|| Novel

എഞ്ചിന്‍ ഡ്രൈവറെ സ്നേഹിച്ച പെണ്‍കുട്ടി

ഇ ഹരികുമാര്‍

ഏഴാം ദിവസം

വലിയിടത്തച്ചൻ പള്ളിയിൽനിന്നിറങ്ങുമ്പോഴാണ് നാൻസി എത്തിയത്. അച്ചൻ ഒരു നിമിഷം ശങ്കിച്ചു നിന്നു. പിന്നെ തിരിഞ്ഞ് പള്ളിയിലേയ്ക്കുതന്നെ നടന്നു. നാൻസി അപ്പോഴേയ്ക്കും മുൻവശത്തെ വാതിൽ കടന്ന് പള്ളിയിലെത്തിയിരുന്നു. ഒഴിഞ്ഞ അങ്കണം ഒരു പ്രാചീന ദിനോസറിന്റെ വായപോലെ തന്നെ വിഴുങ്ങുന്നത് നാൻസി കണ്ടു. ദൂരെ, വളരെ ദുരെ അൾത്താരയിൽ വലിയിടത്തച്ചൻ നിൽക്കുന്നു. നടന്നെത്താൻ എത്ര ദൂരമാണ്.

അച്ചൻ കുമ്പസാരക്കൂടിനുനേരെ ചൂണ്ടിക്കാട്ടുകയാണ്. നാൻസി ഒരു നിമിഷം സംശയിച്ചുനിന്നു, പിന്നെ അങ്ങോട്ടു നടക്കുകയും ചെയ്തു. വലയിട്ട കിളിവാതിലിനപ്പുറം അച്ചൻ പരുങ്ങുന്ന ശബ്ദം. താമസിയാതെ ചോദ്യവും.

'നീ കുമ്പസാരിച്ചിട്ട് എത്രകാലമായി?'

അവൾക്ക് ഓർമ്മയില്ല. ആറു മാസം? ഒരുകൊല്ലം? രണ്ടുകൊല്ലം?

'ഓർമ്മയില്ല.'

'ഓർമ്മയില്ല?' വലിയിടത്തച്ചന്റെ ശബ്ദം പരുഷമായിരുന്നു. 'സത്യകൃസ്ത്യാനികൾ മാസത്തിലൊരിക്കലെങ്കിലും കുമ്പസാരിക്കണമെന്ന് അറിയില്ലേ?'

'അതിന് അച്ചോ ഞാൻ പാപമൊന്നും ചെയ്തിട്ടില്ലല്ലോ.'

'കുഞ്ഞേ,' അച്ചന്റെ ശബ്ദം ഉയർന്നു, 'പാപത്തിന്റെ കണക്കെടുക്കുന്നത് നീയോ അതോ കർത്താവോ?'

അവൾ ഒന്നും പറഞ്ഞില്ല. അവൾക്ക് അച്ചന്റെ പൗരുഷം നിറഞ്ഞ ശബ്ദം ഇഷ്ടമായിരുന്നു. ഈ ശബ്ദം കേൾക്കാനെങ്കിലും കുമ്പസാരിക്കാൻ വരാമായിരുന്നു.

'നീ ഒരു ചെറുപ്പക്കാരന്റെ കൂടെ നടക്കുന്നുണ്ടെന്ന് ഞാനറിഞ്ഞിരിക്കുന്നു.'

'അതൊരു പാപമാണോ അച്ചോ?'

'അവൻ ഒരു വിശ്വാസിയല്ലെന്നും ഞാൻ മനസ്സിലാക്കുന്നു.'

'പക്ഷേ അച്ചോ, അയാൾ കർത്താവിന്റെ മാതിരിയുണ്ട്.'

'അതെല്ലാം സാത്താന്റെ പ്രലോഭനങ്ങളാണ്. അതിലൊന്നും വീഴാതെ നോക്കണം. നിനക്ക് കുമ്പസാരിക്കാനുണ്ടോ?'

'ഒന്നും ഓർമ്മയിൽ വരുന്നില്ലച്ചോ.'

'അവൻ നിന്നെ തൊട്ടിട്ടില്ലേ?'

