പത്രവാര്‍ത്തകള്‍

സാഹിത്യകാരന്‍ ഇ ഹരികുമാര്‍ അന്തരിച്ചു......

മാതൃഭൂമി മാര്‍ച്ച് 24, 2020

തൃശൂര്‍:  നോവലിസ്റ്റും ചെറുകഥാകൃത്തുമായ ഇ ഹരികുമാര്‍(77) അന്തരിച്ചു. തിങ്കളാഴ്ച അര്‍ദ്ധ രാത്രിയോടെ തൃശൂരില്‍ വെച്ചായിരുന്നു അന്ത്യം. 'ദിനോസോറിന്റെ കുട്ടി' എന്ന ചെറുകഥ സമാഹാരത്തിന് 1988 ല്‍ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. 

'പച്ചപ്പയ്യിനെ പിടിക്കാന്‍' എന്ന ചെറുകഥക്ക് പത്മരാജന്‍ പുരസ്‌കാരവും 'സൂക്ഷിച്ചു വെച്ച മയില്‍പീലി' എന്ന കഥക്ക് നാലപ്പാടന്‍ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.

കവി ഇടശ്ശേരി ഗോവിന്ദന്‍ നായരുടേയും ജാനകിഅമ്മയുടേയും മകനായി 1943 ജൂലൈ 13 ന് പൊന്നാനിയിലായിരുന്നു ജനനം.  പൊന്നാനി എ.വി.ഹൈസ്‌കൂള്‍, കല്‍ക്കട്ട സര്‍വകലാശാല എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1960 മുതല്‍ ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ ജോലി ചെയ്തു.

ഹരികുമാറിന്റെ ആദ്യ കഥ 'മഴയുള്ള രാത്രിയില്‍' 1962 ല്‍ പ്രസിദ്ധീകരിച്ചു. ഉറങ്ങുന്ന സര്‍പ്പങ്ങള്‍, ആസക്തിയുടെ അഗ്നിനാളങ്ങള്‍, ഒരു കുടുംബപുരാണം, എഞ്ചിന്‍ ഡ്രൈവറെ സ്നേഹിച്ച പെണ്‍കുട്ടി, തടാകതീരത്ത്, പ്രണയത്തിനൊരു സോഫ്റ്റ്വെയര്‍, കൊച്ചമ്പ്രാട്ടി തുടങ്ങി ഇരുപതിലധികം പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു.




ഇടശേരിയുടെ മകൻ കഥാകൃത്ത് ഇ. ഹരികുമാർ അന്തരിച്ചു...

മനോരമ മാര്‍ച്ച് 25, 2020

തൃശൂർ ∙ മഹാകവി ഇടശേരി ഗോവിന്ദൻ നായരുടെ മകനും എഴുത്തുകാരനുമായ കുരിയച്ചിറ മുണ്ടുപാലം അവന്യു കെസ്റ്റ് അപ്പാർട്മെന്റിൽ ഇ. ഹരികുമാർ (77) അന്തരിച്ചു. സംസ്കാരം നടത്തി. കാൻസർ രോഗബാധിതനായി ചികിത്സയിലായിരുന്നു.

കേരള സാഹിത്യ അക്കാദമി അവാർഡ്, പത്മരാജൻ പുരസ്കാരം, നാലപ്പാടൻ പുരസ്കാരം, അക്കാദമി അവാർഡ് എന്നിവ നേടിയിട്ടുണ്ട്.1998 മുതൽ 2004 വരെ കേരള സാഹിത്യ അക്കാദമി അംഗമായിരുന്നു.

1943 ജൂലൈ 13നു പൊന്നാനിയിൽ ജനിച്ച ഹരികുമാർ കൊൽക്കത്തയിൽ നിന്നു ബിഎ പാസായി.

കൊൽക്കത്ത, മുംബൈ, ഡൽഹി എന്നിവിടങ്ങളിൽ ജോലി ചെയ്തു. 1983ൽ കേരളത്തിലേക്കു തിരിച്ചു വന്നു.1962 മുതൽ ചെറുകഥകളെഴുതിത്തുടങ്ങി. ആദ്യ കഥാസമാഹാരം കൂറകൾ 1972ൽ പ്രസിദ്ധീകരിച്ചു. 15 കഥാ സമാഹാരങ്ങളും ഒൻപതു നോവലുകളും അനുഭവക്കുറിപ്പുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ദിനോസറിന്റെ കുട്ടി എന്ന കഥാസമാഹാരത്തിനാണ് 1988ൽ സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത്.

