കഥാപീഠം പുരസ്കാരം

ആലപ്പുഴയില്‍നിന്നു കിട്ടുന്ന ഈ പുരസ്കാരത്തിന് എനിയ്ക്ക് വൈകാരികമായൊരു ബന്ധമുണ്ട്. ഏകദേശം എണ്‍പത്തഞ്ചു കൊല്ലം മുമ്പാണ് ഒരു പതിനാലു വയസ്സുകാരൻ പയ്യൻ ഒരകന്ന ബന്ധുവായ ശങ്കരേട്ടന്റെ കൈ പിടിച്ച് എഴുത്തുപണിയുടെ ആദ്യപാഠങ്ങള്‍ പഠിയ്ക്കുവാൻ ആലപ്പുഴ എത്തിയത്. പയ്യനാകട്ടെ തന്റെ സഹവാസിയായ മാഞ്ഞൂര്‍ പരമേശ്വരന്‍പിള്ളയുടെ സഹായത്തോടെ കവിതയുടെ ഹരിശ്രീ കുറിയ്ക്കുകയാണ് ചെയ്തത്. സാഹിത്യത്തില്‍ മാത്രമല്ല, ജീവിതത്തിലും എന്റെ പ്രഥമഗുരുവായിരുന്ന എന്റെ അച്ഛനായിരുന്നു അദ്ദേഹം, ഇടശ്ശേരി. അച്ഛന്‍ ആലപ്പുഴയിൽ അധികകാലമൊന്നും ഉണ്ടായിരുന്നില്ല, ഉണ്ടായിരുന്ന കാലത്തെപ്പറ്റിത്തന്നെ ഞങ്ങള്‍ മക്കള്‍ക്ക് ഒന്നും അറിയുകയുമില്ല.

ഞാന്‍ മുമ്പൊരിയ്ക്കൽ പറഞ്ഞിട്ടുണ്ട്, അച്ഛനെ ഓര്‍ത്തല്ലാതെ ഞാനൊരു വരിപോലും എഴുതിയിട്ടില്ല. അതുകൊണ്ട് ഈ പുരസ്കാരം സ്വീകരിയ്ക്കുമ്പോഴും ഞാൻ ആദ്യം ഓര്‍ത്തത് എന്റെ അച്ഛനെയാണ്. സാഹിത്യത്തില്‍ എന്റെ ഗുരു അച്ഛനായിരുന്നു, ശരി. പക്ഷെ സാഹിത്യവാസന കിട്ടിയത് അമ്മയുടെ അടുത്തുനിന്നാണെന്നു തോന്നുന്നു. അച്ഛന്റെ അടുത്തുനിന്നായിരുന്നെങ്കില്‍ ഞാൻ കഥയ്ക്കും നോവലിനും പകരം കവിതകളെഴുതുമായിരുന്നു. അമ്മ എഴുതിയിരുന്നത് കൂടുതലും കഥയായിരുന്നു.

അമ്മയുടെ അടുത്തുനിന്നുതന്നെ ജീന്‍വഴി ലഭിച്ചതാണ് എന്റെ രക്തസമ്മര്‍ദ്ദവും. കഥാപീഠം പുരസ്കാരം ലഭിച്ച വാര്‍ത്ത ഞാൻ അറിഞ്ഞത് ഐ.സി.യു.വില്‍ കിടക്കുമ്പോഴാണ്. അതിനുശേഷം ഒരിയ്ക്കല്‍ക്കൂടി ഐ.സി.യു.വില്‍ കിടക്കേണ്ടി വന്നു. എനിയ്ക്ക് പൈതൃകമായിട്ടല്ലാതെ സ്വയം ആര്‍ജ്ജിച്ച ഒരസുഖവും കൂടി എന്റെ ചിരകാലസുഹൃത്തായി ഒപ്പമുണ്ട്. ട്രൈജമിനല്‍ നൂറാല്‍ജ്യ, ഇടത്തെ കവിളിനു കഠിനമായ വേദന. ഈ സുഹൃത്ത് ഒന്നോ രണ്ടോ മാസത്തേയ്ക്ക് ഒരു യാത്രയ്ക്കു പോകുന്നു, വീണ്ടും തിരിച്ചു വരാന്‍ വേണ്ടി മാത്രം. ഇപ്പോള്‍ അദ്ദേഹം എന്റെ ഒപ്പമുണ്ട്. ഞാനിതൊക്കെ എന്തിനാണ് പറയുന്നതെന്നു വെച്ചാല്‍ ഇതൊക്കെ കാരണം അധികം സംസാരിയ്ക്കാൻ വയ്യ എനിയ്ക്ക്. കുറച്ചു സംസാരിയ്ക്കുമ്പോഴേയ്ക്ക് ട്രൈജമിനല്‍ ന്യൂറാല്‍ജ്യ എന്ന സ്നേഹിതൻ എന്നെ ശിക്ഷിക്കുന്നു.

