ഒരു വിശ്വാസി


ഇ ഹരികുമാര്‍

ഓർമ്മകളുടെ ചിത്രങ്ങൾ പൂപ്പൽ പിടിച്ചിരിയ്ക്കയാണ്. ഇടയ്ക്ക് പൂപ്പൽ തുടച്ചു വൃത്തിയാക്കുമ്പോൾ അവ കുറച്ചു നേരത്തേയ്ക്ക് വീണ്ടും തെളിയുന്നു. ഇത് സ്വയം പീഡനമാണെങ്കിലും ഞാൻ ഇടയ്ക്കിടയ്ക്ക് ചെയ്യുന്നതാണ്.

അതോടെ ആ സംഭാഷണ ശകലം ചെവിയിലെത്തുന്നു.

താനില്ലെങ്കിൽ എന്റെ കമ്പനി നടക്കുമോ എന്നു നോക്കട്ടെ.

വർഗ്ഗീസ് മാപ്പളയായിരുന്നു അത്. നന്ദി കേടിന്റെയും അഹന്തയുടെയും ശബ്ദം. അയാൾ മാടിക്കുത്തിയ കൈലിമുണ്ടിന്നടിയിലൂടെ കാണുന്ന കറുത്ത രോമാവൃതമായ കാലുകൾ ഞാൻ ഇന്നുമോർക്കുന്നു. താടിയിലെ കുറ്റി രോമങ്ങൾ ചൊറിഞ്ഞ് മുഖം കോട്ടിക്കൊണ്ടാണയാൾ സംസാരിച്ചത്.

ഞാൻ പടികൾക്കു താഴെയാണ് നിന്നിരുന്നത് നിരാശനായി അമർഷം നിറഞ്ഞ മനസ്സോടെ.

നിങ്ങളുടെ ജോലിയില്ലെങ്കിൽ ജീവിക്കാൻ പറ്റുമോ എന്നു ഞാനും നോക്കട്ടെ.

പിന്നെ തിരിഞ്ഞു നടക്കുമ്പോൾ പിന്നിൽ വാതിൽ കൊട്ടിയടയ്ക്കുന്ന ശബ്ദം, ഇതെല്ലാം നാലു കൊല്ലങ്ങൾക്കുമുമ്പാണ്. ഇന്നു ഞാൻ എന്റെ സ്വന്തം കടയിൽ ഇരിക്കുന്നു. ചെറുതാണെങ്കിലും എന്റേതു മാത്രം. ആരും എന്നോടു കൽപ്പിക്കാനില്ല.

ഓടിട്ട വീടിന്റെ ഒരരുകിൽ അസ്ബസ്റ്റോസു കൊണ്ടുണ്ടാക്കിയ ഒരു ചെറിയ മുറിയാണ് കട. നിരത്തിലേയ്ക്ക് അധിക ദൂരമില്ല. ഗെയ്റ്റു കടന്നാൽ നാലഞ്ചടി നടന്നാൽ മതി. മുമ്പിൽ പ്ലൈവുഡും ഗ്ലാസും ഉപയോഗിച്ച് ഒരു കൗണ്ടറും ഷോകേസും ഉണ്ടാക്കിയിട്ടുണ്ട്. മുന്നു ഭിത്തികളിലും ഗ്ലാസിന്റെ ഷോകേസ് നിറയെ ചന്ദനത്തിരി പാക്കറ്റുകൾ നിറച്ചിരിക്കയാണ്. കൗണ്ടറിനു പിന്നിൽ ഒരു സ്റ്റൂളിലാണ് എന്റെ സ്ഥാനം ഞാനില്ലാത്തപ്പോൾ എന്റെ ഭാര്യ ഇരിയ്ക്കും. അതുമല്ലെങ്കിൽ മകൻ. രവി ഇരിയ്ക്കുമ്പോൾ പുറത്തുള്ളവർക്ക് അവന്റെ കൊച്ചു തല മാത്രമേ കാണാൻ പറ്റു. ആരെങ്കിലും ഗേയ്റ്റു കടന്നു വന്നാൽ ഉടനെ അവൻ ചാടിയെഴുന്നേല്ക്കുന്നു. ഒരു ചിരിയോടെ അവരെ നേരിടുന്നു. പിന്നെ അവന്റെ ക്രിയകളെല്ലാം ഞാൻ കണിശമായി പഠിപ്പിച്ചിട്ടുള്ളതും, അവൻ ഒരു മാതിരി വിജയകരമായി നടത്തുന്നതുമാണ്.

അവൻ ഞങ്ങളുടെ മൂന്നു ബ്രാണ്ടുകൾ കൗണ്ടറിൽ നിരത്തുന്നു.

ഏതാണ് വേണ്ടത്?

'തിരുവാതിര'യുണ്ടോ?

അത് വോറൊരു കമ്പനിയുടെ ബ്രാന്റാണ്. അവന്റെ മുഖം മങ്ങുന്നു.

ഇതു നല്ലതാണു ചേട്ടാ. നല്ല വാസനയുണ്ട്. ഇത് റോസാണ് ഇത് മുല്ലപ്പൂ, ഇത്......

'തിരുവാതിര' ഇല്ലെ? അയാൾ അക്ഷമനായി അന്വേഷിക്കുന്നു.

ഇല്ല.

ശരി പിന്നെ വരാം.

അയാൾ ഇറങ്ങി നടക്കുന്നു. എന്റെ മകന്റെ മുഖം വാടുന്നു. വളരെ സാവധാനത്തിൽ കൗണ്ടറിൽ നിരത്തിയ ചന്ദനത്തിരി പാക്കറ്റുകൾ ഒന്നു വാസനിച്ച്, തിരിച്ച് ഷോക്കേസിലേക്കു തന്നെ വെയ്ക്കുന്നു.

ഒരു പാക്കറ്റെങ്കിലും വിൽക്കാൻ പറ്റിയാൽ അവന്റെ മുഖം വികസിക്കുന്നു. ഞാനോ ഭാരതിയോ അവനെ കടയിൽ നിന്നൊഴിവാക്കാൻ ചെന്നാൽ അവൻ കൃത്രിമമായി വ്യസനം നടിച്ചു പറയും.

ഒന്നും ചെലവായിട്ടില്ല.

അപ്പോൾ ഞങ്ങൾക്ക് മനസ്സിലാവും. അവൻ ഡ്രോയർ തുറന്ന് ഏതാനും നോട്ടുകൾ ആഹ്ലാദത്തോടെ കാണിച്ചു തരും.

ഇനി മോൻ പോയി പഠിച്ചോ. ഹോം വർക്ക് ചെയ്തു കഴിഞ്ഞുവോ?

ഒരു കസ്റ്റമർ ഒന്നും വാങ്ങാതെ തിരിഞ്ഞു നടക്കുമ്പോഴും വല്ലതും വാങ്ങിപ്പോകുമ്പോഴും ഞങ്ങൾക്കുള്ളിൽ അത്രയധികം ഓളങ്ങൾ ഉണ്ടാവാറില്ല. അനുഭവങ്ങൾ ഞങ്ങളുടെ മനസ്സിനെ ഈ വിധം നിസ്സാര സുഖ ദുഃഖങ്ങൾ ഏശാത്ത വിധം മരവിപ്പിച്ചിരിക്കുന്നു.

രാത്രി, ഭക്ഷണം കഴിഞ്ഞ് ചന്ദനത്തിരി തെറുത്തുണ്ടാക്കുമ്പോൾ രവിയും സഹായിക്കുന്നു. അവൻ പറയും.

നമുക്ക് ധാരാളം പരസ്യം കൊടുക്കണം. കണ്ടില്ലെ 'തിരുവാതിര'ക്കാർ എത്ര പരസ്യാണ് കൊടുക്കണത്. അതുകൊണ്ടാണ് എല്ലാവരും 'തിരുവാതിര' അന്വേഷിച്ചു വരുന്നത്. നമ്മുടെ 'ഓടക്കുഴലും' 'തുളസി'യും ഒന്നും ചെലവാകാത്തത്.

അതു പറഞ്ഞപ്പോഴാണ് പുതുതായി പരിചയപ്പെട്ട മോഹൻ പിള്ളയുടെ കാര്യം ഓർമ്മ വന്നത്. അയാളും പറഞ്ഞു ധാരാളം പരസ്യം കൊടുക്കണം, നിങ്ങളുടെ കയ്യിലുള്ള സാധനത്തിന്റെ മേന്മ എന്താണെന്ന് ജനങ്ങളോടു പറയണം. അല്ലാതെ അവരെങ്ങിനെ അറിയാനാണ്. ഒരാഴ്ച മുമ്പാണ് അയാൾ കടയിൽ വന്നത്.

വൈകുന്നേരം ഞാൻ കടയിൽ ഇരിയ്ക്കുകയായിരുന്നു. അയാൾ ഗേറ്റിൽ ഒരു നിമിഷം സംശയിച്ചു നിന്നു. പിന്നെ നടന്നുവന്ന് കടയുടെ മുമ്പിൽ ഒരു ചിരിയോടെ നിന്നു. അയാൾക്ക് ഉയരം കുറവായിരുന്നു. മീശയില്ലാത്ത കാരണം മേൽചുണ്ടിനു മുകളിൽ അല്പം വീർത്ത പോലെ തോന്നി. ഒരു പക്ഷേ, മീശ അടുത്തൊരു ദിവസം എടുത്തുകളഞ്ഞതാവാനും മതി. ക്രോപ്പു ചെയ്ത മുടി. ചെമ്മൺ നിറത്തിലുള്ള നീണ്ട ഖദർ ജൂബ്ബയും കരയുള്ള ഖദർ മുണ്ടും.

സാധാരണ പതിവുകാരുടെ ധൃതിയും അക്ഷമയും ഒന്നുമില്ല. അയാൾ ക്ഷമയോടെ കടയുടെ ഉള്ളു മുഴുവൻ നോക്കിപ്പഠിക്കുകയായിരുന്നു. ഒരു ആർട്ട് ക്രിട്ടിക്ക്, ശിൽപപ്രദർശിനിയിലെന്നപോലെ ഓരോ റാക്കിലും, മുക്കിലും നോക്കുമ്പോഴെല്ലാം അയാളുടെ മുഖത്ത് വിവിധ രസങ്ങൾ ഉദിച്ചിരുന്നു. രണ്ടു മിനിറ്റ് എന്നെ ഒരനിശ്ചിതത്വത്തിൽ വിട്ട ശേഷം അയാൾ അടുത്തു വന്ന് കൗണ്ടറിൽ കൈവെച്ചുകൊണ്ട് പറഞ്ഞു.

എനിയ്ക്ക് നിങ്ങളുടെ കട വളരെ ഇഷ്ടപ്പെട്ടു.

ഞാൻ ഒന്ന് വല്ലാതായി, പ്രശംസ കിട്ടി തീരെ പരിചയമില്ലാത്തതിനാൽ ആരെങ്കിലും പ്രശംസിക്കുമ്പോൾ ഞാൻ സ്വാത്മബോധമുള്ളവനാകുന്നു. മുഖത്തെ പേശികൾ വലിഞ്ഞു മുറുകി ഒരു വികൃതമായ ചിരിയോടെ നിൽക്കുന്നു. പോരാത്തതിന് കടയെപ്പറ്റി പ്രശംസിക്കാൻ മാത്രം ഒന്നുമില്ലെന്നത് എനിയ്ക്കു തന്നെ അറിയാവുന്നതായതുകൊണ്ട്, ആ പ്രശംസ എന്റെ വിഷമങ്ങളെ ഇരട്ടിപ്പിക്കുകയാണ് ചെയ്തത്. അത് വെറും സാധാരണ പെട്ടിക്കട മാത്രമായിരുന്നു.

ഇതാണ് പാകം. അയാൾ പറഞ്ഞു. വലിയ കടകൾ എത്ര വൾഗർ ആണ്. സ്മാൾ ഈസ് ബ്യൂട്ടിഫുൾ.

ഞാൻ വെറുതെ ചിരിച്ചുകൊണ്ടുനിന്നു.

അയാൾ വീണ്ടും കടയുടെ ഉള്ളിലേയ്ക്കു നോക്കി.

നിങ്ങൾ മൂന്നു തരം ചന്ദനത്തിരിയാണുണ്ടാക്കുന്നത് അല്ലെ?

അതെ. മൂന്ന് വ്യത്യസ്ത ഗന്ധമാണ്. മൂന്നു പേരിട്ടിരിക്കയാണ്. ഞങ്ങൾ തന്നെയാണവ ഉണ്ടാക്കുന്നത്.

അതേയോ? അപ്പോൾ ഫാക്ടറിയും ജോലിക്കാരെല്ലാമുണ്ടാവുമല്ലൊ.

ഇല്ല. ഞാൻ തെല്ലൊരു വല്ലായ്മയോടെ പറഞ്ഞു. ഇപ്പോൾ തുടങ്ങിയിട്ടല്ലേയുള്ളൂ. ഞങ്ങൾ തന്നെയാണുണ്ടാക്കുന്നത്. ഒരു ചെറിയ ബാങ്ക് ലോൺ കിട്ടിയിട്ടുണ്ട്.

