കാനഡയിൽനിന്നൊരു രാജകുമാരി


ഇ ഹരികുമാര്‍

തള്ളഗൊറില്ല പുഴയ്ക്കപ്പുറത്ത് ഒരു വലിയ അഴിക്കൂട്ടിൽ തടങ്കലിലാണ്. കൂട്ടിനു പുറത്ത് ഒരാൾ കാവലിരിക്കുന്നു. പുഴയിലാകട്ടെ നിറയെ ചീങ്കണ്ണികളും. ആകാശത്ത് പറന്നു കൊത്തുന്ന കഴുന്മാർ. ഇവയ്ക്കിടയിലാണ് കുട്ടി ഗൊറില്ലയ്ക്ക് പോകേണ്ടത്, അമ്മയെ രക്ഷിയ്ക്കാൻ. മരത്തിനു മുകളിൽ തൂങ്ങിയാടുന്ന താക്കോൽ ചാടിപ്പിടിച്ച് അതു കൊണ്ട് അഴിക്കൂട്ടിന്റെ വാതിൽ തുറക്കണം. ചാട്ടം പിഴച്ചാൽ മൂക്കുകുത്തി വീണതു തന്നെ. അജിത് ചെയ്യുന്നത് കുട്ടി ഗൊറില്ലയുടെ മാർഗ്ഗം സുഗമമാക്കുക മാത്രമാണ്. മുമ്പിൽ ചീങ്കണ്ണി വരുമ്പോൾ അവൻ ഗൊറില്ലയെ ചാടിക്കുന്നു. പിന്നെ കുറച്ചു ദൂരം അതിന്റെ പോക്ക് മരത്തിന്റെ കൊമ്പുകളിൽ ചാടി ചാടിയാണ് അപ്പോഴേക്കും പക്ഷികൾ പിന്നിൽ നിന്നു വരുന്നു. അപ്പോൾ അജിത് ഗൊറില്ലയെ നിലത്തിറക്കുന്നു. എല്ലാം കഴിഞ്ഞ് പുഴയുടെ മറുകരയിലെത്തിയാൽ മരത്തിന്റെ മുകളിലെ കൊമ്പിൽ കെട്ടിയിട്ട താക്കോലിനു വേണ്ടി ഒരു ചാട്ടം. പൂട്ടു തുറക്കുമ്പോൾ തള്ളഗൊറില്ല ചിരിക്കുന്നു. കീ കീ കീ. ഇതെല്ലാം അവൻ നടത്തുന്നത് അഞ്ച് ചുവപ്പു ബട്ടനുകൾ അമർത്തിയിട്ടാണ്. അവന്റെ കൈവിരുത് സമ്മതിക്കണം. ചീങ്കണ്ണിയുടെ വായിലും, കഴുകന്മാരുടെ കൂർത്ത കൊക്കുകളിലും പെടാതെ ആ കുട്ടി ഗൊറില്ലയെ അവൻ അതിവേഗം നിർദ്ദിഷ്ട സ്ഥാനത്തെത്തിക്കുന്നു. സ്‌കോർ ബോർഡിൽ അവന്റെ സ്‌കോർ കുതിച്ചു കയറുന്നു.

അജിത് സ്‌കൂളിൽ പോയ സമയം നോക്കി അയാൾ ആ വീഡിയോ ഗെയിം എടുത്തു. കളിക്കാൻ ശ്രമിക്കുന്നു. നാലു സ്റ്റെപ്പു കഴിയുമ്പോഴേയ്ക്ക് വാ തുറന്നു വന്ന ഒരു ചീങ്കണ്ണി, കുരങ്ങിനെ, അയാൾക്ക് ബട്ടനമർത്തി ചാടിക്കാൻ അവസരം കിട്ടുന്നതിനു മുമ്പെ പിടികൂടുന്നു. കുരങ്ങിന്റെ ചീ ചീ എന്ന കരയുന്ന ശബ്ദം. അജിത് ഒപ്പമുണ്ടെങ്കിൽ അതു സമ്മതിക്കില്ല. കുട്ടിഗൊറില്ലയെ ചീങ്കണ്ണിയോ കഴുകനോ പിടികൂടുന്നത് അവന് സഹിക്കാനാവില്ല. അവൻ വീഡിയോ ഗെയിം തട്ടിപ്പറിച്ചു വാങ്ങുന്നു. ധൃതിയിൽ ചുവപ്പുബട്ടനുകൾ അമർത്തുന്നു. ഒരു അടിയന്തരാവസ്ഥ സംജാതമായിരിക്കയാണ്. അവൻ അതിൽ നിമഗ്നനാകുന്നു. പരിസരം മറക്കുന്നു. സ്‌കോർ ബോർഡിൽ സ്‌കോർ കൂടിക്കൂടി വരുന്നു.

അയാൾ വിമലയോടു പറയുന്നു, നീ മോന്റെ പ്രോഗ്രസ് കാർഡ് കണ്ടുവോ?

കണ്ടു.

എന്താണഭിപ്രായം?

അയാളുടെ സ്വരത്തിൽ ആക്ഷേപമുണ്ടായിരുന്നു. മകന്റെ പഠിത്തത്തിന്റെ മുഴുവൻ ചുമതലയും ഭാര്യക്കാണെന്നും, അവന്റെ മാർക്കു കുറഞ്ഞാൽ അതിന്റെ മുഴുവൻ ഉത്തരവാദിത്വവും ഭാര്യ ഏറ്റെടുക്കണമെന്നുള്ള ധ്വനിയും ആ ചോദ്യത്തിലുണ്ടായിരുന്നു.

ആദ്യം നല്ല വശം പറയാം. വിമല പറഞ്ഞു. ഇംഗ്ലീഷിൽ തൊണ്ണൂറ്റിരണ്ടു ശതമാനമുണ്ട്. സയൻസിൽ എൺപത്തിയെട്ട്. ഹിന്ദിയിൽ എഴുപത്. കണക്കിലാണ് കുറച്ചുമോശം, സംസ്‌കൃതത്തിലും.

എത്രയാണ് മാർക്കെന്നു പറഞ്ഞില്ല.

കണക്കിൽ അമ്പത്തിരണ്ടും സംസ്‌കൃതത്തിൽ അറുപതും.

ഞാൻ ആദ്യമേ പറയാറുണ്ട്, അവന് കണക്കിൽ ട്യൂഷൻ കൊടുക്കുകയാണ് നല്ലതെന്ന്.

അതിന് പറ്റിയ ഒരു ടീച്ചറെ കിട്ടണ്ടെ? സുനിക്ക് ട്യൂഷൻ കൊടുക്കണ ടീച്ചറെ അവന് ബോദ്ധ്യായില്ല. ഭംഗി പോരാത്രെ! അച്ഛന്റെ മോൻ തന്നെ.

അവൻ പറയുന്നതു ശരിതന്നെയാണ്. വിജയൻ ആലോചിച്ചു. ഒന്നു രണ്ടു മണിക്കൂർ ഒരാളുടെ ഒപ്പം ഇരിക്കണമെങ്കിൽ, ആ വ്യക്തിക്ക് കുറച്ച് സൗന്ദര്യവുമുണ്ടെങ്കിൽ മുഷിയില്ല.

