ഇടശ്ശേരി, കുടുംബത്തിൽ

ഇടശ്ശേരി, കുടുംബത്തിൽ എന്ന പ്രബന്ധമാണ് ഞാനിവിടെ അവതരിപ്പിക്കുന്നത്. ഒരു മകന് അച്ഛനെക്കുറിച്ച് വാതോരാതെ പറയാനുണ്ടാവും. അതൊന്നും വിശദമായി പറയാനുള്ള സമയമില്ല ഇവിടെ. അതുകൊണ്ട് ഏതാനും സ്‌കെച്ചുകൾ മാത്രം വരച്ച് ഞാൻ തൃപ്തിപ്പെടുകയാണ്. അച്ഛനെക്കുറിച്ചാലോചിക്കുമ്പോൾ മനസ്സിൽ ഉയർന്നു വരുന്ന ചിത്രം ഒരു മാതൃകാഗൃഹനാഥന്റേതാണോ? അറിയില്ല. ജീവിതചിത്രത്തിൽ ഒരു ഗൃഹനാഥൻ എന്ന ഫ്രെയിമിൽ മാത്രമായി അച്ഛനെ ചുരുക്കിക്കൊണ്ടുവരാൻ പറ്റുമെന്ന് തോന്നുന്നില്ല. അത് അദ്ദേഹത്തിന്റെ ബഹുമുഖ ജീവിതത്തിന്റെ ഒരു ഭാഗം മാത്രമായിരുന്നു. വീട്ടുകാര്യങ്ങൾ മാത്രം നോക്കി അച്ഛനെ തളച്ചിടാൻ പറ്റില്ലെന്ന് അമ്മയും പിന്നീട് വളർച്ചയുടെ ഓരോ ഘട്ടങ്ങളിലായി മക്കളിലോരോരുത്തരും മനസ്സിലാക്കിയിരുന്നു. അദ്ഭുതകരമായ കാര്യം തിരക്കുകൾക്കിടയിലും ഞങ്ങളിലോരോരുത്തരെയും എത്ര ശ്രദ്ധയോടെയാണ് അദ്ദേഹം വളർത്തിക്കൊണ്ടുവന്നത് എന്നതായിരുന്നു. 'എൻകുഞ്ഞുറങ്ങിക്കൊൾ കെൻകുഞ്ഞുറങ്ങിക്കൊൾ...' എന്ന താരാട്ടു പാടി ഏറ്റവും താഴെയുള്ള കുട്ടിയെ മാറത്തു ചാച്ചു കിടത്തി രാത്രി ഉമ്മറത്തോ, മുറ്റത്തോ ഉലാത്തുന്ന അച്ഛനെ നോക്കി 'തന്റേതിന്നലെ വരെയാസ്വർഗ്ഗം!' എന്ന മട്ടിൽ അസൂയയോടെ നോക്കിനിൽക്കാറുള്ള മുതിർന്നവർ എന്റെ കുട്ടിക്കാലത്തെ ഓർമ്മയാണ്. ഞാൻ എന്തായാലും അങ്ങിനെ നോക്കിനിന്നിട്ടുണ്ട്. വീട്ടിൽ എന്നും കുട്ടികളുണ്ടാവാറുണ്ട്. ഞങ്ങൾ എട്ടു മക്കളാണ്. അമ്മ പതിനൊന്നു പ്രസവിച്ചെങ്കിലും മൂന്നു കുട്ടികൾ, ഒരു പെൺകുട്ടിയും രണ്ടാൺകുട്ടികളും നേരത്തെ യാത്രയാവുകയാണുണ്ടായത്. മൂന്നാമതു യാത്രയായ കുട്ടിയെപ്പറ്റി എനിയ്ക്ക് ഓർമ്മയുണ്ട്. ഒരു വയസ്സു തികഞ്ഞിട്ടുണ്ടായിരുന്നില്ല അവന്. തലേന്നുവരെ അസുഖം കാരണം അസ്വസ്ഥനായിരുന്ന അവൻ രാവിലെ നോക്കിയപ്പോൾ ഉറങ്ങിയപോലെ കിടക്കുന്നു. ഉറങ്ങുകയാണെന്നാണ് ഞങ്ങൾ കുട്ടികൾ ആദ്യം കരുതിയത്. അടുത്ത മുറിയിൽ നിലത്ത് വിരിച്ച പായിൽ അമ്മ ബോധമില്ലാതെ കിടക്കുകയാണ്. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് അച്ഛൻ 'പൂജാപുഷ്പം' എന്ന കവിതയെഴുതിയത്. '....പെറ്റവളസ്തപ്രജ്ഞമെൻകാൽക്കൽ ഇടിയേറ്റ കാട്ടുവള്ളി യെപ്പോലെ തളർന്നു കിടക്കവേ, കാരിരുമ്പാക്കിത്തീർത്ത കരളോടെ ഞാൻ നിന്നു കാണവേ.......' എനിയ്ക്ക് പത്തോ പന്ത്രണ്ടോ വയസ്സുള്ളപ്പോഴാണതു സംഭവിച്ചത്.

