|| Novel

എഞ്ചിന്‍ ഡ്രൈവറെ സ്നേഹിച്ച പെണ്‍കുട്ടി

ഇ ഹരികുമാര്‍

ഒന്നാം ദിവസം

വടക്കുനിന്നുള്ള പുഷ് പുൾ തീവണ്ടി അരമണിക്കൂർ വൈകി മൂന്നാം നമ്പർ പ്ലാറ്റ്‌ഫോമിലെത്തി ഒരു നടുക്കത്തോടെ നിന്നു. ഒന്നാം നമ്പർ പ്ലാറ്റുഫോമിലേയ്ക്കു പോകാനുള്ള മേൽപ്പാലത്തിന്റെ കോണിയിൽ ഇരമ്പുന്ന ജനങ്ങൾക്കിടയിൽ ഉയർത്തപ്പെടുവാൻ സ്വയം നിന്നുകൊടുക്കുമ്പോൾ നാൻസി ആലോചിച്ചു. ഒരു പുതിയ ദിവസം. സോപ്പുപൊടിയുടെ പരസ്യത്തിൽ കാണുന്ന അലക്കിത്തേച്ച പഴഞ്ചൻ വസ്ത്രം മാത്രം! കർത്താവേ ഈ ചതി എന്നോടു വേണ്ടിയിരുന്നില്ല! മലവെള്ളത്തിൽ പൊങ്ങുതടിപോലെയുള്ള യാത്ര അവസാനിച്ചപ്പോൾ ഒന്നാം നമ്പർ പ്ലാറ്റുഫോമിന്റെ പൊളിഞ്ഞ തറയിൽ വീഴാതെ രണ്ടുകാലിൽ ഇറങ്ങാൻ ശ്രമിച്ച്, മേൽപ്പാലത്തിലെ യാത്രയിലെപ്പോഴോ ആവശ്യത്തിലധികം നീണ്ടുവന്ന കൈവിരലുകളിൽ സേഫ്റ്റിപിൻ താഴ്ത്തിയപ്പോഴുണ്ടായ 'ആഹ്' ശബ്ദത്തിന്റെ ഉടമസ്ഥന്റെ ചമ്മിയ മുഖത്തു നോക്കാതെ അവൾ പുറത്തു കടന്നു.

ഇത്രയും ശരി, ഇനി? നാൻസി സ്വയം ചോദിച്ചു. സ്റ്റേഷന്റെ മുമ്പിലുള്ള വിശാലതകഴിഞ്ഞ് നിരത്തിലെത്തിയപ്പോൾ വീണ്ടും യാത്രക്കാർ ഒരു പുഴയായി ഒഴുകാൻ തുടങ്ങി. ഇനി ജോസ് ജങ്ഷനിലെത്തുമ്പോഴേയ്ക്ക് തെക്ക് വടക്കെന്ന വിഭാഗീയ ചിന്തകളുമായി അവർ പിരിഞ്ഞുപോകുന്നു. സിനിമാശാലകളുടെ പേരിൽ ബസ്‌സ്റ്റോപ്പുകൾ അറിയപ്പെടുന്ന ഈ നഗരത്തിൽ തെക്ക് ദീപയും വടക്ക് ഷേണായീസും പത്മയുമാണ്. അവൾക്ക് തെക്കോട്ടാണ് പോകേണ്ടത്.

നിരത്ത് മുറിച്ചു കടക്കുമ്പോൾ ഡ്യുട്ടിയിലുണ്ടായിരുന്ന ചെറുപ്പക്കാരനായ പോലീസുകാരൻ ചിരിച്ചുകൊണ്ട് കൈ കാണിച്ച് വാഹനങ്ങൾ നിർത്തി. എന്നും ചെയ്യാറുള്ള കാര്യമാണത്. അവളെ കണ്ടാൽ നന്നായി ഒന്നു ചിരിക്കും, പിന്നെ കൈകാട്ടി വാഹനങ്ങൾ നിറുത്തി അവൾക്കു പോകാൻ വഴി കൊടുക്കും. അവൾക്കു മാത്രം. പിന്നിൽ വരുന്ന വയസ്സായ സ്ത്രീകൾ അവളുടെ ഒപ്പമെത്തുന്നതിനുമുമ്പു തന്നെ വാഹനങ്ങൾക്കു പോകാൻ അടയാളം കൊടുക്കുകയും ചെയ്യും. 'വായിൽ നോക്കി!' ചിരിച്ചുകൊണ്ട് നടന്നകലുമ്പോൾ അവൾ മനസ്സിൽ കരുതും.

