|| Novel

എഞ്ചിന്‍ ഡ്രൈവറെ സ്നേഹിച്ച പെണ്‍കുട്ടി

ഇ ഹരികുമാര്‍

രണ്ടാം ദിവസം

രാവിലെ ഉണർന്നപ്പോൾ നാൻസി ആലോചിച്ചു. മറ്റൊരു ദിവസംകൂടി തന്റെ മണ്ടയിലിട്ടിരിക്കുന്നു. ദൈവമേ, അതിന്റെ ആവശ്യമുണ്ടായിരുന്നോ. വെറും സാധാരണ ദിവസം. ഇതുകൊണ്ട് ഞാനെന്തു ചെയ്യാനാണ്? എഴുന്നേൽക്കണം, പല്ലു തേക്കണം, കുളിക്കണം. മേൽക്കുളി മാത്രമേയുള്ളൂ. തല കഴുകുന്നത് വൈകുന്നേരമാണ്. രാവിലെ തലകുളിച്ചാൽ മുടി ഉണങ്ങിക്കിട്ടില്ല. ചേച്ചിയുടെ കയ്യിൽ ഡ്രൈയറുണ്ട്. കഴിഞ്ഞ പ്രാവശ്യം ഭർത്താവ് ദുബായിൽനിന്നു ലീവിൽ വന്നപ്പോൾ കൊണ്ടുവന്നതാണ്. അത് ചേച്ചിതന്നെ ഉപയോഗിക്കാതെ അമുല്യനിധിയായി അലമാരിയിൽ വച്ചിരിക്കയാണ്. പുറപ്പെട്ട്, ചേച്ചിയുണ്ടാക്കിയ പൂട്ടും കടലയും.....പൂട്ടും കടലയും! ദൈവമേ എന്നെങ്കിലും കുറച്ചുകൂടി തിന്നാൻ കൊള്ളാവുന്ന സാധനങ്ങളുണ്ടാക്കാൻ ചേച്ചിയെക്കൊണ്ട് തോന്നിക്കണമേ!

സ്വർണ്ണബക്കിളുകളുള്ള തോൽസഞ്ചി തോളിലിട്ട് അവൾ വാതിൽ തുറന്നു. മുട്ടുകുത്തി ഇരുന്നുകൊണ്ട്, മുമ്പിൽ പ്രതീക്ഷകളോടെ നിൽക്കുന്ന നെൽസനെ അടുത്തു പിടിച്ചു. അവന്റെ മുഖം നിറയെ ഐസ്‌ക്രീം പരന്നിരിക്കുന്നു. ഉമ്മ കൊടുക്കാൻ ഒരു പഴുതിനുവേണ്ടി അവൾ പരതി. ഇല്ല ഒരിഞ്ചു പഴുതില്ല.

'എന്തിനാ ചേച്ചീ ഈ കൊച്ചിന് രാവിലെത്തന്നെ ഐസ്‌ക്രീം കൊടുത്തത്?'

'ഓ, ഞാൻ കൊടുത്തിട്ട് വേണല്ലോ അവന്?'

കാര്യം ശരിയാണ്. അവൻ തന്നെ ഫ്രിജ്ജ് തുറന്ന് മുമ്പിൽ ഒന്നോ രണ്ടോ ഡബ്ബകൾ വച്ച് അതിനുമുകളിൽ കയറി ഫ്രീസറെന്ന സ്വർഗ്ഗത്തിലെത്തുന്നു. പിന്നെ കയ്യിട്ടു മാന്തലാണ്.

'ഞാനെങ്ങനാ ഇതിനൊരുമ്മ കൊടുക്ക്വാ?'

അന്വേഷണം നിർത്തി, അവസാനം ഒരുമ്മ അവന്റെ മുഖത്തേയ്ക്ക് കാറ്റിൽ പറത്തി കാര്യം കഴിച്ച് അവൾ പുറത്തേയ്ക്കിറങ്ങി.

പ്ലാറ്റ്‌ഫോമിൽ കടന്നപ്പോഴാണ് ഒരു വണ്ടി വരുന്നത് കണ്ടത്. വൈകിയോടുന്ന ഏതെങ്കിലും വണ്ടിയായിരിക്കും. അതിൽ കയറാം ആലുവാ എത്തുമ്പോഴേയ്ക്ക് സീറ്റു കിട്ടാതിരിക്കില്ല. അല്ലെങ്കിൽ വേണ്ട. തന്റെ സ്ഥിരം പുഷ് പുൾ തന്നെ വരട്ടേ. അതിൽ അവൾക്ക് പ്രതീക്ഷിക്കാൻ ചിലതൊക്കെയുണ്ട്. മൂന്നു മാസമായി നഷ്ടപ്പെട്ട ചിലത്. ഒരു നോട്ടം മാത്രമായിരിക്കാം. അതു മതി. ആ നോട്ടം അവളെ ഒരു ദിവസം മുഴുവൻ കൊണ്ടു നടക്കുന്നു.