എല്ലാം മനസ്സിലായെന്ന അർത്ഥത്തിൽ അയാൾ തല കുലുക്കി.

ഒഴിവു സമയങ്ങളിൽ നിങ്ങൾ രണ്ടു പേരും കൂടി അദ്ധ്വാനിച്ച് ചന്ദനത്തിരികൾ ഉണ്ടാക്കുന്നു. ഒരു പക്ഷെ രാത്രി വളരെ വൈകും വരെ, കാരണം പകൽ നിങ്ങൾക്ക് കടയിലിരിക്കണം. അല്ലെങ്കിൽ വിൽക്കാൻ നടക്കണം. ഭാര്യയ്ക്ക് അടുക്കളപ്പണിയുണ്ടാകും, ശരിയല്ലെ?

ഞാൻ അത്ഭുതത്തോടെ, എന്റെ ഉള്ളുകള്ളികൾ മറ്റൊരാൾ മനസ്സിലാക്കിയ വല്ലായ്മയോടെ തലയാട്ടി.

അങ്ങിനെയാണ് ജീവിതം. അയാൾ വളരെ ഗൗരവമായി പറഞ്ഞു. ഒരു സമരം തന്നെയാണ്. എ വെരിറ്റബ്ൾ സ്റ്റ്രഗ്ൾ.

അയാളെ എന്നിലേയ്ക്കടുപ്പിക്കുന്ന എന്തോ ഉണ്ടായിരുന്നു. അയാളുടെ കണ്ണുകൾ, അതിലുള്ള 'നമ്മൾ രണ്ടുപേരും, അല്ലെ' എന്ന ഭാവം.

എന്റെ പേര് മോഹൻ പിള്ള. അയാൾ പറഞ്ഞു. നമ്മടെ പേര്?

രാഘവൻ.

രാഘവൻ? അയാൾ ഊന്നിച്ചോദിച്ചു.

ഞങ്ങൾ നായന്മാരാണ്. പക്ഷെ ഞാൻ ടൈറ്റിലൊന്നും ഉപയോഗിക്കാറില്ല.

ശരിയാണ്. അയാൾ ഗൗരവമായി ആലോചിച്ചു കൊണ്ടു പറഞ്ഞു. അല്ലെങ്കിൽ ജാതിയിലും മതത്തിലുമൊക്കെ എന്തു കിടക്കുന്നു? നമ്മുടെ ചുറ്റും കാണുന്ന വൃത്തികേടിൽ പലതിന്റെയും ഉത്ഭവം ജാതിമതങ്ങളല്ലെ?

വീണ്ടും അയാൾ എന്റെ ഭാഗത്താണെന്നു പറയുന്നു. നമ്മുടെ വികാരങ്ങൾ എന്തെന്നറിയാതെതന്നെ മറ്റൊരാൾ അവ ഏറ്റുപറയുമ്പോൾ നാം പ്രശംസിക്കപ്പെടുന്നു. നമുക്കവരുമായി ഒരു സ്വകാര്യബന്ധം ഉണ്ടാവുന്നു. മനസ്സും മനസ്സുമായി ഒരടുക്കൽ. ആ മനുഷ്യൻ പിന്നെ, കാണാൻ ഭംഗിയില്ലെങ്കിലും ഇടാൻ സുഖമുള്ള ഒരു ഷർട്ടുപോലെ സ്വീകാര്യനാവുന്നു.

അയാൾ വാച്ചു നോക്കി.

ഓ എനിയ്ക്കു പോകണം.

പിന്നെ യാതൊരു മുന്നറിയിപ്പും, ലോഹ്യം ചോദിക്കലുമില്ലാതെ അയാൾ പോയ്ക്കഴിഞ്ഞു.

അകത്ത് ഭാരതി ചന്ദനത്തിരിക്കുള്ള കൂട്ട് കുഴയ്ക്കുകയായിരുന്നു. എന്നെ കണ്ടപ്പോൾ അവൾ നടുനിവർത്തു.

നടു വേദനിച്ചിട്ട് വയ്യ. എന്താ ഇത്ര വൈകിയത്. വരാൻ? കുറച്ചു വെള്ളം വേണ്ടിയിരുന്നു.

ഞാൻ പാത്രത്തിൽ വെള്ളമെടുത്തു കൊണ്ടുവന്നു.

കടയിൽ ഒരു കസ്റ്റമർ വന്നിരുന്നു.

വല്ലതും വാങ്ങിയോ?

അയാൾക്ക് നമ്മുടെ കട നല്ല ഇഷ്ടമായി.

അതേയോ എന്ന അർത്ഥത്തിൽ അവൾ മൂളി. കൂട്ട് കുഴച്ച ശേഷം എഴുന്നേറ്റ് കരി പിടിച്ച കൈകൾ കഴുകി.

സമയമെത്രയായി?

എട്ടുമണി.

കട അടച്ചുവോ?

മോനോട് പറഞ്ഞിട്ടുണ്ട്.

ഭാരതി കസേരയിൽ ഇരുന്നു. അരക്കെട്ടിനു പിന്നിൽ കൈവെച്ചു.

ഇന്ന് വേദന കൂടിയിട്ടുണ്ട്.

ഞാൻ ഒന്നും പറയാതെ ഉണങ്ങാൻ വിരിച്ചിട്ട ചന്ദനത്തിരികൾ നോക്കി. എന്താണ് ആശ്വസിപ്പിക്കേണ്ടത്, രാവിലെ അഞ്ചു മണിക്ക് തുടങ്ങിയതാണ് ഈ ജോലി. അതിനിടയ്ക്ക് അടുക്കളപ്പണിയും. ഇനി കുഴച്ചുവെച്ചതു മുഴുവൻ തെറുത്തു കഴിയുമ്പോൾ ഒരു മണിയെങ്കിലുമാവും. വീണ്ടും അഞ്ചുമണിക്ക്.......

കുറച്ചുകൂടി ക്ഷമിക്കു. ഞാൻ മനസ്സിൽ പറഞ്ഞു. എല്ലാം ശരിയാവും. ചന്ദനത്തിരി വില്ക്കുന്ന കാര്യത്തിൽ മിടുക്കില്ലെങ്കിലും ഞാൻ സ്വപ്നങ്ങൾ വില്ക്കുന്നതിൽ നല്ല സെയിൽസ്മാൻ ആയിരുന്നു.

എന്റെ ഒരു കസ്റ്റമർ ഭാരതിയാണ്. ഞാൻ അവൾക്ക് ദിവസേന മധുരമുള്ള സ്വപ്നങ്ങൾ വില്ക്കുന്നു.

കുറച്ചുകൂടി കഴിഞ്ഞാൽ നമുക്ക് രണ്ടു മൂന്നു പെൺകുട്ടികളെ ചന്ദനത്തിരിയുണ്ടാക്കാൻ ഏർപ്പാടു ചെയ്യാം. എവിടെയെങ്കിലും ഒരു ചെറിയ ഷെഡ്ഡ് വാടകയ്‌ക്കെടുത്ത് അവിടെ ഒരു ഫാക്ടറി മാതിരി തുടങ്ങാം. കടയിലിരിയ്ക്കാൻ ഒരു പയ്യനെ ഏർപ്പാടാക്കാം. ഒരാറുമാസം കൊണ്ട് നമുക്ക് ഇതെല്ലാം സാധിക്കും. പിന്നെ നമുക്ക് ഒരു സ്‌കൂട്ടർ വാങ്ങണം. ചന്ദനത്തിരികൊണ്ട് കടകളിൽ കയറിയിറങ്ങുമ്പോൾ യാത്ര ഒരു സ്‌ക്കൂട്ടറിലാവുമ്പോൾ സൗകര്യമാണ്. പിന്നെ അവർക്കും ഒരു മതിപ്പുണ്ടാവും എന്നെപ്പറ്റി. വെറും സെയിൽസ്മാൻമാരോടെന്നപോലെ വൃത്തികേടായി പെരുമാറില്ല.

ഭാരതി സ്വപ്നം കാണാൻ തുടങ്ങുന്നു. ഇളം നീല നിറമുള്ള സ്‌ക്കൂട്ടറിന്റെ പിന്നിൽ ഇരുന്ന് ഞായറാഴ്ചകളിൽ സിനിമ കാണാൻ പോവുക. മാസങ്ങളായി കണ്ടിട്ടില്ലാത്ത ബന്ധുക്കളുടെയും സ്‌നേഹിതരുടെയും വീട്ടിൽ പോവുക. സ്വപ്നം തുടരവേ അവൾ യാന്ത്രികമായി ജോലി ചെയ്യുന്നു.

ചെറുപ്പത്തിൽ അമ്മ പശുക്കൾക്ക് കാടിവെള്ളം കൊടുക്കുന്നതു കണ്ടിട്ടുണ്ട്. സ്വാദില്ലെങ്കിൽ ആ പാവങ്ങൾ പിണ്ണാക്കിട്ട് കുതിർത്തതാണെങ്കിലും ആ വെള്ളം കുടിക്കാറില്ല. അമ്മപോയി കുറച്ച് ഉപ്പ് എടുത്തുകൊണ്ടു വന്ന് വെള്ളത്തിൽ നനച്ച് കുടിക്കാൻ സമ്മതിക്കാതെ തലയാട്ടുന്ന ആ മൃഗത്തിന്റെ വായിൽ വെച്ചുകൊടുക്കുന്നു. ഒപ്പം അതിന്റെ തലയും വെള്ളത്തിലേയ്ക്ക് താഴ്ത്തിക്കൊടുക്കുന്നു. ഉപ്പിന്റെ സ്വാദോർത്ത് പശു കാടി വെള്ളം മുഴുവൻ അകത്താക്കുന്നു. പിന്നെ അമ്മയുടെ സ്‌നേഹമയമായ ശകാരങ്ങളാണ്.

അപ്പൊ അതങ്ങട് നേർത്തെ കുടിക്ക്യായിരുന്നില്ലേ. കൊഞ്ചാൻ നിക്കണത്.

അമ്മ സ്വന്തം മക്കളേക്കാൾ മിണ്ടാപ്രാണികളെ സ്‌നേഹിച്ചു. അപ്പോൾ അല്പ സ്വല്പം ചതിയായാലും കുഴപ്പമില്ല.

ഭാരതി സ്വപ്നത്തിന്റെ ഉപ്പുരസം ആസ്വദിച്ച് വെള്ളം കുടിക്കയാണ്. എനിയ്ക്ക് എന്റെ കാടിവെള്ളം കുടിക്കേണ്ടതുണ്ട്, ഉണങ്ങിയ ചന്ദനത്തിരികൾ എണ്ണി പാക്കറ്റുകൾ നിറയ്ക്കുക, ഡസന്റെ പായ്ക്കറ്റുകൾ ഒന്നായി പാക്കു ചെയ്യുക. ഓർഡർ അനുസരിച്ച് വേർതിരിച്ചു വെക്കുക.

മോഹൻപിള്ള പിറ്റേന്നും വന്നു ഒരു ചിരിയോടെ അയാൾ കൗണ്ടറിൽ കൈ കുത്തി നിന്നു. ഞാനുണ്ട് നിങ്ങളുടെ ഭാഗത്തെന്ന് സാന്ത്വനിപ്പിക്കുന്ന ഭാവം.

എനിയ്ക്കു നിങ്ങളുടെ ചന്ദനത്തിരിയുടെ വാസന ഇഷ്ടമായി. നല്ല വാസനയുണ്ട്.

മൂക്കു വിടർത്തി, ചന്ദനത്തിരിയുടെ വാസന ആസ്വദിക്കാൻ വേണ്ടി അയാൾ നിർത്തി.

നിങ്ങളുടെ ഗെയ്റ്റിന്റെ പത്തുവാര അകലെയെത്തിയാൽ ഈ വാസന കിട്ടുന്നുണ്ട്. പിന്നെ എന്റെ നടത്തം നിലത്തല്ല. ഈ വാസന എന്നെ ഒരു സ്വർഗ്ഗലോകത്തേയ്ക്ക് നയിക്കുന്നു.

അയാൾ വാസന എന്ന വാക്ക് ഉപയോഗിക്കുന്നത് ഞാൻ ശ്രദ്ധിച്ചു. മണം, ഗന്ധം എന്ന വാക്കുകൾ അയാൾ ഉപയോഗിച്ചില്ല. നാട്ടുകാർ സ്ഥിരം ഉപയോഗിക്കുന്ന വാക്കുകളാണിവ. നല്ല മണം അല്ലെങ്കിൽ ചീത്തമണം സുഗന്ധം അല്ലെങ്കിൽ ദുർഗന്ധം. നാറ്റം അല്ലെങ്കിൽ വാട. വാസന എന്ന പദം കുറച്ച് പ്രശംസനീയമായിരുന്നു. മറ്റാർക്കുമില്ലാത്ത ഒന്ന് നമുക്കുണ്ടെന്ന് അംഗീകരിക്കുന്ന ആ അഭിപ്രായപ്രകടനം നമ്മെ വീണ്ടും അയാളിലേക്കടുപ്പിക്കുന്നു.