'ഒരിക്കൽ.'

'ഹാ, അതാണ് ഞാൻ പറയുന്നത് നിനക്ക് കുമ്പസാരിക്കാനുണ്ടാവുമെന്ന്.'

'അച്ചൻ കാര്യം മനസ്സിലാക്കാതെയാണ് പറയുന്നത്.'

'എന്തേ?'

'ഞാനാരിക്കൽ ട്രെയിനിൽനിന്ന് വീണപ്പോൾ അയാളാണ് താങ്ങിയത്. അയാൾ താങ്ങിയിരുന്നില്ലെങ്കിൽ ഞാൻ ട്രെയിനിന്റെ അടിയിൽ പെടുമായിരുന്നു. അങ്ങിനെയാണയാൾ എന്നെ തൊട്ടുവെന്ന് പറഞ്ഞത്.'

'താങ്ങിയപ്പോഴോ?'

'അതെ.'

'ഓ.'

താങ്ങിയശേഷം കുറച്ചുനേരം തന്നെ അയാളുടെ കൈകളിൽ അയാളുടെ ദേഹത്തോടു ചേർത്തു പിടിച്ചുവെന്നത് നാൻസി പറഞ്ഞില്ല. അതൊരു പാപമാണോ? ആണെങ്കിൽത്തന്നെ അതു ചെയ്തത് താനല്ലല്ലോ.

'നമ്മുടെ സമുദായത്തിൽപ്പെടാത്തവരുമായി മാനസികമായി അടുക്കുന്നത് നന്നല്ല. അപ്പൻ എന്നാണ് വരുന്നത്?'

'അറിയില്ല. അച്ചോ, ഞാൻ പോയ്‌ക്കോട്ടെ, ട്രെയിനിനു സമയമായി.'

മറുപടിയൊന്നുമുണ്ടായില്ല. അവൾ പുറത്തിറങ്ങിയിട്ടും വലിയിടത്തച്ചൻ കുമ്പസാരക്കൂടിനുള്ളിൽത്തന്നെ ഇരുന്നു. അദ്ദേഹം പ്രലോഭനങ്ങളെപ്പറ്റിയായിരുന്നു ആലോചിച്ചിരുന്നത്. സാത്താന്റെ പ്രലോഭനങ്ങൾ. അത് ഏതെല്ലാം രൂപത്തിൽ വരുമെന്ന് ആർക്കറിയാം. അല്ലെങ്കിൽ ഏതാണ് ശരി, ഏതാണ് തെറ്റ് എന്നതിനെപ്പറ്റി നമുക്കൊക്കെ എന്തറിയാം?

എഞ്ചിൻറൂമിൽനിന്ന് തലപുറത്തിട്ട് ചിരിക്കുന്ന ഡ്രൈവറെ കണ്ടപ്പോൾ അന്നവൾക്ക് ദ്വേഷ്യമാണുണ്ടായത്. അവൾ മുഖം വെട്ടിച്ചുകൊണ്ട് തിരിഞ്ഞു നടന്നു. അന്താക്ഷരി അലമ്പായി. കമ്പാർട്ടുമെന്റ് മുഴുവൻ അരിച്ചു പെറുക്കിയിട്ടും കാണാൻ കൊള്ളാവുന്ന ഒരൊറ്റ പയ്യനെപ്പോലും കണ്ടുകിട്ടിയില്ല. ദിവസഫലമായിരിക്കണം. അവൾ ആലോചിച്ചു. ഇനി ഓഫീസിൽ പോയാൽ എന്തായിരിക്കും സ്ഥിതിയാവോ?

അവൾ പ്ലാറ്റുഫോമിന്റെ അറ്റത്തേയ്ക്കു നടക്കാതെ മേൽപ്പാലം കയറാൻ തുടങ്ങി. രാജൻ എഞ്ചിൻറൂമിൽനിന്ന് തന്നെ അദ്ഭുതത്തോടെ നോക്കുന്നുണ്ടെന്നവൾക്കറിയാം. നോക്കട്ടെ!

