ഇനിയും മടുത്തിട്ടില്ലാത്ത ഒരു സമകാലീന കഥ


ഇ ഹരികുമാര്‍

ഒന്ന്.

നാലായിരം എന്ന് പറഞ്ഞുപോയി എന്നേ ഉള്ളു. അവർ പിശകി മൂവ്വായിരമെങ്കിലും വാടക തരട്ടെ എന്നു വെച്ചിട്ടാണ് അതു പറഞ്ഞത്. അപ്പോൾ പ്രത്യേകം പറഞ്ഞു. ഇലക്ട്രിസിറ്റി ബില്ലു വരുന്നതിനനുസരിച്ച് തരണം. അതുപോലെ രണ്ടു മാസത്തെ വാടകയും കറന്റിന് ആയിരം രൂപയും കൂട്ടി ഒമ്പതിനായിരം അഡ്വാൻസും തരണമെന്ന്. അവർ ഒട്ടും പിശകാതെ എല്ലാം സമ്മതിച്ചുവെന്നു മാത്രമല്ല വീട് ഉറപ്പിയ്ക്കാനായി രണ്ടായിരം രൂപ അപ്പോൾത്തന്നെ അച്ചാരം എടുത്തുതന്നു.

'അവര് നല്ല മര്യാദക്കാരാണെന്ന് തോന്നുണു.' നാരായണൻ ഭാര്യയോടു പറഞ്ഞു. 'നല്ല പണംള്ള പാർട്ട്യാണ്ന്ന് തോന്നുണു, നാലായിരംന്ന് പറഞ്ഞപ്പൊ ഒരു മടീംല്യാതെ സമ്മതിച്ചു. മാത്രല്ലാ പറഞ്ഞ അഡ്വാൻസും തന്നു. ഒരച്ഛനും അമ്മേം നാലു പെൺമക്കളും താമസിക്കാൻണ്ടാവുംന്ന് പറഞ്ഞു. എടയ്ക്കും തലയ്ക്കും ആയി വല്ല ബന്ധുക്കള് വന്ന് പോവുംന്ന് മാത്രം. ആരും അങ്ങിനെ താമസിക്കാൻ വര്വൊന്നുംല്യാത്രെ. ആ മാഷ് താമസിച്ചിരുന്നപ്പൊ എന്തായിരുന്നു സ്ഥിതി. മൂന്ന് തലമുറേം കൂടി എട്ടുപത്ത് പേര്, അരഅര മണിക്കൂറ് കൂടുമ്പൊ പമ്പ് ഓൺ ചെയ്യണം. എന്നിട്ടയാള് എന്തേ തന്നിരുന്നത്?'

'രണ്ടായിരം രൂപേം ശല്യോം.' മാലതി കൂട്ടിച്ചേർത്തു.

ഇത്രയും കഥയുടെ തുടക്കം. പുതിയ വാടകക്കാർ രണ്ടു മാസമായി അവിടെ താമസിയ്ക്കുന്നു. ഒരു ശല്യവുമില്ല. കഥയുടെ ആദ്യഭാഗം അവസാനിച്ചത് നാലു പോലീസ് ജീപ്പും ഒരു പോലീസ് വാനും അവരുടെ പടിയ്ക്കൽ ബ്രേക്കിട്ടു നിർത്തി പോലീസുകാർ ഗെയ്റ്റു തുറന്ന് ഇരച്ചു കയറിയപ്പോഴാണ്. താഴെ നിലയിൽനിന്ന് തൂക്കി വാനിലേയ്ക്കിട്ടത് 'അച്ഛനും അമ്മയും നാലുമക്കളും' അടങ്ങുന്ന ആ 'കുടുംബ'ത്തെ മാത്രമല്ല വേറെയും അര ഡസൻ ചെറുപ്പക്കാരികളെയും നാലഞ്ച് ആണുങ്ങളെയുമായിരുന്നു.

രണ്ട്.

പിറ്റേന്ന് വർത്തമാനപത്രത്തിൽ നിന്നാണ് മുഴുവൻ വിവരവും കിട്ടിയത്. എന്തോ ഭാഗ്യത്തിന് തന്നെയും ഭാര്യയെയും മകളെയും പിടിച്ചു കൊണ്ടുപോയില്ല. രാവിലെത്തന്നെ രണ്ടു പോലീസുകാർ വീട്ടിലെത്തി.

'സാറ് പേപ്പറൊക്കെ വായിച്ചില്ലെ?'

'വായിച്ചു, എന്താ ചെയ്യാ ആൾക്കാര് ഇങ്ങിന്യായാല്? ഞങ്ങള് സ്വപ്നത്തില് വിചാരിച്ചിട്ടില്ല അയാള് ഇങ്ങനത്തെ ആളാണ്ന്ന്.'

'സർക്കിളേമാൻ സാറിനെ കണ്ടപ്പൊ പറഞ്ഞു അയാളൊരു പാവാണ്, കലക്ടറേറ്റീന്ന് റിട്ടയറ് ചെയ്ത മനുഷ്യനാണ്, ഒന്നും ചെയ്യണ്ടാന്ന്. അതൊണ്ട് സാറ് രക്ഷപ്പെട്ടതാണ്. അല്ലെങ്കിൽ സാറ് നാറ്യേനേ. മോളീന്ന് ഓർഡറ് വന്നത് ഈ വീട്ടിലെ എല്ലാവരേം തൂക്കിയെടുക്കാനായിരുന്നു.'

'എന്റെ ശിവനേ?' നാരായണൻ തലയിൽ കയ്യും വെച്ചിരുന്നു.

'ഞങ്ങള് പോവ്വാണ്. ഇത് പറയാൻ വന്നതാണ്. സാറെന്തായാലും സി.ഐ. ഏമാനെ കണ്ട് ഒരു നന്ദി പറയ്യാ നല്ലത്.'

'ശരിശരി, ഇന്നന്നെ പോവ്വാം.'

ഇവിടെ രണ്ടാം ഭാഗവും ഭംഗിയായി അവസാനിയ്ക്കുന്നു. അതോടെ ഇനി ആളെ എടുക്കുമ്പോൾ നല്ലവണ്ണം സൂക്ഷിച്ചേ എടുക്കുവെന്ന് നാരായണൻ തീർച്ചയാക്കുന്നു. നല്ല വാടക കിട്ടണമെങ്കിൽ ബിസിനസ്സുകാർക്ക് കൊടുക്കണം. അതാണ് പ്രശ്‌നം. ആദ്യം പറഞ്ഞുവരുന്ന കച്ചവടമായിരിക്കില്ല പിന്നീട്.

ഒരു മാസം വീട് വെറുതെ ഇട്ടു. അതിനിടയ്ക്ക് എന്തെങ്കിലും ദോഷങ്ങളുണ്ടെങ്കിൽ കളയാനായി ഒരു ഗണപതിഹോമം നടത്തി, സർവ്വൈശ്വര്യപൂജയും ചെയ്തു.

പൂജ കഴിഞ്ഞ അന്ന് വൈകുന്നേരമാണ് വാടകയ്ക്ക് കൊടുക്കുമോ എന്നന്വേഷിച്ച് പുതിയൊരു പാർട്ടി വന്നത്. ഒരു ബ്രോക്കറായിരുന്നു.

'ആളെക്കണ്ട് സംസാരിച്ചതിന് ശേഷെ കൊടുക്കണോന്ന് തീർച്ചയാക്കൂ.' നാരായണൻ പറഞ്ഞു.

'ആളെക്കാണണ്ട ആവശ്യേല്യ സാറെ. അത്രയ്ക്ക് നല്ല മനുഷ്യനാ.'

'എന്താണയാള് ചെയ്യണത്?'

'ആ സാറ് ചാനലിന് വേണ്ടി ടി.വി. സീരിയലുകള്ണ്ടാക്ക്വാണ്.'

ചാനൽ, ടി.വി. സീരിയൽ എന്നീ മാന്ത്രിക വാക്കുകൾ ബ്രോക്കറുടെ വായിൽനിന്ന് വന്നപ്പോൾ രംഗം മാറി. അതുവരെ ഡൈനിങ് ടേബിളിന്മേൽ വൈകുന്നേരത്തെ കൂട്ടാനും മെഴുക്കുപുരട്ടിയ്ക്കും കഷ്ണം നുറുക്കിയിരുന്ന ഭാര്യ മാലതി എഴുന്നേറ്റു വന്നു കാര്യങ്ങൾ, കാര്യക്ഷമത തീരെയില്ലാത്ത ഭർത്താവിൽനിന്ന് ഏറ്റെടുത്തു.

'അയാള് സീരിയല് എടുക്കാറ്ണ്ട്ന്നാ പറഞ്ഞത്?' മാലതി ചോദിച്ചു.