വിൽപനയൊക്കെ എങ്ങിനെയുണ്ട്?

തരക്കേടില്ല. കടയിൽ വലിയ വിൽപനയൊന്നുമില്ല. മൊത്തക്കച്ചവടക്കാർക്കാണ് ഞങ്ങൾ കാര്യമായി കൊടുക്കുന്നത്.

ഞാൻ ഒന്നു പറയട്ടെ ഒരു സജഷൻ മാത്രം.

അയാൾ നിർത്തി. എന്റെ മറുപടിക്കായി, അനുവാദത്തിനായി കാത്തുനിന്നു. എന്റെ മുഖത്തുനിന്ന് അയാൾക്കു കിട്ടാനുള്ളതു കിട്ടിയെന്നു തോന്നുന്നു. അയാൾ തുടർന്നു. ഈ നഗരത്തിൽ ചുരുങ്ങിയത് അമ്പത് ഉഡുപ്പി റസ്റ്റോറന്റുകളെങ്കിലുമുണ്ടാവും. ഇവരെല്ലാം ചുരുങ്ങിയത് ഓരോ പാക്കറ്റെങ്കിലും ഒരു ദിവസം പുകച്ചു കളയുന്നുണ്ട്. എന്നുവെച്ചാൽ അമ്പത് പാക്കറ്റ് ഒരു ദിവസം. നിങ്ങൾക്ക് മൊത്തവിലയ്ക്ക് കൊടുത്താലും ലാഭമല്ലെ? ആഴ്ചയിൽ പത്തു മുന്നൂറു പാക്കറ്റിന്റെ ബിസിനസ്സ് മോശമാണോ?

ആഴ്ചയിൽ മൂന്നൂറു പാക്കറ്റിന്റെ ബിസിനസ്സ് ഞങ്ങളെ സംബന്ധിച്ചിടത്തോളം നല്ല ബിസിനസ്സു തന്നെയാണ്. പക്ഷെ അതു പ്രകടിപ്പിക്കാതെ ഞാൻ ആണെന്നും അല്ലെന്നും അർത്ഥം വരുന്ന മുഖഭാവവുമായി നിന്നു.

ഒന്നു പരീക്ഷിച്ചു നോക്കു.

ഇനിയും ഒന്നും പറഞ്ഞില്ലെങ്കിൽ അയാളുടെ നിർദ്ദേശം മാനിക്കാതിരിക്കയാണെന്ന് അയാൾ ധരിക്കുമെന്നു കരുതി ഞാൻ പറഞ്ഞു.

നോക്കാം.

പിന്നെയുമുണ്ട് സ്ഥലങ്ങൾ. അയാൾ ആലോചിക്കുകയായിരുന്നു.

ഞാൻ പിന്നെ പറയാം. ഇത്രയും മനോഹരമായൊരു സാധനം വിൽക്കാൻ അത്ര പണിപാടൊന്നുമില്ല. പരസ്യം ചെയ്യണം ധാരാളം പരസ്യം. നിങ്ങളുടെ ബ്രാന്റ് ആൾക്കാരുടെ കണ്ണിൽ പെടണം.

അയാൾ വാച്ചു നോക്കി.

ഓ, സമയം! ഞാൻ വരാം.

അയാൾ പോയ്ക്കഴിഞ്ഞു.

ഭാരതിയുടെ കണ്ണുകൾ വിടർന്നു. ആഴ്ചയിൽ മുന്നൂറു പാക്കറ്റ്. അതും മൊത്തവിലയിൽ. നമുക്ക് ഒരു പാക്കറ്റിൽ അമ്പതു പൈസ കൂടുതൽ കിട്ടും. എന്താ മോശം നാളെത്തന്നെ ഒന്നു പോയി നോക്കു.

കാര്യങ്ങൾ അത്ര എളുപ്പമല്ലെന്ന് എനിക്കറിയാം. അത് അനുഭവങ്ങളെക്കൊണ്ട് കിട്ടിയ അറിവാണ്. വളരെ എളുപ്പമാണെന്നു തോന്നിയ കാര്യങ്ങൾ, അടുക്കുമ്പോൾ വിലങ്ങുതടികൾ നിറഞ്ഞതാണെന്നു മനസ്സിലാവുന്നു ഭാരതിയുടെ ശുഭാപ്തിവിശ്വാസം എന്തിനു കളയണം. പോരാത്തതിന് ഒന്നു ശ്രമിച്ചു നോക്കാൻ ഞാനും തീർച്ചയാക്കിയിരുന്നു. ഞാൻ പറഞ്ഞു.

നാളെ പോയി നോക്കാം.

തയ്യാറായ പാക്കറ്റുകൾ കുന്നുകൂടിയിരുന്നു, ഓർഡറുകൾ പ്രതീക്ഷിച്ച്. ശ്രമിക്കുന്നതിൽ യാതൊരു കുഴ പ്പവുമില്ല. എന്തു കിട്ടിയാലും അതൊരു നേട്ടമാണ്.

നിറച്ച സഞ്ചിയുമായി ഞാനിറങ്ങി. തൊട്ടടുത്തുള്ള ഉഡുപ്പി റസ്റ്റോറന്റ് ഞാൻ ഒഴിവാക്കി. ഞങ്ങൾ വല്ലപ്പോഴും ഒരു ഞായറാഴ്ച മസാലദോശ കഴിക്കാൻ പോകാറുള്ള ഇടമാണത്. ഇനിയൊരു സെയ്ൽസ് മാൻ എന്ന നിലയ്ക്ക് എന്നെ സ്വയം പരിചയപ്പെടുത്താൻ ഒരു സങ്കോചം. രണ്ടു സ്റ്റോപ്പു കഴിഞ്ഞാൽ ഒരു വലിയ ഉഡുപ്പി റെസ്റ്റോറന്റുണ്ട്. തുടക്കം അവിടെത്തന്നെയാവട്ടെ ഞാൻ നടന്നു.

മാർബിൾ പതിച്ച ചുമരുള്ള ആ റെസ്റ്റോറണ്ടിൽ തണുപ്പായിരുന്നു. ചന്ദനത്തിരിയുടെ മണവും നെയ്‌റോസ്റ്റിന്റെ മണവും ചേർന്ന് വളരെ സുഖകരമായ ഒരു വാസന അന്തരീക്ഷത്തിൽ ഉണ്ടായിരുന്നു. ഉഡുപ്പി റെസ്റ്റോറന്റിൽ എപ്പോഴും ഊ വാസന ഉണ്ടാവാറുണ്ടെന്നത് ഞാൻ ഓർത്തു. പക്ഷെ അത് ശ്രദ്ധിക്കാറുണ്ടായിരുന്നില്ല. ജനിച്ച മുതൽ ഞാൻ അനുഭവിക്കാൻ തുടങ്ങിയതാണീ മണം. വീട്ടിൽത്തന്നെയായിരുന്നു അച്ഛൻ ചന്ദനത്തിരികൾ ഉണ്ടാക്കിയിരുന്നത്. വീട്ടിന്റെ കോലായിൽ തന്നെ കച്ചവടവും. ക്ലാസിലെ സ്‌നേഹിതന്മാരാരെങ്കിലും 'തന്റെ വീട്ടിൽ എന്തു വാസനയാണ്' എന്നു പറയുമ്പോൾ ഞാൻ അത്ഭുതപ്പെടാറുണ്ട്. ചന്ദനത്തിരി വാസനയുള്ള ഒരു സാധനമാണെന്ന കാര്യം കൂടി ഞാൻ മറന്നിരുന്നു.

ഇപ്പോൾ, ഇതൊരു പുതിയ മണമായതു കൊണ്ടോ അത് നെയ്‌റോസ്റ്റിന്റെ മണവുമായി കുഴഞ്ഞതു കൊണ്ടോ എന്തോ അത് വളരെ ഹൃദ്യമായി തോന്നി. ഞാൻ ആവോളം ആ മണം ആസ്വദിച്ചു.

കൗണ്ടറിനു മുകളിൽ വാടാത്ത പൂമാലയണിഞ്ഞ സ്വാമിയുടെ ചിത്രത്തിനു മുമ്പിൽ ഒരു കുറ്റിയിൽ നിറയെ ചന്ദനത്തിരി കത്തിച്ചിരിക്കുന്നു. അഞ്ചെട്ടെണ്ണമുണ്ടാവും. മോഹൻപിള്ള പറഞ്ഞതു ശരിയാണ്. ഇവർ ദിവസേന ഒരു പാക്കറ്റെങ്കിലും ഉപയോഗിക്കുന്നുണ്ടാവും.

കൗണ്ടറിൽ വെളുത്തു തടിച്ച ഒരാൾ ഇരുന്നിരുന്നു. കഴുത്തിൽ സ്വർണ്ണമാല, നെറ്റിയിൽ ചന്ദനക്കുറി, ചെവിയിൽ പൂക്കൾ. ഞാൻ ബാഗിൽ നിന്ന് മൂന്നു പാക്കറ്റുകൾ പുറത്തെടുത്ത് കൗണ്ടറിൽ നിരത്തി. അപ്പോഴേയ്ക്ക് രണ്ടുപേർ ബില്ലുമായി വന്നു. അയാൾ പാക്കറ്റുകൾ പതുക്കെ ഒരരുകിലേയ്ക്ക് മാറ്റി. അവരുടെ പണം വാങ്ങി ചില്ലറ കൊടുത്തു.

നല്ല ചന്ദനത്തിരിയാണ്. മൂന്നു വ്യത്യസ്ത വാസനയാണ് മുല്ലപ്പൂ, റോസ്, പിന്നെ ഇന്റിമേറ്റ്.

അയാൾ പറഞ്ഞു.

താങ്ക്‌സ്, ഇപ്പോൾ വേണ്ട. പിന്നെ ഇവിടെ ഒരാൾ കൊണ്ടുവന്നു തരുന്നുണ്ട്. ഒരു പഴയ ആളാണ്. ആട്ടെ നിങ്ങളുടെ വില എന്താണ്?

പാക്കറ്റിന് മൂന്ന് അമ്പത്. മുപ്പതു ചന്ദനത്തിരികളുണ്ടാവും.

വില അധികമൊന്നുമില്ല. അയാൾ പറഞ്ഞു. ഇതാണ് കാര്യം. ഒരു പറ്റുകാരനുണ്ട്. കുറച്ച് വയസ്സായ ആളാണ്. ഇതാ ഇപ്പൊ തന്ന് പോയിട്ടേള്ളൂ. ഒരു പക്ഷെ ഇതിനുള്ളിൽത്തന്നെ എവിടെയെങ്കിലുമുണ്ടാവും.

അയാൾ ഹാളിൽ തിരഞ്ഞു.

നല്ല തിരക്കുണ്ടായിരുന്നു. വെള്ള ലാമിനേറ്റിട്ട മേശയ്ക്കു മുമ്പിലിരുന്ന് ഭക്ഷണം കഴിക്കുന്ന ആൾ ക്കാർക്കിടയിൽ എനിക്കറിയാത്ത ഒരു ചന്ദനത്തിരിക്കാരനെ ഞാൻ തിരഞ്ഞു.

അതാ ആ വരുന്നില്ലെ, അയാളാണ് ആൾ.

ഞാൻ നോക്കി. വളരെ വയസ്സായ ഒരാൾ ഒരു കാൻവാസ് സഞ്ചിയും തൂക്കി വരുന്നു. വയസ്സൻ കൗണ്ടറിനു മുമ്പിൽ നിന്നു. സഞ്ചി താഴെ വെച്ച് കീറിത്തുടങ്ങിയ ഷർട്ടിന്റെ പോക്കറ്റിൽ നിന്ന് ഒരു ഒറ്റ ഉറുപ്പിക നോട്ടെടുത്ത് കൊടുത്തു. സഞ്ചിയെടുത്തു തോളത്തു വെച്ചു.

ശരി വരട്ടെ മുതലാളി. അടുത്ത ആഴ്ച കാണാം.

തിരിയുമ്പോഴാണ് കിഴവൻ കണ്ടത്, ഞാൻ കൗണ്ടറിൽ വെച്ച മൂന്നു പാക്കറ്റ് ചന്ദനത്തിരികൾ. അയാളുടെ മുഖം മങ്ങി. അയാൾ ദൈന്യ ഭാവത്തിൽ എന്നെ നോക്കി. പിന്നെ താഴെ വെച്ച എന്റെ സഞ്ചിയും. ആ നോട്ടം വളരെ വിഷമിപ്പിക്കുന്നതായിരുന്നു.

കിഴവൻ പോയി.

ഒരു സാധു മനുഷ്യനാണ്. ഇതൊണ്ടാക്ക്യാണ് അയാൾ ജീവിക്കണത്. ഞാൻ വേണങ്കി അയാളെ ഒഴിവാക്കി നിങ്ങൾക്ക് ബിസിനസ്സ് തരാം.

വേണ്ട ഞാൻ ആ മൂന്നു പാക്കറ്റുകളും എടുത്തു.