'ഗൃഹച്ഛിദ്രം' എന്ന കവിത എഴുതിയത് നാൽപ്പത്താറിലാണെന്നു തോന്നുന്നു. അന്നെനിയ്ക്ക് മുന്നു വയസ്സായി. അച്ഛനെക്കുറിച്ചുള്ള എറ്റവും പഴയ ഓർമ്മ ആ കാലത്താണ്. ഒന്നുരണ്ടു ചിത്രങ്ങൾ മാത്രം. എന്നെ മടിയിലിരുത്തി ഉമ്മറത്തെ മേശയ്ക്കു മുമ്പിലിരുന്ന് ഒരു തടിച്ച മേശവിളക്കിന്റെ വെളിച്ചത്തിൽ കവിതയെഴുതിയിരുന്നത്. ആ മേശവിളക്കിന് എന്റെ ഓർമ്മയിൽ ഇന്നത്തെ വൈദ്യുത വിളക്കിനേക്കാൾ ശോഭയുണ്ടായിരുന്നു. എന്റെ ഗൃഹാതുരത്വം കാരണമായിരിക്കണം. 'ഗൃഹച്ഛിദ്രം' അച്ഛന്റെ നർമ്മബോധം ഉൾക്കൊള്ളുന്ന കവിതയാണ്. കവിതയ്ക്ക് അച്ഛൻതന്നെ എഴുതിയ കുറിപ്പിൽ ഇപ്രകാരം പറയുന്നു.

'സ്വന്തം പോരായ്മകളുടെ ഉത്തരവാദിത്തം കുടുംബിനിയിൽ ആരോപിച്ച് കലശൽ കൂട്ടുക എന്ന 'രസ'ത്തിൽനിന്ന് ഉടലെടുത്തത്.'

ഒരുപക്ഷെ എന്നെയും മടിയിൽവെച്ച് അന്ന് എഴുതിയ കവിതയായിരിക്കണം അത്. അതിനുശേഷം കുറച്ചുകാലം അമ്മ എന്നെ ദേഷ്യത്തോടെ നോക്കിയിരുന്നെന്നു തോന്നുന്നു. 'നീയും അച്ഛനുംകൂടി എഴുതിയതാണല്ലെ അത്?' എന്ന മട്ടിൽ. അമ്മയും അച്ഛനും തമ്മിലുള്ള ബന്ധം വളരെ മനോഹരമായിരുന്നു. ഒരു പക്ഷെ സ്ത്രീപക്ഷത്തുനിന്നു നോക്കുമ്പോൾ ഒട്ടും തുല്യതയില്ലാത്ത ഒരു ബന്ധമായിരുന്നു അത്. ഞാനുദ്ദേശിക്കുന്നത് ബുദ്ധിപരമായ തുലനതയല്ല, അവസരങ്ങളുടെ ഒട്ടും തൃപ്തികരമല്ലാത്ത അവസ്ഥയാണ്. ബൗദ്ധികമായി നോക്കുകയാണെങ്കിലും അമ്മ അച്ഛന് തുല്യയല്ലെങ്കിലും അച്ഛനോടൊപ്പം അപകർഷതാബോധമില്ലാതെ ജീവിക്കാൻ മാത്രമുള്ള കഴിവും അറിവുമാർജ്ജിച്ചിരുന്നു. മുപ്പതുകളിലെ മെട്രികുലേഷൻ പാസായ അമ്മയ്ക്ക് സംസ്‌കൃതത്തിൽ നല്ല വ്യുൽപത്തിയുണ്ടായിരുന്നു, കാവ്യങ്ങളും നാടകങ്ങളും പഠിച്ചിരുന്നു. അമ്മയും വിവാഹത്തിനുമുമ്പ് തൊള്ളായിരത്തി മുപ്പതുകളിൽ കവിതയും ചെറുകഥകളുമെഴുതുകയും ഇംഗ്ലീഷിൽനിന്ന് ടാഗോറിന്റെയും കെ.എ. അബ്ബാസിന്റെയും മറ്റും കൃതികൾ മൊഴിമാറ്റം നടത്തുകയും ചെയ്തിട്ടുണ്ട്. ടാഗോറിന്റെ 'ഫ്രൂട് ഗാതറിങ്' എന്ന കാവ്യം 'ഫലാപചയം' എന്ന പേരിൽ തർജ്ജമചെയ്ത് മനോരമയുടെ പ്രസിദ്ധീകരണമായ 'അരുണ'യിൽ തുടർച്ചയായി കൊടുത്തിരുന്നു. ഒരിക്കൽ ഒരദ്ധ്യായത്തിന്റെ ചെറിയൊരു ഭാഗം അവർ പുറംചട്ടയുടെ ഉൾഭാഗത്തു ചേർത്തു. ശേഷം ഇത്രാം പേജിൽ എന്നു പറഞ്ഞ് കൊടുക്കാറില്ലെ? അന്നെല്ലാം അങ്ങിനെ ചെയ്യുന്നത് സാധാരണമായിരുന്നു. അന്നൊന്നും ഇന്നത്തെപ്പോലെ പരസ്യങ്ങളധികമൊന്നുമില്ല. പക്ഷെ അത് അമ്മയ്ക്കിഷ്ടമായില്ല. അമ്മ തർജ്ജമ നിർത്തി. പിന്നീട് കുറേക്കാലത്തിനുശേഷം അതിന്റെ പത്രാധിപരായിരുന്ന വർഗ്ഗീസ് കളത്തിൽ വീട്ടിൽ വന്ന്, അമ്മയുടെ പിണക്കം തീർക്കാനാണെന്നു പറഞ്ഞ് അപ്പോൾ പുതുതായി ഇറങ്ങിയ സ്റ്റെയ്ൻലസ് സ്റ്റീൽ ഗ്ലാസ് രണ്ടെണ്ണം സമ്മാനിച്ചു. അമ്മയുടെ പിണക്കം തീർന്നുവോ എന്നൊന്നും അറിയില്ല. അപ്പോഴേയ്ക്കും അമ്മ എഴുത്തു തീരെ നിർത്തിയിരുന്നു. അമ്മ എഴുത്തു നിർത്തിയത് അച്ഛൻ ആവശ്യപ്പെട്ടിട്ടല്ല, പക്ഷെ അച്ഛനെ അതു വളരെയധികം സഹായിച്ചുവെന്നത് യാഥാർത്ഥ്യമാണ്. അതൊരു വലിയ ത്യാഗമായിരുന്നു. അമ്മയെക്കുറിച്ച് അച്ഛന്റെ കവിതകളിലും ലേഖനങ്ങളിലുമായി ധാരാളം പരാമർശമുണ്ട്. അതിൽനിന്നെല്ലാം അവർ തമ്മിലുള്ള വൈകാരിക ബന്ധത്തിന്റെ ചിത്രങ്ങൾ കാണാൻ കഴിയും. 'ഗൃഹഛിദ്രം', 'അശോകമഞ്ജരി', 'മകന്റെ വാശി' 'പൂജാപുഷ്പം' 'ഒരമ്മ പാടുന്നു' തുടങ്ങിയ കവിതകളിലും, 'കവിത എന്റെ ജീവിതത്തിൽ', 'തുടികൊട്ടും ചിലമ്പൊലിയും', 'എന്റെ പണിപ്പുര' എന്നീ ലേഖനങ്ങളിലും ആ ബന്ധത്തെപ്പറ്റി നേരിട്ടോ പരോക്ഷമായോ സൂചിപ്പിക്കുന്നുണ്ട്. എനിയ്ക്കു പക്ഷെ അദ്ഭുതകരമായി തോന്നിയിട്ടുള്ളത് അമ്മ ഒരു കാലത്ത് സാഹിത്യ രചന നടത്തിയിരുന്നതിനെപ്പറ്റിയോ വിവാഹത്തിനു ശേഷം അതു നിർത്തിയതിനെപ്പറ്റിയോ ഒരു പരാമർശവും ഒരിടത്തും കണ്ടിട്ടില്ല എന്നതാണ്. ഒരു പക്ഷെ ത്യാഗം, അത് അമ്മ ചെയ്തതായാലും അച്ഛൻ ചെയ്തതായാലും ഒരു പോലെയാണെന്നും അതു കൊട്ടിഘോഷിക്കുന്നത് ആ ത്യാഗത്തിന്റെ ഫലമില്ലാതാക്കുകയാണെന്നും അദ്ദേഹം കരുതിയിരിക്കണം.