'അതെ ചേച്ചി. നല്ല മനുഷ്യനാണ്. സംസ്‌കാരംള്ള ആള്. അയാള്ണ്ടാവും ഭാര്യേം കോളജിൽ പഠിക്കണ രണ്ട് പെൺമക്കളും മാത്രം. ഞാൻ സാറിനും ചേച്ചിയ്ക്കും നല്ലവരെയല്ലാതെ ആരെയെങ്കിലും കൊണ്ടര്വോ? ഇവിടേം ഒരു മോള് ഉള്ളതല്ലെ.'

'ന്നാ, അയാളെ നാളെ രാവിലെത്തന്നെ കൊണ്ടരു. ഒന്ന് സംസാരിക്കണല്ലോ.'

'കൊണ്ടരാം ചേച്ചി. രാവിലെത്തന്നെ കൊണ്ടരാം. പിന്നെ ഞാൻ ഒരു മാസത്തെ ബ്രോക്കറേജാണ് ചാർജ്ജ് ചെയ്യണത്.'

'ഒരു മാസത്തെ വാടകയോ?' നാരായണൻ ചോദിച്ചു.

'അതെ. അതില് പകുതി സാറ് തന്നാ മതി. ബാക്കി പകുതി ഞാൻ അവര്‌ടെ അട്ത്ത്ന്ന് വാങ്ങാം. അപ്പൊ, വാടക എന്താണ്ന്ന് പറഞ്ഞില്ല.'

'ഞങ്ങള് അയ്യായിരാ ചോദിക്കണത്. അല്ലെങ്കിൽ മൊതലാവില്ല. പിന്നെ കറന്റിന് ആയിരത്തഞ്ഞൂറ് ഡെപ്പോസിറ്റും വേണം.'

'ആയ്‌ക്കോട്ടെ. വാടക കൂട്യാ എനിക്ക് മെച്ചാ. അത്രേം കൂടുതല് ബ്രോക്കറേജ് കിട്ടൂലോ. ഞാൻ പറയാം. നാളെ രാവിലെത്തന്നെ ആളെ കൊണ്ടുവരാം.'

ഇനി വരാൻ പോകുന്നത് മൂന്നാം ഭാഗമാണ്.

മൂന്ന്.

പിറ്റേന്ന് രാവിലെ നാലു മണിയ്ക്ക് തുടങ്ങി മകളെ പുറപ്പെടുവിക്കൽ. അവളുടെ പ്രതിഷേധം കണക്കിലെടുക്കാതെ നിർബ്ബന്ധപൂർവ്വം കുളിമുറിയിലേയ്ക്ക് വലിച്ചിഴച്ചു, ഷാംപൂ ഇട്ട് തല കുളിപ്പിച്ചു. കാച്ചിയ വെളിച്ചെണ്ണ മേൽ തേച്ച് കുളിപ്പിച്ചു. പൗഡറിടീച്ചു, കവിളിൽ അറിയാത്ത വിധത്തിൽ അത്യാവശ്യം റൂഷ് ഇട്ടുകൊടുത്തു. ചുണ്ടിൽ നേരിയ നിറം വരത്തക്കവിധത്തിൽ ലിപ്സ്റ്റിക്ക് തേച്ചു. ഇതെല്ലാം മകളുടെ പ്രതിഷേധം വകവെയ്ക്കാതെത്തന്നെ. ഒരു സീരിയൽ പ്രൊഡ്യൂസറാണ് വരുന്നത്. അയാൾ വന്ന് കാണുമ്പോൾത്തന്നെ നല്ലൊരു മതിപ്പുണ്ടാവണം.

'അമ്മേ എനിക്ക് താല്പര്യല്ല്യ. പിന്നെ എന്തിനാണ് എന്നെ ഇതിന് നിർബ്ബന്ധിക്കണത്? ഞാൻ അഭിനയിക്കാനൊന്നും പോണില്ല്യ.'

'നെനക്കറിയാഞ്ഞിട്ടാ, കിട്ടാൻ പോണ പേര് എന്താന്നറിയോ? എല്ലാർക്കും അറിയാം ഒരു സീരിയൽ താരാണെങ്കില്. എത്ര ബഹുമാനത്തോട്യാണ് അവര്യൊക്കെ നോക്കണത്? പോരാത്തതിന് നല്ല പണോം ണ്ട് ഇതില്. ആറു മാസംകൊണ്ട് നമുക്ക് ഒരു കാറ് വാങ്ങാനാവും. നെനക്കെന്താ അഭിനയിച്ചാല്?'

'അമ്മേ, എനിയ്ക്ക് പഠിത്തം കഴിഞ്ഞാൽ എവിട്യെങ്കിലും നല്ലൊരു ജോലിയ്ക്ക് ശ്രമിക്കണം. എന്നിട്ട് കല്യാണം കഴിച്ച് നല്ലൊരു ജീവിതം നയിക്കണം. ഇത്രേ്യള്ളൂ എന്റെ മോഹം. ഈ അഭിനയൊക്കെ എനിയ്ക്കു പറ്റാത്തതാണ്. ടീച്ചർമാര് നിർബ്ബന്ധിച്ചിട്ടുകൂടി ഞാൻ ഡാൻസിനും നാടകത്തിനും ഒന്നും ചേരാറില്ലല്ലൊ. ഓരോരുത്തർക്ക് ഓരോന്നിലല്ലെ താല്പര്യം. എനിക്കിതിൽ താല്പര്യല്ല്യ. അമ്മ നിർബ്ബന്ധിക്ക്യാണെങ്കില് ഞാൻ അനുസരിച്ചൂന്ന് വരും. അത് പക്ഷെ എന്റെ ജീവിതം നശിപ്പിക്കലാവും.'

'അതൊക്കെ നെന്റെ തോന്നലാണ്. എനിയ്ക്കൂംല്യേ എന്റെ മോള് വലുതാവണം, നാലാള് കാണണംന്നൊക്കെ?'

'അമ്മേടെ ഇഷ്ടം പോലെ. പക്ഷെ ഞാൻ ഒരിക്കൽക്കൂടി പറേണു, അതെന്റെ ജീവിതം നശിപ്പിയ്ക്കലാവും.'

എല്ലാം കഴിഞ്ഞ് ചായ കുടിക്കുമ്പോഴാണ് നാരായണൻ മകളെ കാണുന്നത്. ഭാര്യയുടെ പാഴായിപ്പോയ അദ്ധ്വാനം കണ്ട് അയാൾക്ക് വിഷമമായി. സാധാരണ, മേയ്ക്കപ്പൊന്നും കൂടാതെ അവൾ നല്ല സുന്ദരിയായിരുന്നു. ഇന്ന്......

പ്രൊഡ്യൂസർ ഒരു ചെറുപ്പക്കാരനാണ്. അയാൾ ഭാര്യയുടെ ഒപ്പമാണ് വന്നത്. ഭാര്യ സുന്ദരിയാണ്. രണ്ടുപേരും നല്ല യോജിപ്പുണ്ട്. അവരെ പരിചയപ്പെടുത്തിയ ശേഷം ബ്രോക്കർ പറഞ്ഞു.

'ഞാനൊന്ന് അത്യാവശ്യം ഒരിടത്ത് പോവ്വാണ്. സാറ് വീട് കാണിച്ചുകൊടുക്ക്.'

വീട് കാണിച്ചുകൊടുക്കാൻ നാരായണനും മാലതിയും താഴേയ്ക്കിറങ്ങിപ്പോയി. അതിനു മുമ്പ് മകളെ പരിചയപ്പെടുത്താൻ മാലതി മറന്നില്ല.

'ഇത് ഞങ്ങടെ മകള് രമ. ഫസ്റ്റ് ഇയർ ബി.കോമാണ്. മിടുക്കിയാണ്. നാടകത്തിലൊക്കെ അഭിനയിക്കാൻ വല്യേ ഇഷ്ടാ. ധാരാളം സമ്മാനങ്ങള് കിട്ടീട്ട്ണ്ട്.'

എന്തിനാണ് അമ്മ ഇങ്ങനെ നുണ പറയണത്? രമ ആലോചിച്ചു.

'മിടുക്കിയാണെന്ന് കണ്ടാൽത്തന്നെ അറിയില്ലേ?' പ്രൊഡ്യൂസർ പറഞ്ഞു.

'ഇവൾക്ക് പറ്റുമെങ്കിൽ സീരിയലിൽ ചാൻസു കൊടുക്കണം.' മാലതി പറഞ്ഞു.

'എന്താ പറ്റാതെ?' അയാൾ പറഞ്ഞു. 'അടുത്ത സീരിയലിൽത്തന്നെ കൊടുക്കാലോ. ഞാനിപ്പോൾ അതിന്റെ പണീലാണ്.'