ആ മൂന്നു പാക്കറ്റുകൾ വേണമെങ്കിൽ വെച്ചോളു. നിങ്ങൾ കുറച്ചു സമയം ഇവിടെ നഷ്ടപ്പെടുത്തിയതല്ലെ!

അതു സാരല്ല്യ. പാക്കറ്റുകൾ സഞ്ചിയിലേക്കിടുമ്പോൾ ഞാൻ പറഞ്ഞു.

ശരി, കാണാം.

ശരി. വേറൊരു കസ്റ്റമറുടെ പണം വാങ്ങുന്നതിനിടയിൽ ചിരിച്ചുകൊണ്ട് മുതലാളി പറഞ്ഞു.

അയാൾ വളരെ മര്യാദക്കാരനായിരുന്നു, അയാളുടെ മര്യാദ എന്നെ നിരായുധനാക്കി, മൂന്നു പാക്കറ്റാണെങ്കിൽ മൂന്നു പാക്കറ്റ്. അത്രയും വിൽക്കാമായിരുന്നു. പക്ഷേ, അയാളുടെ സംസാരത്തിലെ എന്തോ ഒന്ന് എന്നെ നിർവീര്യനാക്കിയിരുന്നു. അയാൾക്കത് ആവശ്യമില്ലെന്നും ഞാൻ എന്റെ പണ്ടങ്ങൾ അയാളുടെ തലയിലിടുകയാണെന്നും ഉള്ള ഒരു ബോധം എനിക്കുണ്ടായി. അയാൾ ഒന്ന് മുഖം ചുളിക്കുകയോ, എന്നെ അവഗണിക്കുകയോ ചെയ്തിരുന്നെങ്കിൽ എനിക്കതു ചെയ്യാമായിരുന്നു.

പിന്നെ ആ വയസ്സന്റെ നോട്ടം. അതു ദയനീയമായിരുന്നു. എന്റെ ബിസിനസ്സ് തട്ടിയെടുക്കല്ലെ എന്ന പ്രാർത്ഥനയുണ്ടായിരുന്നു അതിൽ.

ഞാൻ അച്ഛനെ ഓർത്തു. അവസാന കാലങ്ങളിൽ ബിസിനസ്സ് വളരെ മോശമായിരുന്നു. വളരെ മോശമെന്നു വെച്ചാൽ, ചില ദിവസം ഒന്നോ രണ്ടോ പാക്കറ്റുകൾ വിറ്റാലായി, അത്രമാത്രം.

പെട്ടെന്നാണ് അതെല്ലാം ഉണ്ടായത്. ആ പരിസരത്തെങ്ങും വേറെ കടകളില്ലായിരുന്നു. ഒരു മാതിരി നല്ല ബിസിനസ്സ് ഉണ്ടായിരുന്നതാണ് ദൂരെയുള്ള മറ്റു കടകളിലേക്കും അച്ഛൻ ഒരു പയ്യനെ വെച്ച് വിതരണം നടത്തിയിരുന്നു. പെട്ടെന്ന് അച്ഛന് മാർക്കറ്റ് നഷ്ടപ്പെട്ടു, ഒരു സായുധ വിപ്ലവം പോലെയായിരുന്നു അത്. ചുറ്റും പുതിയ കടകൾ ഉയർന്നുവന്നു. ഒരു കുട്ടി കളിപ്പാട്ടങ്ങൾ നിരത്തുന്ന വേഗത്തിലാണതുണ്ടായത്. നിരത്തു നിറയെ അറിയാത്ത ആൾക്കാർ ഉരസി നടന്നു. സ്വന്തം നാട്ടിൽ അന്യനായതുപോലെ അച്ഛനു തോന്നിക്കാണണം. ഇതിനിടയിൽ തന്റെ ചന്ദനത്തിരിക്കുള്ള പ്രിയം കുറഞ്ഞുവന്നതദ്ദേഹത്തെ അത്ഭുതപ്പെടുത്തി. കുറേക്കാലമായി വാതത്തിന്റെ ശല്യം കാരണം അച്ഛൻ പുറത്തിറങ്ങാറില്ല. അതുകൊണ്ട് പട്ടണത്തിന്റെ മറ്റു ഭാഗങ്ങളിൽ എന്താണ് സംഭവിച്ചുകൊണ്ടിരുന്നതെന്ന് അച്ഛന് മനസ്സിലായില്ല. വലിയ ഗ്ലാസ് ഷെൽഫുകളുള്ള കടകളിൽ പലതരം നിത്യോപയോഗ സാധനങ്ങൾ നിരന്നു. ചന്ദനത്തിരികൾ പല ആകർഷമായ പാക്കറ്റുകളിൽ എത്തി. പുതിയ മണം, പുതിയ പാക്കറ്റുകൾ തേടി ആൾക്കാർ ഈ പുതിയ കടകൾ കയറിയിറങ്ങി. ഇതൊന്നും അച്ഛന് മനസ്സിലായില്ല. അച്ഛന്റെ കണ്ണ് തിമിരത്തിന് ഓപ്പറേറ്റ് ചെയ്തിരുന്നു. കട്ടിയുള്ള കണ്ണടയിലൂടെ അച്ഛന്റെ കണ്ണുകൾ വളരെ വലുതും വിരൂപവുമായി തോന്നിയിരുന്നു. ആ കണ്ണുകളും പായിച്ച് അച്ഛൻ കടയിൽ വരാത്ത പതിവുകാരെ പ്രതീക്ഷിച്ച് നിരത്തിലേക്ക് നോക്കിയിരുന്നു.

അടുത്ത ഉഡുപ്പി റെസ്റ്റോറന്റിലേക്കു കുറച്ചധികം ദൂരമുണ്ടായിരുന്നു. ബസ്സ് പിടിക്കണോ എന്നാലോചിച്ച് ഞാൻ ഒരു നിമിഷം നിന്നു. രാവിലത്തെ പോക്കു കണ്ടാൽ ബസ്സുകൂലി കൂടി നഷ്ടമാണെന്നു തോന്നി ഞാൻ നടക്കാൻ തുടങ്ങി.

അത് ആദ്യത്തെ റെസ്റ്റോറണ്ടിന്റെ അത്രതന്നെ വലുതായിരുന്നില്ല. ചന്ദനത്തിരിയുടെ മൂന്നു പാക്കറ്റുകൾ മേശമേൽ വെക്കുമ്പോഴേക്കും മുതലാളി പറഞ്ഞു.

എടുത്തു വെച്ചോ ബാഗിൽ തന്നെ, ഇവിടെ ധാരാളം സ്റ്റോക്കുണ്ട്.

ഇതൊന്നു പരീക്ഷിച്ചു നോക്കു, ഞങ്ങൾ സ്വന്തമുണ്ടാക്കുന്നതാണ്.

അയാൾ എന്നെ ഒന്നു നോക്കി. അതിൽ അവജ്ഞയുമുണ്ടായിരുന്നു; ധാർഷ്ഠ്യവും. ആ നോട്ടത്തിൽ ഞാൻ ചെറുതായി വന്നു. അയാൾ ഒരു പടുകൂറ്റൻ മരം പോലെ വലുതാവുകയും. അല്പം നല്ല പെരുമാറ്റത്തിനായി, സമത്വത്തിനായി ഞാൻ തല ഉയർത്തി അയാളെ നോക്കി. അയാൾ തന്റെ പുതിയ ഔന്നത്യത്തിൽ നിന്ന് എന്നെ കൂടുതൽ അവജ്ഞയോടെ, നീ എന്തൊരു പുഴു എന്ന മട്ടിൽ നോക്കുകയാണ്.

ഞാനൊരു വെറും സെയിൽസ്മാനല്ലെന്നും വിൽക്കാൻ കൊണ്ടുവന്ന സാധനങ്ങളുണ്ടാക്കുന്ന കമ്പനിയുടെ ഉടമസ്ഥനാണെന്നും അയാളോട് പറയണമെന്നും, അതുവഴി അയാളിൽ കുറച്ചെങ്കിലും ബഹുമാനം ജനിപ്പിക്കണമെന്നും ഞാൻ ആശിച്ചു. പക്ഷേ, ഒന്നും പറയാൻ വയ്യ. ഞാനും അയാളും തമ്മി ലുള്ള അകലം വർദ്ധിച്ചു വരുന്നു. ഈ കേൾക്കാദൂരത്തു നിന്ന് ഞാനയളോടെന്തു പറയാൻ? ഞാനൊരു വിഷമം പിടിച്ച അവസ്ഥയിലായിരുന്നു. എനിക്കു വേണമെങ്കിൽ ചന്ദനത്തിരി പാക്കറ്റുകൾ തിരിച്ചുവെച്ച് സഞ്ചിയും തൂക്കി പുറത്തു കടക്കാം. പക്ഷേ, ഈ ദൂരം കുറയ്ക്കാതെ എനിയ്ക്കു തിരിച്ചു പോകാനും വയ്യ. അതെനിയ്ക്ക് വല്ലായ്മയുണ്ടാക്കുന്നു. പരാജയത്തേക്കാൾ വൃത്തികെട്ട ഒരു ബോധം.

ആ സഞ്ചിയൊന്നു മാറ്റുമോ?

കൗണ്ടറിൽ ധൃതിയായ വ്യാപാരമാണ്. അയാൾ ഒരു താളത്തോടെ ആൾക്കാരിൽ നിന്ന് നോട്ടുകൾ വാങ്ങി അവരുടെ കൈയ്യിലുള്ള ബിൽ നോക്കി. ആദ്യം ചില്ലറയും പിന്നെ നോട്ടുകളും മേശപ്പുറത്ത് ഒരു ശബ്ദത്തോടെ വെച്ചു. പിന്നെ അടുത്ത ആളുടെ നോട്ട്, ബിൽ, ഞാൻ അയാളുടെ താളം തെറ്റിച്ചുവെന്ന് തോന്നുന്നു. കുറച്ചൊരു ഒഴിവു കിട്ടിയപ്പോൾ അയാൾ പറഞ്ഞു.

ആ സഞ്ചിയൊന്ന് മാറ്റണം. പിന്നെ ഞാൻ പറഞ്ഞില്ലെ, ഇപ്പൊ വേണ്ടാന്ന്.

ഞാൻ ചന്ദനത്തിരി പാക്കറ്റുകൾ സഞ്ചിയിലിട്ട് സഞ്ചി കൈയ്യിലെടുത്തു. പിന്നെ പോക്കറ്റിൽ നിന്ന് ഒരു വിസിറ്റിംഗ് കാർഡ് എടുത്ത് അയാളുടെ നേരെ നീട്ടി.

P. Raghavan

Proprieter

Sweet Dreams Agarbathy works

Cochin - 682 016

ഒരു ചെറിയ സ്ഥാപനത്തിന്റെതായാലും ഞാൻ ഒരു ഉടമസ്ഥനാണെന്നയാൾ അറിയട്ടെ. അതുവഴി ഞാനും അയാളും തമ്മിലുള്ള ഉയരത്തിന്റെ അന്തരം കുറയട്ടെ.

എന്റെ കണക്കുകൂട്ടലുകളെല്ലാം തെറ്റായിരുന്നു. അയാൾ എന്റെ കാർഡ് വാങ്ങി നോക്കുക പോലും ചെയ്യാതെ മേശയ്ക്കു താഴേയ്ക്കിട്ടു. മേശവലിപ്പിലേക്കോ അല്ലെങ്കിൽ ചവറ്റു കുട്ടയിലേക്കോ.

ഞാൻ പുറത്തു കടന്നു.

മോഹൻപിള്ള വീണ്ടും വന്നു. കൗണ്ടറിൽ കൈ വെച്ച് ഒരു ചിരിയോടെ അയാൾ എന്നെ നോക്കി, ഒരു ചോദ്യഭാവത്തോടെ.

ഞാൻ പറഞ്ഞ കാര്യം വല്ലതും ചെയ്തുവോ?

ഹോം വർക്ക് ചെയ്തുവോ എന്നു ചോദിക്കുന്ന അദ്ധ്യാപകന്റെ ലാഘവത്തോടെ അയാൾ ചോദിച്ചു.

ഞാൻ പെട്ടെന്ന് ഓർത്തപോലെ പറഞ്ഞു. ആ, ഉടുപ്പി റെസ്റ്റോറന്റിന്റെ കാര്യമല്ലെ? ഞാൻ മറന്നുപോയി, ഇന്നു നല്ല തിരക്കായിരുന്നു കടയിൽ അടുത്തൊരു ദിവസം പോകാം.

പോകാതിരിക്കരുത്. നമുക്ക് നഷ്ടപ്പെടാനൊന്നുമില്ല. പത്തുമുന്നൂറു പായ്ക്കറ്റിന്റെ ബിസിനസ്സ് അത്ര മോശമൊന്നുമല്ല.