ഷോപ്പിന്റെ ചില്ലുവാതിൽ തുറന്ന് അവൾ അകത്തു കയറി. മാലതി കമ്പ്യൂട്ടറിന്റെ മുമ്പിൽ ജോലി തുടങ്ങിയിരുന്നു. തന്റെ കമ്പ്യൂട്ടറിനു മുമ്പിൽ ഭാസ്‌കരൻസാറിരുന്ന് ജോലിയെടുക്കുന്നുണ്ട്. നാൻസിയെ കണ്ടപ്പോൾ അയാൾ വാച്ചുനോക്കി.

അവൾ ബാഗ് നിലത്തുവച്ച് സാറിന്റെ പിന്നിൽ നിന്നുകൊണ്ട് മോണിറ്ററിലേയ്ക്കു നോക്കി. എന്തോ പുതിയ ജോലി കിട്ടിയതാണ്.

'പുതിയ ജോലിയാണോ?'

ക്ലിപ്പാർട്ടിൽ നിന്ന് ഒരു ഗ്രാഫിക് എടുക്കുന്നതിൽ ശ്രദ്ധിക്കുകയായിരുന്ന അയാൾ ഒന്നും പറഞ്ഞില്ല.

'സാറെഴുന്നേറ്റോളൂ, ഞാൻ ചെയ്യാം.' അവൾ പറഞ്ഞു. അയാൾ വീണ്ടും ഒന്നും പറഞ്ഞില്ല, കൈകൊണ്ട് ഒരു മിനുറ്റ് എന്ന് ആംഗ്യം കാണിക്കുക മാത്രം ചെയ്തു.

'ഞാൻ വൈകി വരുമ്പോൾ സാറ് വാച്ചു നോക്കണത് എനിക്ക് തീരെ ഇഷ്ടല്ല.' അവൾ പറഞ്ഞു.

'ഞാനൊന്നും പറഞ്ഞില്ലല്ലോ.'

'സാറൊന്നും പറയണ്ട! വണ്ടി വൈകി വരുന്നതിന് ഞാനെന്തു ചെയ്യാനാ?'

ഗ്രാഫിക് ഫയലിലേയ്ക്ക് ഇമ്പോർട്ടു ചെയ്തു കഴിഞ്ഞു. ചെയ്യേണ്ട കാര്യങ്ങൾ അയാൾ അവൾക്കു പറഞ്ഞു കൊടുക്കുകയായിരുന്നു. വൈകുന്നേരത്തിനുള്ളിൽ ചെയ്തു കൊടുക്കേണ്ടതാണ്. കസ്റ്റമർ നാലുമണിക്ക് വരും.

അവൾ കമ്പ്യൂട്ടറിനു മുമ്പിലിരുന്നു ജോലി തുടങ്ങി.

'നീ നിന്റെ നീണ്ട നഖം കൊണ്ട് എന്റെ കീബോർഡു നശിപ്പിക്കും.' നാൻസിയുടെ നീണ്ട, ചുവന്ന പോളിഷിട്ട നഖങ്ങൾ നോക്കിക്കൊണ്ട് അയാൾ പറഞ്ഞു.

'അപ്പോൾ വേറെ കീബോർഡ് വാങ്ങണം.' അവൾ പറഞ്ഞു.

'നിന്റെ അപ്പൻ വാങ്ങിവെച്ചതൊന്നുമല്ല ഈ കീബോർഡ്.'

അവൾ ജോലി നിർത്തി തന്റെ ഇടതു കൈവിരലുകൾ വിടർത്തി നഖങ്ങളുടെ ഭംഗി ആസ്വദിച്ചു. തലേന്ന് ഓഫീസുവിട്ടു പോകുമ്പോൾ ഒരു ലേഡീസ് സ്റ്റോറിൽ കയറി കളർ പരിശോധിച്ചതാണ്. സേയിൽസ്മാൻ ഒരു പുതിയ പയ്യനായിരുന്നു. അഞ്ചു വിരലിലും പോളിഷിട്ട ശേഷം കൈവിടർത്തിക്കാണിച്ച് അയാളോടു ചോദിച്ചു. 'ഭംഗിണ്ടോ?'

അയാൾ വിവശനായിക്കൊണ്ട് പറഞ്ഞു. 'കുട്ടീടെ വിരലുകൾ നല്ല ഭംഗിണ്ട്.'