ഇത്ര പെട്ടെന്ന് കാര്യങ്ങൾ ശരിയാവുമെന്ന് മാലതി കരുതിയില്ല. അവർ ഇവിടെ വന്ന് താമസിക്കട്ടെ. സാവധാനത്തിൽ മകളുടെ കാര്യം പറയാം, എങ്ങിനെയെങ്കിലും അവരെക്കൊണ്ട് ഒരു ചാൻസു കൊടുപ്പിയ്ക്കാൻ നോക്കാം എന്നൊക്കെയേ അവരും കരുതിയുള്ളു. പക്ഷെ ഇത്ര പെട്ടെന്ന്! രമ ടി.വി.സ്‌ക്രീനിൽ തിളങ്ങി നിൽക്കുമ്പോൾ അസൂയപ്പെടുന്നവരുടെ പട്ടികയുണ്ടാക്കുകയായിരുന്നു അടുത്ത പടി. മനസ്സിൽ കോറിയിട്ട ആ പട്ടിക രാത്രി കിടക്കുമ്പോൾ ഭർത്താവുമായി ഒത്തു നോക്കി മാലതി. അബദ്ധത്തിൽ വിട്ടുപോയ പേരുകൾ കൂട്ടിച്ചേർത്ത് ലിസ്റ്റ് പൂർണ്ണമാക്കി.

ഭർത്താവിന് പക്ഷെ സംശയങ്ങളുണ്ടായിരുന്നു, മകളുടെ ഭാവിയെപ്പറ്റി ആശങ്കകളുള്ള ഏതച്ഛനെയും പോലെ. അയാൾ ചോദിച്ചു.

'ഇതൊക്കെ ശരിയാണോ മാലതി? ഈ സിനിമേലും സീരിയലിലും അഭിനയത്തിന് പറഞ്ഞയക്കണതൊക്കെ?'

'എന്തേ?'

'അല്ല, സീരിയലും സിനിമേം കാണണതും അതില് അഭിനയിക്കണതും രണ്ടും രണ്ടല്ലെ?'

'എനിക്ക് നിങ്ങള് പറേണത് മനസ്സിലാവ്ണില്ല്യ. അഭിനയിക്ക്യാന്ന് പറയണത് അത്ര മോശാണോ?'

ജീവിതംതന്നെ ഒരു വലിയ സിനിമയും പരസ്പരബന്ധങ്ങൾ അഭിനയമായും കണക്കാക്കുന്ന ഭാര്യയെ സംബന്ധിച്ചേടത്തോളം ആ പ്രസ്താവന വളരെ ശരിയായിരിക്കാമെന്നറിയുന്ന ഭർത്താവ് നിശ്ശബ്ദനായി.

ശരി, ഇനി മകളുടെ ഭാഗത്തുനിന്ന് നമുക്ക് സംഗതികൾ കാണാൻ ശ്രമിക്കാം. എങ്ങിനെയെങ്കിലും ഒരു ബി.കോം. ഡിഗ്രിയെടുത്ത് ബാങ്ക് പരീക്ഷയെഴുതി ഏതെങ്കിലും ബാങ്കിൽ കയറിപ്പറ്റണം. നല്ലൊരു പയ്യനെ കല്യാണം കഴിച്ച് എവിടെയെങ്കിലും സ്വൈര്യജീവിതം നയിക്കണം എന്നു കരുതിയിരുന്ന രമയ്ക്ക് അമ്മയുടെയും കുറെയൊക്കെ അച്ഛന്റെയും അതിമോഹങ്ങൾ തീരെ ഇഷ്ടപ്പെട്ടില്ല. അവളുടെ ഇഷ്ടമല്ലല്ലൊ കാര്യം. അവൾ സമ്മതിച്ചില്ലെങ്കിൽ പിന്നെ വീട്ടിലുണ്ടാകാൻ പോകുന്ന മോഹാത്സ്യങ്ങളും ഭ്രാന്തൻ പ്രകടനങ്ങളും അവൾക്കറിയാം. അച്ഛനോട് സംസാരിച്ചിട്ടു കാര്യമില്ല. അച്ഛൻ ഒരു നിഷ്‌ക്രിയനാണ്. ജീവിതത്തിലൊരിക്കലും അദ്ദേഹം അമ്മയോടോ, മറ്റൊരാളോടോ പ്രതിഷേധിച്ചിട്ടില്ല. ഒരു സഹായത്തിനുവേണ്ടി അച്ഛന്റെ അടുത്തേയ്ക്കു പോകുന്നത് വെറുതെയാണ്.

പിറ്റേന്ന് മുതൽ മകളെ സുന്ദരിയാക്കാനായി ഒരു ക്രാഷ് പ്രോഗ്രാം മാലതി വികസിപ്പിച്ചെടുത്തു. നാല്പാമര എണ്ണ തേച്ചു കുളി തൊട്ട് തുടങ്ങുന്ന ആ ദണ്ഡനമുറകൾ സഹിക്കുകയേ നിവർത്തിയുള്ളു എന്ന് മകൾ മനസ്സിലാക്കി. പുതിയ ആൾക്കാർ താമസിക്കാൻ വരാൻ ഇനി ഒരാഴ്ചയേ ഉള്ളൂ. മകളുടെ നിറത്തിന്റെ അപാകത കൊണ്ടോ, മുഖത്തുള്ള ഒന്നോ രണ്ടോ കുരുക്കൾകൊണ്ടോ തടിയുടെ കുറവുകൊണ്ടോ വീണുകിട്ടിയ അവസരം ഇല്ലാതാവണ്ട. സീരിയലിൽ അഭിനയിക്കുന്ന പെൺകുട്ടികളെല്ലാം ഒരുമാതിരി ആവശ്യത്തിന് തടിയുള്ളവരാണ്. മെലിഞ്ഞവരാരുമില്ല. ആ നിലവാരം വെച്ചുനോക്കുമ്പോൾ അമ്പത്തിനാലു കിലോമാത്രം തൂക്കമുള്ള രമ മെലിഞ്ഞിട്ടു തന്നെയാണ്. ഒരു ആറു കിലോവെങ്കിലും കൂടണം. അതും ഒരാഴ്ചയ്ക്കുള്ളിൽ. ഇത്രയും വിഷമം പിടിച്ച ഒരു ദൗത്യവുമായി ആ പാവം അമ്മ കഷ്ടപ്പെടുന്നതു കണ്ടുകൊണ്ട് നമുക്ക് ഈ ഭാഗവും അവസാനിപ്പിയ്ക്കാം. ഇനി വരാൻ പോകുന്നത് നാലാം ഭാഗം. മകളുടെ ഉയർച്ചയുടെ കഥ, അമ്മയുടെ ഡിപ്ലമസിയുടെയും സേയ്ൽസ്മാൻഷിപ്പിന്റെ വിജയത്തിന്റെയും കഥ.

നാല്.

അമ്മയ്ക്കും അച്ഛനും മനസ്സിലാവാത്തതെന്തെന്നാൽ പുതിയ താമസക്കാർ ജീവിതത്തിലൊരിക്കലും ഒരു സീരിയലെടുത്തിട്ടില്ല. ഒരിക്കലും ഒരു സിനിമയുമെടുത്തിട്ടില്ല. സിനിമ എന്നു വെച്ചാൽ നമ്മുടെയൊക്കെ സങ്കല്പത്തിലുള്ള ഒരു സിനിമ. എന്നാൽ ശരിക്കുള്ള അർത്ഥത്തിൽ അയാൾ ഒരു സിനിമാ നിർമ്മാതാവായിരുന്നു. അയാൾ എടുക്കുന്നത് അശ്ലീല സിനിമകളാണെന്നു മാത്രം. അതറിയാത്തതുകൊണ്ട് മാലതിയും നാരായണനും അവർ വന്ന അന്നുതന്നെ വൈകുന്നേരം അവരെ കാണാൻ ചെന്ന് സുഖവിവരങ്ങൾ അന്വേഷിച്ചു. ഇറക്കിവെച്ച സാധനങ്ങൾ പാവം ഭാര്യയും ഭർത്താവും രണ്ടു പെൺമക്കളുംകൂടി ഒതുക്കുന്നതു സാനുകമ്പം നോക്കിനിന്നു. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ പറയണമെന്ന് ഏല്പിച്ച് അവർ മുകളിലേയ്ക്കു തന്നെ പോയി മകളോട് വിവരങ്ങൾ പറഞ്ഞു.

'നല്ല കൂട്ടരാണെന്നു തോന്നുണു.'