അച്ഛൻ ബന്ധുക്കളടക്കം പല പാവപ്പെട്ടവരെയും സഹായിച്ചിരുന്നു. സ്വയം സാമ്പത്തികമായി തളർന്നിരുന്നപ്പോഴാണത്. മക്കളുടെ ആവശ്യങ്ങൾകൂടി മാറ്റി വച്ചിട്ടാണ് പലപ്പോഴും അച്ഛൻ ഇതു ചെയ്യാറ്. സ്വാഭാവികമായും അച്ഛന്റെ വിശാലമനസ്‌കത മുഴുവനും ഉൾക്കൊള്ളാൻ (പ്രത്യേകിച്ച് മക്കളുടെ ആവശ്യങ്ങൾ ബലികൊടുക്കുന്ന കാര്യത്തിൽ) കഴിയാതിരുന്ന അമ്മയ്ക്കതിൽ പ്രതിഷേധമുണ്ടായിരുന്നു. അമ്മ പക്ഷെ ആ പ്രതിഷേധം വളരെ സൗമ്യമായ വാക്കുകളിൽ ഞങ്ങളെ അറിയിക്കുക മാത്രമേ ചെയ്തിരുന്നുള്ളു. അച്ഛനോട് മറുത്തൊരു വാക്കും പറഞ്ഞിരുന്നില്ല. ഇപ്പോൾ ആലോചിക്കുമ്പോൾ തോന്നുന്നു, അച്ഛൻ ചെയ്തതല്ലെ ശരി? മക്കളുടെ ഭക്ഷണത്തിന് ഒരു കാലത്തും ക്ഷാമമുണ്ടായിരുന്നില്ല. അതിനച്ഛൻ ഒരിക്കലും ഇടയാക്കിയിരുന്നില്ല. രാത്രി പഠിക്കുവാനായി കത്തിക്കുന്ന വിളക്കിനു വേണ്ട മണ്ണെണ്ണ ഒരിക്കലും ഇല്ലാതെ വന്നിട്ടില്ല. സ്‌കൂളിൽ പിഴയോടുകൂടിയിട്ടാണെങ്കിലും എല്ലാ മാസവും ഫീസു കൊടുത്തിരുന്നു. രണ്ടു ജോഡി ഷർട്ടും ട്രൗസറുകളും ഞങ്ങൾക്കുണ്ടായിരുന്നു, അത്ര മികച്ചതൊന്നുമല്ലെങ്കിലും. പിന്നീട് കുറച്ചുകൂടി വലുതായപ്പോൾ എനിക്കു മനസ്സിലായി, അച്ഛൻ സഹായിച്ചിരുന്നത് ഞങ്ങളോളമല്ല ഒട്ടുംതന്നെ ഗതിയില്ലാത്തവരെയാണെന്ന്. അച്ഛന്റെ വിശാലമനസ്‌കതയ്ക്കു മുമ്പിൽ നമസ്‌കരിച്ചുകൊണ്ട് ഞാൻ പ്രാർത്ഥിക്കാറുണ്ട് ഞാനും അച്ഛനെപ്പോലെയാവണേ എന്ന്. എന്റെ കഥകളിൽ പൊതുവെ കാണുന്ന ദീനാനുകമ്പയും കാരുണ്യവും കിട്ടിയത് അച്ഛന്റെ സ്വാധീനം തന്നെയാവണം. എന്റെ ജീവിതത്തിലും അതൊക്കെയുണ്ടെന്നാണ് എന്റെ വിശ്വാസം.