ഞാൻ തലയാട്ടി. ഇയ്യാൾ എന്തിനെന്നെ ഭരിക്കുന്നു. ഒരമർഷത്തോടെ ഞാൻ ഓർത്തു. രാവിലെയുണ്ടായ അനുഭവങ്ങൾ അത്ര സുഖകരമായിരുന്നില്ല. എന്റെ മുഖത്തുണ്ടായ നീരസം അയാൾക്ക് മനസ്സിലായെന്നു തോന്നുന്നു. അയാൾ ചിരിച്ചുകൊണ്ടു ചോദിച്ചു.

ഞാനൊരു മാഷ്‌ടെപോലെയാണല്ലെ? വല്ലാതെ നിർബന്ധിക്കുണു അല്ലെ?

ഞാനോർത്തു എന്റെ നന്മക്കുവേണ്ടി പറയുന്നതാണ്. അല്ലാതെ അയാൾക്ക് ഇതിൽ മറ്റെന്തു താല്പര്യമാ ണുള്ളത്?

ക്രമേണ എന്റെ മുഖത്തെ വലിഞ്ഞു മുറുകിയ പേശികൾ അയഞ്ഞുവന്നു. ഞാൻ ശാന്തനായി. തല വേദന നിവാരണി ഗുളികകളുടെ പരസ്യത്തിലെ മോഡലുകളെപ്പോലെ ഞാൻ ചിരിച്ചു.

ഞാൻ നിങ്ങൾക്കുവേണ്ടി വേറൊരു കാര്യം അന്വേഷിക്കുന്നുണ്ട്. കുറച്ചു വലിയ ബിസിനസ്സായിരിക്കും അതെപ്പറ്റി പിന്നീട് പറയാം.

അയാൾ വാച്ചുനോക്കി, ഒരു നിമിഷത്തിനുള്ളിൽ അപ്രത്യക്ഷനാവുകയും ചെയ്തു.

അകത്ത് ഭാരതി ചന്ദനത്തിരികളുടെ നടുവിലായിരുന്നു. അവൾ തലയുയർത്തി ചോദിച്ചു.

കട അടച്ചുവോ? സമയമെത്രയായി?

അവളുടെ സ്വരം ക്ഷീണിച്ചിരുന്നു. ഭൂതകാലത്തെവിടെയോ ഉള്ള ഒരു കല്ലറയിലെ തടവുകാരിയെപ്പോലെ തോന്നിച്ചു അവൾ. കാറ്റും വെളിച്ചവും കടക്കാത്ത കല്ലറയിലെ സ്ഥലകാലബോധം നശിച്ച ഒരു തടവുകാരി.

ഈ മുറിയിലെ ബൾബു മാറ്റണം. വല്ലാതെ മങ്ങിയിരിക്കുന്നു. ഞാൻ പറഞ്ഞു.

സമയമെത്രയായി എന്ന അവളുടെ ചോദ്യത്തിന് ഞാൻ മറുപടി പറഞ്ഞില്ലെന്നോർത്തു. അവൾ മറുപടി പ്രതീക്ഷിച്ചിരുന്നോ? നഷ്ടപ്പെട്ട അവസരങ്ങളുടെയും യാദൃശ്ചികതയുടെയും തടവറയിൽക്കിടക്കുന്ന അവൾക്ക് അതിന്റെ ആവശ്യമുണ്ടോ?

ഒരു പുതിയ വ്യക്തിയെ കാണുന്ന പോലെ ഞാൻ ഭാരതിയെ നോക്കി. അവൾ കുനിഞ്ഞിരുന്ന് ജോലി ചെയ്യുന്നു. അവൾ അവളുടേതായ ഒരു ലോകത്താണ്. ഞാനവളെ നോക്കി പഠിച്ചു. ഒതുക്കമില്ലാത്ത തലമുടി നെറുകയിൽ കെട്ടിവച്ചിരിക്കുന്നു. കാതിലിട്ട കമ്മലുകൾ ചെവിയിൽ പറ്റിപ്പിടിച്ചിരിക്കുന്നു. മഞ്ഞയിൽ ചെറിയ ചുവന്ന പൂക്കളായ സാരിയാണവൾ ഉടുത്തിരുന്നത്. തീരെ അപരിചിതയായ ഒരു സ്ത്രീയെയെന്ന പോലെ ഞാൻ അവളെ കൗതുകത്തോടെ നോക്കി. ഞാനും അവളും തമ്മിലെന്താണു ബന്ധം? ഒപ്പം താമസിക്കുക, സമയവും സന്ദർഭവും കിട്ടുമ്പോൾ ഇണചേരുക എന്നതല്ലാതെ അവളുടെ വികാരങ്ങളെ ന്തല്ലാമാണെന്നറിയാൻ ഞാൻ ശ്രമിച്ചിരുന്നോ? ഞാൻ എപ്പോഴും എന്റെ വികാരങ്ങൾക്കു മാത്രമേ ശ്രദ്ധ കൊടുത്തിരുന്നുള്ളു. ഇപ്പോൾ ഈ സമയത്ത് അവൾ എന്തായിരിക്കും ആലോചിക്കുന്നുണ്ടാവുക? അവൾ എനിയ്ക്കു തീരെ അപരിചിതയായിരുന്നു.

അവൾക്ക് വികാരങ്ങളുണ്ടെന്നു പരിഗണിക്കാത്ത ഞാൻ, എന്റെ സ്വകാര്യഭയങ്ങളും, വേദനകളും അപമാനഭാരങ്ങളും അവളുമായി പങ്കിട്ടിരുന്നില്ല. ഒരു വിശ്വാസമില്ലായ്മ, കാര്യമുണ്ടോ എന്ന സംശയം അത്രമാത്രം. ഒരു പക്ഷേ അവളോട് പറഞ്ഞാൽ അതിനെപ്പറ്റി സംസാരിക്കാൻ ഒരവസരമുണ്ടാകുകയും, അതിൽനിന്ന് എന്തെങ്കിലും പരിഹാരം ഉരുത്തിരിയുകയും ചെയ്യുമായിരിക്കും. അതിനുപകരം അവ ഞാൻ തന്നെ സ്വയം ചവച്ചരച്ച് പാകമാക്കുന്നു. രാവിലെയുണ്ടായ അനുഭവങ്ങൾ ഞാൻ ഭാരതിയോടു പറഞ്ഞില്ല. അവർക്ക് തല്ക്കാലം ചന്ദനത്തിരികൾ ആവശ്യമില്ലെന്നു മാത്രം പറഞ്ഞു.

വൈകുന്നേരം വരെ ആ സംഭവം എന്റെ മനസ്സിൽ ഉറങ്ങാതെ ജോലിയെടുത്തു കൊണ്ടിരിക്കയായിരുന്നു. അതുകൊണ്ട് എനിക്കിപ്പോൾ അതു കുറച്ചുകൂടി വ്യക്തമായി വിശകലനം ചെയ്യാൻ പറ്റി. എനിയ്ക്ക് എവിടെയാണ് തെറ്റു പറ്റിയതെന്നു മനസ്സിലായി. ചന്ദനത്തിരി വിൽക്കാൻ പോകേണ്ടിയിരുന്നത് പി. രാഘവൻ എന്ന കമ്പനിയുടമയല്ല. എന്നിലെ സെയിൽസ്മാനായിരുന്നു. എന്നിലെ സെയിൽസ്മാൻ മാത്രമെയുണ്ടായിരുന്നുള്ളുവെങ്കിൽ സംഭവങ്ങൾ വ്യത്യസ്തമായേനേ.

മോഹൻ പിള്ള എന്റെ ഒരു സ്വഭാവമായി മാറിയിരുന്നു. രാത്രി ഏഴുമണി കഴിഞ്ഞാൽ ഞാൻ ഗേയ്റ്റിലേക്കു നോക്കിയിരുന്നു. അയാൾ വരാത്ത ദിവസങ്ങളിൽ എനിയ്ക്കു വിഷമമുണ്ടാവുന്നു.

ചില ദിവസം അയാളെ കാത്തിരുന്ന് മടുത്ത് കുറച്ചു വെള്ളം കുടിക്കാൻ അകത്തു പോകുമ്പോഴായിരിക്കും അയാൾ വരിക. ഞാൻ തിരിച്ചു വരുമ്പോൾ മോഹൻപിള്ള ചിരിച്ചുകൊണ്ടു നിൽക്കുന്നുണ്ടാവും.

ഒരു ദിവസം അയാൾ ചോദിച്ചു.

എന്തു ധൈര്യത്തിലാണ് നിങ്ങൾ കട തുറന്നിട്ട് പോകുന്നത്?

ഞാൻ ചിരിക്കുക മാത്രം ചെയ്യും.

ഞാൻ സത്യസന്ധനായതുകൊണ്ട് നിങ്ങളുടെ കട കൊള്ളയടിച്ചില്ല. എന്റെ അത്ര തന്നെ സത്യസന്ധരല്ലാത്ത വരും ഇല്ലെ ഈ ലോകത്ത്?

എനിക്കു മനുഷ്യനെ വിശ്വാസമാണ്. ഞാൻ പറയുന്നു. മറ്റൊന്നിനെ വിശ്വസിച്ചില്ലെങ്കിലും ഞാൻ മനുഷ്യനിലും അവന്റെ നന്മയിലും വിശ്വസിക്കുന്നു.

നിങ്ങൾക്കു ഭ്രാന്താണ്. മോഹൻപിള്ള പറഞ്ഞു. ചിരിച്ചുകൊണ്ടു തന്നെ, എന്നെ കളിയാക്കുന്ന മട്ടിൽ. മനുഷ്യൻ മനുഷ്യനെ ചതിക്കുന്നു. നാലു കാശിനുവേണ്ടി കൊല്ലുന്നു. കിഴവൻമാർ എട്ടും പത്തും വയസ്സുള്ള കുട്ടികളെ ബലാൽസംഗം ചെയ്യുന്നു. സ്വന്തം കീശ നിറയ്ക്കാൻ വേണ്ടി ആളുകൾ പൊതുവനം വെട്ടി നശിപ്പിക്കുന്നു. അതു വളരുന്ന തലമുറയുടെ ഭാവി നശിപ്പിക്കുകയാണെന്ന് ഓർക്കുന്നില്ല. മരുന്നു കമ്പനിക്കാർ മറ്റു രാജ്യങ്ങളിൽ നിരോധിച്ച വിഷമരുന്നുകൾ വിറ്റ് കാശാക്കുന്നു. വൻരാജ്യങ്ങൾ അന്യോന്യം നൂറിരട്ടി നശിപ്പിക്കാൻ മാത്രം അണുബോംബുകൾ ഉണ്ടാക്കി വെച്ചിരിക്കുന്നു. ഇത്രയൊക്കെയായിട്ടും നിങ്ങൾക്ക് മനുഷ്യനിലുള്ള വിശ്വാസം നശിച്ചിട്ടില്ലെന്നോ. നിങ്ങളൊരു സ്വപ്നജീവിയാണ് ഹേ.

മോഹൻ പിള്ള പറയുന്നതെല്ലാം ശരിയാണെന്നറിയാം. എന്നാലും മനുഷ്യൻ. അവനെ സ്‌നേഹിക്കാതിരിക്കാനും വിശ്വസിക്കാതിരിക്കാനും വയ്യ. അതെന്റെ ബലഹീനതയാണ്.

പൂപ്പൽ പിടിച്ച ചിത്രം ഒരിക്കൽകൂടി വൃത്തിയാക്കപ്പെട്ടു. പത്തുകൊല്ലം ചെറിയ കച്ചവടക്കാരനെ വലിയ മുതലാളിയാക്കാൻ രാവുപകൽ ശ്രമിച്ച് അതിൽ വിജയം വരിച്ചു. സ്വന്തം വീട്ടിൽ ഒരു ചെറിയ മുറിയിൽ മേശയും, രണ്ടു കസേരയും റാക്കിൽ ഏതാനും പാക്കറ്റ് സാബിംൾ ചെരിപ്പുകളും കാൻവാസ് ഷൂകളും കുട്ടികളുടെ ഉടുപ്പുകളുമായി വർഗ്ഗീസ് മാപ്പിള തുടങ്ങിയ ബിസിനസ്സ് ഞാൻ എന്റെ പരിശ്രമഫലമായി എം.ജി റോഡിൽ ഒരു വലിയ കടയിൽ എത്തിച്ചു. അതോടെ വർഗ്ഗീസ് മാപ്പിള എന്നോടു തന്ന വാഗ്ദാനങ്ങൾ മറന്നു.

തന്റെ അടുത്ത് എന്താണ് രേഖയുള്ളത് തന്നെ പാർട്ടണറാക്കാമെന്ന്.

എന്റെ കയ്യിൽ രേഖയൊന്നും ഉണ്ടായിരുന്നില്ല. എത്രയോ പ്രാവശ്യം വർഗ്ഗീസ് മാപ്പിള നേരിട്ടു പറഞ്ഞതല്ലാതെ എന്റെ കയ്യിൽ രേഖയൊന്നുമില്ല.