പുഷ് പുൾ പ്രസരിപ്പോടെ പ്ലാറ്റ്‌ഫോമിലെത്തിച്ചേർന്നു. എഞ്ചിൻറൂമിൽനിന്ന് പുറത്തേക്കു പറന്നു വന്ന ചിരി തിരിച്ചുകൊടുത്ത് അവൾ വേഗം തൊട്ടടുത്തുള്ള കമ്പാർട്ടുമെന്റിൽ കയറി. അവളുടെ ഗാങ്ങ് അവൾക്കായി കരുതിവച്ച സീറ്റിൽ അമർന്നിരുന്നപ്പോൾ അവൾ ആലോചിച്ചു. ഞാൻ വീണ്ടും പ്രണയത്തിന്റെ നറുമണം പൊഴിക്കുന്ന പൂന്തോട്ടത്തിലെത്തിച്ചേർന്നിരിക്കുന്നു. ഇത്രയും കടുപ്പമുള്ള വാക്കുകൾ മനസ്സിൽ വന്നതിൽ അവൾക്ക് സ്വയം മതിപ്പുതോന്നി. എഞ്ചിൻറൂമിലെ സുന്ദരമുഖം തല്ക്കാലം മനസ്സിൽ നിന്ന് തുടച്ചുമാറ്റി കൂട്ടുകാരികളുമായി സംസാരിക്കാൻ തുടങ്ങി. വണ്ടി നീങ്ങിയപ്പോൾ അവർ നിർത്തിവച്ച അന്താക്ഷരി വീണ്ടും തുടങ്ങി. അതങ്ങിനെയാണ്. സ്റ്റേഷനിൽ വണ്ടി നിന്നാൽ കളി നിർത്തും, പുറപ്പെട്ടാൽ നിന്നിടത്തു നിന്നുതന്നെ തുടങ്ങും. അതിന്റെ കണിശം നാൻസിയെ അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. ഒരിക്കലെങ്കിലും പറഞ്ഞുനിർത്തിയ പാട്ട് മറന്നുപോവുകയോ അടുത്തു പാടാനുള്ള പാട്ടിന്റെ ഈരടികൾ നാവിൽ വരാതിരിക്കയോ ചെയ്യില്ല. സ്റ്റേഷനിൽ വണ്ടി നിർത്തുമ്പോഴുണ്ടാവുന്ന വിരസത അവർ മനസ്സിന്റെ തൽക്കാല സ്റ്റോർ റൂമിൽ, ഓർമ്മയിൽ നിന്നെടുത്ത പാട്ടുകൾ നിറക്കുക വഴി ഇല്ലാതാക്കുന്നു. അതുകൊണ്ട് ഒരോ സ്റ്റേഷൻ പിന്നിടുമ്പോഴും അവർ ടാങ്കു നിറയെ പെട്രോളടിച്ച വണ്ടിപോലെ ഇരമ്പുന്നു.

തനിക്ക് മത്സരിക്കാൻ കഴിയില്ലെന്ന് നാൻസിക്കറിയാം. പാട്ടുകൾ ഇഷ്ടപ്പെടാത്തതുകൊണ്ടല്ല. അവ ഓർമ്മയിൽ വരില്ല. മനസ്സിൽ മറ്റു പ്രധാനപ്പെട്ട കാര്യങ്ങളാണ്. രണ്ടു ദിവസം തുടർച്ചയായി കണ്ടിരുന്ന ഒരാളെ മൂന്നാം ദിവസം കാണാതിരുന്നാൽ അതിനുള്ള കാരണങ്ങൾ അന്വേഷിക്കണം. ലേഡീസ് സ്റ്റോറുകളിലെ സേയിൽസ്മാൻമാർ നല്ല ജോലികിട്ടി പോയാലുണ്ടാകുന്ന വിടവ് നികത്തണം. ഇതിനൊക്കെയിടയിൽ പാട്ടുകളോർത്തിരിക്കാൻ വിഷമമാണ്. അവൾ സിനിമ കണ്ടിരുന്നത് പുതിയ ചൂരിദാറുകളുടെയും മാലകളുടെയും ഫാഷൻ അറിയാനായിരുന്നു. പിന്നെ നായകന്മാരെ കാണാനും. പാട്ടുകൾ അവളിൽ വലിയൊരു മതിപ്പ് ഉണ്ടാക്കിയിരുന്നില്ല.