'ശരി നാളെ വാങ്ങാം കെട്ടോ?' അവൾ ബാഗും തോളിലിട്ട് പുറത്തു കടന്നു.

ആഴ്ചയിലൊരിക്കൽ ഓരോ ഷോപ്പിൽ കയറിയാൽ പോളിഷ് വാങ്ങാതെ കഴിക്കാം.

'സാറിന്റെ കുഴപ്പമെന്താണെന്നോ?' അവൾ പറഞ്ഞു. 'ഒന്നു പറഞ്ഞ് രണ്ടാമത്തതിന് എന്റെ അപ്പന് വിളിക്കും.'

'അപ്പനല്ലേ നിന്നെ എന്റെ മണ്ടയ്ക്കിട്ടു പോയത്? അല്ലെങ്കിൽ ആ പാവത്തിനെ എന്തിനു പറയണം? അയാള് ബോംബേല് കിടന്നു കഷ്ടപ്പെട്ടു ജോലിയെടുക്കുന്നു! ഈ തെറിച്ച വിത്തിനെ കെട്ടിച്ചയക്കാൻ വേണ്ടി!'

'അപ്പൻ അത്ര പാവൊന്നും അല്ല.'

അവൾ ജോലി തുടർന്നു. തൊട്ടടുത്തുള്ള മേശക്കരികെ മാലതി ജോലി ചെയ്യുകയാണ്. അവൾ ഒന്നും സംസാരിക്കില്ല. ചോദിച്ചതിനുള്ള മറുപടി മാത്രം വായിൽ നിന്നു വീഴും.

'സാറെ ഞാനാരു എഞ്ചിൻ ഡ്രൈവറെപ്പറ്റി പറയാറില്ലേ?' നാൻസി പറഞ്ഞു. 'കാണാൻ ഭംഗിള്ള ഒരു പയ്യൻ?'

'നീ കാണാൻ ഭംഗിയില്ലാത്ത ആരെപ്പറ്റിയും ഇതുവരെ ഒന്നും പറഞ്ഞിട്ടില്ലല്ലൊ.'

'അയാള് വീണ്ടും വന്നിട്ടുണ്ട്. ഇന്ന് ഞാൻ വന്ന വണ്ടീല് അയാളായിരുന്നു ഡ്രൈവറ്. ഞാൻ നടന്നു വരുമ്പോൾ അയാൾ കാത്തുനിൽപ്പുണ്ടായിരുന്നു. എന്നെ നോക്കി നല്ല ചിരി.'

'അയാൾ എല്ലാ പെൺകുട്ടികളെ നോക്കിയും ചിരിക്കുന്നുണ്ടാവും.' ഭാസ്‌കരൻ നായർ പറഞ്ഞു.

'എല്ലാ പെൺകുട്ടികളെ നോക്കിയും ചിരിക്ക്യേ? കൊല്ലും ഞാൻ അയാളെ. വായിൽനോക്കി!'

മാലതി ചിരിക്കുകയാണ്. ഭാസ്‌കരൻ നായർ ചിരിക്കുന്നില്ല. കഷണ്ടി കയറിയ തലയിൽ തികച്ചും വംശനാശത്തിന്റെ വക്കിലെത്തി നിൽക്കുന്ന അല്പം നരച്ച തലമുടി ഉഴിഞ്ഞുകൊണ്ട് അയാൾ പറഞ്ഞു.

'നീയാ മാറ്റർ മൂന്നു മണിക്കുള്ളിൽ തീർത്തില്ലെങ്കിൽ ഞാൻ നിന്നെയാണ് കൊല്ലുക. കസ്റ്റമർക്കത് വൈകീട്ട് പ്രസ്സിൽ കൊടുക്കേണ്ടതാണ്.'

'സാറ് ഇങ്ങനെയൊക്കെ ഭീഷണിപ്പെടുത്ത്യാൽ ഞാൻ വേറെ ജോലി അന്വേഷിച്ചുപോവും.'

'ഞാൻ അത്രയ്‌ക്കൊക്കെ ഭാഗ്യം ചെയ്തിട്ടുണ്ടോ?' ഭാസ്‌കരൻ നായർ ചോദിച്ചു.

എന്തായാലും പ്രാണഭയം കാരണം അവൾ ജോലിയെടുക്കാൻ തുടങ്ങി.

