ഡോ. മിനി പ്രസാദ്

ഇ. ഹരികുമാർ: ആരവങ്ങളില്ലാത്ത കഥാലോകം

ഡോ. മിനി പ്രസാദ്

മലയാള ചെറുകഥാ സാഹിത്യത്തിൽ എന്നും വേറിട്ടു നിന്ന കഥാകാരനാണ് ഇ. ഹരികുമാർ. ഏതെങ്കിലും ഒരു തലക്കെട്ടിനുള്ളിലേക്ക് ഒതുക്കിവയ്ക്കാവുന്ന കഥകളല്ല ഹരികുമാറിന്റേത്. വിവിധ ഭാവങ്ങളിൽ കുട്ടികളും സ്ത്രീകളും നിറഞ്ഞുനിന്ന ഒരു കഥാലോകം. നഗരവും ഗ്രാമവും ഒരേപോലെ പശ്ചാത്തലമായ കഥകൾ. ഓരോ കഥയും അനേകം ആന്തരപാഠങ്ങൾ ഉൾെക്കാള്ളുന്നവയാണ്. പൊതുസമൂഹത്തിന്റെ മുഖംമൂടികൾക്കെതിരെ ആരവങ്ങളൊന്നുമില്ലാതെ എന്നും ഹരികുമാർ കലമ്പിക്കൊണ്ടിരുന്നു. തന്റേതായ ഒരു പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. നിസ്വരോടും ഏകാകികളോടും പക്ഷം ചേർന്നിരുന്നു. വൈവിധ്യമാർന്ന ആ കഥാലോകത്തിലേക്ക് കടക്കുമ്പോൾ ആദ്യം നമ്മെ ആകർഷിക്കുന്നത് കുട്ടികളാണ്. നിഷ്‌കളങ്കതയുടെ മൂർത്തിമദ്ഭാവങ്ങളെന്നോ ദൈവദൂതരെന്നോ വിശേഷിപ്പിക്കാവുന്ന പഞ്ഞിക്കെട്ടുപോലെയുള്ളവരും ഭാവനയുടെ അതിരില്ലാത്ത ലോകത്ത് സഞ്ചരിക്കുന്നവരും അതിലൂടെ അവരുടേതായ ഒരു ലോകം സൃഷ്ടിക്കുന്നവരുമാണ് ഈ കുട്ടികൾ. ഈ കുട്ടികൾക്കൊപ്പം അവരെ വീക്ഷിക്കുകയും അവരോട് ചേർന്നു നിൽക്കാനാഗ്രഹിക്കുകയും ചെയ്യുന്ന ഒരു കാണിയുണ്ട്. പലപ്പോഴും കഥാഖ്യാതാവും ഇതേ കാണിയാവും. അത്ഭുതത്തോടും ആർദ്രതയോടും ഇവരെ നോക്കിനിൽക്കുന്ന ഈ കാണി തന്റേതായ രീതിയിൽ ഈ കുട്ടികളെയും അവരുടെ പ്രതിസന്ധികളെയും അടുത്തറിയാനും ശ്രമിക്കുന്നുണ്ട്.

ചിരിക്കാനറിയാത്ത കുട്ടികൾ

ഒരു ശിശുവും ശിശുമനസ്സും മലയാള സാഹിത്യത്തിന്റെ ആധാരശിലയായി എന്നും വർത്തിച്ചിരുന്നു. അമ്പാടിക്കണ്ണന്റെ കഥകളിലൂടെ ഈ ശിശുവിനെയാണ് മലയാളിയുടെ മനസ്സ് സാക്ഷാത്കരിച്ചത്. നഷ്ടസ്വർഗങ്ങളുടെ വിലാപവും പുനരാവിഷ്‌കാരണവുമായി കാല്പനിക സാഹിത്യത്തിൽ ബാല്യകാലം പ്രമേയമായി. കാല്പനികതയുടെ അസ്തമയത്തിനുു ശേഷമാവട്ടെ സമൂഹത്തിൽ നിന്ന് ഭ്രഷ്ടരായി അലയുന്നവരും പൊതുവായ നിയമസംഹിതകളോട് നിരപ്പൊത്തു പോവുന്നതിൽ വിമുഖരുമായ കുട്ടികളുടെ വിഹ്വലതകളായിരുന്നു സാഹിത്യത്തിലേക്ക് കടന്നുവന്നത്. വളർച്ചയുടെ പ്രത്യേക കാലഘട്ടത്തിൽ കുട്ടികളനുഭവിക്കുന്ന സവിശേഷമായ മാനസിക പ്രശ്‌നങ്ങളും മുതിർന്നവരുടെ ലോകത്തിന്റെ സ്വന്തം അസ്തിത്വം നിലനിർത്താനായി അവർ സഹിക്കുന്ന ത്യാഗങ്ങളും പ്രമേയമായ കൃതികൾ ശ്രദ്ധാർഹമായി. ദൈവത്തിന്റെ പ്രവാചകനായ ദേവദൂതരുടെ ഭാഷയിൽ സംസാരിക്കുന്ന ശിശു എന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള സങ്കല്പത്തിന് ഇതോടെ പരിക്കേറ്റു.

ജെയിംസ് ജോയ്‌സിന്റെ ‘ദ സെൽഫ് പോർട്രെയ്റ്റ് ഓഫ് ദ ആർടിസ്റ്റ് ആസ് എ യംഗ് മാൻ’ എന്ന നോവലിലെ സ്റ്റീഫൻ ഡീഡാലസ് ആയിരുന്നു ഇത്തരം സവിശേഷ സ്വഭാവങ്ങളോടെ സാഹിത്യത്തിലേക്ക് കടന്നുവന്ന ആദ്യകഥാപാത്രം. വിശ്വസാഹിത്യത്തിലെന്നപോലെ മലയാള സാഹിത്യത്തിലും ഇതേപോലെ സവിശേഷതയുള്ള ബാലകഥാപാത്രങ്ങളുണ്ടായി. സങ്കീർണ ജീവിതസമസ്യകളോട് ഏറ്റുമുട്ടുമ്പോൾ പകച്ചുപോവുന്നവരും ഉള്ളിലുണരുന്ന ആയിരം വെളിപാടുകൾക്ക് തൃപ്തികരമായ ഉത്തരം കിട്ടാതെ അലയുന്നവരുമായ കഥാപാത്രങ്ങളെ മലയാള സാഹിത്യത്തിനു പരിചയപ്പെടുത്തിയ എഴുത്തുകാരിൽ പ്രമുഖനാണ് ഇ. ഹരികുമാർ.

