ങി പോകുന്ന ഒരു സുന്ദരിയോട് യാത്രപറയാൻ വേണ്ടി ഒരു ദിവസത്തെ സാവകാശം ആവശ്യപ്പെട്ടതാണ്. ഇനിയും സന്തോഷിക്കേണ്ട. രാജൻ പറഞ്ഞു. ഞാൻ ഒരാളോടുംകൂടി പറഞ്ഞു വച്ചിട്ടുണ്ട്. അതു ശരിയാവുകയാണെങ്കിൽ ഞാൻ തിരിച്ച് ഉടനെത്തന്നെ ഈ വണ്ടിയിൽ എത്തും. നിന്നെ ശല്യപ്പെടുത്താൻ.

''എനിക്കത്രയൊന്നും ഭാഗ്യമില്ല.'' നാൻസി പറഞ്ഞു.