അച്ഛൻ ഞങ്ങൾ മക്കളോട് എങ്ങിനെ ജീവിക്കണം എന്ന് ഒരിക്കലും പറഞ്ഞിരുന്നില്ല. പക്ഷെ അദ്ദേഹത്തിന്റെ ജീവിതംകൊണ്ട് ഓരോ നിമിഷവും ഞങ്ങളെ പഠിപ്പിക്കുകയായിരുന്നു. ജീവകാരുണ്യം മനുഷ്യരിൽ മാത്രം ഒതുങ്ങുന്നതല്ലെന്ന് അദ്ദേഹം കാണിച്ചുതന്നു. കോടതിയിൽനിന്ന് ക്ഷീണിച്ച് വീട്ടിലെത്തി അമ്മ കൊടുത്ത ചൂടുള്ള ചായ കുടിക്കുമ്പോൾ അമ്മയോടു ചോദിക്കും. 'എടോ, നമ്മടെ മക്കൾക്ക് ഇന്ന് വല്ലതും തിന്നാൻ കിട്ടിയോ?' അച്ഛൻ ഞങ്ങളെയല്ല ഉദ്ദേശിക്കുന്നത്. ഞങ്ങളുടെ വയർ അമ്മ നിറയ്ക്കുമെന്ന് അച്ഛന്നറിയാമായിരുന്നു. പശുവിനെയും കുട്ടിയെയുമാണ് അച്ഛൻ ഉദ്ദേശിച്ചിരുന്നത്. അമ്മ അടുക്കളയിൽനിന്ന് ഒരശീരീരിപോലെ പറയും. 'അവളെ കൊണ്ടന്ന് കെട്ടിയിട്ടില്ല.' അച്ഛൻ ചായകുടി കഴിഞ്ഞാലുടൻ എഴുന്നേൽക്കും. പറമ്പിലെവിടെയെങ്കിലും കെട്ടിയിട്ട സ്ഥലത്തെ പുല്ല് മുഴുവൻ തിന്ന് വിഷണ്ണയായി നിൽക്കുന്ന പശുവിനെ അഴിച്ച് അടുത്ത കണ്ടത്തിലേയ്ക്കു നയിക്കും. അവൾ ആർത്തിയോടെ പുല്ലു തിന്നുമ്പോൾ താട ചൊറിഞ്ഞു കൊടുത്ത് അതിനോട് സംസാരിക്കാൻ തുടങ്ങും. 'എന്താ മോളെ ഇന്ന് വയറ് നെറഞ്ഞില്ലേ?' ആ പാവം പശുവിനെ നേരത്തെ മാറ്റിക്കെട്ടാത്തതിലുള്ള പശ്ചാത്താപത്തോടെ ഞങ്ങൾ ചുറ്റിപ്പറ്റി നിൽക്കും. അച്ഛൻ പക്ഷെ ഞങ്ങളെ കുറ്റപ്പെടുത്താറില്ല.

