|| Novel

എഞ്ചിന്‍ ഡ്രൈവറെ സ്നേഹിച്ച പെണ്‍കുട്ടി

ഇ ഹരികുമാര്‍

മൂന്നാം ദിവസം

മൂന്നാം ദിവസം? ഡയറിയിൽനിന്ന് പെന്നെടുക്കാതെ അവൾ ആലോചിച്ചു. ഇതെന്താണ് വല്ല ആട്ടക്കഥയോ മറ്റോ ആണോ? സ്ഥലത്തെ കഥകളിക്ലബ്ബുകാർ ടൈപ്‌സെറ്റുചെയ്യാൻ കൊണ്ടുവരുന്ന നോട്ടീസുകളുടെ ഉള്ളടക്കം വായിച്ച് നാൻസി ഒരു കഥകളി വിദഗ്ധയായിരുന്നു. നളചരിതം രണ്ടാം ദിവസം, അല്ലെങ്കിൽ മൂന്നാം ദിവസം. നോട്ടീസ് ടൈപ്പുചെയ്യാൻ കൊണ്ടുവന്നിരുന്നത് വലിയ കണ്ണുകൾക്കുചുറ്റും കണ്ണെഴുതിയപോലെ പാടുള്ള ശിശുവിന്റെ മുഖമുള്ള ഒരാളായിരുന്നു. അയാളെ നാൻസി ആദ്യത്തെ തവണതന്നെ ഒരുതരത്തിലുള്ള ത്യാഗബോധവും നഷ്ടബോധവുമില്ലാതെ മാലതിയ്ക്കു വിട്ടുകൊടുത്തിരുന്നു. അവൾ നോട്ടീസ് ടൈപ് ചെയ്യുമ്പോൾ കഥകളിക്കാരൻ മാലതിയുമായി സംസാരിച്ചു. അതു കേട്ടുകൊണ്ടാണ് കത്തി, താടി മുതലായ വേഷങ്ങളിൽ നാൻസിക്ക് അവഗാഹമുണ്ടായത്. അയാൾ പോയിക്കഴിഞ്ഞാൽ നാൻസി പറയും. 'അയാൾ ഒരഞ്ചു മിനിറ്റ് അടുത്തിരുന്നാൽ എന്റെ മുല ചുരക്കും.'

നാൻസി പെട്ടെന്ന് തിരിച്ചുവന്നു. ഡയറി എഴുതാനാണ് ഒരുമ്പെട്ടത്. രാവിലെ വണ്ടിയിറങ്ങി മേൽപ്പാലത്തിലേയ്ക്കു കയറാതെ പ്ലാറ്റുഫോമിന്റെ അറ്റത്തേയ്ക്കു ശുഭാപ്തിവിശ്വാസത്തോടെ നടക്കുമ്പോഴാണതുണ്ടായത്. എഞ്ചിൻറൂമിൽനിന്ന് അയാളുടെ വക ചില ആട്ടങ്ങൾ. കൈവിരൽകൊണ്ട് മുദ്രകൾ. മുഖത്ത് ഭാവാഭിനയം. കഥകളിയിൽ അത്രതന്നെ പാണ്ഡിത്യമില്ലാത്തതുകൊണ്ട് അവൾക്ക് കാര്യം പിടികിട്ടാൻ ഷോപ്പിൽചെന്ന് മാലതിയുമായി കുറച്ചുനേരം ആലോചിക്കേണ്ടി വന്നു.

അയാൾ ആദ്യം വാച്ച് തൊട്ടുകാണിച്ചു. പിന്നെ അഞ്ചു വിരലുകളും വിടർത്തിക്കാണിച്ചു. അതുകഴിഞ്ഞ് ഒന്നാം നമ്പർ പ്ലാറ്റുഫോമിലേയ്ക്ക് ചൂണ്ടിക്കാട്ടി ഒരു വിരൽ മാത്രം കാണിച്ചു. പിന്നെ അയാളെയും നാൻസിയെയും ബന്ധപ്പെടുത്തുക്കൊണ്ടുള്ള അഭിനയവും. ഇതെന്തുകാര്യമാണെന്ന മട്ടിൽ അവൾ വാപൊളിച്ചു നിന്നു. എന്തോ വലിയ കാര്യമായിരിക്കും പറയുന്നത്, പക്ഷേ മനസ്സിലാവണ്ടേ? താൻ ആയിരക്കണക്കിന് യാത്രക്കാരുടെ ഇടയിൽ പ്ലാറ്റുഫോമിനു നടുവിലാണ് വാപൊളിച്ച് നിൽക്കുന്നത് എന്നു മനസ്സിലായപ്പോൾ അവൾ വായ അടച്ച് കിഴിഞ്ഞുപോയ ഷോൾ തോളിലേയ്ക്കുതന്നെ തിരിച്ചിട്ട് നടന്നു നീങ്ങി.

ഈ കാര്യം പറഞ്ഞപ്പോൾ മാലതി കുറച്ചു നേരം ആലോചിച്ചു. കഥകളിക്കാരനുമായുള്ള നിരന്തര സംസർഗ്ഗം അവളെ സഹായിച്ചു. വാച്ചുതൊട്ടു കാണിച്ച മുദ്ര സമയത്തെ സൂചിപ്പിക്കാനായിരിക്കുമെന്ന് അവൾ സംശയം പറഞ്ഞു. തൊട്ടുതന്നെ അഞ്ചു വിരലുകൾ വിടർത്തിക്കാണിച്ചത് അഞ്ചുമണി എന്നു സൂചിപ്പിക്കാനായിരിക്കും. അതായത് അഞ്ചുമണിനേരത്ത് എന്നർത്ഥം. നാൻസി മാലതിയെ ആദരവോടെ അഭിനന്ദനങ്ങളോടെ വീക്ഷിച്ചു, തുടർന്നുള്ള മുദ്രകളേയും വിവർത്തനം ചെയ്യാൻ പ്രോത്സാഹിപ്പിച്ചു. മാലതി തുടർന്നു.

'ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിനു നേരെ ചൂണ്ടി ഒരു വിരൽ കാണിച്ചത് ഒന്നാം നമ്പർ പ്ലാറ്റുഫോമിൽ എന്നു പറയാനായിരിക്കണം. അതു കഴിഞ്ഞ് നിന്നെയും അയാളെയും ബന്ധിപ്പിച്ചു നടത്തിയ മുദ്ര എന്തിന്റേതായിരിക്കണം?'

'ആഹ്, ആർക്കറിയാം?'

'അയാള് കണ്ണുതൊട്ട് കാണിച്ചുവോ?'

'ഇല്ലാ.'

'കണ്ണുതൊട്ടു കാണിക്ക്യാണെങ്കില് അയാൾക്ക് നിന്നെ കാണണംന്ന് പറയ്യാണ്.'

ഭാസ്‌കരൻ നായർ ചേമ്പറിൽനിന്ന് വന്ന് മാലതിയുടെ തൊട്ടു പിന്നിലായി നിന്നത് അപ്പോഴാണ് നാൻസി കണ്ടത്. 'ദൈവമേ!'

അയാൾ അവിടെ നിൽക്കാൻ തുടങ്ങിയിട്ട് കുറച്ചുനേരമായെന്നു തോന്നുന്നു. മുദ്രകൾ വിവർത്തനം ചെയ്യിക്കുന്ന അദ്ധ്വാനത്തിൽ നാൻസി അതു ശ്രദ്ധിച്ചില്ല. അവൾ പെട്ടെന്ന് കീബോർഡിലേയ്ക്കു തിരിഞ്ഞ് ടൈപ്പുചെയ്യാൻ തുടങ്ങി. ഭീഷണി തൊട്ടു പിന്നിൽ വന്നുനിൽക്കുന്നത് കണ്ടിട്ടില്ലാത്തതുകൊണ്ട് മാലതി തുടർന്നു.

'നീയൊരു കാര്യം ചെയ്യ്, അഞ്ചുമണിക്ക് ഒന്നു പോയിനോക്ക്. നിന്റെ വണ്ടീടെ സമയാണല്ലോ. എന്താണയാൾ പറേണത്ന്ന് നോക്കാലോ?'

നാൻസി ധൃതിയിൽ ടൈപ്പുചെയ്യുകയാണ്. എങ്ങുമില്ലാത്ത ധൃതി. പെട്ടെന്നവൾക്ക് വിഷയത്തിൽ ഒട്ടും താല്പര്യമില്ലാത്ത പോലെ. അപ്പോഴാണ് മാലതി ഭാസ്‌കരൻ നായരെ കാണുന്നത്.

'ദൈവമേ!'

അരമണിക്കൂറായി ഭാസ്‌കരൻ നായർ സംസാരിക്കുകയായിരുന്നു. നാൻസി കണക്കാക്കി. ശരിക്കും അര മണിക്കൂർ സമയം തനിക്കുവേണ്ടി അദ്ദേഹം പാഴാക്കിയിരിക്കുന്നു. നാലേകാൽ തൊട്ട് നാലേമുക്കാൽ വരെ. മനുഷ്യന്റെ സ്വഭാവം രൂപീകരിക്കുന്നതിനെപ്പറ്റിയായിരുന്നു പ്രസംഗം. ഒരിക്കലും ഒരെഞ്ചിൻ ഡ്രൈവറെ സ്‌നേഹിക്കരുത്. അദ്ദേഹം പറഞ്ഞു. അവരുടെ ജീവിതം ചക്രങ്ങളുടെ മേലാണ്. ഉരുളുന്ന ചക്രങ്ങൾക്ക് അധികനേരം ഒരിടത്തും ഉറച്ചു നിൽക്കാനാവില്ല. കാലക്രമത്തിൽ അതിനുമേലെ സഞ്ചരിക്കുന്ന മനുഷ്യർക്കും ആ സ്വഭാവം വന്നുചേരുന്നു. അവരുടെ രക്തത്തിൽ, മജ്ജയിൽ ഉരുളുന്ന ചക്രങ്ങൾ സ്ഥാനം പിടിക്കുന്നു. പിന്നെ വേറൊരു കാര്യമുള്ളത് അവർ ഓടുന്നത് വളവില്ലാത്ത നെടുങ്കൻ പാളങ്ങളിലാണെന്നതാണ്. ഒരു ട്രാക്കിൽ മാത്രം ചിന്തിക്കാൻ അതവരെ പ്രേരിപ്പിക്കുന്നു. അതായത് അവരുടെ കാര്യം മാത്രം. നീ പിന്നീട് ഖേദിക്കും.

പ്രസംഗം കഴിഞ്ഞപ്പോൾ സമയം നാലേമുക്കാലായിരിക്കുന്നു. അവൾ നന്ദി പറഞ്ഞ് പുറപ്പെടാൻ കുളിമുറിയിലേയ്ക്കുപോയി. നിർണ്ണായകമായ ആ അഞ്ചുമിനിറ്റിനു ശേഷം സുന്ദരിയായി പുറത്തു വന്ന അവൾ സ്റ്റേഷനിലേയ്ക്കു നടന്നു. അവിടെ ഒന്നാം നമ്പർ പ്ലാറ്റുഫോമിലേയ്ക്കു പ്രവേശിക്കുന്നിടത്ത് അയാൾ നിൽക്കുന്നുണ്ടായിരുന്നു. എഞ്ചിൻ ഡ്രൈവർ!