തോൽവിയുടെ ചീത്ത ചുവയും വായിൽപേറി അവൾ കമ്പാർട്ടുമെന്റിൽനിന്നു പുറത്തുകടന്നു. സ്‌നേഹിതകൾ കമ്പാർട്ടുമെന്റിനുള്ളിൽ മാത്രമായിരുന്നു. പുറത്ത് അവൾ ഒറ്റയ്ക്കു നടക്കാൻ ഇഷ്ടപ്പെട്ടു. അവളുടെ സ്വകാര്യതയിൽ കൈകടത്താൻ അവളാരെയും അനുവദിച്ചില്ല. നടുറോട്ടിലായിരുന്നു അവളുടെ സ്വകാര്യതയെന്നത് വേറെ കാര്യം. അവൾ പാലത്തിനു മീതെ പോകാതെ വണ്ടിയുടെ മുന്നിലേയ്ക്കു പ്ലാറ്റുഫോമിലൂടെ നടന്നു. ഡ്രൈവർ ചിരിക്കുകയാണ്. അയാളുടെ നോട്ടത്തിൽ ചോദ്യമുണ്ട്. എന്താണ് പാലത്തിന്മേൽ കയറാതെ പാളങ്ങൾ മുറിച്ചു കടക്കുന്നതെന്ന ചോദ്യം. അവൾക്കും ചോദ്യമുണ്ടായിരുന്നു. കഴിഞ്ഞ മൂന്നു മാസക്കാലം എവിടെയായിരുന്നു? ചോദിക്കാത്ത ചോദ്യങ്ങൾ മനസ്സിൽ കിടന്ന് വിങ്ങിയപ്പോൾ അവൾക്ക് ദേഷ്യം പിടിച്ചു. അവൾ ഒന്നും പറയാതെ തലവെട്ടിച്ചു നടന്നു റെയിൽപാളങ്ങൾ മുറിച്ചുകടക്കാൻ തുടങ്ങി. വിലങ്ങനെയിട്ട രണ്ടു വണ്ടികളിൽ കയറിയിറങ്ങിയതു ലാഭം. ദിവസത്തിന്റെ ലാഭനഷ്ടക്കണക്കുകളുടെ പേജിൽ അതു കുറിച്ചിട്ടുകൊണ്ട് അവൾ ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിലെത്തി.

ഷോപ്പിൽ മാലതി കമ്പ്യൂട്ടറിനു മുമ്പിൽ ജോലി തുടങ്ങിയിരുന്നു. ചേമ്പറിൽ, മുകളിൽ നിന്നുള്ള സ്‌പോട്ട്‌ലൈറ്റ് ഭാസ്‌കരൻ നായരുടെ കഷണ്ടിത്തലയിൽ ഒരു നിലവിളക്കു കൊളുത്തിവച്ച പ്രതീതിയുണ്ടാക്കി. ആദ്യമുണ്ടായ വികാരം മുമ്പിൽ പോയി ഒരു ശ്രീകോവിലിലെന്ന പോലെ തൊഴാനാണ്. അവൾ പള്ളിയിൽ പോകുന്ന പോലെത്തന്നെ അമ്പലത്തിലും പോയിരുന്നു. ചേച്ചി അവളെ ശാസിക്കാറുണ്ട്. നമ്മുടെ മതത്തിന് പറ്റിയതല്ല അമ്പലത്തിൽ പോക്കും മറ്റും. നമുക്ക് നമ്മുടെ വിശ്വാസങ്ങൾ, അവർക്ക് അവരുടേതും. നാൻസി പക്ഷേ കൂടുതൽ ചിന്തിച്ചിരുന്നു. ദൈവമുണ്ടോ ഇല്ലയോ എന്നവൾക്കു നിശ്ചയമില്ല. ചില കാര്യങ്ങൾ കാണുമ്പോൾ തോന്നും ദൈവമില്ല എന്ന്. ഉദാഹരണമായി മോഹൻലാലിന്റെ പുതിയ സിനിമ കാണാൻ ആർത്തി പിടിച്ച് പോകുമ്പോൾ ടിക്കറ്റ് കിട്ടാതിരിക്കുക, ബോസ് പുറത്തുപോയ തക്കം നോക്കി ആൺപിള്ളേരെ ആരെയെങ്കിലും ഫോണിൽ വിളിച്ചു കൊണ്ടിരിക്കെ, ഞാൻ നിന്നെ സ്‌നേഹിക്കുന്നു എന്നു പറയുന്ന നിർണ്ണായകഘട്ടത്തിൽ അദ്ദേഹം തിരിച്ചു വരിക തുടങ്ങിയ ദുരന്തങ്ങൾ വരുമ്പോൾ അവൾക്കു തോന്നും ദൈവമില്ല എന്ന്. എങ്കിലും ഒരു റിസ്‌ക് എടുക്കാൻ അവൾ ശ്രമിച്ചില്ല. ദൈവമില്ലെങ്കിൽ കുഴപ്പമില്ല. പക്ഷേ ഉണ്ടെങ്കിലോ? ഉണ്ടെങ്കിൽ അത് പള്ളിയിലെന്നപോലെ അമ്പലങ്ങളിലും ഉണ്ടാവാനാണ് സാധ്യത. ഇത് മുൻകൂട്ടിക്കണ്ട് അവൾ അമ്പലത്തിലും പോയി. മാത്രമല്ല ചെറുപ്പക്കാരനും സുമുഖനുമായ ശാന്തിക്കാരന്റെ അർദ്ധനഗ്നദേഹം അവൾക്കിഷ്ടമായിരുന്നു. വെളുത്ത് വിരിഞ്ഞ മാറിൽ നിറയെ രോമങ്ങൾ. ആകെ പുതച്ചുമൂടിയ പള്ളീലച്ചന്റെ ദേഹവുമായി അവൾ താരതമ്യപ്പെടുത്തും. പള്ളീലച്ചനും ചെറുപ്പക്കാരനും സുമുഖനും തന്നെയാണ്. പക്ഷേ വസ്ത്രധാരണത്തിലുള്ള വ്യത്യാസം ശാന്തിക്കാരന് ഒരു മാർക്ക് കൂട്ടിക്കൊടുത്തു. പ്രസാദം തരുമ്പോൾ ശാന്തിക്കാരന്റെ കണ്ണുകൾ അവളുടെ ദേഹം ആരാധനയാൽ ഉഴിഞ്ഞ് അസ്വാസ്ഥ്യമുണ്ടാക്കുമ്പോൾ അവൾ അതേ കർമ്മം കൊണ്ട് ശാന്തിക്കാരനെയും വിഷമിപ്പിച്ചു. അമ്പലത്തിൽനിന്നു പുറത്തു കടക്കുമ്പോൾ ലാഭനഷ്ടക്കണക്ക് തുല്യമായിരിക്കും.