അമ്മ വേണ്ട കാര്യങ്ങൾ ഒരിക്കലും തെളിയിച്ചു പറയാറില്ല. അത് ഞങ്ങൾക്ക് വല്ലാത്ത വിഷമമുണ്ടാക്കാറുണ്ട്. കുറച്ചു പഞ്ചസാര വാങ്ങാൻ ഞങ്ങളിലാരെയെങ്കിലും കടയിലേയ്ക്കു പറഞ്ഞയയ്ക്കും. ഞങ്ങൾ പോകാനൊരുങ്ങുമ്പോഴായിരിക്കും അമ്മ ഒരശിരീരിപോലെ പറയുക. 'മൊളകും മഞ്ഞളും വാങ്ങണ്ട സമയായിരിക്കുണു.' ഞങ്ങൾ കടയിൽ പോയി പഞ്ചസാര മാത്രം വാങ്ങിക്കൊണ്ടുവരും. തിരിച്ചുവന്നാലാണ് മനസ്സിലാവുക. അമ്മ അടുക്കളയിലേതെങ്കിലും മൂലയിൽനിന്ന് അശരീരി പോലെ പറഞ്ഞത് കേട്ടു മനസ്സിലാക്കി ഞങ്ങൾ മുളകും മഞ്ഞളും കൂടി വാങ്ങേണ്ടതായിരുന്നു എന്ന്. ഇപ്പോൾ രാത്രി കൂട്ടാൻ വെക്കാൻ ഇതു രണ്ടും അത്യാവശ്യമാണ്. വീണ്ടും ശാപവചനങ്ങൾ ചൊരിഞ്ഞുകൊണ്ട് കടയിലേയ്ക്ക് ഓടുക തന്നെ. അമ്മയെപ്പോലെ വാക്കുകൾക്ക് ഇത്ര പിശുക്കു കാണിക്കുന്ന മറ്റൊരാളെ ഞാനിതുവരെ കണ്ടിട്ടില്ല. അമ്മയുടെ ഈ സ്വഭാവം ആദ്യകാലങ്ങളിൽ വിഷമമുണ്ടാക്കിയിരുന്നുവെന്ന് അച്ഛൻ പറയാറുണ്ട്. അത് പല സൗന്ദര്യപ്പിണക്കങ്ങൾക്കും കാരണമായിട്ടുണ്ടത്രെ.

അച്ഛന് അമ്മയെ വളരെ സ്‌നേഹമായിരുന്നു. അതു പ്രകടിപ്പിക്കാൻ ഒട്ടും ലോഭം കാട്ടിയിരുന്നുമില്ല. നിസ്സാര വഴക്കുകളും സൗന്ദര്യപ്പിണക്കങ്ങളുമുണ്ടായാൽ അതു വെച്ചുകൊണ്ടിരിക്കാതെ ലോഗ്യം കൂടാറുണ്ട് അച്ഛൻ. പിന്നെ കുറച്ചുനേരം അമ്മയെ കൊഞ്ചിക്കലും തമാശ പറയലുമൊക്കയാണ്. സ്‌നേഹത്തിന്റെ ബാലപാഠങ്ങൾ ഞങ്ങൾ പഠിച്ചത് അവരുടെയടുത്തുനിന്നായിരുന്നു. അമ്മയുടെ ആരോഗ്യം പിന്നീട് ക്ഷയിച്ചു വന്നു. ചിലപ്പോൾ അച്ഛൻ വൈകുന്നേരം വരുമ്പോൾ കാണുക പകലത്തെ ജോലി കാരണം തളർന്നു കിടക്കുന്ന അമ്മയെയായിരിക്കും. അച്ഛനും വല്ലാതെ ക്ഷീണിതനായിട്ടാവും വരുന്നതെങ്കിലും ചായയുണ്ടാക്കാനായി എഴുന്നേൽക്കാൻ ശ്രമിക്കുന്ന അമ്മയെ നിർബ്ബന്ധപൂർവ്വം വിലക്കി അടുത്തിരുന്ന് അമ്മയുടെ പുറം തലോടിക്കൊണ്ട് ചോദിക്കും. 'എന്താ ജാനൂ, വയ്യേ?' അച്ഛൻ ഗിരിജയോടോ, പിന്നീട് അവൾ വിവാഹിതയായി പോയശേഷം ഞങ്ങളുടെ ഏറ്റവും താഴെയുള്ള അനുജത്തി ഉഷയോടോ ചായയുണ്ടാക്കാൻ പറയും. അമ്മ എന്തെങ്കിലും ചെയ്യാൻ ആവശ്യപ്പെടുമ്പോൾ മുറുമുറുക്കുന്ന ഞങ്ങൾ അച്ഛന്റെ ഓരോ ആജ്ഞയും അനുഗ്രഹമായി കരുതിയിരുന്നു. 'ആജ്ഞയല്ലിതനുഗ്രഹമത്രെ നമുക്കു തന്നു ബലരാമൻ....'