അങ്ങിനെയിരിക്കുമ്പോൾ ഒരു ദിവസം വിമല പറഞ്ഞു. ഒരു ട്യൂഷൻ ടീച്ചറെ കിട്ടിയിട്ടുണ്ട്.

അവൾ കൂടുതലൊന്നും പറഞ്ഞില്ല. നാളെ മുതൽ വരും. വൈകുന്നേരം അഞ്ചു മുതൽ ആറു വരെ ക്ലാസ്സെടുക്കാമെന്നു സമ്മതിച്ചിട്ടുണ്ടെന്നു മാത്രം.

ഭംഗിയുള്ള സ്ത്രീയാണോ? അയാൾ ചോദിച്ചു.

ഈ ഭംഗിയെന്നു പറയുന്നതുണ്ടല്ലൊ, വിമല പറഞ്ഞു. അതു കാണുന്ന ആളുടെ ദൃഷ്ടിയിലാണ്. ആത്മീയ സൗന്ദര്യമാണ് പ്രധാനം.

അയാൾ ട്യൂഷൻ ടീച്ചറുടെ രൂപം മനസ്സിൽ കണ്ടു. കവിളൊട്ടി, കണ്ണുകൾ കുണ്ടിൽ ചാടി കോന്ത്രൻ പല്ലുമായി ഒരു മെലിഞ്ഞ രൂപം. അവരുടെ ഉള്ളിൽ നിന്ന് ആത്മീയ സൗന്ദര്യം വഴിഞ്ഞൊഴുകുന്നു. അടുത്ത മുറിയിൽ കുനിഞ്ഞിരുന്ന് പുസ്തകങ്ങളുമായി മല്ലിടുന്ന മകനെ അയാൾ സഹതാപപൂർവ്വം നോക്കി. പാവം പയ്യൻ. അവൻ പക്ഷേ, ഈ ട്യൂഷൻ ടീച്ചറുടെ മുമ്പിൽ ഇരിക്കുമോ എന്നു കണ്ടറിയണം.

പിറ്റേന്ന് അയാൾ ക്ലബ്ബിൽ പോകാതെ ഓഫീസിൽ നിന്നു നേരെ വീട്ടിലേക്കു തിരിച്ചു. ടീച്ചറെ പരിചയപ്പെടാം. അജിത്തിന്റെ ചില പ്രശ്‌നങ്ങളെപ്പറ്റി അവരോടു പറയുകയും വേണം. അഞ്ചര മണിക്കെത്തിയപ്പോൾ ട്യൂഷൻ ടീച്ചറെത്തിയിട്ടില്ല - അജിത്ത് കളിക്കാൻ പോയിരിക്കുന്നു. അവന്റെ ശബ്ദം അയൽവീട്ടിൽ നിന്നും ഉയർന്നു കേൾക്കാനുണ്ട്. വിമല ഒരു പതിനാറുകാരിയുമായി സംസാരിച്ചു നിൽക്കുകയാണ്. വെളുത്ത സുന്ദരിയായ ഒരു കുട്ടി. മിഡിയും ടോപ്പുമാണ് വേഷം. തലമുടി രണ്ടാക്കി പിന്നിൽ ഒരു വാൽ മുമ്പിലേയ്ക്കിട്ടിരിയാണ്. ടോപ്പിൽ മാറിൽ എഴുതിയിട്ടുണ്ട്. Carnivorous ഒരു ഭീകരജീവിയുടെ ചിത്രവും. ഒരു ഡ്രാഗണെപ്പോലെ തോന്നിക്കുന്ന ഒരു ജീവി.

ഇതാണ് നീലിമ. നീലു എന്ന് വിളിക്കും. നമ്മുടെ വടക്കേലെ അമ്മയുടെ പേരക്കുട്ടിയാണ്. കാനഡയിലുണ്ടെന്നു പറയാറില്ലെ, ആ കുട്ടി. ഇനി നാട്ടിലാണ് പഠിക്കാൻ പോകുന്നത്.

വടക്കേലെ അമ്മ ഇവളെപ്പറ്റി പറയുന്നത് അയാൾ കേട്ടിട്ടുണ്ട്. അവൾ കുട്ടിയായിരിക്കുമ്പോൾ കാണിച്ചിട്ടുള്ള അത്ഭുതങ്ങൾ. പിന്നെ അമ്മ കാനഡയിൽ പോയപ്പോൾ ഉണ്ടായ കാര്യങ്ങൾ, അങ്ങിനെ പലതും. കാനഡ വളരെ ദൂരെയാണ്. ഉയരങ്ങളിൽ. എല്ലാം കൂടി നീലിമയെപ്പറ്റി അയാൾക്കുണ്ടായിരുന്ന രൂപം ഒരു മാലാഖയുടേതായിരുന്നു. പിന്നിൽ ചുമലിൽ രണ്ടു കൊച്ചു ചിറകുമായി പറന്നു വരുന്ന മാലാഖ.

ചിറകില്ലാ എന്നു മാത്രമേയുള്ളു. നേരിൽക്കണ്ടപ്പോൾ അയാൾ ആലോചിച്ചു. ഇവൾ ഒരു മാലാഖ തന്നെയാണ്.

ആർ യു റിയലി കാർണിവറസ്? അയാൾ ചോദിച്ചു. അവളുടെ മുഖം തുടുത്തു. അവൾ തല താഴ്ത്തി പിന്നിൽ നിന്ന് തലമുടിയുടെ മറ്റെ വാലും മുമ്പിലേക്കാക്കി ചുവന്ന ഡ്രാഗണെ മറച്ചു.

എന്താണ് ട്യൂഷൻടീച്ചർ വരാഞ്ഞത്? അയാൾ ചോദിച്ചു. ആദ്യത്തെ ദിവസം തന്നെ മുടങ്ങിയാൽ എന്താണു സ്ഥിതി.

വിമലയും നീലുവും കൂടി ചിരിക്കാൻ തുടങ്ങി. നിർത്താത്ത ചിരി. വിമല നീലിമയുടെ തോളിൽ കയ്യിട്ടു ചിരിക്കുകയായിരുന്നു.

സാധാരണ ഗതിയിൽ അയാൾക്കു ദേഷ്യം പിടിക്കേണ്ടതായിരുന്നു. പക്ഷെ, അന്ന്, ചിരിക്കുമ്പോൾ കൂടുതൽ സുന്ദരിയായ ഒരു പെൺകുട്ടിയുടെ സാമീപ്യം കൊണ്ടൊ, തന്റെ ചോദ്യത്തിനുള്ള ഉത്തരം വിമല പറയാതെതന്നെ കിട്ടിയെന്നതു കൊണ്ടോ, എന്തോ അറിയില്ല, അയാളും കൂടെ ചിരിക്കാൻ തുടങ്ങി.

അങ്ങിനെയാണ് നീലിമ എന്ന സുന്ദരി അജിത്തിന്റെ ട്യൂഷൻ ടീച്ചറായത്. ഫലം അത്ഭുതാവഹമായിരുന്നു. ഒരാഴ്ചകൊണ്ട് അവന്റെ അറിവ് പതിന്മടങ്ങ് വർദ്ധിച്ചു. അൻഡ്രോമേഡാ ഗാലക്‌സി, ബ്ലാക് ഹോൾ മുതലായ നിസ്സാര കാര്യങ്ങൾ മാത്രം ചോദിച്ചറിഞ്ഞിരുന്ന അജിത് വളരെ ഗഹനമായ കാര്യങ്ങൾ ചോദിച്ചു തുടങ്ങി.