എല്ലാം വിശ്വാസത്തിന്റെ പേരിലാണ് ചെയ്തത് കമ്പനിയിൽ കാശില്ലാതെ വന്നപ്പോൾ സ്വന്തം പോക്കറ്റിൽ നിന്ന് പണമെടുത്തു. ബന്ധുക്കളിൽ നിന്നും സ്‌നേഹിതരിൽ നിന്നും കടം വാങ്ങി വർഗ്ഗീസ് മാപ്പിളയെ സഹായിച്ചു.

അവസാനം ഒരു ദിവസം പ്രതീക്ഷിക്കാത്ത ഏറ്റുമുട്ടലുണ്ടായി. വർഗ്ഗീസ് മുതലാളിയുമായി തീർക്കാത്ത കണക്കുമായി പുറത്തിറങ്ങുമ്പോൾ തീർച്ചയാക്കി, ഇനി ആരുടെ കീഴിലും ജോലിയെടുക്കില്ല. വർഗ്ഗീസ് മുതലാളി തരാനുള്ള നാലു മാസത്തെ ശമ്പളം വാങ്ങാൻ പോകലുണ്ടായില്ല. അയാൾക്ക് മര്യാദയുണ്ടെങ്കിൽ ആ പണം ഒരു ചെക്കോ ഡ്രാഫ്‌റ്റോ ആയി അയച്ചുതരാമായിരുന്നു. ഏതായാലും നാലു കൊല്ലങ്ങൾക്കു ശേഷവും ഇടയ്ക്കിടയ്ക്ക് തീരാത്ത കണക്കിന്റെ ഓർമ്മ വരുമ്പോൾ, എന്റെ നിസ്സഹായതയോർത്ത് ഞാൻ അമർഷം കൊള്ളുന്നു.

പുതിയ ബിസിനസ്സിനെപ്പറ്റി മോഹൻ പിള്ള പറയുന്നു. അയാളുടെ ഒരു സ്‌നേഹിതൻ ഐലന്റിൽ കയറ്റുമതി ബിസിനസ്സ് നടത്തുന്നു. ഗൾഫിലേക്കാണ് കാര്യമായ കയറ്റുമതി. അയാൾക്ക് ചന്ദനത്തിരികൾ വളരെയധികം ആവശ്യമാകും. ഞാൻ പരിചയപ്പെടുത്തിതരാം. പക്ഷെ വളരെ വലിയ ക്വാണ്ടിറ്റി വേണ്ടി വരും. പതിനായിരക്കണക്കിന് പാക്കറ്റുകൾ ഒരു സമയത്ത് കൊടുക്കേണ്ടി വരും.

അതു ചെയ്യാൻ വിഷമമില്ല. ഞാൻ രണ്ടു പെൺകുട്ടികളെ നിയമിക്കുന്നുണ്ട്. പിന്നെ നമുക്ക് ലോക്കലായി കുറച്ചു വാങ്ങുകയും ചെയ്യാമല്ലൊ.

ഇത് ഒരു ഷുവർ ബിസ്സിനസ്സാണ്. മോഹൻപിള്ള പറയുന്നു. പുള്ളിക്കാരൻ എന്റെ വളരെ അടുത്ത സ്‌നേഹിതനാണ്. ഇപ്പോഴുള്ള സപ്ലയറെ മാറ്റിയിട്ടെങ്കിലും നിങ്ങൾക്കു ബിസിനസ്സു തരും.

രാത്രി ഊണുകഴിക്കുമ്പോൾ ഭാരതിയോട് പറയുന്നു.

മോഹൻ പിള്ളയുടെ സ്‌നേഹിതന് കയറ്റുമതി ബിസിനസ്സാണ് കയറ്റുമതി ചെയ്യാൻ ധാരാളം ചന്ദനത്തിരി കൾ വേണ്ടിവരുമത്രെ. അയാൾ ശരിയാക്കാമെന്ന് ഏറ്റിട്ടുണ്ട്.

എത്ര വേണ്ടി വരും?

ഒരേ സമയത്ത് പതിനായിരക്കണക്കിന് വേണ്ടിവരുമത്രെ.

ഞാൻ എന്റെ ശബ്ദത്തിൽ ഉത്തേജനമുണ്ടാവാതിരിക്കാൻ ശ്രദ്ധിച്ചു. ഒരു സാധാരണ കാര്യം പറയുന്ന പോലെ, അങ്ങിനെയൊക്കെയാണ് കാര്യങ്ങൾ എന്ന മട്ടിൽ.

ഭാരതിയുടെ കണ്ണുകൾ വിടർന്നു.

പതിനായിരം? നമുക്കത്രയധികം എങ്ങിനെയാണുണ്ടാക്കാൻ പറ്റുക? രാത്രി ഒരു മണി വരെ ജോലി ചെയ്തിട്ട് എത്ര കുറച്ചാണ് ഉണ്ടാക്കാൻ പറ്റുന്നത്.

അതിനെന്താ. നമുക്ക് രണ്ടു പെൺകുട്ടികളെ ജോലിക്കു വെക്കാം. അങ്ങിനെയാവുമ്പോൾ നിനക്ക് കുറച്ചൊരു ഒഴിവു കിട്ടും.

ഞാൻ വീണ്ടും സ്വപ്നങ്ങൾ വിൽക്കുന്ന സെയിൽസ്മാനായി. എന്റെ കച്ചവടച്ചരക്കുകൾ നിരത്തി. ഭാരതി അതിന്റെ തന്മയത്വത്തിൽ മുഴുകി.

ഞാനും സ്വന്തം വാക്കുകളാൽ വഞ്ചിക്കപ്പെടാൻ തുടങ്ങിയിരിക്കുന്നു. ഭാരതിയുടെ ലോകം വർണ്ണശബള മാക്കാൻ ഉപയോഗിക്കുന്ന ചായങ്ങളിൽ ഞാൻ തന്നെ ആകൃഷ്ടനാവുന്നു. ക്രമേണ അവ സ്വയം വിശ്വസിക്കുന്നു. അവയുടെ യുക്തിരാഹിത്യം എന്റെ തലയിൽ കയറുന്നില്ല. ഉദാഹരണമായി പതിനായിരം പാക്കറ്റുകൾ ഉണ്ടാക്കാൻ ആവശ്യമുള്ള മുതൽ മുടക്കിനെപ്പറ്റി ഞാൻ ചിന്തിച്ചിട്ടേ ഇല്ല. ജോലിക്കാർക്ക് കൊടുക്കേണ്ട ശമ്പളം, ഇതെല്ലാം കഴിഞ്ഞ് വല്ല ലാഭമുണ്ടാകുമോ എന്നൊന്നും എന്റെ മനസ്സിൽ പോകുന്നില്ല. എന്റെ ഉള്ളിൽ വലിയ ഒരു കയറ്റുമതി ഓർഡർ മാത്രമാണ് നിറഞ്ഞു നിൽക്കുന്നത്. ആ ഓർഡർ കൂടുതൽ ഓർഡറുകളിലേക്കുള്ള ഏണിപ്പടിയാകും. അങ്ങിനെ അധികം അകലെയല്ലാതെ കുറച്ചുകൂടി മെച്ചപ്പെട്ട ഒരു ജീവിതം. ഭൂതകാലം സമ്മാനിച്ച ഓർമ്മകൾ മായ്ക്കാൻ കഴിവുള്ള ഒരു ഭാവിയുണ്ടാക്കാൻ.

ഭാരതി ചിലപ്പോൾ എന്റെ സ്വപ്നാടനം തകർക്കുന്നു.

അവൾ പറയുന്നു.

മോഹൻപിള്ള ഒരു തരികിടയാണെന്നാണ് എനിയ്ക്കു തോന്നുന്നത്.

കാരണം?

ഒന്നാമതായി അയാൾ ഇതുവരെ സ്വന്തം ആവശ്യത്തിനായി ഒരു പാക്കറ്റ് ചന്ദനത്തിരി പോലും വാങ്ങിച്ചിട്ടില്ല.

അതുകൊണ്ട്?

ഞാനുദ്ദേശിക്കുന്നത്.........

ഭാരതി നിർത്തി എന്റെ മുഖത്തേക്കു നോക്കി. എന്നെ വിഷമിപ്പിക്കാൻ പോകുന്നുവെന്നവൾക്കറിയാം. പക്ഷെ അതിനേക്കാൾ പ്രധാനമായത് കാര്യം പറയലാണ്.

അയാൾക്ക് നമ്മുടെ കാര്യത്തിൽ ഇത്ര താല്പര്യമുണ്ടാവാൻ എന്താണ് കാര്യം? നമ്മുടെ നിരത്തടിക്കുന്ന തൂപ്പുകാരി കൂടി ഇവിടെനിന്ന് ചന്ദനത്തിരി വാങ്ങാറ്ണ്ട്. വേറെ എവിടീം കിട്ടാത്തതുകൊണ്ടാണോ? നമ്മെ പരിചയമുള്ളതുകൊണ്ടിവിടെ നിന്നു വാങ്ങുന്നു. നാലുറുപ്പികയുടെ ബിസിനസ്സാണെങ്കിൽത്തന്നെ അത് പരിചയമുള്ളവർക്ക് കൊടുക്കാമല്ലൊ എന്നു കരുതിയാണത്.

ഇയ്യാളെന്താണ് ചെയ്യുന്നത്? വൈകുന്നേരമായാൽ വരുന്നു. സംസാരിച്ച് സമയം കളയുന്നു. എനിക്ക് നിങ്ങളോട് എന്തെങ്കിലും ചോദിക്കാനും കൂടി പറ്റില്ല. ഏതോ ഒരു കാര്യം ചോദിക്കാൻ മോനെ വിട്ടതിന് നിങ്ങൾ അവനെ എത്ര ചീത്ത പറഞ്ഞു.

ഞാൻ ഒന്നും പറയാതെ നിന്നു മോനെ കഴിഞ്ഞ ആഴ്ച ഒരു ദിവസം ചീത്ത പറഞ്ഞത് ശരിയാണ്. മോഹൻ പിള്ളയുമായി സംസാരിച്ചിരിക്കുമ്പോഴാണ് അവൻ കടയുടെ പിന്നിലെ കിളിവാതിൽ തുറന്നു വന്നത്. അവന്റെ മുഖത്ത് കരിയുണ്ടായിരുന്നു. കൈകളിലും കരിപുരണ്ടിരുന്നു.

അവൻ അമ്മയെ സഹായിക്കുകയായിരുന്നു.

മോഹൻ പിള്ളയെ കണ്ടപ്പോൾ അവൻ തിരിച്ചുപോകുകയും ചെയ്തു.

മോൻ നിങ്ങളെ സഹായിക്കുന്നുണ്ടല്ലെ? അയാൾ ചോദിച്ചു.

അതെയതെ, ഞാൻ ഒരു ഇളിഞ്ഞ ചിരിയോടെ പറഞ്ഞു. ചിലപ്പോൾ ധാരാളം ജോലിയുണ്ടാവും. അപ്പോൾ അവൻ സഹായിക്കാറുണ്ട്.

ചൈൽഡ് ലേബറിന്റെ മറ്റൊരു മുഖം! മോഹൻ പിള്ള പറഞ്ഞു.

എന്തുകൊണ്ടോ എനിക്കാ അഭിപ്രായ പ്രകടനം ഇഷ്ടമായില്ല. ഞാൻ ഒന്നും പറയാതെ ഇരുന്നു. മോഹൻ പിള്ള വീണ്ടും, വരാൻ പോകുന്ന എക്‌സ്‌പോർട്ട് ഓർഡറിനെപ്പറ്റി സംസാരിക്കുകയും സാധാരണ മട്ടിൽ പെട്ടെന്ന് ഇറങ്ങിപ്പോകുകയും ചെയ്തു.

ഞാൻ അകത്തുപോയി രവിയുടെ ചെവി പിടിച്ചു. പകച്ചുനിന്ന അവന്റെ നേരെ ശകാരങ്ങൾ ഉതിർത്തു. നമ്മൾ വീടിന്റെ ഒരു ഭാഗത്താണ് കട തുറന്നിരിക്കുന്നതെങ്കിലും, വരുന്ന കസ്റ്റമർക്ക് അതു തോന്നരുതെന്നും മെയിൻ റോഡിലെവിടെയെങ്കിലുമുള്ള മറ്റേത് കടയിൽ കേറിയ മാതിരി തോന്നണമെന്നും അതിനുള്ള വസ്ത്രധാരണങ്ങളും മര്യാദകളും നമ്മൾ അനുഷ്ഠിക്കണമെന്നും മറ്റുമായിരുന്നു ഞാൻ പറഞ്ഞിരുന്നത്. പതിനഞ്ചു മിനിറ്റ് നേരം ശകാരിച്ചിട്ടും അവന് അവന്റെ തെറ്റെന്തെന്ന് മനസ്സിലായില്ലെന്ന് സ്പഷ്ടമായിരുന്നു. ഇതിനകം എന്റെ മനസ്സിൽ ഒരു കുറ്റബോധം വളരാനും തുടങ്ങിയിരുന്നു. അവൻ പലപ്പോഴും ഞങ്ങളെ സഹായിച്ചിരുന്നത് ഞങ്ങൾ ആവശ്യപ്പെടാതെ തന്നെയായിരുന്നു. ഇന്നും വൈകുന്നേരം നാലരയ്ക്ക് സ്‌ക്കൂൾ വിട്ടു വന്ന ഉടനെ ഇരുന്നതാണവൻ അമ്മയുടെ അടുത്ത്. ചായയുണ്ടാക്കാൻ അമ്മയെ ഒഴിവാക്കി ആ ജോലി ചെയ്യാൻ തുടങ്ങിയതാണ്. ആ ഇരിപ്പ് രാത്രി എട്ടുമണി വരെ നിന്നു. അതിനിടയ്ക്ക് എന്തോ ചോദിക്കാനാണ് അവൻ കടയിൽ വന്നത്. മോഹൻ പിള്ളയെ കണ്ടപ്പോൾ അവൻ ഒന്നും ചോദിക്കാതെ തിരിച്ചുപോവുകയും ചെയ്തു.