നഗരത്തിലെ ഫ്‌ളാറ്റുകളുടെ ഇടുങ്ങിയ ചുവരുകൾക്കുള്ളിൽ കഴിയുന്ന അണുകുടുംബത്തിലെ അംഗമായ ഒറ്റക്കുട്ടിയാണ് പലേപ്പാഴും ഹരികുമാറിന്റെ കഥാപാത്രം. പൂക്കളും കിളികളും ജൈവികതയും ഹരിതാഭയും, എന്തിനേറെ, ആകാശംപോലും നിഷേധിക്കപ്പെട്ട ഈ കുട്ടികളോരോരുത്തരും ഭീഷണമായ തരത്തിൽ ഒറ്റയ്ക്കാണ് ജീവിതപ്രാരാബ്ധങ്ങളും ജോലിത്തിരക്കുകളുമായി നെട്ടോട്ടമോടുന്ന മാതാപിതാക്കളും ഈ കുട്ടികളുമായുള്ള ബന്ധം അപകടകരമാംവിധം ആടിയുലയുന്നു. തിരക്കുകളുടെ പേരിൽ അവഗണിക്കുന്ന നിർദേശങ്ങൾ മാത്രം നൽകുന്ന മാതാപിതാക്കളെ ഈ കുട്ടികളും അവഗണിക്കുന്നു. അവർ സ്വന്തം വല്മീകത്തിലേക്ക് ഒതുങ്ങുന്നു. സ്വന്തം ഏകാകിതബോധ്യങ്ങളിൽ നിന്നും രക്ഷപ്പെടാനായി അങ്ങനെയൊരു സാഹചര്യത്തിൽ പെടുന്ന കുട്ടി തന്റേതായ മാർഗങ്ങളാവിഷ്‌കരിക്കുന്നതായി മന:ശാസ്ര്തപഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. സ്വന്തം ഏകാകിതയിൽ നിന്നു പുറത്തുകടക്കാനായി ഈ കുട്ടികൾ അവരുടേതായ മാർഗങ്ങൾ കണ്ടെത്തുന്നു. ഒരു കുട്ടി ദിനോസർ രാത്രി മുഴുവനും തന്റെ മുറിക്കു പുറത്ത് കാവൽ നിൽക്കുന്നു എന്നും അത് രാത്രിയിൽ തന്റെ മുഖത്ത് നക്കാറുണ്ടെന്നും വാദിക്കുന്ന ദിനോസറിന്റെ കുട്ടിയിലെ രാജീവൻ അത്തരം ഒരു സങ്കല്പത്തിലൂടെ സ്വന്തം ഏകാകിതയെ മറികടക്കുന്നു. പുതിയ ഫ്‌ളാറ്റിലേക്ക് താമസം മാറുമ്പോൾ ദിനോസറിന് നിൽക്കാൻ പാകത്തിലായിരികകണം തന്റെ മുറി എന്ന അവന്റെ ആഗ്രഹം എത്രമാത്രം ആ സങ്കല്പവുമായി അവൻ ചേർന്നുനിൽക്കുന്നു എന്ന് വ്യക്തമാക്കുന്നു. രാത്രി രാജീവന്റെ മുറിയിലെത്തുന്ന രാജീവന്റെ അച്ഛന് അവനോട് അസൂയ തോന്നുന്നു എന്നെഴുതുമ്പോൾ കഥാകൃത്ത് രാജീവനും ദിനോസറും തമ്മിലുള്ള ദൃഢമായ ബന്ധത്തെ സൂചിപ്പിക്കുന്നു.

ഡോ. ഗുറാമിയുടെ ആശുപത്രിയായി വിശേഷിപ്പിക്കപ്പെടുന്നത് ഒരു ഫിഷ് ടാങ്കാണ്. അമ്മ മരിച്ചുപോയ വിജുവാണ് ഈ കഥയിലെ കുട്ടി. അവൻ ആ ഫിഷ് ടാങ്കിലെ മത്സ്യങ്ങളോട് കിന്നാരം പറഞ്ഞും അത് വൃത്തിയാക്കിയുമാണ് സമയം നീക്കുന്നത്. അവർ പുതിയ വീട്ടിലേക്ക് മാറാനുള്ള തയ്യാെറടുപ്പുകൾക്കിടെ ഒരു മത്സ്യം പ്രസവിക്കുന്നു. അന്ന് ഫിഷ് ടാങ്കിലെ വെള്ളം മാറ്റാൻ തുടങ്ങുന്ന വിജുവിനോട് കുഞ്ഞുങ്ങൾക്ക് അമ്മയുടെ മണം കലർന്ന വെള്ളം ആവശ്യമാകയാൽ ഇന്ന് വെള്ളം മാറ്റേണ്ട എന്ന് പറയുന്നു. ആ ഒരു ചെറിയ വാചകം അവനിൽ ഉണ്ടാക്കിയ പരിണാമം അത്ഭുതാവഹമായിരുന്നു. ഈ വീട് വിട്ട് പുതിയ വീട്ടിലേക്ക് മാറേണ്ട എന്ന് ശഠിക്കുന്ന കുട്ടി അന്ന് തന്നെ പൊതിഞ്ഞു നിൽക്കുന്ന അമ്മമണങ്ങൾ പുതിയ വീട്ടിൽ ലഭ്യമാവുമോ എന്ന സന്ദേഹത്തിൽ എത്തുന്നു. ആ വീടിന്റെ ഓർമകളിൽ നിന്ന് രക്ഷപ്പെടാനായി പുതിയ വീട് തിരഞ്ഞെടുക്കുന്ന അച്ഛനും അവിടെനിന്ന് സുരക്ഷിതത്വം നേടുന്ന മകനും വിരുദ്ധ ധ്രുവങ്ങളിൽ നിൽക്കുന്നു. ചിരിച്ച് ഉല്ലസിച്ചാർക്കുന്ന കുട്ടികൾക്കിടയിൽ ഒരിക്കലും ചിരിക്കാതെയിരിക്കുന്ന േരണു എന്നൊരു കുട്ടിയുണ്ട്. ഈ കഥാലോകത്ത് ഒരു ബേബി ഡേ കെയർ സെന്ററിലെ അദ്ധ്യാപികയുടെ വാക്കുകളിലും ചിന്തകളിലുമാണ് കഥ ആഖ്യാനം ചെയ്യപ്പെടുന്നത്. മാതാപിതാക്കളും കുട്ടിയും തമ്മിലും അച്ഛനമ്മമാർ തമ്മിലുമുള്ള ബന്ധശൈഥില്യം വായനക്കാർക്ക് ലഭ്യമാവുന്നത് അവളെ കൂട്ടിക്കൊണ്ടുപോവാൻ എത്താൻ വൈകുന്ന ദിവസം അവർ മരിച്ചുപോയിക്കാണും എന്ന് അവൾ പറയുമ്പോഴത്തെ നിസ്സംഗതയാണ് ആ തകർച്ച പൂർണമായും വ്യക്തമാക്കുന്നത്.