ആനകൾ ഓടി വരുമ്പോൾ ടാർസൻ എന്താണ് പറഞ്ഞത്?

എനിക്കറിയില്ല. അയാൾ കൈമലർത്തി.

ആനകൾ വരുന്നു. ആനകൾ വരുന്നു എന്ന് അവൻ പറഞ്ഞു. ഇനി, ആനകൾ കറുത്ത കൂളിംഗ് ഗ്ലാസ്സുകൾ ഇട്ടു വന്നപ്പോൾ ടാർസൻ എന്താണ് പറഞ്ഞത്?

എന്താണ് പറഞ്ഞത്?

ഒന്നും പറഞ്ഞില്ല. അജിത് പറഞ്ഞു. ടാർസന് അവ ആനകളാണെന്നു മനസ്സിലായില്ല.

കണക്കിൽ അവന്റെ പ്രാവീണ്യം എത്ര മാത്രം വർദ്ധിച്ചിട്ടുണ്ടെന്ന് അടുത്ത ടെസ്റ്റു കഴിഞ്ഞാൽ അറിയാം.

നീ അപ്പോയിന്റ് ചെയ്ത പുതിയ ട്യൂഷൻ മിസ്സില്ലെ? അയാൾ വിമലയോട് പറഞ്ഞു. അവളെന്താണ് അജിത്തിനെ പഠിപ്പിക്കുന്നത്? കടംകഥകളോ? കണക്കോ?

വിമല ചിരിക്കാൻ തുടങ്ങി. നീലു പറയുന്നത് ഈ മന്തന് എല്ലാം അറിയാമെന്നാണ്. അശ്രദ്ധ കാരണം കണക്കുകൾ തെറ്റിക്കുകയാണെന്നാണ്. പിന്നെ അവരുടെ ട്യൂഷന്റെ സമയത്ത് ഒന്നു ശ്രദ്ധിച്ചു നോക്കുകേട്ടോ. നല്ല രസമാണ്.

അവൾ എന്തൊക്കെ കുളൂസാണ് പറയുക എന്നോ. നമ്മുടെ പൊട്ടൻകുട്ടി അതൊക്കെ വിശ്വസിക്കുകയും ചെയ്യും.

ശ്രദ്ധിച്ചപ്പോൾ രസം തോന്നി.

നീലു പറയുകയാണ്.

ഞങ്ങൾക്ക് അവിടെ ഒരു വലിയ കോട്ട തന്നെയുണ്ട്. ചുറ്റും ഒരു ഡീപ് മോട്ടാണ്.

മോട്ട്ന്ന് പറഞ്ഞാൽ?

ഈ കാസിലുകൾക്കു ചുറ്റും കാണില്ലെ ആഴത്തില് വെള്ളം.

കിടങ്ങോ?

ആ അതു തന്നെ.

കോട്ടയ്ക്ക് ഒരേയൊരു ഒരു വാതിലേ ഉള്ളൂ. അത് തുറക്കാൻ ആജ്ഞാപിക്കാൻ എനിയ്ക്കും മമ്മിയ്ക്കും ഡാഡിയ്ക്കും മാത്രമെ പറ്റു. അതിനൊരു പാസ്‌വേർഡ് ഉണ്ട്. അതു ഞങ്ങൾക്ക് മൂന്നുപേർക്കും മാത്രമെ അറിയു.

അപ്പോൾ നിങ്ങൾ മൂന്നു പേരും മരിക്കുകയാണെങ്കിലോ?

അജിത്തിന്റെ സംശയം.

ഇഡിയറ്റ്, ഞങ്ങൾ അങ്ങിനെ മരിക്കുകയൊന്നുമില്ല. ഞങ്ങൾ അരയിൽ ഒരു മന്ത്രച്ചരട് കെട്ടിയിട്ടുണ്ട്. അതുള്ളിടത്തോളം കാലം പെട്ടെന്ന് മരിക്കുകയൊന്നുമില്ല.

അതെവിടെ നിന്നു കിട്ടിയതാണ്?

അതു മുത്തച്ഛന്റെ കാലത്തുള്ളതാണ്. ഓരോ തലമുറയായി അതു കൈമാറി.

നീലുവിന്റെ മുത്തച്ഛൻ എവിടെയാണ് താമസിച്ചിരുന്നത്?

തൃപ്പൂണിത്തുറയിൽ. അവൾ പറഞ്ഞു. അവിടെ ഒരു വലിയ കൊട്ടാരത്തിലായിരുന്നു. പിന്നെ മുത്തച്ഛൻ മരിച്ചപ്പോൾ അമ്മമ്മ ആ കൊട്ടാരൊക്കെ ഗവർമ്മെണ്ടിന് കൊടുത്ത് ഇവിടെ വന്ന് താമസിക്ക്യാണ്. നീ വീട്ടിൽ വന്നാൽ മുത്തച്ഛന്റെ സിംഹാസനൊക്കെ കാട്ടിത്തരാം.

ശരിക്കും?

ആ, ശരിക്കും. അതെല്ലാം മുകളിൽ തട്ടിൻപുറത്താണിട്ടിരിക്കുന്നത്. നിനക്കു ധൈര്യണ്ടെങ്കിൽ പോയി കാണാം. കാരണം മുത്തച്ഛന്റെ പ്രേതം എന്നും വരാറുണ്ടവിടെ. തട്ടിൻപുറത്ത് സിംഹാസനത്തിൽ ഇരിക്കാറുണ്ട്. അമ്മമ്മ ഒരിക്കൽ തട്ടിൻപുറത്ത് എന്തോ എടുക്കാൻ കയറിയപ്പോൾ എല്ലാ ഫർണീച്ചറും പൊടിയും മാറാലയും പിടിച്ച് കിടക്കുകയായിരുന്നു. ഈ സിംഹാസനം മാത്രം പൊടിയൊന്നും പിടിക്കാതെ തിളങ്ങിക്കിടക്കുന്നു. ഒരു അസ്റ്റ്രോളജറാണ് പറഞ്ഞത് മുത്തച്ഛന്റെ പ്രേതം വരാറുണ്ടെന്ന്. അവര് കള്ളികൾ വരച്ച് ഷെല്ലൊക്കെ നിരത്തിവെച്ച് നോക്കില്ലെ? അങ്ങിനെ കണ്ടതാണ്.

നീലുവിന് പേടിയില്ലെ?

എനിക്കു പേടിയാണെന്നോ? ഞാൻ ഓടും.

അജിത്തിനെ സംബന്ധിച്ചിടത്തോളം നീലു ഒരു പുതിയ ലോകം തുറന്നു കൊടുത്തിരിക്കയാണ്. അവന് സംശയങ്ങളെ ഉള്ളൂ. ഈ വക സംശയങ്ങൾ അവൻ അമ്മയോടാണ് ചോദിക്കുക. വിമല അടുക്കളയിൽ ജോലിയെടുക്കുമ്പോൾ അവൻ സ്വരം താഴ്ത്തി ഓരോന്നു ചോദിക്കുന്നു.