മാലതിയാണ് പ്രശ്‌നമുണ്ടാക്കിയത്. അവൾ ചോദിച്ചു. 'പുതിയ ജോലി കിട്ടിയിട്ട് സ്വീറ്റ്‌സൊന്നും കൊണ്ടുവന്നില്ലേ?'

ഭാസ്‌കരൻ നായർ ചേമ്പറിൽത്തന്നെയായിരുന്നു. അയാൾ പുറത്തു വന്നില്ല. കമ്പ്യൂട്ടർ ബൂട്ടുചെയ്തിട്ടുണ്ടായിരുന്നില്ല. നാൻസി ഒന്നും പറയാതെ കമ്പ്യൂട്ടർ ഓണാക്കി. ശനിയാഴ്ച പോകുമ്പോൾ പകുതി തീർത്ത ജോലിയുണ്ടായിരുന്നു. അതു തപ്പിയെടുത്ത് ടൈപ്പുചെയ്യാനാരംഭിച്ചു.

'എന്താണൊന്നും പറയാത്തത്?' മാലതി വീണ്ടും ചോദിച്ചു. സാധാരണ പതിവില്ലാത്തതാണ്. ഒരിക്കൽ ചോദിച്ചു മറുപടികിട്ടിയില്ലെങ്കിൽ പിന്നീടവൾ ചോദിക്കാറില്ല. മധുരപലഹാരങ്ങൾ കിട്ടിയേ അടങ്ങുവെന്ന മട്ടിലാണവൾ. പെട്ടെന്ന് നാൻസിക്കൊരു ഭൂതോദയമുണ്ടായി. തന്റെ പുതിയ ജോലിയെപ്പറ്റി മാലതിയും ഭാസ്‌കരൻനായരും തമ്മിൽ സംസാരമുണ്ടായിട്ടുണ്ട്. സംസാരിച്ചുകൊണ്ട് തന്നിൽനിന്ന് കൂടുതൽ വിവരങ്ങൾ അടിച്ചെടുക്കാനുള്ള സൂത്രമാണത്. മാലതി ഒരിക്കലും മധുരപലഹാരങ്ങളുടെ ആരാധികയായി നാൻസിക്കനുഭവപ്പെട്ടിട്ടില്ല.

'സാറ് ദാ വിളിക്ക്ണ്.' മാലതി പറഞ്ഞു. നാൻസി എഴുന്നേറ്റു ചേമ്പറിലേയ്ക്കു പോയി.

ചേമ്പറിനുള്ളിലെ അന്തരീക്ഷം കനത്തതായിരുന്നു. ആകെ വിങ്ങുന്നപോലെ. പെട്ടെന്ന് താനും സാറും തമ്മിലുള്ള ബന്ധം പൊട്ടിത്തകർന്ന് കഷ്ണങ്ങളായി തെറിച്ചപോലെ അവൾക്കു തോന്നി.

'ഇരിക്കു.' ഭാസ്‌കരൻ നായർ തികച്ചും ഔപചാരികമായി പറഞ്ഞു. നാൻസി ഇരുന്നു.

'മാർക്‌വെല്ലിലെ തോമസ് വിളിച്ചിരുന്നു.'

അയാൾ നിർത്തി. നാൻസിയുടെ മുഖത്തു നോക്കി; അവളുടെ പ്രതികരണം പഠിക്കാനെന്നപോലെ. അവൾ ഒന്നും പറയുന്നില്ല.

'അയാൾക്കറിയേണ്ടത് രണ്ടു കാര്യമാണ്. ഒന്ന് നിന്റെ സ്വഭാവത്തെപ്പറ്റി. രണ്ട്, നീയെന്തിനാണ് കൂടുതൽ ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് കുറച്ചു ശമ്പളത്തിന് അവിടെ ചേരുന്നതെന്ന്.'

അയാൾ വീണ്ടും നിർത്തി. മുമ്പിൽനിന്ന് പ്രതികരണമൊന്നുമില്ലെന്നു കണ്ട് തുടർന്നു. 'ഒന്നാമത്തെ ചോദ്യത്തിന് ഞാൻ മറുപടി കൊടുത്തു. രണ്ടാമത്തേത് എനിക്കറിയില്ലെന്നും പറഞ്ഞു. നിനക്ക് അറിയാമെങ്കിൽ കേൾക്കാമെന്നുണ്ട്.'