സമൂഹത്തിലെ സാമ്പത്തിക ഉച്ചനീചത്വങ്ങൾ വ്യക്തമായി ബാല്യത്തിൽ വെളിപ്പെട്ടു കിട്ടുകയില്ല. മുതിർന്നവരോട് ചോദിക്കുമ്പോഴാകട്ടെ തൃപ്തികരമായ ഉത്തരം ലഭിക്കുന്നുമില്ല. പിന്നെ സ്വന്തം ന്യായീകരണങ്ങളിലും കുട്ടികളെത്തിച്ചേരുന്നു. പലപ്പോഴും ഈ അറിവുകൾ മനസ്സിലേല്പിക്കുന്ന ആഘാതങ്ങളിൽ നിന്ന് പുറത്തു കടക്കാൻ സ്വയം വഴികൾ തേടുകയും ചെയ്യുന്നു. തന്റെ സഹപാഠികളുടെ കഴിവുകളെപ്പറ്റി വാചാലമായി സംസാരിക്കുകയും ആരാധിക്കുകയും അനുകരിക്കുകയും ചെയ്യുന്ന രാജുവാണ് ‘ഒരു കങ്ഫു ഫൈറ്ററി’ലെ കഥാപാത്രം. സ്വതവേ വാചാലനാവുന്ന കുട്ടി പെട്ടെന്നൊരു ദിവസം മൗനിയാവുന്നു. ഈ മാറ്റത്തിന്റെ പൊരുൾ അച്ഛനും അമ്മയ്ക്കും പിടികിട്ടുന്നില്ല. ”ഡാഡി എന്താണ് എല്ലാവർക്കും ധാരാളം പണമുണ്ടാവാത്തത്?” എന്ന ചോദ്യം പൊടുന്നനെ അവനിൽനിന്നുണ്ടാകുമ്പോൾ മകന്റെ വിജ്ഞാനത്തിന്റെയും ചിന്തയുടെയും വ്യതിയാനതയുടെ ആരംഭമായി അച്ഛൻ ഇത് സ്വീകരിക്കുന്നുമുണ്ട്. അവൻ വല്ലാതെ മെലിയുന്നു എന്നത് അച്ഛനും അമ്മയും ്രശദ്ധിക്കുകയും അതിനെപ്പറ്റി അവനോട് ചോദിക്കുമ്പോൾ വളരെ നിസ്സാരമായി അവൻ അതിനെ തള്ളിക്കളയുകയും ചെയ്യുന്നു. ഒരു ദിവസം ഉച്ചയ്ക്ക് സ്‌കൂളിലെത്തുന്ന അവന്റെ അമ്മ ഉച്ചഭക്ഷണം ഒരു മെലിഞ്ഞ കുട്ടിയുമായി പങ്കുവയ്ക്കുന്ന മകനെ കാണുന്നു. സ്‌കൂളിലെ പിയൂണിന്റെ മകനായ ആ കുട്ടിക്ക് എന്നും ഉച്ചഭക്ഷണം നൽകുന്നത് രാജുവാണ് എന്ന് ക്ലാസ്ടീച്ചർ പറയുന്നത് വളരെ സന്തോഷത്തോടെയാണ്. പക്ഷേ ആ ദാനശീലം അച്ഛന് പൊറുക്കാനാവുന്നില്ല. അയാളവനെ ക്രൂരമായി അടിക്കുന്നു. ആ മർദനത്തിനിടയിൽ അയാൾ അവനോട് ‘അങ്ങനെ കൊടുക്കണമെങ്കിൽതന്നെ രണ്ട് ചപ്പാത്തി അവന് കൊടുത്തിട്ട് മൂന്നെണ്ണം നിനക്ക് തിന്നാമായിരുന്നില്ലേ’ എന്ന ചോദ്യം ഇടത്തരക്കാരൻ തന്റെ പ്രസിദ്ധരാക്കാനാഗ്രഹിക്കുന്ന ദാനശീലത്തിന്റെ ഭാഗമാണ്. മകന്റെ മറുപടി ഇതിന്റെ വിരുദ്ധ ധ്രുവത്തിൽ നിൽക്കുന്നു. ”എനിക്ക് വൈകുന്നേരം വന്നാലും കഴിക്കാമല്ലോ. ബെൻസിക്ക് അപ്പോഴും ഒന്നും കിട്ടാനില്ല” എന്ന വാക്കുകൾ അയാളെ തകർത്തുകളയുന്നു. മകനെ അടിക്കേണ്ടി വന്നതിന്റെ കുറ്റബോധം തീർക്കാനാണ് അവന് ഒരു കളിപ്പാട്ടം വാങ്ങാനായി അവനെയും കൂട്ടി അയാള കടകൾ തോറും കയറിയിറങ്ങുന്നത്. വലുതായാൽ താൻ ഒരു കുങ്‌ഫു മാസ്റ്ററാവും എന്ന് രാജു പറയുന്നത്. ബെൻസിയെ ആരും ഉപദ്രവിക്കാതിരിക്കുന്ന ഒരു ലോകം, എല്ലാവർക്കും ധാരാളം പണമുണ്ടാവുന്ന ഒരു ലോകനിർമിതിക്കായുള്ള പടയൊരുക്കത്തിനാണ്. ധാരാളം പണം ഉണ്ടാവാനായി പച്ചപ്പയ്യിനെ തേടിപ്പോവുന്ന ശാലിനിയും തന്റേതായ മാർഗത്തിലൂടെ കുടുംബത്തിലെ വിഷമതകൾക്ക് പരിഹാരം കാണുകയാണ്.

ഹരികുമാറിന്റെ കഥാലോകത്തെ എല്ലാ കുട്ടികളും പ്രായത്തേക്കാൾ കവിഞ്ഞ വളർച്ച പ്രകടിപ്പിക്കുകയും തങ്ങളുടെ ചുറ്റുമുള്ള പ്രശ്‌നങ്ങൾക്ക് തങ്ങളാലാവുന്ന വിധം പരിഹാരം കാണാൻ ശ്രമിക്കുകയും ചെയ്യുന്നവരാണ്. അമ്മ ജോലിക്കു നിൽക്കുന്ന വീടിനെപ്പോലെ തന്റെ വീടിനെ മോടി പിടിപ്പിക്കാൻ ശ്രമിക്കുന്ന ഒരു പെൺകുട്ടിയുണ്ട് ‘പുഴക്കക്കരെ കൊച്ചുസ്വപ്നങ്ങൾ’ എന്ന കഥയിൽ. യാഥാർത്ഥ്യങ്ങളെ മറച്ചുവച്ച് മറ്റൊരു ലോകം സൃഷ്ടിക്കാനുള്ള ഒരു ശ്രമമാണ് രാജിഎന്ന ഈ കഥാപാത്രം നടത്തുന്നത്. അലക്കുയന്ത്രത്തിൽ തന്റെ പരിതോവസ്ഥകളോട് വളരെ നിർമമതയോടെ പെരുമാറുന്ന ഒരു പെൺകുട്ടിയാണ്, അലക്കുയന്ത്രത്തിൽ സമ്പന്നതയുടെ സകല അഹംബോധങ്ങളും പേറിനിൽക്കുന്ന ശാലിനി എന്ന കുട്ടിയുടെ വീട്ടിലെ വേലക്കാരിയാണ് രാധ. തങ്ങളുടെ പുതിയ വാഷിങ് മെഷീനെപ്പറ്റി വീമ്പു പറയുന്ന ശാലിനിയോട് ഞങ്ങളുടെ വീട്ടിലും ഒരു വാഷിങ് മെഷീനുണ്ടെന്നും ഇപ്പോൾ കേടു വന്നു കിടക്കുകയാണെന്നും പറയുന്നു. രാധയുടെ വീട്ടിലെ ആ വാഷിങ് മെഷീൻ കാണാനായി വളരെ കഷ്ടപ്പെട്ട് അമ്മയിൽ നിന്നും അനുവാദം വാങ്ങി അവൾ രാധയ്‌ക്കൊപ്പം പോവുന്നു. അവിടെയെത്തുമ്പോൾ വൃത്തികെട്ട അവളുടെ കുടിലിൽ രോഗാതുരയായി തളർന്നു കിടക്കുന്ന തന്റെ അമ്മയെ ചൂണ്ടിക്കാണിച്ചുകൊണ്ട് തികഞ്ഞ നിസ്സംഗതയോടെ രാധ അതാണ് തന്റെ കേടുവന്ന വാഷിങ് മെഷീൻ എന്നു പറയുമ്പോൾ ശാലിനി കരഞ്ഞുപോവുന്നു. അവിടെ നിന്നും രക്ഷപ്പെടാനായി ഓടിപ്പോവുന്ന കുട്ടിക്ക് രാധയുടെ നിർവികാരമായ പറച്ചിൽ ഏല്പിക്കുന്ന ആഘാതമാണ് ആ ഓട്ടത്തിന്റെ അടിസ്ഥാനം.