ഭാസ്‌കരൻ നായർ ഷോപ്പിനുള്ളിൽ ഒരു മൂലയിൽ ഉണ്ടാക്കിയ കണ്ണാടിക്കൂട്ടിൽ പോയി ഇരുന്നു. ആ ചേമ്പർ അടുത്തുണ്ടാക്കിയതാണ്. നാൻസിയിൽനിന്ന് രക്ഷപ്പെടാനാണെന്നാണ് മാലതി പറയുന്നത്. അതിനുള്ളിൽ അലോസരപ്പെടുത്തുന്ന ശബ്ദങ്ങൾ എത്തുന്നില്ല. വീട്ടിലിരിക്കാൻ വയ്യെന്ന കാരണം കൊണ്ടാണ് ഈ ബിസിനസ്സു തുടങ്ങിയതുതന്നെ. ഭാര്യ ഒരു പരാതിപ്പെട്ടിയാണ്. എന്തിനും വേവലാതി. അമേരിക്കയിലുള്ള മകന്റെയോ മരുമകളുടെയോ ഫോൺ വരാൻ ഒരു ദിവസം വൈകിയാൽ മതി നളിനിയുടെ വേവലാതി തുടങ്ങാൻ. പിന്നെ സ്വൈരമില്ല. മദ്രാസിലുള്ള മകളുടെ കത്തു കിട്ടിയാൽ പിന്നെ ഒരാഴ്ചയ്ക്ക് അവളുടെ കഷ്ടപ്പാടുകൾ എണ്ണിപ്പെറുക്കി പറയലാണ്. ജോലിക്കാരിയില്ലാ, രണ്ടാം ക്ലാസിൽ പഠിക്കുന്ന മൂത്ത കുട്ടിയുടെ മാർക്ക് കുറവാണ്, അങ്ങിനെ തുടങ്ങുന്നു വേവലാതികൾ. മകൾ അവിടെനിന്ന് ആവലാതിക്കത്തുകൾ അയക്കാനും അമ്മ അതിനൊക്കെ തുള്ളാനും. ഇതെല്ലാം കേൾക്കുന്നതിലും ഭേദം ഇവിടെ വന്നിരിക്കുകയാണ്. രണ്ടു കുട്ടികൾ. അവർ നന്നായി ജോലിയെടുക്കും. മാലതി അധികമൊന്നും സംസാരിക്കില്ല. അവളുടെ സംസാരം കൂടി നാൻസി ഏറ്റെടുത്തിരിക്കുന്നു. അവളുടെ തമാശകൾ കേട്ടുകൊണ്ട് നേരം പോകുന്നു. രണ്ടു പേരുടെ ശമ്പളത്തിന്നും വാടകയ്ക്കുമുള്ള പണം കിട്ടും. അത്രമാത്രം. അതൊക്കെ പോരെ?

പോരാ എന്നാണ് നാൻസി പറയുന്നത്. സാറ് ഒന്നു രണ്ടു കമ്പ്യൂട്ടർ കൂടി വാങ്ങണം, നല്ല രണ്ടു പയ്യന്മാരെ ടൈപ്‌സെറ്റേഴ്‌സായി നിയമിക്കണം എന്ന് അവൾ പറയുന്നു. ആൺപിള്ളേരില്ലാത്ത ഓഫീസ് എന്തിനു കൊള്ളും?

നാൻസിയുടെ മനസ്സിലിരിപ്പ് ഭാസ്‌കരൻ നായർക്കു ഉടനെ മനസ്സിലാവുന്നു. തന്റെ ഓഫീസ് നന്നാക്കാനുള്ള നാൻസിയുടെ വ്യഗ്രതയെ അദ്ദേഹം അഭിനന്ദിക്കുന്നു. അയാൾ ചോദിക്കുന്നു.

'രണ്ട് ആൺപിള്ളേരു തന്നെ വേണമല്ലേ?'

'അതേ, ഇവിടെ ഞങ്ങൾ രണ്ട് പെൺപിള്ളേരല്ലേ ഉള്ളത്?'

'ഒരാളെ വെക്കാം. പിന്നെ ഞാനൊരുത്തനില്ലേ ആണായിട്ട്?'

'സാറ്........' അവൾ നിർത്തി. പിന്നെ ഭാസ്‌കരൻ നായരുടെ കഷണ്ടി കയറിയ തലയിലും മുഖത്തും നോക്കിക്കൊണ്ട് പറഞ്ഞു.

'അത് മാലതീടെ ഇഷ്ടം.'

അയാൾ ഉറക്കെ ചിരിക്കാൻ തുടങ്ങി.