|| Novel

എഞ്ചിന്‍ ഡ്രൈവറെ സ്നേഹിച്ച പെണ്‍കുട്ടി

ഇ ഹരികുമാര്‍

എട്ടാം ദിവസം

നല്ല ദിവസം. നാൻസി ആലോചിച്ചു. ചേച്ചി പിട്ടിനു പകരം പൂരിയാണുണ്ടാക്കിയത്. എന്തു പറ്റിയാവോ? തന്റെ ലിപ്സ്റ്റിക്കിട്ട ചുണ്ടിൽ വലിയ ഡാമേജില്ലാതെത്തന്നെ നെൽസണ് ഒരുമ്മ കൊടുക്കാൻ പറ്റി. പുറത്ത് കിളികളുടെ ശബ്ദം, നേരിയ കാറ്റിൽ മരങ്ങളുടെ ഇലകളും ചില്ലകളും ആടുന്നു. തിരുവാതിരക്കാറ്റ് പോകുന്ന പോക്കിൽ തന്നെ അനുഗ്രഹിക്കുകയാണ്. കവിതയെഴുതാൻ പറ്റിയ അന്തരീക്ഷം. അവൾ പക്ഷേ കവിതയെഴുതാൻ മിനക്കെടാതെ അമ്പലത്തിലേയ്ക്കു നടന്നു. നല്ല ദിവസം നല്ലതായിത്തന്നെ നിൽക്കണമെങ്കിൽ കുറച്ച് ദൈവാനുഗ്രഹംകൂടി വേണമെന്ന് അവൾക്കറിയാം. ശാന്തിക്കാരൻ നമ്പൂതിരിയുടെ കയ്യിൽ നിന്ന് പ്രസാദവും ചിരിക്കുന്ന കണ്ണുകൾ കൊണ്ടുള്ള ഉഴിച്ചിലും അനുഗ്രഹവും വാങ്ങി ചന്ദനക്കുറി തൊട്ട് അവൾ റെയിൽവേ സ്റ്റേഷനിലേയ്ക്കു നടന്നു.

സ്റ്റേഷനിൽനിന്ന് ഓഫീസിലേയ്ക്കു നടക്കുമ്പോൾ അവൾ ഓർത്തത് ഭാസ്‌കരൻ നായരെപ്പറ്റിയായിരുന്നു. ദിവസത്തിന്റെ നന്മ കവിഞ്ഞൊഴുകുക കാരണം അവൾക്ക് ഒരുതരം മുൻവിധിയും കൂടാതെ കാര്യങ്ങളെ സമീപിക്കാൻ കഴിഞ്ഞു. ഇന്ന് എന്താണ് തീയ്യതി? പതിനഞ്ച്. പെട്ടെന്നവൾക്ക് താൻ ഈ ഓഫീസിൽ ചേർന്നിട്ട് കൃത്യം ഒരു വർഷമായെന്ന് ഓർമ്മ വന്നു. ജനുവരി 15ന്നാണ്. വ്യാഴാഴ്ച. പതിനാലാം തീയ്യതിയാണ് അപ്പന്റെ ഒപ്പം സാറിന്റെ വീട്ടിൽ ചെന്നത്. കുറെനേരം സംസാരിച്ചു. ഉച്ചയ്ക്ക് അവിടെനിന്നുതന്നെ ഊണുകഴിച്ചു. അന്നവൾ കമ്പ്യൂട്ടർ പഠിക്കാൻ തുടങ്ങുന്നേയുള്ളു. മൂന്നു മാസത്തെ കോഴ്‌സിൽ ഒരു മാസം കഴിഞ്ഞു. ഡോസും വേഡ്സ്റ്റാറും കഴിഞ്ഞു. ഡീബേസിൽ കൈവയ്ക്കുന്നേയുള്ളു. പിറ്റേന്നുതന്നെ ഓഫീസിൽ ചേർന്നുകൊള്ളാൻ ഭാസ്‌കരൻ നായർ ആവശ്യപ്പെട്ടു.