‘നഗരവാസിയായ ഒരു കുട്ടി’യിലും അമ്മ ജോലി ചെയ്യുന്ന വീട്ടിലെ യജമാനനെ അവിചാരിതമായി പരിചയപ്പെടുന്ന ദിനേശ് ആണ് കഥാപാത്രം. അവന് അയാൾ അപരിചിതനാണെങ്കിലും അയാളെ ഒരു നാട്ടിൻപുറത്തുകാരനായി കണക്കാക്കുന്ന അവൻ നന്നായി സംസാരിക്കുകയും അപ്പോഴത്തെ മനോവേദനകളിൽ നിന്ന് പുറത്തുകടക്കാൻ അയാൾക്കൊരു താങ്ങാവുകയും ചെയ്യുന്നു.

കുട്ടികളുടെ ജീവിതവുമായി ബന്ധപ്പെട്ട എല്ലാത്തരം അവസ്ഥകളും ഹരികുമാറിന് പ്രമേയമാവുന്നുണ്ട്. ലൈംഗികതയുമായി ബന്ധപ്പെട്ട ദൃശ്യങ്ങളും വാക്കുകളും ഒരു പെൺകുട്ടിയിൽ ഉളവാക്കുന്ന ആഘാതങ്ങളാണ് കുങ്കുമം വിതറിയ വഴികൾ എന്ന കഥ. സംഗീത സ്‌കൂളിൽ നിന്ന് വരുന്ന വഴിക്കാണ് ഒരങ്കിളിനെ പരിചയപ്പെടുന്നത്. ഹിമാലയത്തിൽ താൻ തപസ്സു ചെയ്യുകയായിരുന്നു എന്നൊക്കെ അങ്കിൾ പറയുന്നത് വിശ്വസിക്കുന്ന അവൾക്ക് അങ്കിളിനെ ഇഷ്ടമാവുന്നു. വൈകിട്ട് അവൾക്ക് ചോക്ലേറ്റുകളും മമ്മിക്ക് പൂക്കളുമായി അങ്കിൾ എത്തുമ്പോൾ വലിയ സന്തോഷമാവുന്നു. അമ്മയും അങ്കിളും വർത്തമാനം പറഞ്ഞുതുടങ്ങുമ്പോൾ വലിയവരുടെ സംസാരം കേൾക്കാനിഷ്ടമല്ലാത്തതിനാൽ അവൾ കൂട്ടുകാരനായ ഡിംബിന്റെയൊപ്പം കളിക്കാൻ പോവുന്നു. അവൻ ‘ലൂഡോ’വിൽ കള്ളത്തരം കാണിച്ചതിനാൽ അവനോട് പിണങ്ങി അവൾ വീട്ടിലെത്തുന്നു. കിടപ്പുമുറിയുടെ വാതിൽ അടഞ്ഞുകിടന്നിരുന്നതിനാൽ അവൾ ഒരു കോമിക് പുസ്തകവുമായി കാർെപ്പറ്റിൽ കിടന്ന് ഉറങ്ങിപ്പോവുന്നു. ആ ഉറക്കത്തിൽ തന്നെയുമെടുത്ത് കാഴ്ചബംഗ്ലാവിൽ പോകുന്നത് സ്വപ്നം കാണുന്നു. അതോടെ അവൾക്ക് അങ്കിളിനോടുള്ള അടുപ്പം വർധിക്കുന്നു. അവളുടെ ചോദ്യങ്ങൾക്കെല്ലാം തൃപ്തികരമായ ഉത്തരം നൽകാനും അങ്കിൾ തയ്യാറാവുന്നത് അവളുടെ സന്തോഷത്തിന് നിദാനമാവുകയും ചെയ്യുന്നു. വൈകുന്നേരം ഡാഡി വരുമ്പോൾ അവൾ അങ്കിളിനെപ്പറ്റി വിസ്തരിച്ച് പറയുകയും അദ്ദേഹം അത് വളരെ താത്പര്യത്തോടെ കേൾക്കുകയും ചെയ്യുന്നു. അങ്കിൾ കൊണ്ടുവന്ന പൂക്കൾ തനിക്ക് കാണിച്ചുതരില്ലേ എന്ന ചോദ്യവും അപ്പോൾ ഡാഡിയുടെ മുഖത്തുണ്ടായിരുന്ന പ്രത്യേക ഭാവവും ഒക്കെക്കൂടി അവളെ സംശയാലുവാക്കുന്നു. കഴിഞ്ഞ സംഭവങ്ങൾ ഒന്നൊന്നായി അവളുടെ മനസ്സിലേക്ക് കടന്നുവരുന്നു. അതോടെ വളരെപ്പെട്ടെന്ന് അവൾ മറ്റൊരാളായി മാറുന്നു. ആ പരിണാമം കഥാകൃത്ത് ഇങ്ങനെയാണ് അവതരിപ്പിക്കുന്നത്:

”അടഞ്ഞുകിടക്കുന്ന ഒരു വാതിൽ അവളുടെ ഓർമയിൽ എത്തി. അവളുടെ കൊച്ചുമനസ്സിൽ പതഞ്ഞുവരുന്ന സാന്ദ്രത അവൾ അറിഞ്ഞു. ഫ്‌ളവർവേസിൽ വിരിഞ്ഞുനിൽക്കുന്ന പൂക്കൾ അവളെ ശത്രുതയോടെ നോക്കി. വൈകുേന്നരം സ്‌കൂൾ വിട്ട് കൂട്ടുകാരികളെല്ലാം പോയി ഒറ്റയ്ക്കു നിൽക്കുമ്പോഴുണ്ടാവുന്ന ഏകാന്തത അവൾക്കനുഭവപ്പെട്ടു. വേലിേയറ്റത്തിൽ ഉയർന്നുവരുന്ന ഒരു വലിയ തിരപോലെ തേങ്ങലുകൾ അവളുടെ ഹൃദയത്തിൽ ഉരുണ്ടുകയറി. ഒരു നിമിഷത്തിൽ നിയന്ത്രിക്കാനാവാതെ അവൾ തലയിണയിൽ മുഖമമർത്തി തേങ്ങിക്കരഞ്ഞു. അച്ഛന്റെ സാന്ത്വനങ്ങളോ അമ്മയുടെ എന്തേ ഉണ്ടായത് എന്ന ചോദ്യമോ ഒന്നും അവൾക്കാശ്വാസമായില്ല. അവൾക്കുണ്ടായ നഷ്ടം അപാരമായിരുന്നു”.