വൃഷഭത്തിന്റെ കണ്ണ്, കുങ്കുമം വിതറിയ വഴികൾ, കാനഡയിൽ നിന്നൊരു രാജകുമാരി, ശ്രീപാർവതിയുടെ പാദം, സൂക്ഷിച്ചുവച്ച മയിൽപീലി, ദൂരെ ഒരു നഗരത്തിൽ, കറുത്ത തമ്പ്രാട്ടി, എന്റെ സ്ത്രീകൾ തുടങ്ങിയവയാണു പ്രധാന കഥാസമാഹാരങ്ങൾ.

ഉറങ്ങുന്ന സർപ്പങ്ങൾ, ആസക്തിയുടെ അഗ്നിനാളങ്ങൾ, ഒരു കുടുംബ പുരാണം, എൻജിൻ ഡ്രൈവറെ സ്നേഹിച്ച പെൺകുട്ടി, കൊച്ചമ്പ്രാട്ടി, പ്രണയത്തിനൊരു സോഫ്റ്റ്‌വെയർ എന്നീ നോവലുകളും വായനക്കാരെ നേടി. നീ എവിടെയാണെങ്കിലും, ഓർമകൾ മരിക്കാതിരിക്കട്ടെ എന്നിവയാണ് അനുഭവക്കുറിപ്പുകൾ.ഭാര്യ: ലളിത. മകൻ: അജയ്. മരുമകൾ: ശുഭ




നോവലിസ്റ്റ് ഇ. ഹരികുമാർ അന്തരിച്ചു

കേരളകൗമുദി മാര്‍ച്ച് 25, 2020

തൃശൂർ : കവി ഇടശേരി ഗോവിന്ദൻ നായരുടെ മകനും നോവലിസ്റ്റും ചെറുകഥാകൃത്തുമായ ഇ. ഹരികുമാർ (77) അന്തരിച്ചു. തിങ്കളാഴ്ച അർദ്ധരാത്രിയോടെ തൃശൂരിലായിരുന്നു അന്ത്യം. സംസ്‌കാരം നടത്തി. ഭാര്യ: ലളിത. മകൻ: അജയ്. മരുമകൾ: ശുഭ (ഇരുവരും കാലിഫോർണിയ). കംപ്യൂട്ടർ ടൈപ്പ് സെറ്റിംഗ്, പുസ്തക പ്രസിദ്ധീകരണ മേഖലകളിൽ പ്രവർത്തിക്കുകയായിരുന്നു.

ഇടശ്ശേരിയുടെയും ഇ. ജാനകിയമ്മയുടെയും മകനായി 1943 ജൂലായ് 13 ന് പൊന്നാനിയിലായിരുന്നു ജനനം. തൃശൂർ മുണ്ടുപാലം അവന്യൂ ക്രസ്റ്റ് ലൈൻ അപ്പാർട്ട്‌മെന്റിലായിരുന്നു താമസം. പൊന്നാനി എ.വി ഹൈസ്‌കൂൾ, കൽക്കട്ട സർവകലാശാല എന്നിവിടങ്ങളിൽ വിദ്യാഭ്യാസത്തിന് ശേഷം കൽക്കട്ട, ഡൽഹി, ബോംബെ നഗരങ്ങളിൽ ജോലി ചെയ്തു. 1962 ൽ പ്രസിദ്ധീകരിച്ച 'മഴയുള്ള രാത്രിയിൽ' ആണ് ആദ്യ കഥ. നോവലുകളും ചെറുകഥകളും ഓർമ്മക്കുറിപ്പുകളുമടക്കം ശ്രദ്ധേയ രചനകൾ ഹരികുമാറിന്റേതായുണ്ട്.

ദിനോസറിന്റെ കുട്ടി എന്ന കഥാസമാഹാരത്തിന് സാഹിത്യ അക്കാഡമി അവാർഡ് ലഭിച്ചിട്ടുണ്ട്. 'പച്ചപ്പയ്യിനെ പിടിക്കാൻ' എന്ന കഥയ്ക്ക് പത്മരാജൻ പുരസ്‌കാരവും 'സൂക്ഷിച്ചു വെച്ച മയിൽപ്പീലി' എന്ന കഥയ്ക്ക് നാലപ്പാടൻ പുരസ്‌കാരവും 'ശ്രീ പാർവതിയുടെ പാദം' എന്ന കഥയ്ക്ക് ചലച്ചിത്ര അക്കാഡമി പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.