അച്ഛൻ എല്ലാ മക്കളേയും ഒരേപോലെ സ്‌നേഹിച്ചിരുന്നു. പക്ഷെ പെൺമക്കളോട് കുറച്ചധികം സ്‌നേഹമുണ്ടായിരുന്നു എന്നെനിയ്ക്കു തോന്നാറുണ്ട്. 'അനിമൽ ഫാമി'ൽ മാറ്റിയെഴുതിയ നിയമം പോലെ 'ആൾ ആനിമൽസ് ആർ ഈക്വൽ, ബട് സം ആനിമൽ ആർ മോർ ഈക്വൽ ദാൻ അദേഴ്‌സ്'. ആർക്കും പക്ഷെ പ്രത്യേക അവസരങ്ങളൊന്നും കൊടുത്തിരുന്നില്ല. വളർന്നു വലുതാകുമ്പോൾ ആരാകണമെന്ന് ആരെയും ഉപദേശിക്കാറുമില്ല. ഞാൻ വളരെ ചെറുപ്പത്തിൽ എഴുതാൻ തുടങ്ങി. അച്ഛന് എന്റെ സാഹിത്യം മനസ്സിലാക്കാറായി എന്ന് തോന്നിയപ്പോൾ അദ്ദേഹത്തെ കാണിച്ചു. അച്ഛൻ വേണ്ട തിരുത്തലുകൾ നിർദ്ദേശിക്കും. ചിലപ്പോൾ കഥയുടെ ഗതി മാറ്റിയാൽ അത് എങ്ങിനെ കുറച്ചുകൂടി നന്നാവുമെന്നും പറഞ്ഞുതരും. ഒരിക്കൽ മാറ്റിയെഴുതാൻ പറഞ്ഞ കഥ മാറ്റിയെഴുതിയില്ലെങ്കിൽ അദ്ദേഹത്തിനിഷ്ടമാവില്ല. കഥകൾകൊണ്ട് ബാലപംക്തിയിലേയ്‌ക്കോ ആഴ്ചപ്പതിപ്പുകളിലേയ്‌ക്കോ ഓടാൻ അദ്ദേഹം ആവശ്യപ്പെട്ടിരുന്നില്ല. ഞെക്കിപ്പഴുപ്പിക്കുന്നതു ശരിയല്ലെന്നും വലുതാവാൻ വിധിച്ചത് താനേ വലുതായിക്കോളുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ മനസ്സിൽ. നന്നല്ലെങ്കിൽ അതു മുഖത്തു നോക്കി പറയുകയും ചെയ്യും. ഒരു ഭ്രാന്തന്റെ മനസ്സിലൂടെ നടക്കുന്ന കഥയെഴുതി കാണിച്ചപ്പോൾ പറഞ്ഞു. അത് നന്നാക്കാൻ പറ്റാത്ത വിധം മോശമാണെന്ന്. എം.ടി. അങ്ങിനെയൊരു തീം 'ഇരുട്ടിന്റെ ആത്മാവി'ൽ എങ്ങിനെയാണ് കൈകാര്യം ചെയ്തിരിക്കുന്നതെന്ന് വായിച്ചു പഠിക്കാൻ എന്നോട് ആവശ്യപ്പെട്ടു. ആ കഥ ഞാൻ വായിച്ചിരുന്നു. വീണ്ടും വായിച്ചപ്പോൾ അച്ഛൻ പറഞ്ഞതെനിയ്ക്കു ബോധ്യപ്പെട്ടു. എന്റെ കഥ ഞാൻ കീറിക്കളയുകയും ചെയ്തു.

അച്ഛനെ അപൂർവ്വം അടുത്തു കിട്ടുന്ന സന്ദർഭങ്ങൾ മക്കൾ പരമാവധി ആസ്വദിക്കാറുണ്ട്. അത് തോട്ടപ്പണിയായാലും, വെറുതെ വെടി പറച്ചിലായാലും, അല്ലെങ്കിൽ ഗൗരവമേറിയ ശാസ്ത്രവിഷയങ്ങളെപ്പറ്റി യുള്ള സംസാരമായാലും ഞങ്ങൾ ഓരോ നിമിഷവും ആസ്വദിക്കും. ചില ദിവസങ്ങളിൽ രാത്രി ഭക്ഷണം കഴിഞ്ഞ് ഞങ്ങൾ അച്ചനോടൊപ്പം മുറ്റത്ത് ഉലാത്തുകയോ കസേലകളിട്ട് തെളിഞ്ഞ ആകാശത്തെ നക്ഷത്രങ്ങളെ നോക്കി ഇരിക്കുകയോ ചെയ്യാറുണ്ട്. നക്ഷത്രങ്ങളെക്കുറിച്ച് അച്ഛൻ സംസാരിക്കും. അതിൽ ശാസ്ത്രമുണ്ടാവും, പുരാണങ്ങളുണ്ടാവും, ഐതിഹ്യങ്ങളുണ്ടാവും. പലപ്പോഴും ശാസ്ത്രവും കലയും സാഹിത്യവും കൂടിക്കുഴയും. ഞങ്ങൾ ഏറ്റവും ആസ്വദിച്ചിട്ടുള്ളത് ഈ സന്ദർഭങ്ങളാണ്. അച്ഛനെ അടുത്തു കിട്ടുക എന്നതു മാത്രമാണ് വിഷമം പിടിച്ച കാര്യം. ജോലി, അതു കഴിഞ്ഞ് കലാസമിതി പ്രവർത്തനങ്ങൾ, അല്പം പൊതു കാര്യം, എല്ലാം കഴിഞ്ഞ് അച്ഛൻ വീട്ടിലെത്തുമ്പോഴേയ്ക്ക് മക്കൾക്ക് ഉറങ്ങേണ്ട സമയമായിട്ടുണ്ടാവും. വൈകുന്നേരം ഞങ്ങൾ ഭക്ഷണം കഴിക്കുന്നതിനു മുമ്പ് എത്തുന്ന ദിവസങ്ങളിൽ ഞങ്ങൾ ഊണു കഴിക്കുന്നത് നോക്കിയിരിക്കും. ഓരോരുത്തർക്കും ഭക്ഷണം മതിയാവുന്നില്ലേ എന്നു നോക്കും. മതിയാവാത്തവർക്ക്, അതു മിക്കവാറും ഞാനായിരിക്കും, കുറച്ചുകൂടി കൊടുക്കാൻ അമ്മയോട് ആവശ്യപ്പെടും. 'എന്റെ ഭീമസേനന് മതിയായിട്ടില്ലാന്ന് തോന്നുണു, ജാനു.'