സംഗീതയ്ക്ക് താൻ ജീവിതത്തിൽ ഒറ്റയ്ക്കായിരിക്കുന്നു എന്ന് ബോധ്യമാവുന്നു. കളിയിൽ കള്ളത്തരം കാണിക്കുന്നത് ശരിയാണോ എന്നൊരു സംശയം അവൾ അങ്കിളിനോട് ചോദിച്ചപ്പോൾ, കളിയിലെന്നല്ല ഒന്നിലും കള്ളത്തരം കാണിക്കരുത് മോളേ, പ്രത്യേകിച്ച് ജീവിതത്തിൽ, പക്ഷേ ഞങ്ങൾ മുതിർന്നവർ ജീവിതത്തിൽ കള്ളത്തരം കാണിക്കുന്നു എന്ന് പറഞ്ഞിരുന്നു. അപ്പോൾ അതവൾക്ക് പൂർണമായും മനസ്സിലായിരുന്നില്ല എങ്കിലും ഇപ്പോൾ ബോധ്യമാവുന്നു. അതോടെ അങ്കിളിനോട് തോന്നിയിരുന്ന ആരാധനാമനോഭാവത്തിനും മാറ്റം വരുന്നു. ചെറിയ കുട്ടിയല്ലേ എന്ന് നിസ്സാരവത്കരിച്ചുകൊണ്ട് ഒരു കുട്ടിയെ മാറ്റിനിർത്തുകയും അവരെ അവഗണിച്ചുകൊണ്ട് മുതിർന്നവർ ചെയ്യുന്ന ഓരോ പ്രവൃത്തികളും, എന്തിനേറെ വാക്കുകൾ പോലും, എങ്ങനെയാണ് കുട്ടിയിൽ കനത്ത ആഘാതം ഏല്പിക്കുന്നതെനന്ന് ഈ കഥ വ്യക്തമാക്കുന്നു.

മാതാപിതാക്കൾ എല്ലാ കുട്ടികളെയും ഒരുപോലെ സ്‌നേഹിക്കേണ്ടതാണ്. ചിലരെ മാത്രം സ്‌നേഹിക്കുമ്പോൾ അവഗണിക്കപ്പെടുന്ന കുട്ടിയുടെ മനസ്സിൽ അത് ഉണങ്ങാത്ത മുറിവുളവാക്കുന്നു. ആ മുറിവ് ഒരു ശത്രുതാമനോഭാവമായി വളരുകപോലും ചെയ്യാറുണ്ട്. ‘രൂപം നഷ്ടപ്പെട്ട മൃഗങ്ങൾ’ എന്ന കഥയിൽ ഇത്തരം ഒരു പ്രമേയം ഹരികുമാർ അവതരിപ്പിക്കുന്നുണ്ട്. രാഘവൻ, വാസു, സാവിത്രി എന്നീ സഹോദരങ്ങളാണ് ഇവിടെ കഥാപാത്രങ്ങൾ. രാഘവന് അനുജനെ ഇഷ്ടമാണ്. അവന്റെ കഴിവിൽ വിശ്വാസവുമാണ്. എല്ലാവരും അവനെ പുകഴ്ത്തുകയും തന്നെ കടിഞ്ഞൂൽപൊട്ടൻ എന്ന് പരിഹസിക്കുകയും ചെയ്യുമ്പോൾ അവന് തോന്നുന്ന സങ്കടം ഇങ്ങനെ ഒരു അനുജൻ ഉണ്ടായിരുന്നില്ലെങ്കിൽ എന്ന ചിന്തവരെ അവനെ എത്തിക്കുന്നു. ഒരൊഴിവു ദിവസം സഹോദരർ മൂന്നു പേരും കൂടി വീടിനടുത്തുള്ള തോട്ടിൽ അണകെട്ടുകയും കരിമ്പനപ്പാത്തി കൊണ്ട് തോണി കളിക്കുകയും ചെയ്യുന്നു. തോടിനടുത്തുണ്ടായിരുന്ന കുളത്തിൽ നിന്ന് ആമ്പൽപൂവ് പൊട്ടിച്ച് സാവിത്രിക്ക് മാലയുണ്ടാക്കാമെന്ന ആശയം വാസുവിന്റേതായിരുന്നു. തണ്ടോടെ അതു പറിക്കാനുള്ള ശ്രമത്തിൽ തോണി മുങ്ങുകയും നീന്തലറിയാത്ത വാസു മുങ്ങിത്താഴുകയും ചെയ്യുന്നു. ഭ്രാന്തമായ ഒരു സംതൃപ്തിയാണ് ആദ്യം രാഘവനുണ്ടാവുന്നത്. അവൻ കരയിലേക്ക് നീന്തുന്നു. ഒന്നു തിരിഞ്ഞു നോക്കിയപ്പോൾ കയത്തിലേക്ക് താണു പോവുന്ന വാസുവിനെയും അപ്പോഴും അവനുയർത്തിപ്പിടിച്ചിരിക്കുന്ന ആമ്പൽപൂവും കാണുന്നു. ഈ കാഴ്ച അവനെ പശ്ചാത്താപവിവശനാക്കുന്നു. ഉടനെ തിരികെ നീന്തിച്ചെന്ന് വളരെ കഷ്ടപ്പെട്ട് വാസുവിനെ രക്ഷിക്കുന്നു. അച്ഛൻ വന്നാൽ കിട്ടാൻ പോവുന്ന ശിക്ഷയേക്കാളേറെ താൻ അവനെ രക്ഷിക്കാൻ ശ്രമിച്ചില്ല എന്നത് അവന് മനസ്സിലായിട്ടുണ്ടാവുമോ എന്ന ഭയമാണ് രാഘവനെ അസ്വസ്ഥനാക്കുന്നത്. അച്ഛൻ വരുമ്പോഴാവട്ടെ ആരാധന കലർന്ന ശബ്ദത്തിൽ ഏട്ടന്റെ സാഹസികതയെപ്പറ്റി അനുജൻ വാചാലനാവുന്നു. ഇതുകൂടി കേൾക്കുമ്പോൾ ഏട്ടൻ തളർന്നുപോവുന്നു. പക്ഷെ ഉള്ളിലെവിടെയോ അനുജനോടുണ്ടായിരുന്ന വൈരാഗ്യം അലിഞ്ഞുതീരുന്നു. ‘സഹോദരസ്പർധ’ (sibling rivalry) ഇത്ര ഭംഗിയായി അവതരിപ്പിക്കുന്ന മറ്റൊരു കഥ മലയാള സാഹിത്യത്തിൽ ഇല്ല.