1998 മുതൽ 2004 വരെ സാഹിത്യ അക്കാഡമി അംഗമായിരുന്നു. ഉറങ്ങുന്ന സർപ്പങ്ങൾ, ആസക്തിയുടെ അഗ്നിനാളങ്ങൾ, ഒരു കുടുംബപുരാണം, എൻജിൻ ഡ്രൈവറെ സ്‌നേഹിച്ച പെൺകുട്ടി, തടാകതീരത്ത്, മഴയുള്ള രാത്രിയിൽ, വൃഷഭത്തിന്റെ കണ്ണ്, പ്രണയത്തിനൊരു സോഫ്റ്റ്‌വെയർ, കൊച്ചമ്പ്രാട്ടി തുടങ്ങിയവയാണ് മറ്റ് പ്രധാന രചനകൾ.




ഇ ഹരികുമാർ ഇനി ഓര്‍മ്മ

ദേശാഭിമാനി മാര്‍ച്ച് 25, 2020

തൃശൂർ: മനുഷ്യഗന്ധിയായ കഥകളിലൂടെ മലയാള കഥാസരണിയെ ഉണർത്തിയ കഥാകാരന്‌ നാട്‌ വിട ചൊല്ലി. എന്നും ആരവങ്ങളോട്‌ മുഖം തിരിച്ചുനിന്ന അദ്ദേഹത്തിന്റെ അന്ത്യയാത്രയും ആൾതിരക്കുകളേതുമില്ലാതെയായിരുന്നു. ഏറ്റവും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ്‌ അന്ത്യാഞ്ജലിയർപ്പിച്ചത്‌. കോവിഡ് മുൻകരുതലിന്റെ ഭാഗമായി മൃതദേഹം ഏറെസമയം പൊതുദർശനത്തിനുവച്ചില്ല. സംസ്കാരം പാറമേക്കാവ് ശാന്തിഘട്ടിൽ നടത്തി.

തൃശൂർ മുണ്ടുപാലം അവന്യൂറോഡ് അവന്യൂക്രെസ്റ്റ് അപ്പാർട്ട്മെന്റിലെ ഫ്ലാറ്റിൽ ചൊവ്വാഴ്‌ച പുലർച്ചെ 12.36 നാണ്‌ ഹരികുമാർ അന്തരിച്ചത്‌. 77 വയസ്സായിരുന്നു. കുറച്ചുനാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. ഭാര്യ: ലളിത. മകൻ. അജയ് ( സോഫ്‌റ്റ്‌വെയർ എൻജിനിയർ, അമേരിക്ക). മരുമകൾ: ശുഭ (അമേരിക്ക). സഹോദരങ്ങൾ: ഇ സതീഷ് നാരായണൻ (റിട്ട. ഉദ്യോഗസ്ഥൻ എഫ്എസിടി), ഇ ഗിരിജാ രാധാകൃഷ്ണൻ, ഇ ഉണ്ണികൃഷ്ണൻ (റിട്ട. ജിഎം ഇലക്ട്രോണിക്സ് കോർപറേഷൻ ഓഫ് ഇന്ത്യ), ഇ മാധവൻ (റിട്ട. ജിഎം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ), ഡോ. ഇ ദിവാകരൻ, ഇ അശോക്‌കുമാർ, (റിട്ട. എൻജിനിയർ), ഉഷാ രഘുപതി.