മോഹൻ പിള്ള അവനെ ആ വേഷത്തിൽ കണ്ടതാണ് എനിയ്ക്കു ദേഷ്യം പിടിക്കാൻ കാരണം. രവിയെ നല്ല വേഷത്തിൽ മറ്റുള്ളവർ കാണണമെന്ന ആഗ്രഹമായിരുന്നു അതിനു പിന്നിൽ. പോരാത്തതിന് 'ചൈൽഡ്‌ലേബർ' എന്ന മോഹൻ പിള്ളയുടെ അഭിപ്രായപ്രകടനവും! മോഹൻപിള്ളയെ പിണക്കാൻ ഞാൻ തയ്യാറായിരുന്നില്ല. ഒരു വലിയ ഓർഡർ അയാളെ ആശ്രയിച്ചാണിരിക്കുന്നത്. ഞാൻ ആ വലിയ ഓർഡർ സ്വീകരിക്കാൻ തയ്യാറെടുക്കുകയായിരുന്നു. ചന്ദനത്തിരിയുണ്ടാക്കാൻ ആവശ്യമായ സാധനങ്ങൾ വാങ്ങി ശേഖരിച്ചു തുടങ്ങി. പലരിൽ നിന്നുമായി കടം വാങ്ങേണ്ടിവന്നു. ഈ ഒരു സപ്ലൈ മാത്രം മതി ഞങ്ങളെ എല്ലാ കടങ്ങളിൽ നിന്നും രക്ഷിക്കാൻ.

ഭാരതിയും ഞാനും രാത്രി ഏകദേശം മുഴുവനും ജോലി ചെയ്തു. പുലർച്ചെ നാലു മണിയാകുമ്പോൾ ക്ഷീണിച്ചു കിടന്നുറങ്ങും. ആറു മണിക്ക് വീണ്ടും എഴുന്നേൽക്കണം.

എത്ര കാലമായി ഇങ്ങനെ രാവുപകൽ ജോലി! ഭാരതി പറയുന്നു. അതിൽ ആക്ഷേപമില്ല നൈരാശ്യം മാത്രം. മുമ്പ് രാത്രി ഒരുമണിക്കെങ്കിലും കിടക്കാമായിരുന്നു. ഇപ്പോൾ അതും പറ്റുന്നില്ല.

അവളുടെ സ്വരത്തിൽ ആക്ഷേപമുണ്ടെങ്കിലെന്ന് ഞാൻ ആശിച്ചു.

കുറച്ചുകാലം കൂടി ക്ഷമിക്കൂ. ഞാൻ പറയുന്നു. ഒന്നു രണ്ടു വലിയ ഓർഡറുകൾ കിട്ടിയാൽ മതി. പിന്നെ നമുക്ക് ഈ ബിസിനസ്സ് കുറച്ചു കൂടി നന്നായിട്ട് കൊണ്ടു നടത്താം.

ഭാരതിയുടെ മുഖത്ത് പ്രതികരണമൊന്നുമില്ല. അവൾക്ക് എന്റെ വാക്കുകളിൽ വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. അവളുടെ മുഖത്ത് ക്ഷീണത്തിന്റെ വരകൾ. അവൾക്ക് എന്റെ സാഹസികത എത്ര ദിവസം കൂടി താങ്ങാനാവും? ക്ഷീണിച്ചുവരുന്ന അവളുടെ ദേഹം ഞാൻ വല്ലായ്മയോടെ നോക്കി. ലക്ഷ്യം വളരെ അടുത്തെത്തിക്കാണുന്ന ഒരു ഓട്ടക്കാരന്റെ മാതിരിയായിരുന്നു ഞാൻ. കാലുകൾ നീങ്ങുന്നില്ല. എങ്കിലും ഓടാതെ വയ്യ. ഏതാനും മീറ്ററുകൾ മാത്രം. അവസാനത്തെ കുതിക്കലിന് തയ്യാറാവുക തന്നെ വേണം.

മോഹൻ പിള്ള വീണ്ടും വന്നു.

എല്ലാം ശരിയായിട്ടുണ്ട്. അയാൾ പറഞ്ഞു. ഞാൻ നാളെ അയാളെ കൂട്ടിവരാം. വിശദാംശങ്ങളെല്ലാം നിങ്ങൾ സംസാരിച്ചാൽ മതി. പ്രൊഡക്ഷനൊക്കെ എങ്ങനെയുണ്ട്? പറഞ്ഞ സമയത്തു തന്നെ സപ്ലൈ നടത്തണം. എക്‌സ്‌പോർട്ട് ബിസിനസ്സിൽ അതു വളരെ പ്രധാനമാണ്.

അതൊന്നും സാരമില്ല. ഞാൻ നുണ പറയുന്നു. മൂന്നു പെൺകുട്ടികളെ ജോലിക്കു വെച്ചിട്ടുണ്ട്. പ്രൊഡക്ഷനൊക്കെ ഫുൾ സ്വിങ്ങിലാണ്.

പിന്നെ അല്പം ആലോചിച്ച ശേഷം പറഞ്ഞു.

നിങ്ങൾക്ക് ഒരു ചെറിയ കട്ട് എടുക്കാം. നിങ്ങളല്ലെ മറ്റെ ആളെ പരിചയപ്പെടുത്തുന്നത്. ഒന്നോ രണ്ടോ ശതമാനം എടുത്താൽ വലിയ വ്യത്യാസമൊന്നും വരാൻ പോകുന്നില്ല. വലിയ ഓർഡറുകളാണെങ്കിൽ നിങ്ങൾക്ക് ഒരു മാതിരി നല്ല സംഖ്യ കിട്ടുകയും ചെയ്യും.

ഞങ്ങളുടെ കാര്യങ്ങളിൽ എടുക്കുന്ന ശുഷ്‌കാന്തിയിൽ മോഹൻ പിള്ളയ്ക്ക് എന്തെങ്കിലും തരത്തിൽ പ്രത്യുപകാരം ചെയ്യണമെന്ന് എനിയ്ക്കു തോന്നി. മോഹൻ പിള്ള ഒരു നിമിഷം ആലോചിച്ചു, പിന്നെ പറഞ്ഞു.

വേണ്ട, പല കാരണങ്ങൾ കൊണ്ട്. ഒന്നാമതായി ഞാൻ ഒന്നും മനസ്സിൽ കണ്ടു കൊണ്ടല്ല നിങ്ങളെ സഹായിക്കാനുദ്ദേശിച്ചത്. നമ്മളെല്ലാം തന്നെ അന്യോന്യം സഹായിക്കാൻ ബാദ്ധ്യസ്ഥരാണ്. ഈ വക ചെറിയ ഉപകാരങ്ങൾക്കുകൂടി പ്രതിഫലം വാങ്ങാൻ തുടങ്ങിയാൽ ലോകത്തിന്റെ അവസ്ഥ എന്താവും? പിന്നെ രണ്ടാമത് എക്‌സ്‌പോർട്ട് ഓർഡറുകളിൽ ഒന്നു രണ്ടു ശതമാനങ്ങൾ വളരെ വ്യത്യാസമുണ്ടാക്കും. അതുപോട്ടെ, നിങ്ങൾ ഈ ഓർഡറും ഇനി വരാൻ പോകുന്ന ഓർഡറും നന്നായി എക്‌സിക്യൂട്ട് ചെയ്താൽ മതി, എനിക്കു സന്തോഷമായി.

അയാൾ പോയി.

അതു തിങ്കളാഴ്ചയായിരുന്നു.

ചൊവ്വാഴ്ച അയാൾ വന്നില്ല. ബുധനാഴ്ചയും ഞാൻ കാത്തു. വ്യാഴാഴ്ചയും, വെള്ളിയാഴ്ചയും, ശനിയാഴ്ചയും കാത്തു. മോഹൻ പിള്ള വന്നില്ല. അതിനിടയ്ക്ക് രവി അയാളെ അടുത്തു തന്നെയുള്ള പുതിയ കടക്കു മുമ്പിൽ കണ്ടതായി പറഞ്ഞു.

എന്തെങ്കിലും വാങ്ങുകയായിരുന്നോ? ഞാൻ ചോദിച്ചു.

അല്ല വെറുതെ നടക്കുകയായിരുന്നു.

പുതിയ കട ഞങ്ങളിൽ പലവിധ വികാരങ്ങളാണുണ്ടാക്കിയിരുന്നത്. ഞങ്ങളുടെ ചെറിയ ഇടനിരത്ത് മെയിൻ റോഡിൽ ചെന്നു മുട്ടുന്നിടത്താണ് ആ കട.

അതിന് മെയിൻ റോഡിലേയക്ക് രണ്ടും, ഞങ്ങളുടെ ഇടനിരത്തിലേയ്ക്ക് ഒന്നും മുറികളുണ്ട്. വളരെ വലിയ കട ഒരു ഡിപ്പാർട്ടുമെന്റ് സ്റ്റോറു തന്നെ. തുണിത്തരങ്ങളും, ഇരുമ്പുസാധനങ്ങളും, മരുന്നുമല്ലാത്ത എന്തും അവിടെ കിട്ടും. നന്നായി അലങ്കരിച്ച് നിറയെ ട്യൂബ് ലൈറ്റുകളും ചില്ലിട്ടു ലാമിനേറ്റു ചെയ്ത ഷോകേസുകളും. മെയിൻ റോഡിൽ അങ്ങിനത്തെ ഒരു കട തുടങ്ങണമെങ്കിൽ അയാൾ ചുരുങ്ങിയത് മുപ്പതു മുപ്പത്തഞ്ചു ലക്ഷം ഉറുപ്പിക ഇറക്കിയിട്ടുണ്ടാവും. ഇത്രയും വലിയ സംഖ്യ എങ്ങിനെ ഒരാൾക്കു ഉണ്ടാക്കാൻ കഴിയുന്നു എന്ന് ഞങ്ങൾ അത്ഭുതപ്പെടുന്നു. ഞങ്ങളെ സംബന്ധിച്ചിടത്തോളം മുപ്പത്തഞ്ചുറു പ്പിക വരെ പ്രശ്‌നമാവാറുണ്ട്. ഞങ്ങൾക്കു വേണ്ട പല വ്യജ്ഞനമെല്ലാം അവിടെ കിട്ടുമെന്ന മെച്ചമുണ്ട്. മുമ്പ് ഒരു കിലോമീറ്റർ പോകണം എന്തെങ്കിലും വാങ്ങാൻ. ഞങ്ങൾക്കിഷ്ടമാവാത്തത് അയാൾ ഞങ്ങളുടെ കോംപീറ്റിറ്റർ കൂടിയാണെന്നതു കൊണ്ടാണ്. ഈ മത്സരത്തിൽ യാതൊരു താരതമ്യവുമില്ല എന്നാലും ആ കട വരുന്നതിനു മുമ്പ് കുറച്ചെങ്കിലും വില്പന ഞങ്ങളുടെ കടയിൽ നടന്നിരുന്നു. ഇപ്പോൾ ആൾക്കാർക്ക് അതായത് ഞങ്ങളുടെ കട പരിചയമുള്ള ആൾക്കാർക്കു കൂടി ഉള്ളിലേക്കു വരാതെ മെയിൻ റോഡിലെ കടയിൽ നിന്നു തന്നെ ചന്ദനത്തിരിയും വാങ്ങാം, മറ്റു സാധനങ്ങൾ വാങ്ങുന്നതിനൊപ്പം. ഞങ്ങളുടെ ചന്ദനത്തിരി ആ കടയിൽ വെക്കാൻ പറയാൻ ഇതുവരെ തരപ്പെട്ടിട്ടുമില്ല.

ആ കടക്കു മുമ്പിലാണ് രവി മോഹൻ പിള്ളയെ കണ്ടത്. അപ്പോൾ മോഹൻ പിള്ള സ്ഥലത്തു തന്നെയുണ്ട്.

ഒരു പക്ഷെ അയാളുടെ സ്‌നേഹിതന് സമയം കിട്ടിയിട്ടുണ്ടാവില്ല.

അതെയതെ! ഭാരതി അമർഷത്തോടെ പറഞ്ഞു ഞാൻ ആദ്യമേ പറയാറുണ്ട്. അയാളൊരു തരികിടയാ ണെന്ന് ഇനി അയാളെ കണ്ടെങ്കിലല്ലെ?