തൊള്ളായിരത്തി അറുപതില്‍ എഴുത്തു തുടങ്ങി. ആദ്യമായി ശ്രദ്ധിക്കപ്പെട്ട കഥ 'കൂറകള്‍' ആണ്. (നിങ്ങളെല്ലാം പാറ്റകള്‍ എന്നു പറയുന്നതിനെ ഞങ്ങൾ മലബാറുകാർ 'കൂറകള്‍' എന്നാണ് പറയുന്നത്.) അറുപത്തിആറിൽ എഴുതിയ ഈ കഥ ഈയിടെ ദൂരദര്‍ശൻ ഒരു ടെലിഫിലിമാക്കി. എം.ടി.യാണ് ഈ കഥ വേണമെന്നു നിര്‍ദ്ദേശിച്ചത്. ആറു പേരുടെ കഥകള്‍ തിരഞ്ഞെടുത്തപ്പോൾ എം.ടി. എന്റെ കാര്യത്തില്‍ മാത്രമാണ് ഇന്ന കഥതന്നെ വേണമെന്നു നിഷ്‌കര്‍ഷിച്ചത്. അതെനിയ്‌ക്കൊരു പുരസ്കാരത്തോളം വലിയ കാര്യമായിരുന്നു. കാരണം എം.ടി.യെപ്പോലുള്ള ഒരു വലിയ എഴുത്തുകാരന്‍ ഞാൻ നാല്‍പതു വര്‍ഷങ്ങള്‍ക്കു മുമ്പ് അറുപത്തിആറിൽ എഴുതിയ 'കൂറകള്‍' എന്ന കഥ ഓര്‍ക്കുകയും അതിന് ഇപ്പോഴും സമകാലീന മൂല്യമുണ്ടെന്നു കണ്ട് അതൊരു ടെലിഫിലിമിനു വേണ്ടി നിര്‍ദ്ദേശിയ്ക്കുകയും ചെയ്തിരിയ്ക്കുന്നു. അതുപോലൊരു സംഭവം കുറച്ചുമുമ്പ് എറണാകുളത്ത് കലാപീഠത്തില്‍ കഥ വായിയ്ക്കുമ്പോഴുമുണ്ടായി. ഒരു വായനക്കാരന്‍ ഞാൻ അറുപത്തഞ്ചില്‍ എഴുതിയ 'ഉണക്കമരങ്ങള്‍' എന്ന കഥ വായിക്കാനാവശ്യപ്പെട്ടപ്പോള്‍. എത്രയോ വര്‍ഷങ്ങള്‍ക്കു ശേഷം ഒരു വായനക്കാരൻ എന്റെ കഥ ഓര്‍ത്തിരിയ്ക്കുന്നു. (ശ്രീ ബാബു കുഴിമറ്റമായിരുന്നു അതെന്ന് അദ്ദേഹം പിന്നീട് പറയുകയുണ്ടായി) ഈ രണ്ടു കഥകളും മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വന്നവയായിരുന്നു, ഉണക്കമരങ്ങള്‍ 65-ലും കൂറകള്‍ 66-ലും.

എഴുതാന്‍ തുടങ്ങുമ്പോൾ എന്റെ മുമ്പിൽ എപ്പോഴും നില്‍ക്കുന്നത് വായനക്കാരാണ്. കഥയുടെ അല്ലെങ്കില്‍ നോവലിന്റെ നിലവാരത്തെപ്പറ്റി എന്നെ നിരന്തരം ഓര്‍മ്മിപ്പിച്ചുകൊണ്ട് എന്റെ മുമ്പിൽ നില്‍ക്കുന്ന ആ വായനക്കാരാണ് എന്നെക്കൊണ്ട് നല്ല കഥകൾ മാത്രം എഴുതിയ്ക്കുന്നത്.

കഥാപീഠം പുരസ്‌കാരം എനിയ്ക്ക് വളരെ വിലമതിയ്ക്കുന്ന ഒന്നാണ്. അക്കാദമികള്‍ തരുന്ന പുരസ്‌കാരങ്ങളേക്കാൾ ഞാൻ ആഗ്രഹിയ്ക്കുന്നത് എന്റെ വായനക്കാർ എന്നിൽ അര്‍പ്പിയ്ക്കുന്ന ഈ വിശ്വാസമാണ്, ഈ ബഹുമതിയാണ്. ഈ പുരസ്കാരത്തിനു പിന്നിലുള്ള സംഘടന, അതായത് റൈറ്റേഴ്‌സ് ഫോറത്തിനും എന്റെ 'അനിതയുടെ വീട്' എന്ന കഥാസമാഹാരം പുരസ്കാരത്തിന് അര്‍ഹമാണെന്നു കണ്ടെത്തിയ ജഡ്ജിങ് കമ്മിറ്റി അംഗങ്ങള്‍ക്കും വളരെയധികം നന്ദി. ഈ പുരസ്കാരം തീര്‍ച്ചയാക്കിയ ശേഷം എന്നെ നിരന്തരം ഫോണിൽ വിളിച്ച് കിട്ടാതെ (ഞാന്‍ ആശുപത്രിയിലായിരുന്നു.) നിരാശനാവാതെ, യാതൊരു അപ്രീതിയും കാണിക്കാതെ എന്നോടു സ്നേഹപൂര്‍വ്വം സംസാരിച്ച റൈറ്റേഴ്‌സ് ഫോറത്തിന്റെ പ്രസിഡണ്ട് ഡോ. വീട്ടൂരിനും ഞാന്‍ നന്ദി പറയുന്നു.