നാൻസി ഒന്നും പറയുന്നില്ല.

'ഒരു കാര്യം നീ ആലോചിച്ചില്ല. തോമസിന് എന്റെ പ്രായമറിയില്ല. പത്തറുപതു വയസ്സായ ഒരാളാണ് ഞാനെന്നയാൾക്കറിയില്ല. പിന്നെ ഞാനും നിന്റെ അപ്പനും തമ്മിലുള്ള സ്‌നേഹബന്ധവും അയാൾക്കറിയില്ല. അപ്പോൾ പത്തിരുപതു വയസ്സായ പെൺകുട്ടി ഒരു കാരണവുമില്ലാതെ കുറഞ്ഞ ശമ്പളത്തിന് ഒരു ജോലി ഇട്ടെറിഞ്ഞു പോകയാണെങ്കിൽ അതയാളെ അദ്ഭുതപ്പെടുത്തിയിട്ടുണ്ടാവും. അതിനുള്ള കാരണങ്ങളെപ്പറ്റി അയാൾ കുറെയേറെ ഊഹങ്ങൾ നടത്തിയിട്ടുണ്ടാവും. ചിലപ്പോൾ എന്ന്യായിരിക്കും അയാൾ സംശയിക്കുക.'

നാൻസിയുടെ മുഖം വിളറി. അവൾ അങ്ങിനെയൊന്നും ചിന്തിച്ചിരുന്നില്ല. അവളുടെ മനസ്സ് വൈരുദ്ധ്യങ്ങൾ നിറഞ്ഞതായിരുന്നു. അവൾ തമാശകൾ പറയുന്നുണ്ടെങ്കിലും ഒരിക്കലും സന്തോഷവതിയായിരുന്നില്ല. ഭാസ്‌കരൻ നായർക്ക് താൻ ഒരധികപ്പറ്റാണെന്ന ബോധം കുറച്ചുകാലമായി അവളെ അലോസരപ്പെടുത്തുന്നു. അതിനിടയ്ക്കാണ് തമാശയായിട്ടെങ്കിലും അവൾ കഴുത്തിൽ തൂങ്ങുന്നതിനെപ്പറ്റി അദ്ദേഹം പറഞ്ഞത്. അതത്ര കാര്യമാക്കേണ്ട ആവശ്യമൊന്നുമുണ്ടായിരുന്നില്ല. തന്റെ അന്നത്തെ മൂഡ് അങ്ങിനെയായിരുന്നു. അവൾക്ക് വിഷമമായി.

'ഞാൻ നിന്നെ പിടിച്ചു നിർത്തില്ല. നിനക്കു പോകാം. പക്ഷേ പോകുന്നതിനുമുമ്പ് നീ എനിക്ക് കുറച്ചു വല്ലായ്മ തന്നുവെന്നു മാത്രം.' അദ്ദേഹം തുടർന്നു. 'ഞാൻ തരുന്നതിനേക്കാൾ കുറച്ചു ശമ്പളത്തിനാണ് നീ പോകുന്നതെന്ന് തോമസ് വിളിച്ചു പറഞ്ഞപ്പോഴേ മനസ്സിലായുള്ളൂ. നിന്റെ ഇഷ്ടം നടക്കട്ടെ. ആട്ടെ അപ്പന് കത്തെഴുതിയോ?'

നാൻസി ഒന്നും പറയാതെ തലയും കുമ്പിട്ട് ഇരിക്കയാണ്. കണ്ണുകൾ തുളുമ്പാനൊരുങ്ങുന്നു. അവൾ പെട്ടെന്ന് എഴുന്നേറ്റു പുറത്തേയ്ക്കു കടന്നു.

എന്നെ ആരും മനസ്സിലാക്കുന്നില്ല. അവൾ സ്വയം പറഞ്ഞു. ആരും. മോണിറ്ററിലെ അക്ഷരങ്ങൾ ശിഥിലമായി. അരികിൽ മഴവില്ലിന്റെ വർണ്ണരാജി തെളിഞ്ഞു.