നഷ്ടക്കാരികളുടെ ലോകം

കുട്ടികൾ കഴിഞ്ഞാൽപ്പിന്നെ ഹരികുമാറിന്റെ കഥാപാത്രങ്ങളിലധികവും സ്ത്രീകളാണ്. നമ്മുടെ ആദ്യകാല സാഹിത്യകൃതികളിൽ പ്രത്യക്ഷപ്പെട്ടിരുന്ന വർണ്യവസ്തുക്കളായ സ്ത്രീകളല്ല ഇവിടെ കഥാപാത്രങ്ങൾ. പാർശ്വവത്കരിക്കപ്പെടുന്ന ഒരു സമൂഹത്തെ പൂർണമായും തിരിച്ചറിഞ്ഞ് ചേർത്തുപിടിക്കലും സംഭവിക്കലുമാണത്. പലപ്പോഴും ലൈംഗികത തുറന്ന് ചർച്ച ചെയ്യുന്ന കഥകളിലാണ് ഹരികുമാറിന്റെ സ്ത്രീകഥാപാത്രങ്ങളെ നാം കണ്ടുമുട്ടുന്നത്. മലയാളിയുടെ സദാചാരബോധ്യങ്ങളിൽ ഇനിയും കടന്നുചെല്ലാത്ത ഒരു പ്രമേയമാണ് ലൈംഗികത. പക്ഷേ കപട സദാചാര ബോധ്യങ്ങൾ അവർ സദാ വച്ചുപുലർത്തുകയും ചെയ്യുന്നു. അത്തരം ബോധ്യങ്ങളെയും വിചാരങ്ങളെയും ഹരികുമാറിന്റെ കഥാപാത്രങ്ങൾ തള്ളിക്കളയുന്നു. ‘സ്‌നേഹമുള്ളിടത്തോളം ഏതു ലൈംഗികബന്ധങ്ങളും കാമിക്കപ്പെടാവുന്നതാണ്. മറിച്ച് സ്‌നേഹമില്ലെങ്കിൽ ഭാര്യയും ഭർത്താവും കൂടിയുള്ളതുകൂടി വ്യഭിചാരമാണ്, ഉടനെ നിർത്തേണ്ടതാണെ’ന്ന് ‘സ്ത്രീഗന്ധമുള്ള ഒരു മുറി’ എന്ന കഥയിൽ മോഹൻ എന്ന കഥാപാത്രത്തെക്കൊണ്ട് പറയിക്കുന്നതിലൂടെ ലൈംഗികതയെപ്പറ്റിയുള്ള തന്റെ കാഴ്ചപ്പാടുകൾ കഥാകൃത്ത് അവതരിപ്പിക്കുന്നു. ലൈംഗിക തൊഴിലാളികൾ എന്ന് സമൂഹം പൊതുവെ വിശേഷിപ്പിക്കുന്ന അനേകം സ്ത്രീകൾ ഈ കഥാലോകത്തുണ്ട്. അവർ എങ്ങനെ ഈ അവസ്ഥയിലെത്തി എന്ന അന്വേഷണമാണ് കഥകളിൽ കാണുന്നത്. ‘ലോഡ്ജിൽ ഒരു ഞായറാഴ്ച’, ‘തീരെ പ്രതീക്ഷിക്കാത്ത ഒരു ദിവസം’, ‘ഒരു ദിവസത്തിന്റെ മരണം’, ‘തീപ്പെട്ടിക്കൊള്ളിത്തുമ്പിലെ ജീവിതം’, ‘അമ്മേ അവര് നമ്മുടെ ആകാശം കട്ടെടുത്തു’, ‘ദേശാടനക്കിളി പോലെ അവൾ’, ‘തിമാർപൂർ’ ഇങ്ങനെ എത്രയോ കഥകൾ.

കുടുംബപ്രാരാബ്ധം മുഴുവനും ഒറ്റയ്ക്ക് ഏറ്റെടുക്കേണ്ടിവന്ന ഈ സ്ത്രീകളെല്ലാം ഭർത്താവിന് മരുന്നു വാങ്ങാനും കുട്ടികളെ പോറ്റാനും ഒക്കെയാണ് സാമൂഹ്യ സദാചാര ബോധ്യങ്ങളെ തള്ളിക്കളയുന്നത്. ഇവരോട് ഇടപഴകുന്ന പുരുഷ കഥാപാത്രം ഇനി ഇതാവർത്തിക്കരുത് എന്ന് നിഷ്‌കർഷിക്കുന്നത് പൂർണമായും അവരോട് സഹഭവിച്ചിട്ടുതന്നെയാണ്. (തീരെ പ്രതീക്ഷിക്കാത്ത ഒരു ദിവസം) തിമാർപൂർ എന്ന കഥയിൽ തലേന്ന് അവൾ ആരുടെ കൂടെയാണ് കിടന്നത് എന്ന ചോദ്യത്തിൽ പുരുഷ സ്വാർത്ഥത നിറഞ്ഞുനിൽക്കുന്നുെണ്ടങ്കിലും ”ബാബുജി എത്ര നല്ലവനാണ്” എന്ന അവളുടെ പറച്ചിലിൽ അയാൾ അവളെ കരുതിയത് വ്യക്തമാവുന്നുണ്ട്. ഒരു പുതിയ യന്ത്രം വരുന്നതോടെ ജോലി നഷ്ടമാവുമോ എന്ന ഭയം സൂക്ഷിക്കുന്ന ഒരു ദിവസത്തിന്റെ മരണത്തിലെ കഥാപാത്രം ജോലി സ്ഥിരമാവും എന്ന തോന്നലിൽ യജമാനന് വഴങ്ങുകയാണ്. ആ ജോലിയുടെ നിലനില്പിനായി എന്തു ത്യാഗവും സഹിക്കാൻ അവൾ തയ്യാറായിരുന്നു. അന്ന് തന്റെ ശരീരം വിറ്റു കിട്ടിയ പണത്തിന് അവൾ രണ്ട് ബനിയനുകൾ വാങ്ങുന്നു. അവ കീറിയതായിരുന്നു എന്നു കാണുമ്പോൾ അവളുടെ പ്രവൃത്തികൾക്ക് കിട്ടുന്ന ശിക്ഷ എന്ന സാമൂഹ്യ സദാചാര ബോധ്യങ്ങൾക്കപ്പുറത്ത് ചൂഷണത്തിന്റെ ഒരു വലിയ ശൃംഖല നീണ്ടുകിടക്കുന്നത് തിരിച്ചറിയേണ്ടതുണ്ട്.