നമ്മൾ ഭയപ്പെടുന്ന കാര്യങ്ങൾ നമ്മോട് മറ്റുള്ളവർ പറയുന്നത് നമുക്ക് എത്ര അലോസരമുണ്ടാക്കും. ഇതെല്ലാം ഞാൻ ഓരോ നിമിഷവും ഭയപ്പെട്ടിരുന്ന കാര്യങ്ങളാണ്. അഥവാ മോഹൻ പിള്ള കാര്യമായി പറയുന്നതല്ല ഇതൊന്നും എങ്കിൽ? ചന്ദനത്തിരിയുണ്ടാക്കാനുള്ള പണം കടം വാങ്ങുമ്പോഴും, സാധനങ്ങൾ വാങ്ങുമ്പോഴും, ചന്ദനത്തിരി പാക്ക് ചെയ്ത് അട്ടിയട്ടിയായി വെക്കുമ്പോഴും ഞാൻ ആലോചിച്ചിരുന്നത് ഇതു തന്നെയാണ്. അഥവാ മോഹൻ പിള്ള പെട്ടെന്ന് അപ്രത്യക്ഷനായാലോ? പിന്നെ ആശ്വസിക്കുകയും ചെയ്തു. മനുഷ്യനെ വിശ്വസിക്കാൻ പറ്റിയില്ലെങ്കിൽ പിന്നെ എന്തിനെയാണ് വിശ്വസിക്കുക?

ഞങ്ങൾ ചന്ദനത്തിരിയുണ്ടാക്കൽ തുടർന്നു. മനുഷ്യനെ വിശ്വസിക്കുക എന്നാണ് ഞാൻ ഭാരതിയോട് പറഞ്ഞിരുന്നത്. നീ ചെകുത്താനേയും ദൈവങ്ങളേയും വിശ്വസിക്കേണ്ട. പക്ഷെ മനുഷ്യനെ വിശ്വസിക്കു.

പത്തു ദിവസങ്ങൾ മോഹൻ പിള്ളയെ കാത്തു നിന്നതുകൊണ്ട് കട അടച്ചത് വൈകിട്ടായിരുന്നു. ഇനി അയാൾ വരുമ്പോൾ കട അടച്ചു കണ്ട് തിരിച്ചു പോകാൻ ഇടയാവേണ്ട. ഒമ്പതര മണിയോടെ കട അടച്ച് തികച്ചും വിജനമായ നിരത്തിൽ ഇറങ്ങി നിന്ന് രണ്ടു ഭാഗത്തേക്കും നോക്കി ആരുമില്ലെന്നുറപ്പാക്കിയ ശേഷം ഞാൻ വീട്ടിലേക്കു നടക്കും.

ആ മനുഷ്യന് എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടായിട്ടുണ്ടാവണം. ഞാൻ ആശ്വസിച്ചു. അധിക ദിവസം ആശ്വസിച്ച് ഇരിക്കേണ്ടിവന്നില്ല പക്ഷെ.

ശനിയാഴ്ച വൈകുന്നേരം ഞാൻ എട്ടുമണിക്കു തന്നെ കട അടച്ചു. കുറച്ചു സാധനങ്ങൾ വാങ്ങാനുണ്ട്. കുറെ ദിവസമായി സാധനങ്ങളൊന്നും വാങ്ങാൻ പറ്റിയിരുന്നില്ല, കട വിട്ട് പുറത്തിറങ്ങിയാൽ മോഹൻ പിള്ളയെ കാണാൻ പറ്റിയില്ലെങ്കിലോ എന്ന ഭയം. നാളെ ഞായറാഴ്ച കടകൾ മുടക്കമായതുകൊണ്ട് ഇന്നുതന്നെ സാധനങ്ങൾ വാങ്ങണം. സഞ്ചിയുമെടുത്ത് ഞാൻ പുറത്തിറങ്ങി. പുതിയ കട പ്രകാശത്തിൽ മുങ്ങിക്കിടക്കുന്നു. എട്ടു മണിക്കും നല്ല തിരക്കാണവിടെ. പലചരക്കു തൂക്കിക്കൊടുക്കാൻ രണ്ടു പേരുണ്ട്. രണ്ടുപേരും തിരക്കിലാണ്. ആരെങ്കിലും ഒരാളുടെ കൈയ്യൊഴിയാൻ കാത്തുകൊണ്ട് ഒരു തൂണും ചാരി നിന്നു. അപ്പോഴാണ് സുപരിചിതമായ ആ ശബ്ദം കേട്ടത്.

എനിക്ക് നിങ്ങളുടെ കട ഇഷ്ടപ്പെട്ടു.

തിരിഞ്ഞു നോക്കാൻ ധൈര്യമില്ലാതെ ഞാൻ അവിടെ മരവിച്ചു നിന്നു.

ഇതാണ് ശരിക്കുള്ള വലിപ്പം, ഒട്ടും വലുതാകേണ്ട, ചെറുതും. എല്ലാം ഒരു കൂരയ്ക്കു താഴെ. ഒരു വീട്ടിലേക്കു വേണ്ട സാധനങ്ങൾ മുഴുവൻ.

കടക്കാരൻ മറുപടി പറഞ്ഞു. അയാൾ വളരെ പതിഞ്ഞ സ്വരത്തിലാണ് സംസാരിക്കാറ്.

വീണ്ടും പരിചിതമായ ആ ശബ്ദം.

അതെയതെ, എനിക്കറിയാം. ഇതിനു പിന്നിലുളള പരിശ്രമങ്ങൾ, അദ്ധ്വാനം എല്ലാം മനസ്സിലാക്കാവുന്നതേയുള്ളൂ........

ഞാൻ കടയിൽ നിന്നിറങ്ങി. സാധനങ്ങൾ നാളെ വാങ്ങാം. അല്ലെങ്കിൽ തിങ്കളാഴ്ച. മോഹൻ പിള്ള ആ നിമിഷത്തിൽ എന്നെ കാണാൻ പാടില്ല. കണ്ടാൽ അയാളുടെ മുഖം, എങ്ങിനെയുണ്ടാവുമെന്ന് ഞാൻ ഊഹിച്ചു. അയാൾക്ക് വിഷമമുണ്ടാവാതിരിക്കട്ടെ.

രവിയാണ് വാതിൽ തുറന്നത്. അവന്റെ കയ്യിൽ മഷി പുരണ്ടിരുന്നു. ഹോം വർക്ക് ചെയ്യുകയായിരിക്കും. സാധാരണ മട്ടിൽ കയ്യിൽ മഷിയാക്കിയതിന് അവനെ ശാസിച്ചേനെ. പുറത്ത് ഇരുട്ടായിരുന്നു ഇപ്പോൾ മനസ്സിൽ നിറയെ കരിമഷിയുമായി വന്ന ഞാൻ അവന്റെ കൈവിരലിലെ മഷിയെപ്പറ്റി എന്തു പറയാനാണ്?

അകത്തു ഭാരതി ചുമരിൽ ചാരി ഉറക്കമായിരിക്കുന്നു. തല ചുമരിൽ ചാരി, വായ അല്പം തുറന്ന് അവൾ ഉറങ്ങുകയാണ്. അല്പം തുറന്ന കയ്യിൽ ചന്ദനക്കൂട്ടിന്റെ ഒരു ഉരുള ബലമില്ലാതെ പിടിച്ചിരിക്കുന്നു. നോക്കിക്കൊണ്ടിരിക്കെ അത് നിലത്തുരുണ്ടു വീണു. ഞാൻ അവളുടെ തോളിൽ തൊട്ടു. അവൾ ഉണർന്നില്ല. ഞാൻ ഒരു പാത്രത്തിൽ വെള്ളം കൊണ്ടുവന്ന് അവളുടെ കൈകഴുകി തോർത്തി നല്ല ഉറക്കം. ഞാൻ അവളെ എടുത്ത് കിടക്കയിൽ കിടത്തി പുതപ്പിച്ചു. അവൾ പുതപ്പ് കഴുത്തുവരെയാക്കി ചുരുണ്ടു കിടന്നു.

ഞാൻ അടുക്കളയിലേക്കു നടന്നു. മോന് വിശക്കുന്നുണ്ടാവും. രവി അടുക്കളയിൽ തന്നെയായിരുന്നു. ഓരോ പാത്രങ്ങളുടെ അടപ്പും പൊന്തിച്ചു നോക്കിക്കൊണ്ട് അവൻ വിഷണ്ണനായി നിൽക്കുകയാണ്.

അമ്മ ഇന്ന് ചോറും കൂട്ടാനും ഉണ്ടാക്കാൻ മറന്നൂന്ന് തോന്നുന്നു.

അവൻ പറഞ്ഞു.

മോന് വിശക്ക്ണ്‌ണ്ടോ?

ഉണ്ടെന്നവൻ തലയാട്ടി,

മോൻ പോയി പഠിക്കു. ഞാൻ അര മണിക്കൂറിനുള്ളിൽ എല്ലാം ഉണ്ടാക്കി വിളിക്കാം. അമ്മ പാവം കുറെ ദിവസായി ഉറങ്ങിയിട്ട്. ഇപ്പോൾ കുറച്ചുനേരം ഉറങ്ങട്ടെ,

ഞാൻ അരി കഴുകി അടുപ്പത്തിട്ടു. കഷ്ണം എന്നു പറയാൻ ഉരുളക്കിഴങ്ങും സബോളയും മാത്രമേയുള്ളൂ. പരിപ്പിന്റെ പാത്രം ഒരു മാതിരി ഒഴിഞ്ഞിരുന്നു. ഒരു നേരത്തേക്ക് കഷ്ടിയാവും. മസാലയുടെ പാത്രങ്ങളു ടെയും സ്ഥിതി അതുതന്നെ. ഭാരതി ഇത്രയും പരിമിതികൾ വെച്ചുകൊണ്ട് എങ്ങിനെയാണ് ഈ അടുക്കള കൊണ്ടു നടക്കുന്നത്? അത്ഭുതം തന്നെ, എന്തായാലും അര മണിക്കൂർ കൊണ്ട് ചോറും സാമ്പാറെന്നു പറയാവുന്ന കൂട്ടാനും ഉണ്ടാക്കി. കൂട്ടാൻ വറവിടുന്ന വാസന കേട്ടിട്ടാണെന്നു തോന്നുന്നു ഭാരതി എഴുന്നേറ്റു വന്നു.

ഞാൻ ഉറങ്ങിപ്പോയി അല്ലേ?

സാരമില്ല. ഊണു തയ്യാറാക്കിയിരിക്കുന്നു. ഊണു കഴിച്ച് വേഗം പുറപ്പെട്ടോളൂ. നമുക്കിന്ന് ഒരു സിനിമയ്ക്കു പോകാം. വേഗം വേണം സമയം ഒമ്പതാവുന്നു.

സിനിമയോ?

ഭാരതിയുടെ മുഖം വികസിച്ചു. അര മണിക്കൂർ നേരത്തെ ഉറക്കം അവളെ വീണ്ടും ഉന്മേഷവതിയാക്കിയി രിക്കുന്നു.

പിന്നെ, ഞാനിന്ന് സാധനങ്ങളൊന്നും വാങ്ങിയില്ല. ഞാൻ പറഞ്ഞു കടയിൽ നല്ല തിരക്കായിരുന്നു.

സാരമില്ല. അവൾ പറഞ്ഞു. നമുക്ക് തിങ്കളാഴ്ച വാങ്ങാം.

രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ ഞാൻ വീണ്ടും എന്നിലേയ്ക്കു തിരിച്ചുവരുന്നു. എല്ലാം ആദ്യം മുതൽ തുടങ്ങണമെന്നാലോചിച്ചപ്പോൾ വിഷമം തോന്നി. പക്ഷെ ഈ നൂലാമാലകളിൽ നിന്ന് ഊരി പുറത്തു കടക്കാൻ പറ്റുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു. പിന്നെ ഉറക്കം വന്ന് കണ്ണുകളടഞ്ഞപ്പോൾ ഒരു പുതിയ ഓർമ്മ കാലത്തിന്റെ ഈർപ്പം നിറഞ്ഞ വഴികളിൽ പൂപ്പൽ പിടിക്കാൻ വിട്ടുകൊണ്ട്, മനുഷ്യനിൽ ഒരിക്കലും നശിക്കാത്ത വിശ്വാസവും മുറുകെപ്പിടിച്ചു കൊണ്ട് ഏകനായി നടന്നകലുന്ന ഒരു മനുഷ്യനെ ഞാൻ കണ്ടു. പിന്നെ അത്ഭുതമെന്നു പറയട്ടെ, മനസ്സ് യാതൊരു പകയ്ക്കും വിദ്വേഷത്തിനും ഇടകൊടുക്കാതെ ശാന്തമാവുന്നത് ഞാനറിഞ്ഞു.

കലാകൗമുദി - ജനുവരി 87 - 3 ലക്കങ്ങളില്‍