മകൾ വെറുതെ മൂളുക മാത്രം ചെയ്തു. അവൾ അമ്മ പറഞ്ഞതൊന്നും ശ്രദ്ധിച്ചിരുന്നില്ല. അവളുടെ മനസ്സിൽ ഒരു ചെറുപ്പക്കാരനും അയാളുമായുള്ള ഭാവിജീവിതവുമായിരുന്നു. നല്ല പയ്യൻ. എം.എ.യ്ക്കു പഠിക്കുന്നു. ഇനി എം.ഫിലിനു പോകണം. ഏതെങ്കിലും കോളജിൽ ലെക്ചററായി....... അതുവരെ കാത്തിരിക്കാമെന്ന് അവൾ അയാൾക്ക് വാക്കു കൊടുത്തിരുന്നു. വളരെ സുന്ദരമായ ഒരു സ്‌നേഹബന്ധം. ഒരു നടിയുമായുള്ള ജീവിതം അയാൾ ഇഷ്ടപ്പെടുമോ? വേണമെങ്കിൽ ചോദിയ്ക്കാം. പക്ഷെ എന്തു കാര്യം. ഇഷ്ടമല്ലെന്നു പറഞ്ഞാൽ തനിയ്ക്ക് അമ്മയുമായി അടികൂടി വീടു വിടാൻ പറ്റുമോ? അങ്ങിനെ ചെയ്താൽത്തന്നെ പഠിച്ചുകൊണ്ടിരിക്കുന്ന ആ ചെറുപ്പക്കാരന് തന്നെ സ്വീകരിക്കാൻ ഒക്കുമോ?

അമ്മ ഇരച്ചു കയറുക തന്നെയായിരുന്നു. ഒരാഴ്ചയ്ക്കുള്ളിൽ താമസക്കാരുമായി നല്ലൊരു ബന്ധത്തിലായി. അവർ അടുക്കള സജ്ജമാക്കുന്നതുവരെ മൂന്നു നേരം ഭക്ഷണം കൊണ്ടുപോയിക്കൊടുത്തു. പക്ഷെ അവരിൽ ഭർത്താവൊഴികെ ആരും മുകളിലേയ്ക്കു കയറിവന്നില്ല. അയാൾ തന്നെ ആകെ രണ്ടു പ്രാവശ്യമാണ് വന്നത്. ഭാര്യയും മക്കളും വന്നതേയില്ല. മാത്രമല്ല മാലതിയുടെ വരവ് അവർ പല കാരണങ്ങൾ പറഞ്ഞ് നിരുത്സാഹപ്പെടുത്തുകയും ചെയ്തു. സ്വാഭാവികമായും അവരുടെ പരിപാടികളിൽ മാലതിയെപ്പോലെയുള്ള ഒരു സ്ത്രീയുടെ നിത്യവരവ് പ്രശ്‌നങ്ങളുണ്ടാക്കും.

രമയ്‌ക്കൊരു ചാൻസു കൊടുക്കുന്നതിനെപ്പറ്റി ചോദിക്കുമ്പോൾ വാടകക്കാരൻ പറയും.

'എന്താ ചേച്ചീ ധൃതി. അവള് പഠിയ്ക്ക്യല്ലെ. ആ കോഴ്‌സ് ഒന്നു കഴിഞ്ഞോട്ടെ.'

മാലതിയ്ക്കതു ബോധ്യമായില്ല. ഇതാണവളുടെ പ്രായം. വൈകുംതോറും അവസരങ്ങൾ നഷ്ടപ്പെട്ടുകൊണ്ടിരിയ്ക്കയാണ്. പഠിച്ചുകൊണ്ടിരിക്കുമ്പോൾത്തന്നെ അഭിനയിച്ച് പേരും പ്രശസ്തിയും നേടിയ എത്ര താരങ്ങളുണ്ട്? അവരുടെ നിർബ്ബന്ധം സഹിക്ക വയ്യാതായപ്പോൾ അയാൾ - നമുക്കയാളെ നിർമ്മാതാവ് എന്നു വിളിയ്ക്കാം - പറഞ്ഞു.

'അങ്ങിനെയാണെങ്കിൽ ചേച്ചീ മോളെ ഈ വരണ ഞായറാഴ്ച പറഞ്ഞയക്കു. പുതിയ സീരിയല് തുടങ്ങ്വാണ്. അതില് ഒരു ഫീമേയ്ൽ റോള്ണ്ട്.'

എന്താ ചെയ്യാ? ഈ അമ്മ തീരെ വിടണ മട്ടില്ല. ആ കുട്ടിയെ കണ്ടാലറിയാം അവൾക്ക് ഇതിലൊന്നും താല്പര്യല്യാന്ന്, മാത്രല്ല താങ്ങാനും ആവില്ലാന്ന്. ഒരു പാവം കൊച്ച്. ഇതിനൊക്കെ തയ്യാറായവര് തന്നെ ധാരാളമുണ്ടല്ലൊ, പിന്നെ എന്തിനാണ് ഈ പാവം പെൺകൊച്ചിനെ കഷ്ടപ്പെടുത്തണത്? അയാൾ മനസ്സാക്ഷിയെ തൽക്കാലം തൃപ്തിപ്പെടുത്തുവാൻ ശ്രമിയ്ക്കുകയാണ്. അയാളും ചിലപ്പോൾ ഒരു ശരാശരി മനുഷ്യനിൽനിന്ന് ഉയരാറുണ്ട്. അതു വിജയിക്കാറുണ്ടോ എന്നത് വേറെ കാര്യം.

അതാണ് ആ പെൺകൊച്ചിന്റെ വിധിയെങ്കിൽ അതുതന്നെ നടക്കട്ടെ. അയാൾ മനസ്സിൽ കരുതി. അതിന്റെ തലേലെഴുത്ത് മായ്ക്കാൻ എന്നെക്കൊണ്ട് വിചാരിച്ചാൽ നടക്കുമോ? എനിയ്ക്ക് വേറെ പ്രശ്‌നങ്ങളൊന്നും വരാഞ്ഞാൽ മതിയായിരുന്നു. ഇത് ഒരു അശ്ലീല സിനിമാ നിർമ്മാതാവിന്റെ മനസ്സിൽ നിന്നു വരുന്ന പ്രാർത്ഥന എന്ന നിലയ്ക്ക് വളരെ പ്രാധാന്യമർഹിക്കുന്നതാണ്. സാധാരണ നിലയിൽ ഒരശ്ലീല സിനിമാ നിർമ്മാതാവിന്റെ മനസ്സ് ഈ വക മൃദുല വികാരങ്ങൾ ഏശാത്തവിധം കഠിനമായിരിക്കും.

ഞായറാഴ്ച രാവിലെ രമ അമ്മയുടെ ഒപ്പം ചുറ്റുവട്ടത്തുള്ള മൂന്ന് അമ്പലങ്ങളിൽ തൊഴുത് ഗണപതിയ്ക്ക് തേങ്ങയുടച്ച് പ്രസാദവുമായി ഒമ്പതു മണിയ്ക്ക്തന്നെ വീട്ടിലെത്തി. കാത്തിരുന്ന അച്ഛന്റെ ഒപ്പം പ്രാതൽ കഴിച്ചു.

'ഞാനിവളെ താഴത്തു കൊണ്ടുപോയാക്കട്ടെ. നേരത്തെ ചെല്ലാനാണ് അവർ പറഞ്ഞിരിക്കണത്.'

മകളെ അനുഗ്രഹിക്കുന്ന സമയത്ത് നാരായണൻ ആലോചിച്ചിരുന്നത് ഇതൊക്കെ ശരിയാണോ എന്നുതന്നെയായിരുന്നു. ഇതിന്റെയൊക്കെ ആവശ്യമെന്താണ്? മകളുടെ മുഖത്തെ ഭാവമെന്താണെന്ന് അയാൾക്കു മനസ്സിലായില്ല. അയാൾ എന്തുകൊണ്ടോ നിരത്തിലൂടെ അറവുശാലയിലേയ്ക്ക് നടത്തിക്കൊണ്ടു പോകുന്ന മൃഗങ്ങളെ ഓർത്തു. തനിയ്ക്കവളെ ഇപ്പോഴും തടഞ്ഞു നിർത്താമെന്നു വിചാരിക്കുമ്പോഴേയ്ക്ക് അമ്മയും മകളും താഴത്തെത്തിക്കഴിഞ്ഞു.

താഴെ വി.ഐ.പി. സ്വീകരണത്തിലേയ്ക്ക് എന്നു പറയണം. അവിടെ നിർമ്മാതാവും ഭാര്യയും രണ്ടു മക്കളും ഒരുങ്ങിയിരിക്കയാണ്.

'നിങ്ങള് സമയത്തിനു തന്നെ വന്നു അല്ലെ? നന്നായി. ഈ ബിസിനസ്സിൽ കൃത്യനിഷ്ഠ വളരെ പ്രധാനപ്പെട്ടതാണ്. നമ്മുടെ ഹീറോ ഇപ്പൊ വരും. ഒപ്പം ഹീറോയിനുമുണ്ടാവും. അവരെത്തിയാൽ നമുക്ക് ഉടനെ തുടങ്ങാം. ഇരിയ്ക്കൂ.'