ഫ്‌ളാറ്റുകൾ പൊളിക്കപ്പെടുന്നതിനനുബന്ധമായി വീട്ടുകാർ അവിടെനിന്നും പോകുമ്പോൾ വീട്ടുവേലക്കാരികളുടെ ഉത്കണ്ഠകൾ ‘അമ്മേ അവര് നമ്മുടെ ആകാശം കട്ടെടുത്തു’ എന്ന കഥയിൽ കാണാം. അവസാനം ആ സ്ത്രീകളും ജീവിക്കാനായി ഒരു വഴി കണ്ടെത്തുന്നു. ഉയർന്നുവരുന്ന ബഹുനില കെട്ടിടങ്ങളെ നോക്കി അവര് നമ്മുടെ ആകാശം കട്ടെടുത്തു എന്നു പറയുമ്പോൾ അവ മറച്ചുകളഞ്ഞ അവന്റെ ആകാശക്കാഴ്ചകൾക്കും അപ്പുറത്ത് മറ്റൊരു മാനം കൈവരുന്നു. എല്ലാ പതിവുകാരെയും സ്വീകരിച്ചശേഷം ഭർത്താവിനെ സ്വീകരിക്കുകയും കുഞ്ഞിന് മുല കൊടുക്കുകയും ചെയ്യുന്ന സ്ത്രീയും ഈ കഥാലോകത്തിന്റെ ഭാഗമാണ്. അവർ ആഗ്രഹിക്കുന്നതിലധികം പണം നൽകുകയും അവരെ സ്‌നേഹിക്കുകയും ചെയ്യുന്ന ചില ഉപഭോക്താക്കളുണ്ടെങ്കിലും പണം നൽകാതെ പറഞ്ഞയയ്ക്കുന്നവരും കുറവല്ല. തിമാർപൂർ, ലോഡ്ജിൽ ഒരു ഞായറാഴ്ച എന്നീ കഥകളിൽ ഇത്തരം അനുഭവമുണ്ട്. പക്ഷേ ഒരു സൗജന്യവും സ്വീകരിക്കാതെ അർഹമായതു മാത്രം പണത്തിന്റെ കാര്യത്തിൽ സ്വീകരിക്കുന്ന സ്ത്രീകളാണിവർ. അത്യാഗ്രഹികളല്ലാത്തവർ. ‘ഓടിട്ട ഒരു ചെറിയ വീട്’, ‘കള്ളിച്ചെടി’, ‘നഷ്ടക്കാരി’, ‘കുഞ്ഞിമാതു ചിരിച്ചുകൊണ്ടിരിക്കുന്നു’, ‘മാങ്ങാറിച്ചെടികൾ’ എന്നീ കഥകളിൽ സ്ത്രീകൾ അനുഭവിക്കുന്ന വൈകാരികമായ ഏകാന്തതയാണ് പ്രശ്‌നം. ഈ സ്ത്രീകൾ അനുഭവിക്കുന്ന മോഹഭംഗങ്ങൾ ഒരുവിധത്തിലും മറ്റൊരാൾക്ക് മനസിലാവുകയില്ല. പങ്കുവയ്ക്കപ്പെടാനാവാത്ത നൊമ്പരങ്ങൾ ഇറക്കിവയ്ക്കാനായി ഇവർ ചിലരെ സ്വീകരിക്കുന്നു. ഒരുപക്ഷേ വളരെ അപരിചിതരായ പുരുഷന്മാർ. ചില താത്കാലിക അഭയങ്ങൾ എന്നുതന്നെ പറയാം. പക്ഷേ അപരിചിതത്വത്തിന്റെ യാതൊരു ശങ്കയും കൂടാതെ അവരോട് തങ്ങളുടെ പ്രതിസന്ധികൾ തുറന്നുപറയാനവർക്ക് മടിയും ഇല്ല. വികലാംഗനായ ഭർത്തവിനെ ആ കുറവ് അറിഞ്ഞുകൊണ്ട് സ്വീകരിച്ചിട്ടും തനിക്കുണ്ടായ ഇച്ഛാഭംഗം വളരെ വലുതായിരുന്നു എന്നു പറയുന്ന ഓടിട്ട ഒരു ചെറിയ വീട്ടിലെ രേണുക കൂട്ടുകാരിയുടെ ഭർത്താവിനോട് ”എന്നെ ഒന്ന് മുറുകെ പുണരൂ” എന്നു പറയുേമ്പാൾ സദാചാരത്തിെന്റ കാവൽക്കാർ ഞെട്ടുമെങ്കിലും വായനക്കാർക്ക് അവളോട് ഒരു വെറുപ്പും തോന്നില്ല. അതുകൊണ്ടാണ് ഈ കഥകളെ ആണിന്റെ പെണ്ണെഴുത്ത് ഫെമ്-മെൻ-ഇസം (fem-men-ism) എന്ന വിഭാഗത്തിൽപ്പെടുത്തുന്നത്.

മകൻ അമ്മയോടു കാണിക്കുന്ന അമിതമായ അടുപ്പം മൂലം ഏകയായിപ്പോവുന്ന അനിതയാണ് ‘നഷ്ടക്കാരി’യിലെ കഥാപാത്രം. ഭർത്താവിന് സഹോദരിയുമായുള്ള ബന്ധം തന്നെ ഒറ്റപ്പെടുത്തുന്നു എന്നറിഞ്ഞ് അയാളെ ഉപേക്ഷിച്ചു പോവുന്ന സ്ത്രീയാണ് ‘ബസ് തെറ്റാതിരിക്കാൻ’ എന്ന കഥയിലുള്ളത്. എത്രയും വേഗം അവിടെനിന്ന് രക്ഷപ്പെടണം എന്ന ആഗ്രഹമാണ് കഥയുടെ തലക്കെട്ടായി കടന്നുവരുന്നതും. മുപ്പതു വയസ്സു കഴിഞ്ഞിട്ടും അവിവാഹിതകളായി തുടരുന്ന സ്ത്രീകളുടെ പ്രതിസന്ധികൾ മാങ്ങാറിച്ചെടികളിലും ഉണക്കമരങ്ങളിലും കാണാം. അമ്പതു വർഷം മുമ്പുണ്ടായ കേരളം എങ്ങനെയാണ് സ്ത്രീകളെ അടിമകളാക്കി നിർത്തിയിരിക്കുന്നതെന്ന് വ്യക്തമാക്കുന്ന കറുത്ത തമ്പ്രാട്ടി എന്ന കഥയിലൂടെ പാരമ്പര്യവാദികളുടെ അവകാശവാദങ്ങളെ ഹരികുമാർ വലിച്ചുകീറുന്നു.

മനസ്സിന്റെ അതിലോല ഭാവങ്ങൾ ഹരികുമാറിന്റെ മിക്ക കഥകളുടെയും പശ്ചാത്തലം നഗരമാണ്. നഗരത്തിന്റെയും നാഗരിക സമൂഹത്തിന്റെയും ഭാഷയും വ്യാകരണവും വ്യത്യസ്തമാണ്. ആഖ്യാകരണാനുസൃതം നീങ്ങാനാവാതെ പോവുന്ന ഇടത്തരക്കാരന്റെ ജീവിത ദു:ഖങ്ങളാണ് ഈ കഥകളിലൊക്കെ നാം പരിചയപ്പെടുന്നത്. ജീവിതച്ചെലവും പ്രാരാബ്ധങ്ങളും മൂലം രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന ഒരു കുടുംബത്തിന് മൂന്നാമത്തെ കുട്ടി സന്തോഷത്തിനും ആഹ്ലാദത്തിനും അപ്പുറം ഒരു ഭാരമാണ്. അതുകൊണ്ട് ആ കുഞ്ഞിനെ നശിപ്പിക്കാൻ തീരുമാനിക്കുന്നു. അനിവാര്യത പക്ഷേ കുറ്റബോധത്തെ ഇല്ലായ്മ ചെയ്യുന്നില്ല. ഈ വേദനയാണ് ‘കൂറകളി’ൽ നാം അനുഭവിക്കുന്നത്. അമ്മമനസ്സിന്റെ വേദനയും കുറ്റബോധവുമാണത്. കൂറയെ (പാറ്റ) കൊല്ലുന്നതിനോട് ചേർത്ത് അവതരിപ്പിക്കുമ്പോൾ ഇതിനൊരു അപൂർവ ചാരുത കൈവരുന്നു. സമൂഹത്തിന്റെ പൊതുവായതും അലിഖിതവുമായ രീതികളോട് പൊരുത്തപ്പെട്ടുപോവാൻ കഴിയാത്ത ഒരാളെ ഉൾക്കൊള്ളാനും സ്വീകരിക്കാനും സമൂഹത്തിന് പ്രയാസമായിരിക്കും. അങ്ങനെ ഒരു വൃദ്ധനെയാണ് പ്രാകൃതനായ തോട്ടക്കാരൻ എന്ന നിലയിൽ ഹരികുമാർ പരിചയപ്പെടുത്തുന്നത്. ലോകത്തിനാവശ്യമായ തരത്തിൽ വിഭവങ്ങെളാരുക്കാൻ കഴിയാതെ ലോകദൃഷ്ടിയിൽ പരാജിതനായിപ്പോവുന്ന കലാകാരന്റെ സ്വകാര്യലോകവും പൊതുസമൂഹവും തമ്മിലുള്ള സംഘർഷത്തിന്റെ ഒരു അവതരണമായി വേണം ഇതിനെ വായിച്ചെടുക്കാൻ. ആ കഥയിലെ പ്രാകൃതനായ തോട്ടക്കാരൻ തന്റെ അച്ഛനായിരുന്നു എന്ന് ഹരികുമാർ ഒരഭിമുഖത്തിൽ പറയുന്നുമുണ്ട്. കൊച്ചുമക്കൾ ആത്മഹത്യ ചെയ്തതറിഞ്ഞ് പോകുന്ന മുത്തച്ഛൻ ട്രെയിനിൽ ഒരു കള്ളൻ എന്നു കരുതി ആക്രമിക്കപ്പെടുന്നതും ഒരു പഴകിയ പാവയുമായി അയാൾ ഒറ്റപ്പെട്ടുപോവുന്നതുമാണ് ‘വളരെ പഴകിയ ഒരു പാവ’. വികാരങ്ങൾ മനസിലാക്കാനും ഉൾക്കൊള്ളാനുമുള്ള കഴിവ് നഷ്ടപ്പെട്ട ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നതെനന്ന് ഈ കഥയും ഓർമപ്പെടുത്തുന്നു.