നീലിമ പറഞ്ഞ കാര്യങ്ങൾ പറഞ്ഞു കൊടുക്കുന്നു. അവന്റെ കണ്ണുകളിൽ അത്ഭുതമാണ്.

അവൾ ശരിക്കും ഒരു രാജകുമാരി തന്ന്യാണ്ന്ന് പറഞ്ഞു. ശര്യാണ്ന്ന് തോന്ന്ണണ്ട്‌ട്ടൊ. അവളുടെ കൈവിരലൊക്കെ എന്തുഭംഗിയാണ്. നമ്മള് മാസികേലൊക്കെ നെയിൽ പോളീഷിന്റെ പരസ്യത്തിലൊക്കെ കാണില്ലെ അതുപോലത്തെ വിരലുകളാണ്.

അവള് പറയണത് കാനഡയിൽ നമ്മൾ പോയാൽ അവളുടെ അടുത്തിരിക്കാനൊന്നും പറ്റില്ല്യാത്രെ. നമുക്ക് സ്വാതന്ത്ര്യം കിട്ടിയില്ലെ, അതുകൊണ്ടാണ് ഇവിടെ നമുക്ക് അവളോട് സംസാരിക്കാനും അവളുടെ ഒപ്പം ഇരിക്കാനും പറ്റണത്‌ത്രെ.

ഒരു കാര്യം ശ്രദ്ധിച്ചുവോ? വിജയൻ വിമലയോടു പറഞ്ഞു അജിത്ത് ഇപ്പോൾ വീഡിയോ ഗെയിം തൊടുന്നില്ല. ആ സമയം അവൻ പഠിക്കുകയൊന്നുമല്ല, മനോരാജ്യം കാണുകയാണ് എന്നാലും വീഡിയോ ഗെയിം കളിച്ച് അവൻ കണ്ണുകേടുവരുത്തില്ലല്ലൊ. നീലിമ ഒരു മന്ത്രവാദിനിയാണെന്നു തോന്നുന്നു. ടെസ്റ്റുകഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ തന്നെ അവൾ ചോദ്യക്കടലാസ് വാങ്ങി അവനെക്കൊണ്ട് എല്ലാം ചെയ്യിച്ചു.

മാത്രം ഒന്ന് തെറ്റിച്ചു. വെറും കെയർലെസ് ആയിട്ടാ. ഞാൻ ഇന്നലെ പറഞ്ഞു തന്നതല്ലെ അത്.

നീലിമ അവനോട് കയർക്കുന്നുണ്ടായിരുന്നു. അവൾ മലയാളം പറഞ്ഞിരുന്നത് കുറച്ച് കൊഞ്ഞലോടെ യാണ്. അവളുടെ മലയാളം കേൾക്കാൻ രസമുണ്ട്. ഇംഗ്ലീഷ് വാചകങ്ങൾ മലയാളത്തിലാക്കി പറയുകയാണ് അവൾ ചെയ്യുന്നത്. ചിലപ്പോൾ അവളുടെ ആക്ഷേപങ്ങൾ കേൾക്കാം.

നോക്കു ചേച്ചി ഈ അജിത് ഞാൻ പറയുന്നതൊന്നും കേൾക്കുന്നില്ല. വെറുതെ ഉപദ്രവി ചെയ്തുകൊണ്ടിരിക്ക്യാണ്.

വിമല ചിരിയ്ക്കാൻ തുടങ്ങി.

നീലിമ അത്ഭുതത്തോടെ വിമലയെ നോക്കി.

എന്താ ചേച്ചി ചിരിക്കുന്നത്?

ഒന്നുമില്ല മോളെ നിന്റെ ഭാഷ കേട്ടിട്ടു തന്നെ.

അമ്മമ്മയും അതെ, ഞാൻ സംസാരിക്കാൻ തുടങ്ങിയാൽ ഉടനെ ചിരിക്കും.

അയാൾ പിന്നീട് ക്ലബ്ബിൽ പോയില്ല. വീട്ടിലെ അന്തരീക്ഷം അയാൾക്ക് പെട്ടെന്ന് ഹൃദ്യമായി തോന്നി വൈകുന്നേരങ്ങളിലെ വിരസതയില്ല. സാധാരണ വൈകുന്നേരങ്ങളിൽ നേരിട്ടു വീട്ടിലേക്കു വന്നാൽ വല്ലാത്ത ബോറടിയാണ്. അജിത് കളിക്കുവാൻ പോകും. വിമലയ്ക്ക് വല്ല കൂട്ടുകാരുമുണ്ടാവും. അവരുമായി മതിലിനപ്പുറത്തും ഇപ്പുറത്തും നിന്ന് കൊതുകടി കൊണ്ട് സംസാരിച്ചു നില്ക്കും. താൻ മാത്രം ടേപ്പ് റെക്കാർഡിൽ വല്ല പഴയ പാട്ടും വെച്ച് വീട്ടിനുള്ളിലെ മങ്ങിയ വെളിച്ചത്തിലിരിക്കും. ഇപ്പോൾ അങ്ങിനെയല്ല. വൈകുന്നേരങ്ങൾ വളരെ പ്രകാശമയമായിരിക്കുന്നു. കാനഡയിൽ നിന്നു വന്ന ഒരു രാജകുമാരി തങ്ങളുടെ ജീവിതത്തിൽ ആഹ്ലാദം നിറച്ചിരിക്കുന്നു. അജിത്തിന്റെ പിറന്നാൾ ആഘോഷിക്കാൻ അവളാണ് നിർദ്ദേശിച്ചത് സാധാരണ ഒരു പായസം. നാലും കൂട്ടിയ ഒരു ഊണ്. അതോടെ കഴിഞ്ഞു. അങ്ങിനെയൊന്നുമല്ല വേണ്ടതെന്നു പറഞ്ഞത് നീലിമയാണ്.

ചേച്ചി, നമുക്ക് അജിത്തിന്റെ ബർത്ത്‌ഡേ നന്നായി സെലിബ്രേറ്റ് ചെയ്യണം.

പിന്നെ അവളുടെ വകയാണ് ഒരുക്കങ്ങളെല്ലാം. കേക്ക് ഓർഡർചെയ്തു. അതിൽ ഹാപ്പി ബർത്ത് ഡേ ടു അജിത് എന്നും തിയ്യതിയും അവൾ ക്രീം കൊണ്ട് എഴുതിപ്പിച്ചു. ബലൂണുകൾ, ക്രെയിപ്പ് പേപ്പർ,

മിട്ടായികൾ നിറയ്ക്കാനുള്ള കൊച്ചു പായ്ക്കറ്റുകൾ എന്നിവ വാങ്ങിക്കൊണ്ടു വന്നു. ആ പാക്കറ്റുകളിൽ മൂന്നു മിട്ടായി രണ്ടു ബലൂണുകൾ, പിന്നെ ഒരു സർപ്രൈസ് സമ്മാനം അത് പ്ലാസ്റ്റിക് വിസിൽ, കീ ചെയിൻ എന്നിവയായിരുന്നു. അതിഥികളായി വരുന്ന കൊച്ചുകുട്ടികൾക്ക് പാർട്ടികഴിഞ്ഞ് പോകുമ്പോൾ കൊണ്ടു പോകാനുള്ള പാക്കറ്റുകളാണ്. ഇംഗ്ലീഷ് പാട്ടുകളുള്ള അവളുടെ സ്വന്തം കാസെറ്റുകൾ കൊണ്ടുവന്നു. ഇതെല്ലാം വിമല പിന്നീടു പറഞ്ഞപ്പോഴാണ് അയാൾക്കു മനസ്സിലായത്.