'നിനക്കെന്തു പറ്റീ?' രാജൻ ചോദിച്ചു. അയാൾ എന്നത്തേയുംപോലെ സ്റ്റേഷൻ കവാടത്തിൽ കാത്തുനിൽക്കുകയായിരുന്നു. രാവിലെ അങ്കമാലിയിൽനിന്നും പിന്നെ ഇവിടെ പ്ലാറ്റ്‌ഫോമിൽനിന്നും അയാളെ അവഗണിച്ചതൊന്നും അയാൾക്ക് പ്രശ്‌നമില്ല. നാൻസി ഒന്നും പറയുന്നില്ല. അവളുടെ മുഖം വാടിയിരുന്നു. അയാൾ ചോദിച്ചു.

'എന്തുകൊണ്ട് നമുക്കൊരു മസാലദോശ തിന്നുകൂടാ?'

അവൾ വീണ്ടും ഒന്നും പറയുന്നില്ലെന്നു കണ്ടപ്പോൾ അയാൾ അവളുടെ കൈപിടിച്ചുകൊണ്ട് പറഞ്ഞു. 'വരൂ.'

അവൾ കൈ വലിച്ചില്ല. പ്ലാറ്റുഫോമിലേയ്ക്കു നടക്കുമ്പോൾ അവൾ പറഞ്ഞു.

'നമുക്ക് പുറത്ത് ഏതെങ്കിലും റെസ്റ്റോറണ്ടിൽ പോകാം.'

'നിനക്ക് നേരം വൈകേണ്ട എന്നു കരുതിയാണ് ഞാൻ റെയിൽവേ റെസ്റ്റോറണ്ടിൽ പോകാമെന്നു വച്ചത്.'

'സാരമില്ല, ഞാൻ ബസ്സിൽ പോവാം. ഒരു ദിവസല്ലേ.'

അവർ പുറത്തേയ്ക്കു നടന്നു.

'ഒരു മസാലദോശ തരാമെന്നു പറഞ്ഞാൽ ആർക്കും എന്നെ പിടിച്ചുകൊണ്ടുപോകാമെന്ന സ്ഥിതിയാണ്.' നാൻസി പറഞ്ഞു.

'മസാലദോശ അത്ര ഇഷ്ടമാണോ?'

'ശരിക്കു പറഞ്ഞാൽ ഐസ്‌ക്രീം വാങ്ങിത്തരാമെന്നു പറഞ്ഞാലും ഞാൻ ഒപ്പം പോകും.'

'ആഹാ.' രാജൻ ചോദിച്ചു. 'മറ്റെന്തൊക്കെയാണ് താങ്കൾക്ക് ഇഷ്ടപ്പെട്ട തീറ്റസ്സാധനങ്ങൾ?'

'എനിക്ക് ഇഷ്ടമില്ലാത്ത സാധനങ്ങൾ പറയുകയാവും എളുപ്പം.'

'എനിക്ക് തോന്നിയിട്ടുണ്ട്.'

റെസ്റ്റോറണ്ടിൽ അടുക്കളകൗണ്ടറിൽ നിന്ന് രണ്ടു പ്ലെയ്റ്റിൽ മസാലദോശ കൊണ്ടുവന്ന് വച്ചശേഷം അയാൾ ചോദിച്ചു.

'ഐസ്‌ക്രീം ഇപ്പോൾ കൊണ്ടുവരണോ, അതോ ദോശ തിന്നുകഴിഞ്ഞിട്ട് മതിയോ?'

'എനിക്ക് ഒരു ദോശകൂടി വേണ്ടിവരും.' നാൻസി പറഞ്ഞു.

'തമാശ പറയുകയാണല്ലേ?'

'നിങ്ങളെന്റെ മൂഡ് കേടുവരുത്താൻ കൊണ്ടുവന്നതാണോ?'

'ആട്ടെ, ചോദിക്കട്ടെ, എന്താണ് ഭവതിയുടെ മുഡ് തേങ്ങയുടെ മൂടായത്? രാവിലെ എന്നെ നോക്കിയതേയില്ല. പിന്നെ ഇറങ്ങിപ്പോകുമ്പോഴെങ്കിലും കടാക്ഷിക്കുമെന്നു കരുതി. അതും ഉണ്ടായില്ല. ഞാനായതുകൊണ്ട് പിന്നേയും പിന്നാലെ നടക്കുന്നു.'