മാലതി ഇരുന്നുകൊണ്ട് സംസാരിയ്ക്കാൻ തുടങ്ങി. അവരുടെ സംശയങ്ങൾ നിരവധിയായിരുന്നു.

'എന്താണ് സീരിയലിലെ കഥ?' മാലതിയ്ക്ക് അറിയേണ്ടത് കഥ മാത്രമല്ല, തന്റെ മകൾക്ക് അതിൽ എത്ര പ്രാധാന്യമുള്ള ഭാഗമാണ് കൊടുക്കുന്നത് എന്നുകൂടിയാണ്.

'നമ്മൾ ഇന്ന് എഴുതിണ്ടാക്കണ കഥ്യൊന്നും ആയിരിക്കില്ല ഷൂട്ട് ചെയ്ത് കഴിയുമ്പൊണ്ടാവ്വാ. അതിനെടയ്ക്ക് സംവിധായകൻ എന്തെങ്കിലും മാറ്റം പറയും, നായകൻ എന്തെങ്കിലും മാറ്റം പറയും. അങ്ങിനെ പോയിപ്പോയി തൊടങ്ങുമ്പൊള്ള കഥ്യേ ആയിരിക്കില്ല കഴിയുമ്പോ.'

'മോക്ക് എന്തു റോളാണ് കൊടുക്കണത്?'

'എന്തു റോളാണ് കൊടുക്കണ്ടത്?'

'അല്ല ഞാനുദ്ദേശിക്കണത് ധാരാളം എക്‌സ്‌പോഷറുള്ള ഒരു റോളായിരിക്കണം. സീരിയല് കഴിയുമ്പഴേയ്ക്ക് അവള് അറിയപ്പെടണം.'

'അങ്ങനത്തെ റോള്തന്ന്യാ ഞാനുദ്ദേശിക്കണത്.' നിർമ്മാതാവ് പറഞ്ഞു. ഒപ്പംതന്നെ കരുതുകയും ചെയ്തു. എക്‌സ്‌പോഷറ് കൂടിപ്പോവ്വോന്ന് മാത്രേ നോക്കണ്ടു. ഒരര മണിക്കൂർ നിർമ്മാതാവുമായി സംസാരിച്ചിട്ടും മാലതിയ്ക്ക് ഉദ്ദേശിച്ച മറുപടിയൊന്നും കിട്ടുകയുണ്ടായില്ല. കാരണം അവരുടെ ചോദ്യങ്ങൾക്കുള്ള മറുപടിയൊന്നും നിർമ്മാതാവിന്റെ കയ്യിലില്ല. എല്ലാ ചോദ്യങ്ങൾക്കും കിട്ടുന്ന ഒഴുക്കൻ മട്ടിലുള്ള മറുപടികൊണ്ട് അവർക്ക് തൃപ്തിപ്പെടേണ്ടി വന്നു.

'ങാ സംവിധായകൻ വന്നു.' അയാൾ എഴുന്നേറ്റുകൊണ്ട് പറഞ്ഞു. ഗേയ്റ്റു കടന്ന് ഒരു മെലിഞ്ഞ മനുഷ്യൻ വന്നു.

'ങാ, പിന്നാലെത്തന്നെ നമ്മടെ ഹീറോ ഹീറോയിനുംണ്ട്.'

പിന്നിലായി ഒരു ചെറുപ്പക്കാരനും സുന്ദരിയായ ചെറുപ്പക്കാരിയും നടന്നു വന്നു. രണ്ടുപേരെയും ഒരു സീരിയലിലും കണ്ടതായി ഓർമ്മയില്ല. നായകനെയും നായികയെയും കണ്ടാൽ അവരോട് സംസാരിക്കണം, അവരുടെ ഇന്നയിന്ന സീരിയലിലെ അഭിനയത്തെ പ്രശംസിക്കണം എന്നൊക്കെ കരുതിയിരുന്ന മാലതിയ്ക്ക് ഒരു വലിയ നിരാശ കൊടുത്തുകൊണ്ട് അവർ അകത്തേയ്ക്കു നടന്നുപോയി.

'നേരം വൈകേണ്ട എന്നു കരുതിയിട്ടാണ്. അവർക്ക് ഇന്നുച്ചയ്ക്ക് വേറൊരിടത്ത് ഷൂട്ടിങ്ങ്ണ്ട്.' മാലതിയുടെ മുഖം വായിച്ചുകൊണ്ട് നിർമ്മാതാവ് പറഞ്ഞു. 'അപ്പോൾ ഇനി ചേച്ചി പൊയ്‌ക്കൊളു. ചേച്ചി ഇവിടെ നിന്നാൽ മോൾ ആകെ നേർവ്വസ്സാവും.'

'എനിക്കൊന്ന് കാണണംന്ന്ണ്ടായിരുന്നു.'

'കുറച്ചു ദിവസം കഴിയട്ടെ. ഇപ്പൊ വേണ്ട. എന്തെങ്കിലും ആവശ്യണ്ടെങ്കില് മോളില്ത്തന്ന്യാണല്ലൊ. വിളിക്കാം. ഇന്ന് മോളടെ സാമ്പ്‌ള് കൊറച്ച് ഷൂട്ട് ചെയ്യാം. റഷസ് ചേച്ചിയെ കാണിക്കാം. ഇന്ന് വൈകുന്നേരോ നാളെ രാവില്യോ. ന്നാ പോരെ?'

നിർമ്മാതാവ് അതും പറഞ്ഞ് വാതിലിന്റെ അടുത്തേയ്ക്ക് നടക്കുകയാണ്. ഉദ്ദേശിച്ചത് വളരെ പ്രകടം. അവർ അയാളുടെ സമയം കളയാതെ വേഗം ഒഴിവാവണം. മാലതി എഴുന്നേറ്റു. ആകെ പരിഭ്രമിച്ച് സോഫയിൽ നിന്ന് എഴുന്നേൽക്കാൻ ശ്രമിക്കുന്ന മകളെ ഒരിക്കൽക്കൂടി തിരിഞ്ഞുനോക്കി അവർ പുറത്തേയ്ക്കു കടന്നു.

അങ്ങിനെ വലിയ സംഭവങ്ങളൊന്നും ഇല്ലാതെ നാലാം ഭാഗവും കഴിഞ്ഞു. വലിയ സംഭവങ്ങളൊന്നുമില്ലെ? എന്താണ് പറയുന്നത്? മകൾ ഒരു പുതിയ ജീവിതത്തിലേയ്ക്ക് പ്രവേശിക്കുകയാണ്. വിവാഹമല്ല. അഭിനയം. വിവാഹത്തിനുമുമ്പ് ഏതൊരു സ്ത്രീയും പുരുഷനും പഠിച്ചിരിക്കേണ്ട വിഷയം. മകൾ താഴത്തെ നിലയിൽ എങ്ങിനെ പെരുമാറുന്നു എന്നറിയാതെ അടുക്കളയിൽനിന്ന് ബാൽക്കണിയിലേയ്ക്ക് മാലതി നിരന്തരം യാത്ര ചെയ്തുകൊണ്ടിരുന്നപ്പോൾ രമ അഭിനയത്തിന്റെ ബാലപാഠങ്ങൾ പഠിക്കുകയായിരുന്നു. എങ്ങിനെ നിൽക്കണം, നടക്കണം, കിടക്കണം.

'നമുക്ക് കുറച്ച് ഔട്ട്‌ഡോർ ഷൂട്ടിങ് നോക്കാം.' നിർമ്മാതാവ് പറഞ്ഞു. 'തൽക്കാലം നമ്മുടെ മുറ്റത്തും പറമ്പിലുമൊക്കെ മതി. എന്താ?'

രമ തലയാട്ടി. അര മണിക്കൂർ കൊണ്ട് കുറെയൊക്കെ ധൈര്യം സംഭരിച്ച രമയ്ക്ക് പിന്നീടുള്ള കാര്യങ്ങൾ അത്ര വിഷമമുള്ളതായി തോന്നിയില്ല. നായകന്റെ ഒപ്പം പൂന്തോട്ടത്തിൽ നടക്കുകയാണ് വേണ്ടത്. ശരി. പറയേണ്ട ഡയലോഗുകൾ സംവിധായകൻ പറഞ്ഞു കൊടുത്തു. 'ഞാൻ നിന്നെ എത്ര സ്‌നേഹിക്കുന്നുണ്ട്' എന്നു പറയുമ്പോൾ നായകൻ അവളുടെ അരക്കെട്ടിലൂടെ പിടിക്കുമെന്നതു മാത്രം അവൾക്കു ദഹിച്ചില്ല. സീരിയലുകളിൽ അതിലപ്പുറം വരുന്നുണ്ടെന്നോർത്തപ്പോഴാണ് അവൾ ഓർത്തത് താനൊരു സീരിയലിൽ പ്രധാനപ്പെട്ട റോളിൽ അഭിനയിക്കുകയാണെന്ന്. അവൾ മനസ്സില്ലാ മനസ്സോടെ നായകന്റെ ഒപ്പം പുറത്തു കടന്നു.