വൈകുന്നേരം ഓഫീസിൽ നിന്നു വന്നപ്പോൾ വീട്ടിൽ ആകെ ബഹളമായിരുന്നു. തൂക്കിയിട്ട ബലൂണുകൾക്കും വർണ്ണക്കടലാസുകൾക്കും താഴെ പാട്ടിനു ചുവടുവെച്ച് ഡാൻസുചെയ്യുന്ന ഒരു ഡസൻ കുട്ടികൾ. ആദ്യം അയാൾക്കു തോന്നിയത് അരിശമാണ്. അയാൾ ക്ഷീണിച്ചിരുന്നു. ഒരു ചായയും കുടിച്ച് സോഫയിൽ ചാരിയിരുന്ന് കുറച്ച് പഴയ ഹിന്ദിപ്പാട്ടുകൾ കേൾക്കണമെന്ന് വിചാരിച്ചാണ് വന്നത് ഇവിടെ ഇതാ ആകെ ബഹളം. ഒന്നിരിക്കാൻ കൂടി വയ്യ. അയാൾ പോയി ടേപ്പ്‌റിക്കാർഡറിന്റെ ശബ്ദം കുറച്ചു.

ചേട്ടൻ വന്നു. ഇനി കേക്ക് മുറിക്കാം.

നീലു പറഞ്ഞു.

എല്ലാവരും മേശയ്ക്കുമുമ്പിൽ പൊതിഞ്ഞു നിന്നു. അതിൽ മൂന്നു വയസ്സുതൊട്ട് പന്ത്രണ്ടു വയസ്സുവരെയുള്ള ചിടുങ്ങന്മാരും ചിടുങ്ങികളുമുണ്ട്. കൊച്ചു കണ്ണുകളിൽ പ്രകാശം. ഒരു മൂന്നു വയസ്സുകാരൻ ഉറക്കെ ചോദിക്കുന്നതു കേട്ടു. ചേച്ചീ, ഈ കേക്ക് നമുക്ക് തിന്നാൻ കിട്ടില്ലെ?

രാവിലെ ഓഫീസിൽ പോകുമ്പോൾ നീലുവും വിമലയും കൂടി കുശുകുശുക്കുന്നതു കണ്ടിരുന്നു. അജിത്തിന്റെ പിറന്നാൾ ആഘോഷിക്കുന്നതിനെപ്പറ്റിയാണെന്നു പറഞ്ഞപ്പോഴും ഇത്രയൊന്നും പ്രതീക്ഷിച്ചില്ല. അയാൾ മുഴുവൻ രസിക്കാത്ത മട്ടിൽ ഒരിടത്തു നിന്നു. വിമല കുട്ടികൾക്ക് കുടിക്കാൻ സർവ്വത്തുണ്ടാക്കുകയായിരുന്നു. നീലു കേക്കിന്റെ മുകളിൽ കത്തിച്ചു വെച്ച എട്ടു മെഴുകുതിരികൾ എങ്ങിനെ ഒറ്റ വീർപ്പിന് ഊതിക്കെടുത്തണമെന്ന് അജിത്തിനെ പഠിപ്പിക്കുകയായിരുന്നു.

ക്രമേണ കുട്ടികളുടെ ഉത്സാഹം അവരുടെ കണ്ണുകളിലെ തിളക്കം, എല്ലാം അയാളുടെ ഉദാസീനത ഇല്ലാതാക്കി. അജിത്ത് മെഴുകുതിരികൾ കെടുത്തുമ്പോൾ കുട്ടികളുടെ ഒപ്പം ഹാപ്പി ബർത്ത്‌ഡേ പാടാൻ അയാളുണ്ടായിരുന്നു.

അയാളുടെ കാസറ്റ് കലക്ഷനിലും നീലു ഇടപെട്ടു.

ഇതെന്താണ് ഓൾഡ്‌സോങ്ങ്‌സെല്ലാം വെച്ചിരിക്കുന്നത്? ഇതൊക്കെ വലിച്ചെറിയൂ. അവൾ അവളുടെ കാസറ്റ് കലക്ഷനിൽ നിന്ന് പുതിയ കാസറ്റുകൾ അയാൾക്കു കേൾക്കാൻ കൊടുത്തു. വാം, ബ്രൂസ് സ്പ്രിംഗ്സ്റ്റീൻ, ബില്ലി ഓഷൻ, ടീനാ ടേണർ. ഇതൊന്നും തന്നെ അയാൾ കേട്ടിട്ടുണ്ടായിരുന്നില്ല. പക്ഷെ ഒരിക്കൽ കേട്ടപ്പോൾ അതത്ര മോശമല്ലെന്നു തോന്നി. പിന്നെ പിന്നെ പാവം മുഹമ്മദ് റാഫിയും, ലതാ മങ്കേഷ്‌ക്കറും മേശവലിപ്പിലേക്കു വലിഞ്ഞു. നൗഷദിന്റെ ശ്രുതിലയമാധുര്യത്തിനു പകരം വീട്ടിൽ സ്റ്റീവി വണ്ടറിന്റെയും മൈക്കൽ ജാക്‌സന്റെയും ബീറ്റുകൾ നിറഞ്ഞു. നീലു വളരെ പ്രകടമായി അവരെ സ്വാധീനിക്കുകയായിരുന്നു.

ഭക്ഷണത്തിലും ആ വ്യത്യാസം അനുഭവപ്പെട്ടു. സാമ്പാറും മെഴുക്കുപെരട്ടിയും മോരൊഴിച്ച കൂട്ടാനും കുറെക്കൂടി സോഫിസ്റ്റിക്കേറ്റഡ് ആയ പാചകങ്ങൾക്ക് വഴിമാറിക്കൊടുത്തു.

ട്യൂഷൻ സമയം. നീലു സംസാരിക്കുകയായിരുന്നു.

എന്റെ ബർത്ത്‌ഡേയ്ക്ക് എത്ര പേരാണ് വരുകയെന്നറിയാമോ?

കൊറെ പേരു വര്വോ?

ഉം. എല്ലാവരും റോയൽ ഫാമിലികളിൽ നിന്നായിരിക്കും. റോയൽ ഫാമിലിയിൽ നിന്ന് മാത്രമേ ക്ഷണിക്കുകയുള്ളു. രാജകുമാരൻമാർ വലിയ എയർകണ്ടീഷൻ ചെയ്ത ലിമോസിനുകളിൽ വരും. മിക്കവാറും പേർ റോൾസ് റോയ്‌സ് കാറിലായിരിക്കും വരുക.

റോൾസ് റോയ്‌സ് നല്ല കാറാണോ?

അജിത്ത് ചോദിക്കുന്നു.

നല്ല കാറാണെന്നോ? നല്ല ചോദ്യം. ലോകത്ത് ഏറ്റവും കോസ്റ്റ്‌ലിയായ കാറാണത്. ഹൺഡ്രഡ് തൗസന്റ് ഡോളറാണ് വില. അറിയ്യോ?