'ഇന്നെന്താ സമയത്തിനു തന്നെ എത്തിയിട്ടുണ്ടല്ലോ?' ഭാസ്‌കരൻ നായർ വിളിച്ചു പറഞ്ഞു. 'അദ്ഭുതങ്ങൾ സംഭവിക്കാം അല്ലേ?'

'ഞാനല്ലെങ്കിലേ ദേഷ്യം പിടിച്ചിട്ടാ വരുന്നത്.' നാൻസി പറഞ്ഞു. 'ഇനി സാറും എന്നെ ദ്വേഷ്യം പിടിപ്പിക്കണ്ട.'

'എന്തു പറ്റീ മോളെ?' അയാൾ ചേമ്പറിനു പുറത്തു കടന്നുകൊണ്ട് ചോദിച്ചു.

'ഒന്നുമില്ല.'

'ഇന്ന് എഞ്ചിൻ ഡ്രൈവർ നിന്നെ നോക്കി ചിരിച്ചില്ലേ?'

'ചിരിച്ചു. അതാണ് എനിക്ക് ദ്വേഷ്യം പിടിക്കാൻ കാരണം.'

ഭാസ്‌കരൻ നായർ ആശയക്കുഴപ്പത്തിലായി. ഒരു ചെറുപ്പക്കാരൻ നോക്കി ചിരിച്ചില്ലെങ്കിൽ മാത്രം ദ്വേഷ്യം പിടിക്കുന്ന ആളാണ് മുമ്പിൽ നിൽക്കുന്നത്? അപ്പോൾ കുഴപ്പം മറ്റെന്തോ ആണ്. അയാൾ നാൻസിക്ക് ചെയ്യാനുള്ള ജോലി ഏൽപ്പിച്ചു കൊടുത്തു, തന്റെ ചേമ്പറിൽ പോയി. മകന്റെ കത്തുണ്ട്. 'അച്ഛൻ ഇന്റനെറ്റെടുക്കു. ഞാൻ ഇ-മെയിലിൽ ദിവസവും ബന്ധപ്പെടാം. ഒരു ലോക്കൽ കാളിന്റെ ചിലവിൽ എനിക്ക് അമേരിക്കയിൽനിന്ന് ഇ-മെയിൽ അയക്കാം. എത്ര ചിലവു വരുമെന്ന് അറിയിക്കൂ, ഞാൻ ചെക്കയച്ചുതരാം.'

അവന് വട്ടാണ്!