'ഞാൻ എല്ലാവരുമായി ഒടക്കാൻ പോവ്വാണ്.'

'എന്റെ കർത്താവേ എന്താണീ കേക്കണത്?' രാജൻ അവളെ അനുകരിച്ചു.

'എന്തിനാണ് കർത്താവിനെ വിളിക്കുന്നത്. കർത്താവ് ഇതിലൊന്നും പാർട്ടിയല്ലല്ലോ. പിന്നെ പീറ നായന്മാര് കർത്താവിനെ വിളിക്കുന്നത് അങ്ങേർക്കിഷ്ടമാവില്ല.'

'ഞാൻ നായരാണെന്ന് ആരു പറഞ്ഞു?'

'കണ്ടാലറിഞ്ഞുകൂടെ? വല്ല അച്ചായന്മാരാണെങ്കിൽ ഇങ്ങിനെ പണം ചെലവാക്കുമോ? നാലു കാശുണ്ടാക്കാൻ നോക്കുകയല്ലാതെ?'

'എന്നാൽ ഐസ്‌ക്രീം വേണ്ടെന്നു വയ്ക്കാം.'

'ഞാൻ ഒന്നുകൂടി ചോദിക്കുന്നു, എന്റെ മതവികാരങ്ങൾ വ്രണപ്പെടുത്താൻ കൊണ്ടുവന്നതാണോ?'

വീട്ടിലെത്തിയപ്പോൾ എട്ടുമണിയായിരുന്നു. ചേച്ചി കാത്തുനിൽക്കുകയായിരുന്നു.

'എന്താണ് നീയിത്ര നേരം വൈകീത്? ഞാൻ പേടിച്ചു.'

'ഞാൻ ക്ഷീണിച്ചു ചേച്ചീ. രണ്ട് മസാല ദോശ, ഒരു കോക്‌ടെയ്ൽ ഐസ്‌ക്രീം. എനിക്കിന്ന് ഭക്ഷണമൊന്നും വേണ്ട.'

'ഓഫീസിൽ പാർട്ടിയുണ്ടായിരുന്നോ?'

'ഇല്ലാ, ഞാനൊരാളുടെ ഒപ്പം പോയി. ഒരു എഞ്ചിൻ ഡ്രൈവറുടെ ഒപ്പം.'

'എഞ്ചിൻ ഡ്രൈവറോ?'

'അതേ ചേച്ചീ, നല്ല ഗ്ലാമറുള്ള പയ്യനാണ്.'

'നോക്ക് നീയെന്നെക്കൊണ്ട് പറയിപ്പിക്കണ്ട. അപ്പച്ചന് ഞാൻ നാളെത്തന്നെ എഴുതുന്നുണ്ട്.'

'വേണ്ട ചേച്ചീ, ഞാൻ തമാശ പറഞ്ഞതാ.'

'എന്താണയാളുടെ പേര്?'

'രാജൻ.'

'രാജൻ? മുഴുവൻ പേരെന്താ?'

'അറിയില്ല ചേച്ചീ.'

'എന്താണയാള്‌ടെ ജാതി?'

'അറിയില്ല ചേച്ചീ, ഞാൻ ചോദിച്ചപ്പോ ജാതി ചോദിക്കരുത്, പറയരുത് എന്നാണ് പറഞ്ഞത്.'

'അയാള്‌ടെ അപ്പന്റെ പേര് ചോദിക്കായിര്ന്നില്ലേ.'

'ചോദിച്ചു. പേര് നാരായണൻ നായര്ന്നാ.'

ചിരിക്കയാണോ ശകാരിക്കയാണോ വേണ്ടതെന്നു മനസ്സിലാവാതെ മേരി കുഴങ്ങി.

നെൽസൻ അവളുടെ സഞ്ചി തപ്പി മിട്ടായിയെടുത്ത് തിന്നാൻ തുടങ്ങിയിരുന്നു.