ഓഫീസിൽ കമ്പ്യൂട്ടറിനു മുമ്പിലിരുന്നപ്പോഴാണ് അവൾക്കു മനസ്സിലായത് ഇൻസ്റ്റിറ്റ്യൂട്ടിലെ കമ്പ്യൂട്ടർ സിസ്റ്റം എത്ര പ്രാകൃതമായിരുന്നുവെന്ന്. അവിടെ ഒരു കൊല്ലം പഠിച്ചാലും തനിക്ക് ഒരാഫീസിൽ ജോലിചെയ്യാനുള്ള ധൈര്യമുണ്ടാവില്ല. ഭാസ്‌കരൻ നായർ അവളെ പഠിപ്പിച്ചു; ക്ഷമയോടെ, ആത്മവിശ്വാസം കൊടുത്തുകൊണ്ട്. തെറ്റുകൾ ചെയ്യുമ്പോൾ, അവ ആവർത്തിക്കുമ്പോൾ അയാൾ ക്ഷമയോടെ അവളെ തിരുത്തും. മേൽകൈയിനു പിന്നിൽ പിച്ചലില്ല, തലയിലിട്ടു കിഴുക്കലില്ല. ഇൻസ്റ്റിറ്റ്യൂട്ടിലെ സാറിനെ അവൾ വെറുത്തിരുന്നു. അവളുടെ മേൽക്കൈയിനു പിന്നിൽ നിറയെ പിച്ചി ചോര കക്കിയ കറുത്ത പാടുകളായിരുന്നു. വീട്ടിൽ വന്ന് കണ്ണാടിനോക്കി നീറുന്ന പാടുകളിൽ തടവുമ്പോൾ അവളുടെ കണ്ണുകൾ നിറയും. ഇവിടെ ഭാസ്‌കരൻ നായരുടെ ഒപ്പമിരുന്ന് പഠിക്കുമ്പോൾ പിച്ചലിന്റെ നീറ്റമില്ല. മണ്ടിയെന്ന സ്‌നേഹമുള്ള വിളി മാത്രം. പേജ്‌മേക്കറും കോറൽഡ്രോവും മലയാളം സോഫ്ട്‌വെയറും അദ്ഭുതമല്ലാതായി. ചിത്രം വരയ്ക്കാൻ താല്പര്യമുള്ളതുകൊണ്ട് ഗ്രാഫിക്‌സ് എളുപ്പമായി.

ഒന്നാം തീയ്യതി അവളെ അദ്ഭുതപ്പെടുത്തിക്കൊണ്ട് അയാൾ പകുതി മാസത്തെ ശമ്പളം കൊടുത്തു. അവൾ അപ്പോഴും പഠിക്കുന്നേ ഉണ്ടായിരുന്നുള്ളു.

ആ മനുഷ്യനെയാണ് താൻ വേദനിപ്പിച്ചത്. അവൾ തൊട്ടടുത്തുള്ള ബേക്കറിയിൽ പോയി മൂന്ന് ചോക്കളേറ്റ്ബാറുകൾ വാങ്ങി സഞ്ചിയിലിട്ടു.

അവൾ നേരെ ഭാസ്‌കരൻ നായരുടെ മുറിയിലേയ്ക്കാണ് പോയത്. അദ്ദേഹം അവളെ ചോദ്യഭാവത്തിൽ നോക്കി. ചിരി ആ മുഖത്തുനിന്ന് അപ്രത്യക്ഷമായിരുന്നു. അവൾ ഒന്നും പറയാതെ മേശക്കെതിരെയുള്ള കസേലയിൽ ഇരുന്നു.

'ഇന്ന് ഒരു വിശേഷ ദിവസാണ്.' നാൻസി പറഞ്ഞു. 'എന്താന്നു പറഞ്ഞാൽ ഒരു സമ്മാനം തരാം.' താനും സാറും തമ്മിൽ പ്രശ്‌നങ്ങളൊന്നുമുണ്ടായിട്ടില്ലെന്നു വരുത്താനായി അവൾ ശ്രമിക്കയാണ്.

'ഇന്ന് ഒരു ദുരന്ത ദിവസമാണ്. നീ ഈ ഓഫീസിൽ ചേർന്ന ദിവസം' അയാൾ പറഞ്ഞു. 'പിന്നെ, എനിക്ക് നിന്റെ സമ്മാനം വേണ്ടെങ്കിലോ?'

അവളുടെ മുഖം വിളറി. തമാശയിലൂടെ, ചോക്കളേറ്റ് നൽകുക വഴി സാറുമായി സാധാരണ നിലയിലാകാമെന്ന് കരുതിയതാണ്. സാറ് തണുത്തില്ലെന്ന് മനസ്സിലായി. അവൾ എഴുന്നേറ്റ് പുറത്തു കടന്നു. സ്വന്തം കസേലയിൽ പോയി കുറച്ചുനേരം വെറുതെയിരുന്നു. മനസ്സ് കലുഷമായി. കണ്ണുകൾ ഈറനായി. സഞ്ചി ഉള്ളിൽ വയ്ക്കാനായി മേശയുടെ വലിപ്പു തുറന്നു. അതിൽ ഒരു സമ്മാനപ്പൊതിയുണ്ടായിരുന്നു. ഗിൽട്ടുകടലാസിൽ പൊതിഞ്ഞ ഒരു പെട്ടി. ബേക്കറിയുടെ പേരുണ്ടായിരുന്നതുകൊണ്ട് അത് കേയ്ക്കായിരിക്കുമെന്നവൾ ഊഹിച്ചു. പെട്ടിയുടെ മുകളിലുള്ള കടലാസെടുത്ത് അവൾ വായിച്ചു.