എന്നു വെച്ചാൽ?

ഒരു ഡോളർ എന്നു പറഞ്ഞാൽ പത്തുറുപ്പിക. അപ്പോൾ വൺ മില്ല്യൻ റുപ്പീസ്.

പത്തു ലക്ഷം?

അജിത്തിന്റെ കണ്ണുകളിൽ അത്ഭുതം.

ഹാ. ഞങ്ങളുടെ വീട്ടിൽ രണ്ടു റോൾസ് റോയ്‌സാണുള്ളത്. ഒന്ന് ഡാഡിക്കും ഒന്ന് മമ്മിക്കും. എനിയ്ക്ക് ഒരു സിത്രിയോൺ കാറാണ് വാങ്ങിത്തന്നത്.

നീലുവിന് കാറോടിക്കാനൊക്കെ അറിയുമോ?

അറിയാം. പക്ഷെ അതിന്റെ ആവശ്യമൊന്നുമില്ല. ഞങ്ങൾക്ക് ഷോഫറെല്ലാമുണ്ട്.

ഷോഫറെന്നു വച്ചാൽ?

ഡ്രൈവർ, യു ഇഡിയറ്റ്. വലിയ കാറുകളാവുമ്പൊ ഷോഫർ എന്നാ പറയാ.

പക്ഷെ രാജാക്കന്മാരൊക്കെ കുതിരപ്പുറത്തല്ലെ യാത്ര ചെയ്യുക?

അതൊക്കെ പണ്ട് എന്റെ മുത്തച്ഛൻ രാജാവായിരുന്ന കാലത്ത്. മുത്തച്ഛൻ ഫൈറ്റിംഗിനൊക്കെ പോയിരുന്നത് കുതിരപ്പുറത്താണ്.

നീലുവിന്റെ മുത്തച്ഛൻ ഫൈറ്റിംഗിനൊക്കെ പോവാറുണ്ടൊ?

പോവാറുണ്ടോ എന്നോ? മുത്തച്ഛൻ വലിയ ഫൈറ്ററായിരുന്നു. കുറെ കൺട്രീസ് കോൺക്വർ ചെയ്തിട്ടുണ്ട്. ബ്രിട്ടീഷുകാരോടൊക്കെ എത്ര പ്രാവശ്യം ഫൈറ്റ് ചെയ്തിട്ടുണ്ടെന്നോ? മുത്തച്ഛന്റെ ഷീൽഡും സ്വേഡും ഇപ്പോഴും വീട്ടിലിരിക്കുന്നുണ്ട്. ഷീൽഡിന്മേലും, സ്വേഡിന്റെ പിടിയിലും ഡയമണ്ട്‌സ് പതിച്ചിട്ടുണ്ട്,

അത് കാണാൻ പറ്റ്വോ?

ഉം, നിനക്ക് ധൈര്യമുണ്ടെങ്കിൽ പോയി നോക്കാം. എല്ലാം തട്ടിൻപുറത്താണ് വെച്ചിരിക്കുന്നത്.

നീലു ക്രമേണ അവരെ കീഴടക്കുകയായിരുന്നു. നിസ്സാരകാര്യങ്ങൾ കൂടി മാറ്റുവാൻ അവൾ ആജ്ഞാപിച്ചു. വൈകുന്നേരം മുനിഞ്ഞു കത്തുന്ന ബൾബുകൾ നോക്കി അവൾ പറഞ്ഞു.

ഇതെന്താണ് കാന്റിൽസ് മാതിരിയുള്ള ബൾബുകൾ ഇട്ടിരിക്കുന്നത്? ചേട്ടന് കുറച്ചുകൂടി ബ്രൈറ്റായിട്ടുള്ള ലാംപ്‌സ് ഇട്ടുകൂടെ?

അയാൾ പരുങ്ങി. ഇരുപത്തഞ്ചിന്റെയും നാൽപതിന്റെയും ബൾബുകൾ ഇട്ടത് സ്ലാബ് കടക്കാതിരിക്കാ നാണ്. ഇരുപതിൽ നിന്ന് അടുത്ത സ്ലാബിലേക്കു കുതിച്ചാൽ ഇരട്ടി കൊടുക്കണം. അതുകൊണ്ട് വായിക്കാൻ വിഷമമാണെങ്കിലും നാല്പതിന്റെ ബൾബുകൾ കൊണ്ട് തൃപ്തിപ്പെടുന്നു.

നാളെ വരുമ്പോഴേയ്ക്കും ഈ ബൾബുകളൊക്കെ മാറ്റിയില്ലെങ്കിൽ പിന്നെ ഞാൻ വൈകുന്നേരം ഇവിടെ വരില്ല,

നീലു ഒരു രാജകുമാരിയാണ്. ആജ്ഞാപിച്ചാൽ അനുസരിക്കാതെ വയ്യ. പിറ്റേന്ന് അവൾ വരുമ്പോഴേയ്ക്ക് അയാൾ കുളിമുറിയിലേതൊഴികെ ബാക്കിയെല്ലാ ബൾബുകളും മാറ്റി. നീലു വരുമ്പോൾ വീട് പ്രകാശ മയമായിരുന്നു.

അയാൾ തല കുമ്പിട്ടുകൊണ്ട് അവളോട് പറഞ്ഞു.

അവിടുത്തെ ആജ്ഞ പാലിച്ചിരിക്കുന്നു. യുവർ ഹൈനസ്.

അവൾ പൊട്ടിച്ചിരിച്ചു.

ഞായറാഴ്ച ഉച്ച തിരിഞ്ഞാൽ നീലുവിന്റെ അമ്മമ്മ വരുന്നു. അവരുടെ പതിവാണത്. മുമ്പെല്ലാം നീലുവിന്റെ അമ്മയുടെ കത്തിലെ വിവരങ്ങളാണ് പറയാനുണ്ടായിരുന്നത്. നീലുവിന്റെ പരാക്രമങ്ങളെപ്പറ്റി. ഇപ്പോൾ നീലു ഇവിടെയായതുകൊണ്ട് അവളുടെ നേരിട്ടുള്ള കാര്യങ്ങളാണ് പറയാനുള്ളത്.

അമ്മമ്മ തീരെ ഫാഷനബ്‌ളല്ല എന്നാണ് നീലു പറയുന്നത്. അവർ പറഞ്ഞു. ഞാൻ ഇതുവരെ സെറ്റുമുണ്ടാണുടുത്തിട്ടുള്ളത്. ഇനി ഇപ്പോൾ ഈ വയസ്സുകാലത്ത് എനിക്കു വയ്യ പട്ടുസാരിയൊക്കെ ഉടുത്തു നടക്കാൻ.

അവൾ ഒരു രാജകുമാര്യാന്നാണ് അജിത്തിനോട് പറഞ്ഞിരിക്കണത്. വിമല പറഞ്ഞു. അവളുടെ മുത്തച്ഛൻ ഇവിടെ രാജ്യം ഭരിച്ചിരുന്നത്രെ.

അവർ ഉറക്കെ ചിരിക്കാൻ തുടങ്ങി.