മഹാകവി ഇടശേരി ഗോവിന്ദൻനായരുടെയും ഇടക്കണ്ടി ജാനകിഅമ്മയുടെയും മകനായി 1943 ജൂലൈ 13ന് പൊന്നാനിയിലാണ് ജനനം. ചെറുപ്രായത്തിലേ ജോലിതേടി കേരളംവിട്ടു. കൊൽക്കത്ത, ഡൽഹി, മുംബൈ നഗരങ്ങളിൽ വിവിധ സ്ഥാപനങ്ങളിൽ ജോലിചെയ്തു. 19–-ാം വയസ്സിൽ ആദ്യകഥ പുറത്തിറങ്ങി. ആദ്യ കഥാസമാഹാരം ‘കൂറകൾ’ 1972ൽ പ്രസിദ്ധീകരിച്ചു. തുടർന്ന് 16 കഥാസാമാഹാരങ്ങളും ഒമ്പത് നോവലും ഒരു അനുഭവക്കുറിപ്പും പ്രസിദ്ധീകരിച്ചു. സാഹിത്യ അക്കാദമിയുടേതടക്കം നിരവധി പുരസ്കാരങ്ങൾ നേടി. 1983ൽ കേരളത്തിൽ തിരിച്ചെത്തി. ഓഡിയോ കാസറ്റ് റിക്കാർഡിങ്, വെബ് ഡിസൈനിങ്, മൾട്ടിമീഡിയ പ്രൊഡക്ഷൻ എന്നിങ്ങനെ വിവിധ തുറകളിൽ പ്രവർത്തിച്ചു.

1998 മുതൽ 2004 വരെ കേരള സാഹിത്യ അക്കാദമി ജനറൽ കൗൺസിൽ അംഗമായിരുന്നു. കേരള സാഹിത്യ അക്കാദമി, പത്മരാജൻ, നാലപ്പാടൻ, ,ചലച്ചിത്ര അക്കാദമി തുടങ്ങി ഒട്ടേറെ അവാർഡുകൾ ലഭിച്ചു.




കഥാകൃത്ത് ഇ. ഹരികുമാര്‍ അന്തരിച്ചു

മംഗളം മാര്‍ച്ച് 24, 2020

തൃശൂര്‍: നോവലിസ്റ്റും ചെറുകഥാകൃത്തുമായ ഇ ഹരികുമാര്‍ അന്തരിച്ചു. ഇന്നലെ അർദ്ധരാത്രിയോടെ തൃശൂരിൽ വെച്ചായിരുന്നു അന്ത്യം. ഒരു മാസത്തോളം അസുഖബാധിതനായി ചികിത്സയില്‍ ആയിരുന്നു.

മഹാകവി ഇടശ്ശേരി ഗോവിന്ദന്‍ നായരുടെയും ഇ. ജാനകിയമ്മയുടെയും മകനാണ്. 1943 ജൂലൈ 13 ന് പൊന്നാനിയില്‍ ജനനം. പൊന്നാനി എ.വി.ഹൈസ്‌കൂള്‍, കല്‍ക്കട്ട സര്‍വകലാശാല എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1960 മുതല്‍ ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ ജോലി ചെയ്തു. ഭാ​‍ര്യ: ലളിത. മകന്‍ : അജയ് (കാലിഫോര്‍ണിയ) മരുമകള്‍: ശുഭ

ഹരികുമാറിന്റെ ആദ്യ കഥ ‘മഴയുള്ള രാത്രിയില്‍’ 1962 ല്‍ പ്രസിദ്ധീകരിച്ചു. ഉറങ്ങുന്ന സര്‍പ്പങ്ങള്‍, ആസക്തിയുടെ അഗ്‌നിനാളങ്ങള്‍, ഒരു കുടുംബപുരാണം, എഞ്ചിന്‍ ഡ്രൈവറെ സ്‌നേഹിച്ച പെണ്‍കുട്ടി, തടാകതീരത്ത്, പ്രണയത്തിനൊരു സോഫ്റ്റ്‌വെയര്‍, കൊച്ചമ്പ്രാട്ടി തുടങ്ങി ഇരുപതിലധികം പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു.

‘ദിനോസോറിന്റെ കുട്ടി’ എന്ന ചെറുകഥ സമാഹാരത്തിന് 1988 ല്‍ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു.
‘പച്ചപ്പയ്യിനെ പിടിക്കാന്‍’ എന്ന ചെറുകഥക്ക് പത്മരാജന്‍ പുരസ്‌കാരവും ‘സൂക്ഷിച്ചു വെച്ച മയില്‍പീലി’ എന്ന കഥക്ക് നാലപ്പാടന്‍ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.