ഏതെങ്കിലും ഒരു പ്രത്യേക തലക്കെട്ടിലേക്ക് ഒതുക്കിനിർത്താനാവാത്ത കഥകളാണ് ഹരികുമാറിന്റേത്. വളരെ വ്യത്യസ്തമായൊരു കഥയാണ് ‘വടക്കുനിന്നൊരു സ്ത്രീ’. സ്‌നേഹത്തിനുള്ള വൈയക്തികാഭിലാഷങ്ങൾ സാമൂഹ്യബന്ധങ്ങൾക്കനുസൃതമാവാതെ വരുമ്പോൾ അനുഭവിക്കുന്ന സംഘർഷവും അടർത്തിമാറ്റപ്പെടുന്ന സ്‌നേഹവും എന്ന വിശദീകരണത്തോടെ വന്ന കഥയാണ് ‘വടക്കുനിന്നൊരു സ്ത്രീ’. പൊതുവെ സാമാന്യയുക്തിക്ക് നിരക്കാത്ത ഒരു തലം ഈ കഥയിലുണ്ട്. സ്ഥലകാല ദുരൂഹതകളുടെ ഇരുണ്ട നരിച്ചീർഗന്ധമുള്ള ഇടനാഴികളിൽ നിന്ന് എഴുന്നേറ്റുവന്ന ഒരു ചെറുപ്പക്കാരിയും അമ്മയും അകാലത്തിൽ സ്‌നേഹം തട്ടിത്തെറിക്കപ്പെട്ടതിന്റെ ഓർമയിൽ ഉരുകിക്കഴിയുന്ന ഒരു വൃദ്ധനും തമ്മിൽ കാലങ്ങൾക്കു ശേഷം കണ്ടുമുട്ടുന്നതിന്റെ ഒരു ചിത്രമാണിത്.

ബാല്യകാലത്തെ ഒരു ട്രെയിൻ യാത്രയിൽ നഷ്ടപ്പെടുന്ന സൂര്യകാന്തി വിത്തുകൾ അന്ന് വളരെ േവദനിപ്പിച്ചു എങ്കിലും വർഷങ്ങൾക്കു ശേഷം ഒരു താഴ്‌വരയാകെ നിറഞ്ഞുനിൽക്കുന്ന സൂര്യകാന്തിപ്പൂക്കൾ കണ്ട് മനസ്സ് നിറയുന്ന ഒരാളുടെ കഥയാണ് സൂര്യകാന്തിപ്പൂക്കൾ. അവ നൽകുന്ന പുതിയ സന്ദേശത്തിലൂടെ അയാളുടെ ഉള്ളിലുള്ള പക പോലും അലിഞ്ഞുപോവുന്നുണ്ട്. പൊതുവെ ഹരികുമാറിന്റെ കഥകളിൽ വിഷാദത്തിന്റെ ഒരു നിഴൽ വീണുകിടക്കും. സൂര്യകാന്തിപ്പൂക്കൾ പോലെയുള്ള കഥകളാവട്ടെ പ്രത്യാശയിലേക്കും നയിക്കും. ഒരു ചെറിയ കുട്ടിയുടെ പാദത്തെ ശ്രീപാർവതിയുടെ പാദമായി സ്വീകരിക്കാനും തുമ്പപ്പൂവിനെ ശ്രീപാർവതിയുടെ പാദമായി കാണാനും പഠിപ്പിക്കുന്ന പ്രകൃതിയുടെ ഒരു സാകല്യ ദർശനം പകർന്നുതരുന്ന ‘ശ്രീപാർവതിയുടെ പാദം’ പോലെയുള്ള കഥകൾ നമ്മെ പ്രത്യാശയിലേക്ക് നയിക്കുന്നു. ഏത് ആസുരമായ കാലത്തെപ്പറ്റി പറയുമ്പോഴും എഴുത്തുകാരൻ ഒരു പ്രതീക്ഷ കൂടി പങ്കുവയ്ക്കണം.

പതിഞ്ഞ ശബ്ദത്തിൽ ആരവങ്ങളൊന്നുമില്ലാതെ പറഞ്ഞ ഈ കഥകൾ ഒരു ടെക്‌നിക്കും ഇല്ലാതെ അവതരിപ്പിക്കപ്പെട്ടവയാണ്. 1966-ൽ കൂറകൾ എന്ന കഥയിൽ ഹരികുമാർ കോറിയിട്ട ഒരു വാചകമുണ്ട്. ”ഇത് നിലനില്പിന്റെ പ്രശ്‌നമാണ്. ജീവിക്കാൻ ഇടയായവരുടെ നിലനില്പിന്റെ പ്രശ്‌നം”. ഈ വരികൾ ഇന്ന് കഥാലോകത്തെ ഏത് കഥയോടും ചേർത്തു വായിക്കാം. പൊതുവെ വീടെന്ന സ്വപ്നം തകർന്നുപോയ, അതിന്റെ കരുതൽ ലഭിക്കാതെ പോവുന്നവരുടെ പ്രായേഭദമെന്യേയുള്ള കരുണാരഹിതമായ ലോകങ്ങളുടെ അവതരണം കൂടിയാണ്.

കാക്ക ത്രൈമാസിക - 2020 മാര്‍ച്ച് 28

ഡോ. മിനി പ്രസാദ്

അനുബന്ധ വായനയ്ക്ക്