അടുക്കളയിൽനിന്ന് ബാൽക്കണിയിലേയ്ക്കുള്ള നിരവധി ഓട്ടത്തിനിടയിൽ മാലതി കണ്ടു, കാമറകൾ, റിഫ്‌ളക്‌ടേഴ്‌സ് തുടങ്ങിയവ മുറ്റത്തെ തോട്ടത്തിൽ സ്ഥാപിയ്ക്കുന്നു. അവർ ഓടിപ്പോയി ഭർത്താവിനെ വിളിച്ചു.

'നോക്കു, അവർ മുറ്റത്തുവെച്ചാണ് ഷൂട്ടിങ് നടത്തണത്. നമ്മടെ മോള് ണ്ടാവും അതില്. വരു.'

അച്ഛനും അമ്മയും ബാൽക്കണിയിൽനിന്നു നോക്കി നിൽക്കേ മകൾ നേരത്തെ വന്ന ചെറുപ്പക്കാരനും സംവിധായകനുമൊപ്പം പുറത്തേയ്ക്കു വന്നു. വന്ന ഉടനെ അവൾ നോക്കിയത് മുകളിലേയ്ക്കായിരുന്നു. പ്രതീക്ഷിച്ചപോലെ അമ്മയും അച്ഛനും നോക്കിനിൽക്കുന്നു. അവൾക്ക് അഭിമാനമൊന്നുമല്ല തോന്നിയത്. വല്ലായ്മയായിരുന്നു, കാരണം ഇനി ഷൂട്ടു ചെയ്യാൻ പോകുന്ന രംഗങ്ങൾ അച്ഛന്റെയും അമ്മയുടെയും മുമ്പിൽ വെച്ച് ചെയ്യേണ്ടതല്ലെന്നവൾക്കു മനസ്സിലായിരുന്നു. വെറുതെ അരക്കെട്ടിലൂടെ പിടിച്ചടുപ്പിക്കലാണെങ്കിലും അത് അച്ഛനമ്മമാരുടെ മുമ്പിൽ വെച്ച് വയ്യ. അവൾ വിളിച്ചു പറഞ്ഞു.

'അകത്തേയ്ക്കു പോകു.'

'ഞങ്ങളൊന്ന് നോക്കി നിക്കട്ടെ മോളെ.'

'ന്നാ ഞാൻ ഇതൊക്കെ നിർത്തി മോളിലേയ്ക്ക് വര്വാണ്.'

സംവിധായകൻ ഇടപെട്ടു.

'ആദ്യത്തെ ദിവസല്ലെ അങ്ങിന്യൊക്കെണ്ടാവും. നിങ്ങള് അകത്തു പോവിൻ, അവളെ നേർവ്വസ്സാക്കണ്ട.'

അവർ അകത്തേയ്ക്കു വലിഞ്ഞു, സമയം കളയാതെ കിടപ്പറയിലേയ്‌ക്കോടി അടച്ചിട്ട ജനലിന്റെ നേരിയ വിടവിലൂടെ നോക്കാൻ തുടങ്ങി.

എന്താണ് ചെയ്യേണ്ടത് എന്ന് സംവിധായകൻ അവർക്കു കാണിച്ചുകൊടുക്കുന്നുണ്ടായിരുന്നു. അയാൾതന്നെ രമയുടെ ഒപ്പം നടന്ന് ഒരു പൂച്ചെടിയുടെ മുമ്പിൽ നിന്നു. എന്താണ് സംസാരമെന്ന് മുകളിൽ നിൽക്കുന്നവർക്കു കേൾക്കാനായില്ല. അതിനുശേഷം അയാൾ അവളുടെ അരക്കെട്ടിലുടെ കയ്യിട്ട് അടുപ്പിച്ചു. അവൾ ഒഴിഞ്ഞുമാറി. സംവിധായകനും കണ്ടു നിന്നിരുന്ന നിർമ്മാതാവും അവളെ ഗുണദോഷിച്ചു. അവൾ തലയാട്ടി. ഇപ്പോൾ ക്യാമറകൾ പ്രവർത്തിക്കാൻ തുടങ്ങി. നായകൻ വന്ന് സംവിധായകൻ പറഞ്ഞപോലെ അഭിനയിച്ചു.

മുകളിൽ കണ്ടുനിന്ന അച്ഛന് വിഷമമായി. അയാൾ പറഞ്ഞു. 'ഇങ്ങിന്യൊക്കെ ചെയ്യുമോ? മോശല്ലെ?'

'എന്തു മോശം, ഇത് അഭിനയല്ലെ. എട്ടു മണിടെ സീരിയല് കണ്ടിട്ടില്ലെ. അതില് എന്തൊക്കെ ചെയ്യ്ണ്ണ്ട്. സീരിയലില് അഭിനയിക്കുമ്പോ അതൊക്കെ കുറച്ച് ചെയ്യേണ്ടി വരും.'

മുഴുവൻ തൃപ്തിയില്ലാതെ അച്ഛൻ നിൽക്കുമ്പോൾ താഴെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. കാൽ മണിക്കൂറെടുത്ത ആ സീൻ കഴിഞ്ഞതോടെ എല്ലാവരും വീട്ടിനകത്തേയ്ക്കുതന്നെ പോയി. ഇനി ഇൻഡോർ ഷൂട്ടിങ്ങാണ്.

'നോക്കൂ നമ്മടെ മോള് ഇപ്പൊ അഭിനയിച്ചില്ലെ ഒരാള്‌ടെ ഒപ്പം, അയാളാണ് ഹീറോ. അപ്പൊ അവര് നമ്മടെ മോക്ക് നല്ല റോള്തന്ന്യാ കൊടുക്കണത്. ഒന്നുകില് ഹീറോയിൻ ആയിട്ട്, അല്ലെങ്കില് നല്ലൊരു റോള്.' മകളുടെ ഉയർച്ചയിൽ തൃപ്തയായ അമ്മ സോഫയിൽ അമർന്നിരുന്നു. ചുളിവിൽ നേടുന്ന ഉയർച്ചയിൽ വിശ്വാസമില്ലാതിരുന്ന അച്ഛനും സോഫയിലിരുന്നു, അത്രതന്നെ അമർന്നിട്ടല്ലെന്നു മാത്രം.

അവരെ വിട്ട് നമുക്ക് താഴെ എന്തു നടക്കുന്നുവെന്ന് നോക്കുക. നമുക്ക് കാണാനും കേൾക്കാനും താല്പര്യമതാണല്ലൊ. ഇവിടെ വേണമെങ്കിൽ അഞ്ചാം ഭാഗം തുടങ്ങുന്നുവെന്ന് പറയാം, കാരണം ഇതുവരെയുണ്ടായ വിധത്തിലല്ല ഇനിയുള്ള കാര്യങ്ങൾ നീങ്ങാൻ പോകുന്നത്.

അഞ്ച്.

ഔട്ട്‌ഡോർ ഷൂട്ടിങ് വളരെ വിജയകരമായിരുന്നു. രമയുടെ പെർഫോമൻസ് ടി.വി. സ്‌ക്രീനിൽ കാണിച്ചു കൊടുത്തപ്പോൾ അവൾക്കുതന്നെ ഒരു മതിപ്പു തോന്നി. നായകൻ തന്നെ പിടിച്ചടുപ്പിച്ചത് കുറച്ച് കൂടുതലായില്ലെ എന്ന സംശയം മാത്രം നിലനിന്നു. ഉം, സാരല്ല്യ.

'ഉഗ്രൻ!' നിർമ്മാതാവും സംവിധായകനും ഒരേ സ്വരത്തിൽ പറഞ്ഞു. രണ്ടുപേരും മാറിമാറി അവൾക്കു കൈ കൊടുത്ത് അഭിനന്ദിച്ചു.

'നമുക്ക് ഒന്ന് ആഘോഷിച്ച് ബാക്കി ഷൂട്ടിങ് നടത്താം, എന്താ?'

'ശരി.' രമ ഒഴികെ മറ്റെല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞു.

നിർമ്മാതാവിന്റെ ഭാര്യ ഒരു ട്രെയിൽ എല്ലാവർക്കും നാരങ്ങവെള്ളം കൊണ്ടുവന്നു. മറ്റൊരു ട്രെയിൽ ബിസ്‌ക്കറ്റും മറ്റു തീറ്റസാധനങ്ങളുമായി മൂത്ത മകളും.