കവി ഇടശ്ശേരി ഗോവിന്ദന്‍നായരുടെ മകനും പ്രമുഖ നോവലിസ്റ്റും ചെറുകഥാകൃത്തുമായ ഇ. ഹരികുമാര്‍ അന്തരിച്ചു

ജന്മഭൂമി മാര്‍ച്ച് 25, 2020

തൃശൂര്‍: പ്രമുഖ നോവലിസ്റ്റും ചെറുകഥാകൃത്തുമായ ഇ. ഹരികുമാര്‍ (77) അന്തരിച്ചു. തിങ്കളാഴ്ച അര്‍ദ്ധരാത്രിയോടെ തൃശൂരിലായിരുന്നു അന്ത്യം. സംസ്‌കാരം നടത്തി. കവി ഇടശ്ശേരി ഗോവിന്ദന്‍നായരുടെ മകനാണ്. ഭാര്യ: ലളിത. മകന്‍: അജയ്. മരുമകള്‍: ശുഭ (ഇരുവരും കാലിഫോര്‍ണിയ). ദിനോസറിന്റെ കുട്ടി എന്ന കഥാസമാഹാരത്തിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. കംപ്യൂട്ടര്‍ ടൈപ്പ് സെറ്റിങ്, പുസ്തക പ്രസിദ്ധീകരണ മേഖലകളില്‍ പ്രവര്‍ത്തിക്കുകയായിരുന്നു.

ഇടശ്ശേരിയുടെയും ഇ. ജാനകിയമ്മയുടെയും മകനായി 1943 ജൂലൈ 13ന് പൊന്നാനിയിലാണ് ജനനം. തൃശൂര്‍ മുണ്ടുപാലം അവന്യു ക്രസ്റ്റ് ലൈന്‍ അപ്പാര്‍ട്ട്മെന്റിലായിരുന്നു താമസം. പൊന്നാനി എ.വി. ഹൈസ്‌കൂള്‍, കല്‍ക്കട്ട സര്‍വകലാശാല എന്നിവിടങ്ങളില്‍ വിദ്യാഭ്യാസത്തിനു ശേഷം കൊല്‍ക്കത്ത, ദല്‍ഹി, ബോംബെ എന്നീ നഗരങ്ങളില്‍ ജോലി ചെയ്തു. 1962 ല്‍ പ്രസിദ്ധീകരിച്ച 'മഴയുള്ള രാത്രിയില്‍' ആണ് ആദ്യ കഥ. നോവലുകളും ചെറുകഥകളും ഓര്‍മക്കുറിപ്പുകളുമടക്കം ശ്രദ്ധേയ രചനകള്‍ ഹരികുമാറിന്റേതായുണ്ട്. 'പച്ചപ്പയ്യിനെ പിടിക്കാന്‍' എന്ന കഥയ്ക്ക് പത്മരാജന്‍ പുരസ്‌കാരവും 'സൂക്ഷിച്ചു വച്ച മയില്‍പീലി' എന്ന കഥയ്ക്ക് നാലപ്പാടന്‍ പുരസ്‌കാരവും ശ്രീ പാര്‍വതിയുടെ പാദം എന്ന കഥയ്ക്ക് കേരള ചലച്ചിത്ര അക്കാദമി പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. 1998 മുതല്‍ 2004 വരെ കേരള സാഹിത്യ അക്കാദമി അംഗമായിരുന്നു.

ഉറങ്ങുന്ന സര്‍പ്പങ്ങള്‍, ആസക്തിയുടെ അഗ്നിനാളങ്ങള്‍, ഒരു കുടുംബപുരാണം, എഞ്ചിന്‍ ഡ്രൈവറെ സ്നേഹിച്ച പെണ്‍കുട്ടി, തടാകതീരത്ത്, വൃഷഭത്തിന്റെ കണ്ണ്, പ്രണയത്തിനൊരു സോഫ്റ്റ്വെയര്‍, കൊച്ചമ്പ്രാട്ടി, തുടങ്ങിയവ മറ്റ് രചനകള്‍.