അതു തന്ന്യാണ് അവൾ എന്നോട് പട്ടുസാരിയുടുക്കണമെന്നൊക്കെ പറേണത്. ഞാൻ കാനഡയിൽ പോയപ്പോഴും അവൾ എന്നെ നിർബ്ബന്ധിച്ചു. അവിടെ അവളുടെ സ്‌നേഹിതകളോടൊക്കെ പറഞ്ഞിട്ടുള്ളത് അവൾ രാജകുമാര്യാന്നാണ്. ഇവിടെ ഇന്ത്യയിൽ അവളുടെ മുത്തച്ഛനും അമ്മമ്മയും ഒരു വലിയ കോട്ടയിലാണ് താമസിക്കുന്നതെന്നും. ഞാനവിടെ ചെന്നപ്പോൾ അവർക്ക് എല്ലാം അറിയണം. കോട്ടയുടെ വലുപ്പം, അതിനു ചുറ്റുമുള്ള കിടങ്ങിന് എത്ര ആഴമുണ്ട്, അതിൽ പിരാഹ്ന എന്ന മത്സ്യങ്ങളെ വളർത്തുന്നുണ്ടോ എന്നൊക്കെ. പിരാഹ്ന എന്ന മത്സ്യങ്ങളില്ലെ, അത് ഒരാളെ ഏതാനും നിമിഷങ്ങൾ കൊണ്ട് കാർന്നു തിന്ന് അസ്ഥി മാത്രമാക്കുമത്രെ. അപ്പോൾ ആർക്കും ആ കിടങ്ങ് നീന്തിക്കടക്കാൻ കഴിയില്ലല്ലോ. ഇതൊക്ക്യാണ് നീലു അവളുടെ സ്‌നേഹിതകൾക്ക് പറഞ്ഞുകൊടുത്തിരിക്കണത്.

ഞാനൊരു മഹാറാണിയാണെന്നാണ് അവൾ പറഞ്ഞു ധരിപ്പിച്ചിരുന്നത്. അപ്പോൾ അതു മാതിരി ഉടുത്തൊരുങ്ങുകയും വേണമല്ലോ.

അവർ വെളുത്തു തടിച്ച ഒരു സ്ത്രീയായിരുന്നു. നെറ്റിമേലുള്ള ചന്ദനക്കുറിയും എപ്പോഴും ചിരിക്കുന്ന തറവാടിത്തമുള്ള മുഖവുമായി അവർ ഒരു മഹാറാണി ചമയാൻ മാത്രം കോളുള്ള ഒരു സ്ത്രീയായിരുന്നു.

നിങ്ങൾക്ക് രാജകുടുംബവുമായി വല്ല ബന്ധവുമുണ്ടോ?

ഏയ് ഒന്നുമില്ല. എന്റെ അച്ഛൻ കൊച്ചി രാജാവിന്റെ വേണ്ടപ്പെട്ട ഒരാളായിരുന്നു. അന്ന് മഹാരാജാവ് ചാർത്തിത്തന്നതാണ് ഈ വീടും പറമ്പുമൊക്കെ, അത്രമാത്രം. അതൊക്കെ പഴയകഥകൾ.

ആരും കേൾക്കുന്നില്ലെന്നു ഉറപ്പു വരുത്തിയാൽ അജിത്ത് അമ്മയോടു ചോദിക്കുന്നു,

ഞാൻ വലുതായാൽ എനിക്ക് ഒരു രാജകുമാരിയെ കല്യാണം കഴിക്കാൻ പറ്റുമോ.

എന്താ പറ്റാതെ? വിമല പറയുന്നു. മോനെ കണ്ടാലും ഒരു രാജകുമാരനെപ്പോലെയുണ്ടല്ലോ.

അമ്മേ നീലു ശരിക്കും ഒരു രാജകുമാരിയാണോ?

ആയിരിക്കും വിമല കൈമലർത്തി, എനിയ്ക്ക് അറിയില്ല. എന്താ നിനക്ക് നീലുവിനെ കല്യാണം കഴിക്കണോ?

അജിത്തിന്റെ മുഖം നാണംകൊണ്ട് ചുവന്നു.

ഈ അമ്മ. അമ്മ്യോട് ഞാൻ മുണ്ടില്ല.

അവൻ ഓടിപ്പോയി.

രാവിലെയായാൽ നീലു എത്തുന്നു. വിമലയുണ്ടാക്കുന്ന പലഹാരം രുചിച്ചു നോക്കാൻ. അജിത്തിന്റെ ഹോംവർക്കുകൾ ശരിയാണോ എന്നു നോക്കാൻ, വിജയേട്ടനുമായി ശണ്ഠകൂടാൻ. നീലുവിനെ ശുണ്ഠി പിടിപ്പിക്കാനായി അയാൾ പറയുന്നു.

ഈ പെണ്ണിന് വീട്ടിൽ തൊഴിലൊന്നുമില്ലെ? രാവിലെയായാൽ എത്തി.

അതെയതെ. വിമല പറയുന്നു. രണ്ടു മാസത്തിനുള്ളിൽ അവളുടെ ക്ലാസ്സുകൾ തുടങ്ങും. അതു കഴിഞ്ഞാൽ പിന്നെ അവളെ കണ്ടെങ്കിലല്ലേ? അപ്പോൾ അച്ഛനും മോനും നീലുവിനെ അന്വേഷിച്ചു നടക്കും. അപ്പോൾ കാണാം നീലുവിന്റെ വില.

നീലുവിന്റെ ഓമനമുഖത്ത് പരിഭവം.

സോറി രാജകുമാരി. അയാൾ പറയുന്നു. ഞാൻ തമാശ പറഞ്ഞതല്ലേ?

പരിഭവം പക്ഷെ ക്ഷണനേരത്തേക്കു മാത്രം.

ചേട്ടാ, ഞാൻ എന്റെ രണ്ടു കാസറ്റുകൾ കൊണ്ടുപോകുന്നുണ്ട്. ബില്ലി ഓഷനും, ആഹായും. വൈകുന്നേരം തിരിച്ചുതരാം.

ശരി രാജകുമാരി.

രാജകുമാരി അവളുടെ ജൈത്രയാത്ര തുടർന്നു, അജിത്തിന്റെ മനോരാജ്യങ്ങളിലൂടെ, വിമലയുടെ ദിനചര്യകളിലൂടെ, വിജയന്റെ അഭിരുചികളിലൂടെ നീലു ജൈത്രയാത്ര ചെയ്തു. നീലു കീഴടക്കാൻ നിയോഗിക്കപ്പെട്ടവളായിരുന്നു. അവർ കീഴടങ്ങാൻ വിധിക്കപ്പെട്ടവരും കീഴടങ്ങലിന്റെ സുഖം അവർ അനുഭവിച്ചു നീലു വരുന്നതിനുമുമ്പുള്ള ദിവസങ്ങളെപ്പറ്റി ഓർമ്മിക്കാൻ അവർ ഇഷ്ടപ്പെട്ടില്ല. അതെല്ലാം കറുത്ത ദിവസങ്ങളായിരുന്നു. സൂര്യനുദിക്കാത്ത ഇരുണ്ട ദിവസങ്ങൾ. ഇപ്പോൾ അവരുടെ ലോകം പ്രകാശമയമാണ്.