'ഒരു പുതിയ താരം ജനിയ്ക്കുന്നതിന് ഇങ്ങിനെയൊന്നും പോര.' സംവിധായകൻ പറഞ്ഞു.

'അതൊക്കെ നമുക്ക് സാവധാനത്തിലാവാം. ജോലി സമയത്ത് ജോലി, അതു കഴിഞ്ഞ് ആഘോഷം. അതാണെന്റെ ഫിലോസഫി.'

'ഞാൻ ഒമാർ ഖയ്യാമിന്റെ ഭാഗത്താണ്.' സംവിധായകൻ പറഞ്ഞു. 'ഇന്ന് ആഘോഷം നാളെ വേല.'

'അങ്ങിനെയാണെങ്കിൽ വേലയേ ഉണ്ടാവില്ലല്ലൊ.' നിർമ്മാതാവ് പറഞ്ഞു. ഇന്നത്തെ നാളെ നാളത്തെ ഇന്നല്ലെ?'

എല്ലാവരും ചിരിക്കുകയാണ്. ചുറ്റുമുള്ളവരെല്ലാം വളരെ അകലെ നിൽക്കുന്ന പോലെയാണ് രമയ്ക്ക് ആദ്യം തോന്നിയത്. അവരുടെയെല്ലാം ശബ്ദം ദൂരെയായി കേൾക്കുന്നു. എന്തിനാണവർ ചിരിക്കുന്നത്? ആരോ അവളെ എഴുന്നേൽപ്പിയ്ക്കുന്നുണ്ട്. ഞാൻ തന്നെ എഴുന്നേൽക്കാമെന്നവൾ പറയുന്നുണ്ട്. പക്ഷെ വാക്കുകൾ എവിടെയോ ഒക്കെ തടഞ്ഞ് പുറത്തെത്തുന്നില്ല. കിടപ്പറയുടെ വാതിൽ കടക്കുന്നതവളറിയുന്നുണ്ട്. എന്തൊരു വെളിച്ചം. അതവളുടെ വിഷമിച്ചു തുറക്കാൻ ശ്രമിക്കുന്ന കണ്ണുകളെ വേദനിപ്പിക്കുകയാണ്. അവൾ കണ്ണു തുറന്നു പിടിയ്ക്കുന്നുണ്ട്, പക്ഷെ ഒന്നും കാണുന്നില്ല. ആവൂ..... എന്താണവർ എന്നെ ചെയ്യണത്?

രണ്ടു മണിക്കൂർ കഴിഞ്ഞു കാണും. ഷൂട്ടിങ് എന്തായെന്നറിയാൻ മാലതി താഴേയ്ക്കിറങ്ങി വന്നു. നിർമ്മാതാവാണ് വാതിൽ തുറന്നത്.

'അയ്യോ, ഇപ്പോൾ നിങ്ങള് വന്നാൽ എല്ലാം കൊളാവും. വളരെ സെന്റിമെന്റലായ ഒരു ഭാഗാണ് ഷൂട്ട് ചെയ്യണത്. ഇപ്പോ അവള് നിങ്ങളെ കണ്ടാൽ അവള്‌ടെ കോൺസെന്റ്രേഷനൊക്കെ പോവും. കഴിഞ്ഞാൽ പറഞ്ഞയക്കാം. എന്നാൽ പോരെ.'

'ഒന്നു കണ്ട് പോവാംന്ന് വെച്ചിട്ടാണ്.'

'അതാ പറഞ്ഞത് ഇപ്പൊ കണ്ടാൽ ശരിയാവില്ല. നിങ്ങള് സമാധാനായി പോവൂ. മോള് എല്ലാം നന്നായി ചെയ്യ് ണ്ണ്ട്.'

'ശരി, ന്നാൽ ഞാൻ ഊണു കഴിക്കാറാവുമ്പോ വിളിക്കാൻ വരാം.'

'അതൊന്നും വേണ്ട ചേച്ചീ, ഞങ്ങളൊക്കെ ഊണു കഴിയ്ക്കാതിരിക്ക്യാണോ ഇവിടെ? ഷൂട്ടിങ്ങിന്റെ എടേല് സമയം കിട്ടുമ്പോ ഭക്ഷണം കഴിക്കും. അതിനായിട്ട് വരണ്ട. ഹീറോവിന്റെ കാൾഷീറ്റ് കിട്ട്വാ നല്ല വെഷമം പിടിച്ച സംഗത്യാണ്. അപ്പൊ ഒരിക്കല് കിട്ടുമ്പോ പരമാവധി ഷൂട്ടിങ് കഴിക്കണം. കഴിഞ്ഞാ ഉടനെ ഞങ്ങള് മോളെ വിടാം.'

ഒരു പഴുതിൽക്കൂടിയും കയറാൻ പറ്റില്ലെന്നു മനസ്സിലാക്കിയ മാലതി തിരിച്ചുപോയി.

അകത്ത് ഷൂട്ടിങ് തകൃതിയിൽ നടക്കുകയാണ്. കഥാപാത്രങ്ങളും അഭിനേതാക്കളും മാറിമാറി വന്നു. അതിനിടയിൽ രമ കണ്ണു തുറന്നു. കണ്ണു തുറന്നെങ്കിലും മുഴുവനും കാണാൻ പറ്റുന്നില്ല. കാഴ്ച മങ്ങിയിട്ടുണ്ട്, എവിടെയോ ഒക്കെ തടസ്സപ്പെടുന്നപോലെ. തടസ്സമില്ലാത്തിടത്ത് കണ്ട കാഴ്ച രസിപ്പിക്കുന്നതായിരുന്നു. ശക്തിയേറിയ വിളക്കുകളുടെ വെളിച്ചത്തിൽ നഗ്നരായ ഏതാനും സ്ത്രീകളും പുരുഷന്മാരും. അതിൽ നിർമ്മാതാവിന്റെ ഭാര്യയും രണ്ട് മക്കളുമുണ്ട്. രണ്ടു ക്യാമറകൾ അവർക്കുനേരെ പിടിച്ചിരിക്കയാണ്. അവരാകട്ടെ...... രേവതി മുഖം തിരിച്ചില്ല, ബഹളം വെച്ചതുമില്ല. മനസ്സാകെ മരവിച്ചിരിയ്ക്കയാണ്. അതിനിടയ്ക്ക് ഏതോ പുരുഷൻ അവളെ എഴുന്നേൽപ്പിച്ചു. അപ്പോഴാണ് അവൾ സ്വന്തം ശരീരം ശ്രദ്ധിക്കുന്നത്. എവിടെപ്പോയി എന്റെ ഉടുപ്പുകൾ?

ഷൂട്ടിങ് തുടർന്നു.

എല്ലാം കഴിഞ്ഞപ്പോൾ രാത്രി എട്ടുമണിയായിരുന്നു. ഹോട്ടലിൽനിന്ന് ഭക്ഷണമെത്തിയിരുന്നു. അവൾ പറഞ്ഞു. 'ഞാനിനി വീട്ടിൽ പോയി കഴിക്കാം.'

'അതു പറ്റില്ല, ഇന്ന് കുട്ടി ഞങ്ങളുടെ അതിഥിയാണ്.' രമയുടെ നിസ്സംഗതയിൽ അദ്ഭുതപ്പെട്ടുകൊണ്ടിരുന്ന നിർമ്മാതാവ് പറഞ്ഞു. എന്താണ് ഈ കുട്ടി ഇങ്ങിനെ? അവൾ ഇതൊക്കെയായിരുന്നോ പ്രതീക്ഷിച്ചിരുന്നത്? എന്തായാലും ഈ ബിസിനസ്സിൽ നല്ല പരിചയമുള്ള അയാൾ അവളുടെ നിസ്സംഗതയോ കൂസലില്ലായ്മയോ മുഖവിലയ്‌ക്കെടുത്തില്ല. ഇവിടെനിന്ന് രക്ഷപ്പെടാനുള്ള അടവായിരിക്കണം അതെല്ലാം. അയാൾ അവളെ വിളിച്ച് അകത്തെ മുറിയിൽ കൊണ്ടു പോയി.

'ഞാൻ കുട്ടിയ്ക്ക് കുറച്ചു ഫോട്ടോകൾ കാണിച്ചു തരാം. ഒരു ചെറിയ വാണിങ് മാത്രം.' മുമ്പിൽ സ്‌ക്രീനിൽ ഓരോന്നോരോന്നായി പ്രത്യക്ഷപ്പെടുന്ന ചിത്രങ്ങൾ അവൾ നോക്കി.