കഥാകൃത്ത്‌ ഇ.ഹരികുമാര്‍ ഓര്‍മ്മയായി

വീക്ഷണം മാര്‍ച്ച് 25, 2020

തൃശൂര്‍: നോവലിസ്റ്റും ചെറുകഥാകൃത്തുമായ ഇ ഹരികുമാര്‍ (76) നിര്യാതനായി. തൃശൂർ മുണ്ടുപാലം അവന്യൂ ക്രസ്റ്റ് ലൈൻ അപ്പാർട്ട്‌മെന്റിലെ ഫ്ളാറ്റില്‍ തിങ്കളാഴ്ച അര്‍ധരാത്രിയായിരുന്നു മരണം. അര്‍ബുദരോഗത്തിന്‌ ചികിത്സയിലായിരുന്നു. പാറമേക്കാവ്‌ ശാന്തി ഘട്ടില്‍ സംസ്കരിച്ചു. അദ്ദേഹത്തിന്റെ ആഗ്രഹ പ്രകാരം ചടങ്ങുകളോ ഓദ്യോഗിക ബഹുമതികളോ ഉണ്ടായിരുന്നില്ല. മഹാകവി ഇടശേരിഗോവിന്ദന്‍നായരുടെയും ഇടക്കണ്ടി ജാനകിഅമ്മയുടെയും മകനാണ്‌.

ഭാര്യ: ലളിത. മകന്‍. അജയ്‌ (കാലിഫോര്‍ണിയയില്‍ സോഫ്‌റ്റ്‌വെയര്‍ എന്‍ജിനിയര്‍). മരുമകള്‍: ശുഭ. സഹോദരങ്ങള്‍ -ഇ.സതിശ്‌ നാരായണന്‍ (റിട്ട.ഫാക്ട്‌ ,) ഇ. ഗിരിജ രാധാകൃഷ്ണന്‍, ഇ. ഉണ്ണികൃഷ്ണന്‍( റിട്ട .ജി.എം ഇലക്ട്രോണിക്ക് കോര്‍പറേഷന്‍ ഓഫ്‌ ഇന്ത്യാ) ഇ. മാധവന്‍ (റിട്ട. ജി.എം റിസർവ്‌ ബാങ്ക്‌) ഡോ.ഇ. ദിവാകരന്‍, ഇ. അശോകകുമാര്‍ (റിട്ട. എന്‍ജി.ബഹ്റി൯) ഇ. ഉഷ രഘുപതി.

ഹരികുമാറിന്റെ ആദ്യ കഥ 'മഴയുള്ള രാത്രിയില്‍” 1962 ല്‍ പത്തൊമ്പതാം വയസ്സില്‍ പ്രസിദ്ധീകരിച്ചു. 9 നോവലുകളും 13 ചെറുകഥസമാഹാരങ്ങളും ഹരികുമാറിന്റേതായുണ്ട്‌. "ദിനോസറിന്റെ കുട്ടി"എന്ന ചെറുകഥ സമാഹാരത്തിന്‌ 1988 ല്‍കേരള സാഹിത അക്കാദമി പുരസ്കാരം ലഭിച്ചു. പത്മരാജന്‍ പുരസ്കാരം-പച്ചപ്പയ്യിനെ പിടിക്കാന്‍' എന്ന ചെറുകഥക്ക്‌ (1997) നാലപ്പാടന്‍ പുരസ്‌കാരം, സൂക്ഷിച്ചു വെച്ച മയില്‍പീലി” എന്ന കഥക്ക്(1998). 2006ല്‍ കഥാപീഠം പുരസ്‌കാരം (അനിതയുടെ വീട്‌ ), 2012ലെ മികച്ച കഥക്കുള്ള കേരള ചലച്ചിത്ര അക്കാദമി അവാര്‍ഡ്‌ ശ്രീപാര്‍വതിയുടെ പാദം)

1943 ജൂലൈ 13 ന്‌ പെന്നാനിയില്‍ ജനിച്ചു. പൊന്നാനി എ.വി.ഹൈസ്‌കൂള്‍, കല്‍ക്കട്ട സര്‍വകലാശാല എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. 1960 മുതല്‍ കേരളത്തിന് പുറത്ത്‌ ജോലിചെയ്ത അദ്ദേഹം 1983ല്‍ കേരളത്തില്‍ തിരിച്ചെത്തി. 1998ലും 2004 ലൂം കേരള സാഹിതൃ അക്കാദമി അംഗമായി . കൊറോണ കാരണം ജില്ല അടച്ചിട്ടതിനാല്‍ ബന്ധുവല്ലാതെ പുറത്ത്‌ നിന്നും വന്നത്‌ മുന്‍ മേയറും ഡിവിഷന്‍ കൌണ്‍സിലറുമായ രാജന്‍പല്ല൯മാത്രം. ഹരികുമാറിന്റെ നിര്യാണത്തില്‍ മൂ൯ പ്രതിരോധ മന്ത്രി ഏ കെ ആന്റണി, മന്ത്രി വി എസ്‌ സുനില്‍ കുമാര്‍ തേറമ്പില്‍ രാമകൃഷ്ണന്‍ സാഹിത്യ അക്കാദമി സെക്രട്ടറി കെ പി മോഹന൯ അനുശോചനം രേഖപ്പെടുത്തി.