അങ്ങിനെയിരിക്കുമ്പോൾ ഒരു ദിവസം അയാളുടെ ദിനചര്യ തെറ്റുന്നു. ഒന്നുകിൽ ഓഫീസിൽ പണി കൂടുതൽ അല്ലെങ്കിൽ പുറത്തിറങ്ങിയാൽ പരിചയക്കാരെ ആരെയെങ്കിലും കാണുന്നു. ഇന്നും അതാണ് സംഭവിച്ചത്. ഓഫീസിൽ നിന്നു പുറത്തു കടന്ന ഉടനെ കണ്ട പരിചയക്കാരൻ തന്നെ വിട്ടില്ല. ഒരു അട്ടയെപ്പോലെ കടിച്ചു തൂങ്ങിയ അയാളെ ഒഴിവാക്കാൻ റെസ്റ്റോറണ്ടിൽ പോയി ചായ വാങ്ങിക്കൊടുക്കേണ്ടി വന്നു. എല്ലാം കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ നേരം വൈകി. ഏഴുമണി കഴിഞ്ഞു. എന്നിട്ടും അടുക്കളയിൽ മാത്രമെ വിളക്ക് കത്തിച്ചിരുന്നുള്ളു അങ്ങിനെ പതിവില്ല. തുറന്ന അടുക്കളവാതിലിലൂടെ അയാൾ അകത്തുകയറി അകത്തു വിമല അരണ്ട വെളിച്ചത്തിൽ ഇരിക്കുകയായിരുന്നു.

നമ്മുടെ നീലു പോയി വിമല പറഞ്ഞു.

വിമല കരയുകയായിരുന്നെന്ന് അയാൾക്കുതോന്നി.

അവൾ തിരിച്ച് കാനഡയിൽ പോവുകയാണ്. ഇന്ന് വൈകുന്നേരം അവളുടെ അമ്മാവന്റെ ഒപ്പം പോയി. ബാംഗ്ലൂർക്കാണ് പോയത്. അവിടെന്ന് ബോംബെയ്ക്ക് പോകും.

അയാൾ കസേരയിലിരുന്നു. തീരെ പ്രതീക്ഷിക്കാത്തതാണത്.

എന്തെ ഇത്ര പെട്ടെന്ന്?

എന്തോ ഇമിഗ്രേഷന്റെ കുഴപ്പമാണത്രെ. അമ്മ പറഞ്ഞിരുന്നു. അവൾക്ക് ഇവിടെ ചേരാൻ പറ്റില്ലത്രെ അപ്പോൾ അവൾക്ക് കാനഡയിൽ നിന്ന് അവളുടെ അച്ഛൻ ടിക്കറ്റയച്ചു കൊടുത്തിരിക്കുന്നു. ടിക്കറ്റ് ഈ വെള്ളിയാഴ്ചക്കാണ്. അപ്പോഴാണ് ബോംബെയിലെ അവളുടെ അമ്മാവൻ വന്നത്. അയാൾ ഇന്ന് ബാംഗ്ലൂർ വഴി ബോംബെയ്ക്കു പോവ്വാണ്. അപ്പോൾ അവളേയും കൂട്ടി.

അയാൾ ഒന്നും പറയാനാവാതെ ഇരുന്നു. എഴുന്നേറ്റ് ലൈറ്റിന്റെ സ്വിച്ചിടാൻ, ചുറ്റും പരന്ന ഇരുട്ടകറ്റാൻ അയാൾക്കു കഴിഞ്ഞില്ല. തന്നെ വളരെ ആകർഷിച്ച ആമുഖം ഇനി കാണില്ലെന്നയാൾ ഓർത്തു.

നിങ്ങളെ കൊറെ നേരം അവൾ കാത്തു. പോവ്വാണ്ന്ന് പറയാൻ.

എത്ര മണിക്കാണവർ പോയത്?

ആറു മണിയായി ആറരയ്ക്കാണ് ബസ്സ്. ഇന്നെന്തേ നേരം വൈകിയത്?

നേരം വൈകി.

അവൾ കരയുകയായിരുന്നു, പോവുമ്പോൾ കൊറെനേരം ആ കസേരയിൽ കാത്തിരുന്നു. ആ, നിങ്ങൾക്കൊരു കത്തും കുറച്ച് കാസറ്റുകളും അവൾ മേശമേൽ വെച്ചിട്ടുണ്ട്.

മേശമേൽ നാലഞ്ചു കാസറ്റുകളുടെ അടിയിൽ ഒരു മടക്കിയ കടലാസ്സ്.

ഡിയർ ചേട്ടൻ, ഗുഡ്‌ബൈ. ഞാൻ കാത്തു കാണാൻ പറ്റിയില്ല. കുറച്ചുകൂടി കാസറ്റുകൾ വെക്കുന്നു. ബൈ, ലവ്, ചേട്ടന്റെ രാജകുമാരി.

വടിവില്ലാത്ത മലയാളത്തിൽ ഒരു ചെറിയ കുട്ടിയുടെ കയ്യക്ഷരത്തിലെഴുതിയ ആ കത്ത് അയാൾ വീണ്ടും വായിച്ചു.

വിമല ലൈറ്റിടരുതെന്നയാൾ ആഗ്രഹിച്ചു. തന്റെ കണ്ണിൽ ഉരുണ്ടു വന്ന ജലകണങ്ങൾ ഷർട്ടിന്റെ കയ്യിൽ വിമല കാണാതെ തുടച്ചു. അപ്പോഴാണയാൾ കേട്ടത് ഒരു കീ കീ കീ ശബ്ദം. അതെന്താണെന്ന് മനസ്സിലാവാൻ കുറച്ചു സമയമെടുത്തു. കഴിഞ്ഞ രണ്ടു മാസമായി വീട്ടിൽ ഈ ശബ്ദം ഉണ്ടായിരുന്നില്ല. അയാൾ അടുത്ത മുറിയുടെ വാതിൽക്കൽ ചെന്നു നോക്കി. അവിടെ കട്ടിലിൽ ജനലിലൂടെ വരുന്ന അരണ്ട വെളിച്ചത്തിൽ അജിത്ത് കുനിഞ്ഞിരുന്ന് വീഡിയോ ഗെയിം കളിക്കുകയാണ്.

അയാൾ തിരിച്ചു വന്ന് ടേപ്പ് റിക്കാർഡർ ഓണാക്കി ഒരു ബ്രെയ്ക്ക് ഡാൻസിന്റെ ബീറ്റ്. അയാൾ ടേപ്പ് റിക്കാർഡർ ഓഫാക്കി. മേശവലിപ്പിൽ പരതിയപ്പോൾ റാഫിയുടെ പഴയ പാട്ടുകളുടെ ഒരു കാസറ്റ് കിട്ടി. ഒരു ടവ്വലെടുത്ത് അയാൾ ടേപ്പ് റിക്കാർഡർ തുടച്ചു. മേശ വൃത്തിയാക്കി. റാഫിയുടെ കാസറ്റ് ഇട്ട് ടേപ്പ് റിക്കാർഡർ ഓണാക്കാൻ ഒരു നിമിഷം നോക്കി. പിന്നെ വേണ്ടെന്നു വെച്ചു. വരാൻ പോകുന്ന കറുത്ത ദിവസങ്ങളെ നേരിടാൻ അയാൾക്കു കുറച്ചുകൂടി തയ്യാറെടുപ്പു വേണം.

കലാകൗമുദി - മെയ് 10, 1987