'ഞാൻ കുട്ടിയുടെ അമ്മയെ കുറേ നിരുത്സാഹപ്പെടുത്തിയതാണ്. എന്താ മോളടെ പേര് രമ. അതെ, രമ ഇതിനൊന്നും പറ്റിയതല്ലാന്ന്. പക്ഷെ അമ്മയ്ക്ക് ഒരേ നിർബ്ബന്ധം. ഞാനെന്താ ചെയ്യാ? ഏതായാലും തുടങ്ങിയ സ്ഥിതിയ്ക്ക് ഒന്നേ ചെയ്യാനുള്ളു. കുട്ടി നന്നായി നിന്നാൽ ഈ ചിത്രങ്ങളൊക്കെ എന്റെ കയ്യിൽത്തന്നെ ഇരിയ്ക്കും. മറിച്ചാണെങ്കിൽ ഒരു ദിവസത്തിനുള്ളിൽ ഈ ചിത്രങ്ങളൊക്കെ ഇന്റർനെറ്റിലെത്തും. മനസ്സിലായോ. ഇന്ന് ഷൂട്ട് ചെയ്ത മൂവി ഇവിട്യൊന്നും വിൽക്കാനുള്ളതല്ല. അതെല്ലാം പോണത് പുറം രാജ്യങ്ങളിലേയ്ക്കാണ്. കുട്ടിയ്ക്കതുകൊണ്ട് കുഴപ്പൊന്നുംണ്ടാവില്ല. ഇനിയും ഞാൻ വിളിച്ചാൽ വരണം. അടുത്ത ആഴ്ച തേക്കടിയിലും മുന്നാറിലും ആണ് ഷൂട്ടിങ്. വരണം. മനസ്സിലായോ? പിന്നെ വേറൊരു കാര്യം, എന്തെങ്കിലും കുഴപ്പമുണ്ടാക്കിയാൽ എനിയ്ക്ക് ആളുകളുണ്ട്. എന്തും ചെയ്യാൻ മടിയ്ക്കാത്ത കൂട്ടര്. കുട്ടീടെ അച്ഛനും അമ്മയ്ക്കുമായിരിക്കും പ്രശ്‌നം.'

അയാൾ ഒരു കവർ അവൾക്കു നേരെ നീട്ടി. 'ഇതു കുട്ടിയ്ക്കാണ്. ഒരു ചെറിയ പാരിതോഷികം മാത്രം.'

അവൾ വേണ്ടെന്ന് പറഞ്ഞു.

'അതു പറ്റില്ല. ജോലി ചെയ്തതിന് പ്രതിഫലം വാങ്ങണം. ഇതു വാങ്ങു.' അയാൾ ആ കവർ രമയുടെ കയ്യിൽ പിടിപ്പിച്ചു.

രമ തലയാട്ടി. അവളുടെ മനസ്സ് മരവിച്ചിരിയ്ക്കയാണ്. സ്വന്തം ഭാവിയും സ്വപ്നങ്ങളും അവൾ ഒരു തീപ്പെട്ടിക്കോൽ കത്തിച്ചു കളയുന്ന ലാഘവത്തോടെ കത്തിച്ചു കളഞ്ഞു. ഇപ്പോൾ അവൾ കത്തിയ ഒരു കൊള്ളി മാത്രമാണ്.

ഒമ്പതു മണിയ്ക്ക് വീട്ടിലെത്തിയ അവളെ സ്വീകരിക്കാനും അന്നു നടന്ന കാര്യങ്ങളെക്കുറിച്ച് വിശദമായി റിപ്പോർട്ട് മേടിക്കാനും അമ്മ കാത്തു നിന്നിരുന്നു.

'നീ വല്ലതും കഴിച്ചുവോ മോളെ?'

'കഴിച്ചു. ഞാനുറങ്ങാൻ പോവ്വാണ്. എന്നെ ബുദ്ധിമുട്ടിയ്ക്കരുത്.'

'നീ നല്ലോണം ക്ഷീണിച്ചിട്ട്ണ്ട്. ഒന്ന് മേൽ കഴുകീട്ട് കെടന്നോളു.'

'എന്നെക്കൊണ്ട് അതിനൊന്നും വയ്യ. ഞാനൊറങ്ങാൻ പോവ്വാണ്. ഇനി എന്നെ വിളിക്കര്ത്.' പെട്ടെന്ന് ഓർമ്മ വന്നപ്പോൾ അവൾ നിർമ്മാതാവ് തന്ന കവർ അമ്മയ്ക്കു കൊടുത്തു. 'ഇതാ ഇതയാള് തന്നതാണ്.' കൂടുതൽ പറയാൻ ഓങ്ങിയ അവൾ അച്ഛന്റെ മുഖത്തു നോക്കി. പിന്നെ ഒന്നും പറയാതെ അവളുടെ മുറിയിൽ കയറി വാതിലടച്ചു.

മകൾ ഇത്ര പരുഷമായി സംസാരിക്കാറില്ല.

'അവൾക്ക് തീരെ വയ്യാന്ന് തോന്നുണു.' മാലതി പറഞ്ഞു.

'എങ്ങിന്യാ വയ്ക്ക്യാ?' നാരായണൻ പറഞ്ഞു. 'നെന്റെ ഓരോ പ്രാന്തു കാരണം ആ പാവം കുട്ടിയ്ക്കാണ് പാടു മുഴുവൻ. ഇപ്പഴെങ്കിലും അതിന് സൈ്വരം കൊടുക്ക്.'

രമ തന്ന കവർ തുറക്കുകയായിരുന്നു മാലതി.

'നോക്കു, അഞ്ഞൂറു രൂപണ്ട്. ആദ്യത്തെ ദിവസംതന്നെ ആയാള് പ്രതിഫലം കൊടുത്തിരിക്കുണു.'

എന്തായാലും നാളെത്തന്നെ ഭഗവാന് ഒരു പായസം കഴിയ്ക്കണം. രാവിലെത്തന്നെ മോളേംകൊണ്ട് അമ്പലത്തില് പോണം.

അഞ്ഞൂറ് അയ്യായിരവും അമ്പതിനായിരവുമാകുന്നത് സ്വപ്നം കണ്ടുകൊണ്ട് ആ അമ്മ ഉറങ്ങാൻ പോകുമ്പോൾ നമ്മൾ ആറാമത്തെ ഭാഗത്തേയ്ക്കു കടക്കുകയാണ്.

ആറ്.

ആറാം ഭാഗത്തിൽ എനിയ്ക്ക് വേണമെങ്കിൽ അടുത്ത ആഴ്ച നിർമ്മാതാവും കൂട്ടരും രമയേയും കൂട്ടി മുന്നാർ തേക്കടി ഭാഗങ്ങളിൽ പോയതിനെപ്പറ്റി വിശദമായി പറയാം. അതു കഴിഞ്ഞ് ഏഴും എട്ടും ഭാഗങ്ങളിലായി മറ്റു സുഖവാസസ്ഥലങ്ങളിൽ പോയതിനെപ്പറ്റിയും രമയെ വലിയ വലിയ ആളുകൾക്കു കാഴ്ചവെച്ചതിനെപ്പറ്റിയും എഴുതാം. മാസങ്ങൾ കഴിയുമ്പോൾ ആ പെൺകുട്ടി ഒരു ചണ്ടിയായി ഏതെങ്കിലും ആസ്പത്രിയിൽ ഒടുങ്ങുന്നതും.

അതും കഴിഞ്ഞാൽ തുടർച്ചയായ ഭാഗങ്ങളിൽ രാഷ്ട്രീയക്കാർ ആത്മാർത്ഥതയില്ലാതെ നടത്തുന്ന പ്രസ്താവനകൾ, കാലാകാലങ്ങളിൽ നിയമിതമാകുന്ന അന്വേഷണക്കമ്മീഷനുകൾ, അവയുടെ കണ്ടുപിടുത്തങ്ങൾ, സ്ത്രീസ്വത്വവാദികൾ ഇടയ്ക്കിടയ്ക്ക് മുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ട് നിരത്തുകളിലൂടെ നടത്തുന്ന പ്രകടനങ്ങൾ എന്നിവയെപ്പറ്റിയെല്ലാം എഴുതാം. അവയെല്ലാം ഒരു ഭാഗത്ത് മുറയ്ക്കു നടക്കുമ്പോൾ മറ്റൊരു രമ ഇങ്ങിനെയുള്ള ഒരു കെണിയിൽ പെടുന്നു. പക്ഷെ പ്രശസ്തിയ്ക്കും പണത്തിനും വേണ്ടി ദാഹിക്കുകയും അതിനുവേണ്ടി സ്വന്തം പെൺമക്കളെ ഹോമിയ്ക്കാൻ തയ്യാറാവുകയും ചെയ്യുന്ന അച്ഛനമ്മമാരുടെ മനസ്സിന്റെ ഇരുണ്ടു നാറുന്ന ഇടവഴികളിലേയ്ക്ക് ആരാണ് വെളിച്ചം കാണിയ്ക്കുക?

മാതൃഭൂമി ഓണപ്പതിപ്പ് - 2006