നോവല്‍ - ഉറങ്ങുന്ന സര്‍ച്ചങ്ങള്‍, ആസക്തിയുടെ അഗ്നിനാളങ്ങള്‍, ഒരു കുടുംബപുരാണം, എഞ്ചി൯ ഡ്രൈവറെ സ്നേഹിച്ച പെണ്‍കുട്ടി, തടാകതീരത്ത്‌, പ്രണയത്തിനൊരു സോഫ്റ്റ്‌വെയര്‍,കൊച്ചമ്പ്രാട്ടി, അറിയാതലങ്ങളിലേക്ക്‌, കഥകള്‍- കൂറകള്‍ , ദിനോസറിന്റെ കുട്ടി. മഴയുള്ള രാത്രിയില്‍,വൃഷഭത്തിന്റെ കണ്ണ്. കുങ്കുമം വിതറിയ വഴികള്‍, കാനഡയില്‍നിന്നൊരു രാജകുമാരി,ദൂരെ ഒരു നഗരത്തില്‍,ശ്രീപാര്‍വതിയുടെ പാദം,സൂക്ഷിച്ചു വെച്ച മയില്‍പീലി ,പച്ചപ്പയ്യിനെ പിടിക്കാന്‍,കറുത്ത തമ്പ്രാട്ടി,അനിയത്തിയുടെ വീട്‌,നഗരവാസിയായ ഒരു കുട്ടി, ഇളവെയ് ലിന്റെ സാന്ത്വനം ( കഥാസമാഹാരം) ഓര്‍മ്മകുറിപ്പ്-നീ എവിടെയാണ്‌ എങ്കിലും.




ഇ.ഹരികുമാര്‍ അന്തരിച്ചു

സിറാജ് മാര്‍ച്ച് 25, 2020

തൃശൂര്‍: നോവലിസ്റ്റും ചെറുകഥാകൃത്തുമായ ഇ ഹരികുമാര്‍ (76) അന്തരിച്ചു. തൃശൂർ മുണ്ടുപാലം അവന്യൂ ക്രസ്റ്റ് ലൈൻ അപ്പാർട്ട്‌മെന്റിലെ ഫ്ളാറ്റില്‍ തിങ്കളാഴ്ച അര്‍ധരാത്രിയായിരുന്നു മരണം. അര്‍ബുദരോഗത്തിന്‌ ചികിത്സയിലായിരുന്നു. സംസ്കാരം തൃശൂര്‍ പാറമേക്കാവ് ശാന്തിഘട്ട്‌ ശ്മശാനത്തില്‍ നടന്നു. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ചടങ്ങുകളോ ഔദ്യോഗിക ബഹുമതികളോ ഉണ്ടായിരുന്നില്ല.

മഹാകവി ഇടശ്ശേരിയുടെയും ഇടക്കണ്ടി ജാനകിയമ്മയുടെയും മകനായി 1943 ജൂലൈ 13ന് പൊന്നാനിയിലാണ് ജനനം. ആദ്യ കഥ ‘മഴയുള്ള രാത്രിയില്‍’ 1962 ല്‍ പത്തൊമ്പതാം വയസ്സില്‍ വയസ്സില്‍ പ്രസിദ്ധീകരിച്ചു. ഒമ്പത് നോവലുകളും പതിമൂന്ന്‌ ചെറുകഥാ സമാഹാരങ്ങളും പുറത്തിറങ്ങിയിട്ടുണ്ട്‌. ‘ദിനോസറിന്റെ കുട്ടി’ എന്ന ചെറുകഥ സമാഹാരത്തിന് 1988 ല്‍ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. ഭാര്യ ലളിത, മകന്‍ അജയ്, മരുമകള്‍ ശുഭ.

മലയാള പത്രങ്ങള്‍- Wednesday, March 25, 2020