'ഒരു കൊല്ലമായി എന്റെ ജീവിതം ധന്യമാക്കിയ മകൾക്ക് - വളർത്തച്ഛൻ.'

കമ്പ്യൂട്ടറിൽ മനോഹരമായ ലിപികളിൽ ചിത്രപ്പണികളോടെ ഉണ്ടാക്കിയ ആ കാർഡ് ഒരിക്കൽക്കൂടി അവൾ വായിച്ചു. നെഞ്ചിനുള്ളിൽ വീർപ്പുമുട്ടിച്ചുകൊണ്ടു വന്ന തേങ്ങലടക്കാൻ അവൾക്കു കഴിഞ്ഞില്ല. മേശമേൽ നെറ്റിവച്ച് അവൾ തേങ്ങിക്കരഞ്ഞു.

ഭാസ്‌കരൻ നായർ അവളുടെ തലമുടി തടവുകയായിരുന്നു. അയാൾ അവളെ ആശ്വസിപ്പിക്കാൻ എന്തോ പറയുന്നുണ്ട്. അവസാനം അയാൾ ചോദിച്ചു. 'എവിടെ നിന്റെ സമ്മാനം. ഞാൻ ശരിയുത്തരം തന്നില്ലേ?'

'ഞാൻ ഈ സാറിനോട് കൂടൂല.' അവൾ പറഞ്ഞു.

മാലതി ചിരിക്കുകയാണ്. നാൻസിക്ക് കുറച്ചാശ്വാസം തോന്നി. അവൾ സഞ്ചി തുറന്ന് മൂന്ന് ചോക്കളേറ്റ് ബാറുകൾ പുറത്തെടുത്തു ഭാസ്‌കരൻ നായർക്കു കൊടുത്തു. അയാൾ ഓരോന്ന് അവൾക്കും മാലതിയ്ക്കും കൊടുത്തു.

'നമുക്കിത് ഇപ്പോൾതന്നെ തിന്നാം എന്താ?'

'സാറ് എന്താണ് എനിക്കുവേണ്ടി വാങ്ങിച്ചത്?'

'നീ തുറന്ന് നോക്ക്.'

അതൊരു ചോക്കളേറ്റ് ക്രീം കേക്കായിരുന്നു. ഉച്ചയ്ക്ക് മുറിക്കാമെന്ന് അവൾ തീരുമാനിച്ചു.

അയാൾ രണ്ടുപേരുടെയും ജന്മദിനം ഓർത്തുവച്ചു. ആ ദിവസം കേയ്ക്കു വാങ്ങിവയ്ക്കും. പക്ഷേ താൻ ജോലിക്കു ചേർന്ന ദിവസം ഓർത്തിരിക്കുമെന്ന് നാൻസി ഒരിക്കലും കരുതിയില്ല. വല്ലാത്തൊരു സാറ്!

'നീയെന്നാണ് പുതിയ കമ്പനിയിൽ ചേരുന്നത്?' ഭാസ്‌കരൻ നായർ ചോദിച്ചു.

'ഞാനോ, പുതിയ കമ്പനിയിലോ?' ഒരു ടി.വി.പരസ്യത്തെ അനുകരിച്ചുകൊണ്ട് അവൾ ചോദിച്ചു. 'ഞാനീ സാറിനെ വിട്ട് എങ്ങും പോവത്തില്ല. സാറിന്റെ കഴുത്തിൽത്തന്നെ തൂങ്ങും.'

'എനിക്കറിയാമായിരുന്നു എനിക്കത്ര ഭാഗ്യമൊന്നുമില്ലെന്ന്.' ഭാസ്‌കരൻ നായർ പറഞ്ഞു. 'അല്ലെങ്കിൽ എത്ര വഴിപാടു നേർന്നതാണ്!'

വൈകുന്നേരം ഇതെല്ലാം വിവരിച്ചുകൊടുത്തപ്പോൾ രാജൻ പറഞ്ഞു.

'ഭാസ്‌കരൻ നായർ ഒരപൂർവ്വ സ്പീഷീസിൽ പെട്ടയാളാണ്. അടുത്തുതന്നെ നാമാവശേഷമാകാവുന്ന ഒരു വർഗ്ഗം. പണമെന്ന ഒരേയൊരു പരിഗണനയിൽ സ്‌നേഹമെന്ന വികാരത്തിന് ഏറ്റവും പിന്നിലെ സീറ്റുകൊടുക്കുന്ന വർഗ്ഗമാണിപ്പോഴുള്ളത്. അങ്ങിനെയല്ലാത്ത ആരെയെങ്കിലും കണ്ടാൽ അവരെ പ്രത്യേകം പരിരക്ഷിക്കണം. വർഗ്ഗനാശമുണ്ടാവാതെ നോക്കണം.'

'നമുക്ക് സാറിനെ വല്ല വന്യമൃഗ സംരക്ഷണകേന്ദ്രത്തിലും ആക്കിയാലോ?'