മക്കളുടെ ആരോഗ്യത്തിന്റെ കാര്യത്തിൽ അച്ഛൻ എപ്പോഴും ജാഗരൂകനായിരുന്നു. കുട്ടിക്കാലത്ത് ഞങ്ങൾക്കു വേണ്ടി കോഡ്‌ലിവർ എണ്ണ വാങ്ങിക്കൊണ്ടുവരാറുണ്ട്. അതു കഴിച്ചാലുണ്ടാകുന്ന അരുചി മാറിക്കിട്ടാൻ അച്ഛൻ, കൂട്ടാൻ കൂട്ടിക്കുഴച്ച ചോറ് ഉരുളകളായി പ്ലെയ്റ്റിൽ വച്ചിട്ടുണ്ടാവും. ഒരിക്കൽ കോഡ്‌ലിവറിനു പകരം ഷാർക്‌ലിവർ ഓയിലാണ് വാങ്ങിക്കൊണ്ടുവന്നത്. അതു കഴിക്കാൻ കോഡ്‌ലിവറോയിലിനേക്കാൾ വിഷമമായിരുന്നു. ഞങ്ങളുടെ വിഷമം കണ്ടപ്പോൾ അച്ഛൻ ചിരിച്ചുകൊണ്ട് പറഞ്ഞു. 'എന്റെ മക്കൾക്കാണെന്നു പറഞ്ഞപ്പോൾ ബാലകൃഷ്ണൻ നായർ എടുത്തുതന്നതാണിത്. അവർ കോഡ്‌ലിവറോയിലൊന്നും കഴിക്കാൻ പാടില്ലത്രെ.' ബാലകൃഷ്ണൻ നായർ അച്ഛന്റെ അടുത്ത സ്‌നേഹിതനായിരുന്നു. ഒരുപക്ഷെ ഇറക്കുമതി ചെയ്ത വിലപിടിച്ച മീനെണ്ണയ്ക്കു പകരം അച്ഛനെ സഹായിക്കാൻ വേണ്ടി ഷാർക്‌ലിവറോയിൽ നിർദ്ദേശിച്ചിട്ടുണ്ടാകും. അച്ഛന്റെ ശബ്ദത്തിൽ ശോകഛായയൊന്നുമുണ്ടായിരുന്നില്ല. മീനെണ്ണ പോയിട്ട് രണ്ടു നേരം കഞ്ഞി കുടിക്കാനില്ലാത്ത മക്കളുള്ള വീടുകൾ അച്ഛന്നറിയാം.

ഒരിക്കൽ അച്ഛൻ എന്നെയുംകൊണ്ട് ദൂരെ എവിടെയോ ഉള്ള ഒരു വൈദ്യനെ കാണാൻ പോയത് ഓർമ്മയുണ്ട്. കുറെയേറെ നടക്കേണ്ടി വന്നു. ഞാൻ വേഗം ക്ഷീണിക്കുന്നതിന്റെ കാരണമാരാഞ്ഞ് ഡോക്ടറെ കാണിച്ചപ്പോൾ അദ്ദേഹം എന്റെ 'ഹാർട്ട് വീക്കാണ്' എന്നു പറഞ്ഞതിൽ ഭയപ്പെട്ടിട്ടാണ് വൈദ്യരെ കാണിക്കാൻ കൊണ്ടുപോയത്. ഓരോ മക്കൾക്കും ഇതുപോലെ അച്ഛന്റെ പരിലാളനം ലഭിച്ച അനുഭവമുണ്ടായിട്ടുണ്ടാവും. എന്നാൽത്തന്നെ എല്ലാവർക്കും അതു പോരായിരുന്നുവെന്ന പരാതിയുമുണ്ടാവും. സ്‌നേഹം, പ്രത്യേകിച്ച് അച്ഛന്റെയും അമ്മയുടെയും, എത്ര കിട്ടിയാലും മതിയാവാത്ത ഒന്നാണ്.

ഞങ്ങളുടെ അമ്മമ്മയെ വളരെ ബഹുമാനവും സ്‌നേഹവുമായിരുന്നു അച്ഛന്. സ്വന്തം അമ്മയ്ക്കായി ഒന്നും ചെയ്യാൻ പറ്റാതിരുന്ന ഖേദം മാറ്റിയത് അമ്മമ്മയുടെ കാര്യങ്ങൾ ഭംഗിയായി നോക്കിയിട്ടാവണം.

അവർക്കു കുളിരുനു കമ്പിളിനേടി- ഒരട്ടിമണ്ണു പുതച്ചു കിടപ്പൂ:
വീടാക്കടമേ മമജന്മം - ബിംബിസാരന്റെ ഇടയനിൽ പറയുന്നത് സ്വന്തം അമ്മയെക്കുറിച്ചായിരുന്നു.

വീട്ടിൽ അച്ഛന്റെ ഒപ്പം വരാറുള്ള കുറേ സഹൃദയരുണ്ട്. പലപ്പോഴും അടുത്ത് അരങ്ങേറാൻ പോകുന്ന നാടകത്തെപ്പറ്റിയുള്ള ചർച്ചയിൽ ലയിച്ച് ഒപ്പം വരുന്നവരായിരിക്കും. ഞങ്ങളെല്ലാം കുറുപ്പേട്ടൻ എന്നു വിളിക്കുന്ന ടി. ഗോപാലക്കുറുപ്പ് (ഇദ്ദേഹത്തെപ്പറ്റി പി.സി.മാമ കുഞ്ഞമ്മയും കൂട്ടുകാരും എന്ന നോവലിൽ എഴുതിയിരിക്കുന്നത് 'ആദ്യം ഖദറിൽ പൊതിഞ്ഞ ഒരു കുടവയറും പിന്നാലെ അതിന്റെ ഉടമസ്ഥനായ ഗോവിന്ദക്കുറുപ്പും വന്നു' എന്നാണ്. ഇടയ്ക്കു പറയട്ടെ ഉറൂബിന്റെ 'കുഞ്ഞമ്മയും കൂട്ടുകാരും' എന്ന നോവലിലെ കഥാപാത്രങ്ങൾ അച്ഛനും സ്‌നേഹിതരുമാണ്. അതിലെ നായകനായ ഗോപാലൻനായർ ശരിയ്ക്കും ഗോവിന്ദൻനായരാണ്. ഭാര്യ എന്റെ അമ്മതന്നെ, കൂടുബാന്തരീക്ഷവും അതുതന്നെ. അതിലെ ഗോവിന്ദക്കുറുപ്പ് അച്ഛന്റെ ഏറ്റവും അടുത്ത സ്‌നേഹിതൻ ഗോപാലക്കുറുപ്പാണ്. മഴവെള്ളം തട്ടിയപ്പോൾ ആധാരത്തിന്മേൽ തെളിഞ്ഞുവന്ന 'എല്ലാ അവകാശങ്ങളും നങ്ങേലി അന്തർജനത്തിന്' എന്ന വാചകം അല്പം വാശിയോടെ ഉരുവിടുന്ന അച്യുതൻ നമ്പൂതിരി മഹാകവി അക്കിത്തമാണ്, ഇവരെല്ലാം ജീവിക്കുന്ന കഥാപാത്രങ്ങളാണ്. ജീവിച്ചിരിക്കുന്ന കഥാപാത്രങ്ങളെക്കൊണ്ട് ഒരു സാങ്കല്പിക കഥ നെയ്‌തെടുക്കുകയാണ് ഉറൂബ് ചെയ്തത്. പിന്നീടെഴുതിയ ഗോപാലൻ നായരുടെ താടി എന്ന കഥയിലും ഇവരൊക്കെത്തന്നെ കഥാപാത്രങ്ങൾ.) പിന്നെ, ജ്യോതിഷി ടി.വി. ശൂലപാണി വാരിയർ, ഇ. രാമൻ മാസ്റ്റർ, പി. നാരായണൻ വൈദ്യർ (ഇദ്ദേഹമായിരുന്നു അച്ഛന് ചതുരംഗം കളിക്കാനുള്ള കൂട്ട്. കോടതി പൂട്ടിയ കാലത്ത് അവർ രാവിലെതൊട്ട് വൈകുന്നേരം വരെ തുടർച്ചയായി കളിക്കാറുണ്ട്.), മിഷ്യൻ സ്‌കൂളിലെ ഹെഡ്മാസ്റ്ററും പുരോഗമനവാദിയു മായിരുന്ന വർഗ്ഗീസ് മാസ്റ്ററുടെ മക്കൾ ഡേവിഡ്, ജോൺ, പോൾ മാസ്റ്റർ, ജോർജ്ജ്, എ.വി. ഹൈസ്‌കൂളിലെ മാസ്റ്റർമാരായിരുന്ന പി. കൃഷ്ണവാരിയർ (പിന്നീടദ്ദേഹം ഹെഡ്മാസ്റ്ററായി, ഇപ്പോൾ ഇടശ്ശേരി സാഹിത്യ സമിതിയുടെ സെക്രട്ടറിയും.), ദേവസ്സിമാസ്റ്റർ, എൻ.പി. കുമാരൻ, പി.കെ. ഗോപാലമേനോൻ, അങ്ങിനെ പലരും വീട്ടിൽ നിത്യേനെയെന്നോണം വരാറുണ്ട്. ഇനിയും ധാരാളം പേരുകൾ പറയാം. അവരൊക്കെത്തന്നെ ഞങ്ങളുടെ വീട്ടിലെ അംഗങ്ങളെപ്പോലെയാണ് ഞങ്ങൾക്ക് തോന്നിയിട്ടുള്ളത്.

ഒരു കാര്യം തീർച്ചയാണ്, അച്ഛൻ കലാകാരന്മാർക്ക് വേണ്ടപ്പെട്ടവനായിരുന്നു, സാഹിത്യകാരന്മാർക്ക് വേണ്ടപ്പെട്ടവനായിരുന്നു, ജാതി, മത ഭേദമില്ലാതെ നാട്ടുകാരുടെയെല്ലാം സ്വന്തം ഗോയിന്നായരായിരുന്നു അല്ലെങ്കിൽ ഗോയിന്നേട്ടനായിരുന്നു അതുമല്ലെങ്കിൽ ഇടശ്ശേരിയായിരുന്നു. അച്ഛന്റെ മരുമക്കൾക്ക് സ്‌നേഹമുള്ള കുട്ടിമ്മാമയും. ഒപ്പംതന്നെ സ്‌നേഹമുള്ള ഭർത്താവും നല്ലൊരച്ഛനുമായിരുന്നു. ഇതൊരദ്ഭുതമാണ്.

ഇ ഹരികുമാര്‍

E Harikumar